” ഞാൻ ശരിക്കും തറവാട് എല്ലാരും ഓമനപ്പേരിട്ട് വിളിക്കുന്ന ഈ പത്തായത്തിൽ ഞാൻ കുടുങ്ങിയോ”
ഉത്തരം വന്നില്ല. അല്ല ആര് ഉത്തരം താരം
പുറത്ത് കാറ്റ് ഒരു കാര്യവും ഇല്ലാണ്ട് കുണു കുണാ
വീശുന്നുണ്ടായിരുന്നു
ഞാൻ കണ്ണടച്ച് ഉറങ്ങാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഫാനിന്റെ കറ കറ ശബ്ദവും മൊബൈലും ഇല്ലാത്ത ഉറക്കം എന്നെ സംബന്ധിച്ച് ഇത്ര പ്രയാസം ആണെന്ന് ഞാൻ പതിയെ മനസിലാക്കുവായിരുന്നു .
ഉറക്കം വരുന്നതേ ഉണ്ടായിരുന്നില്ല…
ഞാൻ പതിയെ മേൽക്കൂരയിലേക്ക് നോക്കി. ഓടിന്റെ വിടവുകളിലൂടെ അല്പം ആകാശം കാണാം. നക്ഷത്രങ്ങൾ. എന്റെ ജീവിതത്തിൽ അല്ല ജോജിയുടെ ജീവിതത്തിൽ അവസാനമായി നക്ഷത്രങ്ങൾ കണ്ടത് എപ്പോഴാണെന്ന് ഓർമ്മയില്ല. ഫോൺ സ്ക്രീൻ മാത്രമേ നോക്കിയിരുന്നുള്ളൂ.അത് മാത്രം ആയിരുന്നു ഉണരാനും ഉറങ്ങാനും എന്റെ കൂട്ട്
“ടെലിഗ്രാം ഇല്ല… വാട്സ്ആപ്പ് ഇല്ല… എന്റെ ഏക കോൺടാക്ട് എന്റെ കാലിൽ കിടക്കുന്ന ചിലങ്ക പോലെ ഉള്ള കാൽമണിയും ഒരു പുള്ളുവൻ പയ്യനും,”
“അവസ്ഥ”
പുറത്ത് കാറ്റ് ശക്തമായി.
“ഇടി വെട്ടുന്നുണ്ടോ”
സർപ്പക്കാവിലെ മരങ്ങൾ കാറ്റിൽ ഉരസുന്ന ശബ്ദം ഉച്ചത്തിൽ എന്റെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു .
ഒരു നിമിഷം എനിക്ക് തോന്നി — ആരോ എന്റെ പേര് വിളിക്കുന്നു.
പതുക്കെ. ദൂരെ നിന്ന്.
“കേളൂൂൂ…”
ഞാൻ എഴുന്നേറ്റു ഇരുന്നു, ശ്വാസം അടക്കി പിടിച്ചു നോക്കി
ഒന്നും ഇല്ല. കാറ്റ് മാത്രം.
“മനസ്സ് കളിക്കുകയാണ്… ജോജി, നീ ഭ്രാന്തനാകുകയാണ്,”
ഞാൻ സ്വയം പറഞ്ഞു.
അപ്പോഴാണ് വാതിൽക്കൽ മുട്ട് കേട്ടത്.
മൂന്ന് തവണ. പതുക്കെ.
ഞാൻ എഴുന്നേറ്റു. വാതിൽ തുറന്നു.
നാണുവായിരുന്നു അത് . കയ്യിൽ ഒരു ചെറിയ തൂക്കു വിളക്ക്. മുഖത്ത് ആ പരിചിതമായ ചിരി.
“കാരണവർ വിളിക്കുന്നു,” അവൻ മന്ത്രിച്ചു.
“ഇപ്പോൾ തന്നെ വരണം.”
ഞാൻ ഒന്നും ചോദിച്ചില്ല. അല്ല എന്ത് ചോദിയ്ക്കാൻ എന്ത് അറിയാൻ വരുന്നത് പോലെ ആകട്ടെ .
വെറുതെ അവന്റെ പിന്നാലെ നടന്നു.
