സിദ്ധാർത്ഥ് ഒന്നും മിണ്ടാതെ ഇരുന്നു. അമ്മ തുടർന്നു, “ഞാൻ ഇത്രയും നേരം അവളെക്കുറിച്ച് തന്നെയായിരുന്നു ആലോചിച്ചത്. നിനക്ക് ഇംഗ്ലീഷിന് കുറച്ച് ബുദ്ധിമുട്ടുണ്ടല്ലോ. അവൾ അടുത്ത വീട്ടിൽ ഉള്ളതല്ലേ, വൈകുന്നേരം ഒന്ന് വന്ന് നിന്നെ പഠിപ്പിക്കുമോ എന്ന് ഞാൻ അവളോട് ചോദിക്കാനിരിക്കുകയായിരുന്നു. ഒരു ട്യൂഷൻ കിട്ടിയാൽ നിനക്ക് അത് വലിയ ഉപകാരമാകും.”
അമ്മയുടെ വാക്കുകൾ കേട്ടതും സിദ്ധാർത്ഥ് ഞെട്ടിപ്പോയി. “അമ്മേ… വേണ്ട… അവൾ… ടീച്ചർ ഭയങ്കര ഗൗരവക്കാരിയാണ്. എനിക്ക് പേടിയാ.”
അമ്മ അവനെ കളിയാക്കി ചിരിച്ചു. “പേടിച്ചാലൊന്നും പറ്റില്ല. പഠിക്കാൻ കുറച്ച് ഗൗരവം ഒക്കെ വേണം. ഒന്നും ഇല്ലെങ്കിലും അവൾ ഒരു ടീച്ചറല്ലേ, നിന്നെ പഠിപ്പിക്കാൻ അവൾക്ക് മടിയുണ്ടാകില്ല. ഞാൻ നാളെ തന്നെ അവളെ കണ്ട് സംസാരിക്കാം.”
സിദ്ധാർത്ഥിന്റെ നെഞ്ചിടിപ്പ് കൂടി. അവന് പേടിയും സന്തോഷവും ഒരേപോലെ തോന്നി. പക്ഷേ, എങ്ങനെയാണ് അവളുടെ മുന്നിൽ ഇരിക്കുക എന്നതായിരുന്നു അവന്റെ ഏറ്റവും വലിയ പേടി.
അന്ന് വൈകുന്നേരം മീര ടീച്ചർ തന്റെ വീടിന്റെ മുറ്റത്ത് ചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. സിദ്ധാർത്ഥിന്റെ അമ്മ പതുക്കെ മതിൽക്കൽ ചെന്ന് അവളെ വിളിച്ചു.
“മീര മോളേ…”
മീര പതുക്കെ തിരിഞ്ഞു നോക്കി. ആ മുഖത്ത് ഒരു തെളിഞ്ഞ ചിരി വിരിഞ്ഞു. “ആഹാ, ആന്റി ആയിരുന്നോ? എന്താ ആന്റി ഈ വഴിക്ക്?”
“ഏയ്, വെറുതെ… നീ ഇന്നലെയല്ലേ വന്നത്, ഒന്ന് തിരക്കാമെന്നു കരുതി.” അമ്മ പതുക്കെ സംസാരം തുടങ്ങി. “പിന്നെ മീരേ, ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു. മോൻ ഇന്ന് വന്നപ്പോഴാണ് പറഞ്ഞത് നീ അവന്റെ കോളേജിലെ ടീച്ചറാണെന്ന്. അവന് ഇംഗ്ലീഷ് കുറച്ച് പ്രയാസമാണ്. പുറത്ത് എവിടെയെങ്കിലും വിടുന്നതിനേക്കാൾ നല്ലത് നീ ഒന്ന് നോക്കുന്നതാണെന്ന് എനിക്ക് തോന്നി.”
മീര ഒന്ന് നിർത്തി. എന്നിട്ട് പതുക്കെ സിദ്ധാർത്ഥിന്റെ വീടിന്റെ ജനാലയ്ക്കലേക്ക് ഒന്ന് നോക്കി. അവിടെ മറഞ്ഞുനിന്ന് സിദ്ധാർത്ഥ് ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി. അവൾ ഒന്ന് പുഞ്ചിരിച്ചു.
