പന്തലിലെ ബഹളവും ചൂടും കൂടിയപ്പോൾ എനിക്ക് ചെറിയൊരു മടുപ്പ് തോന്നി. അല്പം ശാന്തത കിട്ടാനായി ഞാൻ പതിയെ ആ വലിയ നാലുകെട്ട് തറവാടിന്റെ ഉള്ളറകളിലേക്ക് നടന്നു. അവിടെ ആളുകളുടെ തിരക്ക് കുറവായിരുന്നു. നടുമുറ്റത്ത് ഒരു വലിയ തുളസിത്തറയുണ്ട്. അതിനുമപ്പുറം ആ തറവാട്ടിലെ വിശാലമായ കുളപ്പുരയിലേക്കുള്ള വഴിയാണ്.
നടുമുറ്റത്തെ ഒരു തടിത്തൂണിൽ ചാരിനിന്ന്, ചുറ്റുമുള്ള പഴയ ചിത്രപ്പണികൾ നോക്കിക്കാണുകയായിരുന്നു ഞാൻ. മനസ്സിൽ അപ്പോഴും രാവിലത്തെ സ്വപ്നം ഒരു നേർത്ത ഓർമ്മയായി തങ്ങിനിൽപ്പുണ്ടായിരുന്നു. പെട്ടെന്നാണ് പടിക്കെട്ടുകൾക്കപ്പുറത്തുനിന്ന് ആ പഴയ കുളപ്പുരയുടെ ഭാഗത്തേക്ക് ആരോ നടന്നുപോകുന്നതായി എനിക്ക് തോന്നിയത്. ഇടുപ്പുവരെ നീളമുള്ള മുടിയും ഒരു കസവ് ദാവണിയുടെ തുമ്പും മാത്രം ഒരു നിമിഷം എന്റെ കണ്ണിൽപ്പെട്ടു….
ഒരു കാറ്റ് വീശിയപ്പോൾ, എവിടുന്നോ നേരിയ ഒരു ചന്ദനത്തിന്റെ സുഗന്ധം എന്റെ മൂക്കിലേക്കെത്തി. ഒരു അദൃശ്യ ശക്തി വലിക്കുന്നതുപോലെ ഞാൻ പതിയെ ആ കുളപ്പുരയുടെ അടുത്തേക്ക് നടന്നു. കൽപ്പടവുകൾക്ക് താഴെ വിശാലമായ തറവാട്ടു കുളം. അവിടെ ആരുമില്ലായിരുന്നു, കാറ്റിൽ ഇളകുന്ന മരച്ചില്ലകൾ മാത്രം. ‘എനിക്ക് തോന്നിയതാകും’ എന്ന് കരുതി ഞാൻ തിരികെ നടക്കാൻ തുടങ്ങുമ്പോഴാണ് എന്റെ പുറകിൽ നിന്നും ആ ശബ്ദം ഉയർന്നത്…
‘ക്ലിങ്… ക്ലിങ്…’.
ഒരു നിമിഷം എന്റെ നെഞ്ചിടിപ്പ് നിലച്ചുപോയതുപോലെ തോന്നി. ചുറ്റുമുള്ള പക്ഷികളുടെ ശബ്ദവും കാറ്റിന്റെ മൂളലും പെട്ടെന്ന് എവിടെയോ മാഞ്ഞുപോയി. കാതുകളിൽ ആ ഒരൊറ്റ ശബ്ദം മാത്രം. സ്വപ്നത്തിൽ എന്റെ കാതുകളെ തലോടിയ അതേ കരിവളകളുടെ താളം!
ഞാൻ വരണ്ടുപോയ ചുണ്ടുകൾ ഒന്ന് നനച്ച്, പതിയെ പുറകിലേക്ക് തിരിഞ്ഞു നോക്കി.
കുളപ്പുരയുടെ മുകളിലത്തെ
കൽപ്പടവുകൾക്കരികിലായി അവൾ നിൽക്കുന്നു!.
എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി. ഇത്രയും നേരം ഞാൻ മനസ്സിൽ കണ്ട അതേ മുഖം… രാത്രിയിലെ ചന്ദ്രനെക്കാൾ തിളക്കമുള്ള അതേ മുഖം! കുഞ്ഞിക്കണ്ണുകളിൽ കണ്മഷി എഴുതിയിട്ടുണ്ട്. കാതുകളിൽ ആ ചെറിയ ജിമിക്കി കമ്മലുകൾ. സ്വപ്നത്തിൽ കണ്ട പട്ട് വസ്ത്രത്തിന് പകരം, ഇപ്പോൾ മനോഹരമായ ആ കസവ് ദാവണിയാണ് വേഷം. മരച്ചില്ലകൾക്കിടയിലൂടെ വന്ന സൂര്യപ്രകാശം അവളുടെ മൂക്കുത്തിയിലെ വൈരക്കല്ലിൽ തട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.
ഞാൻ സ്വപ്നം കാണുകയാണോ എന്ന് സംശയിച്ച് ഒരടി മുന്നോട്ടുവെച്ചു. എന്റെ കണ്ണുകൾ അവളിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. പെട്ടെന്ന്, എന്നെ നോക്കി അവളുടെ ചുണ്ടുകളിൽ ഞാൻ സ്വപ്നത്തിൽ കണ്ട ആ പരിചിതമായ ചെറുപുഞ്ചിരി വിടർന്നു. ആ ഇളം നീല നിറമുള്ള കൃഷ്ണമണികൾ എന്നെ തന്നെ നോക്കി എന്തോ പറയാൻ ശ്രമിക്കുന്നതുപോലെ……..
ഞാൻ സ്വപ്നം കാണുകയാണോ എന്ന് സംശയിച്ച് ഒരടി മുന്നോട്ടുവെച്ചു. എന്റെ കണ്ണുകൾ അവളിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഞാൻ അങ്ങനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് ചെറിയൊരു ചമ്മൽ തോന്നിയെന്ന് തോന്നുന്നു. അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു, അവിടെ വേറെ ആരുമില്ലായിരുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ അവൾ എന്നോട് ചോദിച്ചു:.
“എന്താ… എന്താ ഇങ്ങനെ നോക്കുന്നത്?””.
സംശയവും ചെറിയൊരു ഗൗരവവും കലർന്ന ശബ്ദമായിരുന്നു അവൾക്ക്.
പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് ഞാൻ ആ സ്വപ്നലോകത്തുനിന്ന് ഞെട്ടിയുണർന്നു. ഞാൻ വല്ലാതെ പതറിപ്പോയി..
“ഏഹ്?… അല്ല… സോറി. ഞാൻ… ഞാൻ വേറെ ഏതോ ആളാണെന്ന് കരുതി…”
എന്ത് പറയണമെന്നറിയാതെ ഞാൻ തപ്പിത്തടഞ്ഞു.
എന്റെ പരിഭ്രമം കണ്ടപ്പോൾ അവളുടെ മുഖത്തെ ആ ഗൗരവം പതിയെ മാറി. ചുണ്ടിൽ നേരിയ ഒരു പുഞ്ചിരി വിടർന്നു..
“ഓ… ഞാൻ വിചാരിച്ചു ഞാൻ അറിയാത്ത എന്റെ ഏതെങ്കിലും ബന്ധു ആയിരിക്കുമെന്ന്,” അവൾ കൽപ്പടവുകളിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു. “ഞാൻ പാർവണ. വധുവിന്റെ കുടുംബത്തിൽ നിന്നാ. ആദ്യമായിട്ടാ ഇങ്ങോട്ട് വരുന്നത്..”