നടുമുറ്റം ഇരുണ്ടിരുന്നു. നിലവിളക്കുകളുടെ ദുർബലമായ വെളിച്ചം മാത്രം. കാറ്റ് ശരീരത്തിൽ തണുപ്പ് പടർത്തികൊണ്ടേയിരുന്നു മുണ്ടിന്റെ കൂടെ അവിടെ കിടന്ന ഒരു മേൽ മുണ്ട് മാത്രമായിരുന്നു എന്റെ വേഷം.
ഒരു കാര്യം എനിക്ക് മനസിലായി ഞങ്ങൾ നടക്കുന്നത് തറവാടിന്റെ പിന് ഭാഗത്തേക്കാണ് . സർപ്പക്കാവിന് കുറച്ചു ദൂരെ കരിങ്കല്ല് കൊണ്ട് കെട്ടിയ ഒരു ചെറിയ മുറി. എണ്ണയുടെയോ എന്തോ ചീഞ്ഞതിന്റെയോ ഒക്കെ ഒരു ദുർഗന്ധം. കല്ല് കെട്ടിയ പാതയിലൂടെ മുന്നോട്ട് നടന്നപ്പോൾ ആ ദുർഗന്ധം വേറെ എന്തോ ഒരു മനം പിരട്ടുന്ന മണമായി മാറിക്കൊണ്ടിരുന്നു എണ്ണയുംടെയും രൂക്ഷഗന്ധമുള്ള പൂക്കളടെയും കര്പൂരത്തിന്റെയും , മറ്റെന്തോക്കെയോ തിരിച്ചറിയാത്ത മണങ്ങൾ .
നാണു വേഗത കൂട്ടി അടച്ചിട്ടിരിക്കുന്ന വാതിൽ തള്ളി തുറന്നു. തൂക്ക് വിളക്ക് പടിയിൽ വെച്ച ശേഷം പതിയെ നടന്നു അകന്നു . എന്നോട് തല കൊണ്ട് അകത്തേക്ക് ചെല്ലാൻ കാണിച്ചു
ഞാൻ അകത്തേക്ക് പതിയെ നടന്നു കയറി
പഴയ സിനിമകളിൽ ഒക്കെ കാണുന്ന പോലെ ഒരു മുറി. നിറയെ
കത്തുന്ന ചെരാതുകൾ ഒരു വലിയ കല്ല്. അങ്ങിങ്ങായി കെട്ടിയ ചുമന്ന തിളങ്ങുന്ന പട്ടു തുണികൾ
പക്ഷെ ഞാൻ എവിടെയും ഒരു വിഗ്രഹമോ പ്രതിഷ്ഠയോ കണ്ടില്ല
ആ കല്ലിന്റെ പിറകിലായി കതകിനു നേരെ തിരിഞ്ഞു ഒരു ആജാനു ബാഹുവായ മനുഷ്യൻ നീട്ടി വളർത്തിയ നരച്ചു തുടങ്ങിയ താടി രോമം, തലയിൽ മുടി ഒരു കുടുമ പോലെ കെട്ടി വെച്ചിരിക്കുന്നു . ചുമന്ന പട്ടു മുണ്ടു പോലെ ഉടുത്തിരിക്കുന്നു .. എന്റെ സാമീപ്യം തിരിച്ചറിഞ്ഞ അദ്ദേഹം അകത്തേക്ക് കയറിയിരിക്കാൻ പറഞ്ഞു അല്ല ആജ്ഞാപിച്ചു .
നിലവിളക്കിന്റെ വെളിച്ചത്തിൽ അയാളുടെ മുഖവും ചുവന്ന കണ്ണുകളും തിളങ്ങുന്നുണ്ടായിരുന്നു .
“ഇരിക്ക്,”
അയാൾ പറഞ്ഞു.
ഞാൻ തറയിൽ ഇരുന്നു. നാണുവിനെ തിരിഞ്ഞു നോക്കിയപ്പോൾ ദൂരെ ഒരു നിഴൽ പോലെ അവനെ കാണാമായിരുന്നു .
കുറച്ച് നേരം നിശബ്ദത. കാറ്റിന്റെ ശബ്ദം മാത്രം.