“അതിനെന്താ ആന്റി, ഞാൻ നോക്കാമല്ലോ. പക്ഷേ അവൻ ക്ലാസ്സിൽ ഭയങ്കര മിണ്ടാപ്പൂച്ചയാണ്. സംസാരിക്കാൻ പോലും പേടിയാണെന്ന് തോന്നുന്നു.”
“അതെ മീരേ, അവൻ പണ്ടേ അങ്ങനെയാണ്. ഒരാളോടും അധികം സംസാരിക്കില്ല. നീ അവനെ ഒന്ന് നേരെയാക്കി എടുക്കണം. വൈകുന്നേരം ഒരു മണിക്കൂർ നിന്റെ സൗകര്യം പോലെ അവനെ പഠിപ്പിക്കാമോ?”
മീര അല്പനേരം ആലോചിച്ചു. എന്നിട്ട് പറഞ്ഞു, “ശരി ആന്റി. നമുക്ക് നാളെ മുതൽ തുടങ്ങാം. കോളേജ് കഴിഞ്ഞു വന്നാൽ ചായയൊക്കെ കുടിച്ച് അവൻ എന്റെ അടുത്തേക്ക് വരട്ടെ. ഞാൻ നോക്കിക്കോളാം.”
അമ്മയ്ക്ക് വലിയ സന്തോഷമായി. “ശരി മോളേ, ഞാൻ അവനോട് പറഞ്ഞോളാം.”
അമ്മ തിരിഞ്ഞു നടക്കുമ്പോൾ മീര വീണ്ടും ചെടികളിലേക്ക് ശ്രദ്ധ തിരിച്ചു.
മുറിക്കുള്ളിൽ ഇതെല്ലാം കേട്ടുനിന്ന സിദ്ധാർത്ഥിന് കൈകാലുകൾ തണുത്തുപോകുന്നതുപോലെ തോന്നി. നാളെ മുതൽ മീര ടീച്ചറുടെ മുന്നിൽ ഒരു മണിക്കൂർ തനിച്ചിരിക്കണം! ആലോചിക്കുമ്പോൾ തന്നെ അവന് ശ്വാസം മുട്ടുന്നത് പോലെ തോന്നി.
പിറ്റേന്ന് രാവിലെ സിദ്ധാർത്ഥിന്റെ മനസ്സ് നിറയെ മീര ടീച്ചറായിരുന്നു. ബസ് സ്റ്റോപ്പിൽ പതിവുപോലെ ആ ചുവന്ന വാകപ്പൂക്കൾ വിരിച്ച റോഡരികിൽ അവൻ അവളെയും കാത്തുനിന്നു. ബസ് വരുന്നത് നോക്കി അവൻ നിന്നെങ്കിലും മീരയെ അവിടെങ്ങും കണ്ടില്ല. സമയം കടന്നുപോയി, ഒടുവിൽ കെ.എസ്.ആർ.ടി.സി ബസ് ദൂരെ നിന്ന് കിതച്ചു വരുന്നത് അവൻ കണ്ടു.
മനസ്സില്ലാ മനസ്സോടെ അവൻ ബസ്സിൽ കയറി. അവളില്ലാത്ത ആ യാത്ര അവന് വലിയൊരു ശൂന്യതയായി തോന്നി. കണ്ടക്ടർ ബെല്ലടിച്ചു, ബസ് പതുക്കെ നീങ്ങിത്തുടങ്ങി. ആ നിമിഷമാണ് പിന്നിൽ നിന്ന് ആരോ ഉറക്കെ വിളിക്കുന്നത് കേട്ടത്.
“ഒന്ന് നിർത്തണേ… ഒരാൾ കൂടി ഉണ്ട്!”
ബഹളങ്ങൾക്കിടയിലൂടെ ആ ശബ്ദം സിദ്ധാർത്ഥിന്റെ കാതുകളിൽ തുളച്ചുകയറി. അവൻ വേഗം ജനാലയിലൂടെ പുറത്തേക്ക് നോക്കി. അതവളായിരുന്നു! മീര! സാരിയുടെ തലപ്പൊന്ന് ഒതുക്കിപ്പിടിച്ച്, ശ്വാസം മുട്ടി ഓടി വരികയാണവൾ. ഇന്നലെ കണ്ട ആ ഗൗരവമല്ല, പകരം വിയർത്തു കുളിച്ച ആ മുഖത്ത് ഒരു വെപ്രാളമായിരുന്നു.

തുടക്കം നന്നായിട്ടുണ്ട് 👍