ബാങ്കിൽ എത്തിയ ശ്യാമയോട് അവർ പറഞ്ഞു.
“ശ്യാമ പറഞ്ഞയച്ച ആൾ വന്നിരുന്നു. മുഴുവൻ പണവും അടച്ചിട്ടാണ് പോയത്… ഇനി ശ്യാമ ഒരു ഒപ്പ് ഇട്ടാൽ ശ്യാമയുടെ വസ്തുവിന്റെ പ്രമാണവുമായി ശ്യാമയ്ക്ക് പോകാം”
“സാർ എന്താ പറയുന്നത്.. ഞാൻ പറഞ്ഞയച്ച ആൾ വന്നു മുഴുവൻ പണവും അടച്ചെന്നോ.. ആര്..? ഞാൻ ആരേയും പറഞ്ഞു അയച്ചില്ലല്ലോ ?”
“അതൊന്നും ഞങ്ങൾക്ക് അറിയില്ല ശ്യാമ പറഞ്ഞിട്ടാണ് വന്നത് എന്ന് പറഞ്ഞു. ശ്യാമയുടെ അഡ്രസ്സും ഫോൺ നമ്പറും എല്ലാം കൃത്യമായി പറഞ്ഞു. എന്നിട്ടാണ് പണം തന്നത്. അല്ലാതെ ചുമ്മാ ആരെങ്കിലും ഇത്രയും പണം കൊണ്ട് വന്നു അടക്കുമോ…?”
“എന്നാൽ നിങ്ങൾക്ക് എന്നെ ഒന്ന് ഫോൺ വിളിച്ചു ചോദിച്ചു കൂടായിരുന്നോ..? ഞാൻ അങ്ങനെ ആരെയെങ്കിലും അയച്ചിട്ടുണ്ടോ എന്ന്.”
“അത് ഞങ്ങൾ ചോദിച്ചതാ.. അപ്പോഴാണ് അവർ പറഞ്ഞത് ശ്യാമ തിരക്കിൽ ആണ്. ഇപ്പോൾ വിളിച്ചു ബുദ്ധിമുട്ടിക്കരുത് എന്ന് ശ്യാമ പ്രത്യേകം പറഞ്ഞെന്ന്. എന്തായാലും വന്നയാൾ ചെയ്തത് ഒരു നല്ല കാര്യം അല്ലേ..? ഇതോടെ സമാധാനമായി ശ്യാമയ്ക്ക് കിടന്ന് ഉറങ്ങാലോ…?”
“ആരാ വന്നത്.. വന്ന ആളുടെ പേരോ അഡ്രെസ്സൊ അങ്ങനെ എന്തെങ്കിലും.? വന്നത് ആണോ പെണ്ണോ ?” ”
“വന്നത് ഏതായാലും ഒരു ആണ് അല്ല. ഒരു പെണ്ണാണ്. അതുകൊണ്ട് കൂടെയാ അവരെ ഞങ്ങൾ വിശ്വസിച്ചത്.”
“എന്നിട്ടും നിങ്ങൾ അവരുടെ പേര് പോലും ചോദിച്ചില്ലേ..?”
“പേര് പറഞ്ഞു..”
“എന്താ എന്താ പേര്..? ”
“സുചിത്ര”
ശ്യാമ ഒന്ന് കൂടെ ഞെട്ടി.
പിന്നെ അവിടെ നിന്നില്ല. വേഗം ഒപ്പ് ഇട്ട് കൊടുത്ത്. പ്രമാണവും വാങ്ങി വീട്ടിലേക്ക് പോയി.
ഇതാരാണ്. അന്ന് അപ്പു ഏട്ടനെ കൂട്ടികൊണ്ട് പോയി. ഇന്ന് എന്റെ കടം
വീട്ടാൻ വന്നു. ശരിക്കും ആരാണ് അവർ. അവർക്ക് എങ്ങനെ അറിയാം തനിക്കു ബാങ്കിൽ ഇങ്ങനെ ഒരു കടം ഉണ്ടെന്ന്..? അതും ഇത്രയും പണം. അപ്പു ഏട്ടൻ പറഞ്ഞത് ആയിരിക്കുമോ..? അതിന് ഈ കാര്യം ഞാൻ അപ്പു ഏട്ടനോട് പറഞ്ഞിരുന്നോ..? ശ്യാമയ്ക്ക് ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി. ചിന്തിചിട്ടും ചിന്തിച്ചിട്ടും ശ്യാമയ്ക്ക് ഒന്നും ഒരു പിടിയും കിട്ടിയില്ല.
അന്നൊരു ദിവസം വൈകുന്നേരം ശ്യാമ വീട്ടിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ദൂരെ നിന്നും ഒരു ഹോൺ ശബ്‍ദം ശ്യാമ കേട്ടത്. അതും തനിക്കു തോന്നിയതായിരിക്കും എന്ന് കരുതി ശ്യാമ മുറിയിൽ തന്നെ ഇരുന്നു.
കുറച്ചു കഴിഞ്ഞു വാതിൽ ഒരു മുട്ട് കേട്ടപ്പോൾ. ഇത് എന്തായാലും അപ്പു ഏട്ടൻ ആയിരിക്കും എന്ന വിശ്വാസത്തിൽ ശ്യാമ വേഗം പുറത്ത് വന്നു.
“എന്താണ് ചേച്ചി ഞാൻ എത്ര സമയമായി അവിടെ കിടന്ന് ഹോൺ അടിക്കുന്നു. ചേച്ചി ഒന്ന് അങ്ങോട്ട് തിരിഞ്ഞു നോക്കിയത് പോലും ഇല്ലല്ലോ. ചേച്ചിയുടെ ചെവി അടിച്ചു പോയോ.?”
ശ്യാമ അയാളെ തന്നെ നോക്കി നിന്നു. അത് അതേ ഓട്ടോക്കാരൻ ആയിരുന്നു. അന്ന് ഹോസ്പിറ്റലിൽ പോയ അതേ ആൾ.
“ചേച്ചി. ചേച്ചീ ഒന്ന് എന്റെ കൂടെ വരുമോ..?” അയാൾ ചോദിച്ചു.
“എവിടെ വരാൻ…? ”
“എന്റെ ഓട്ടോയിൽ..”
“ഓട്ടോയിലോ..? എന്തിന്.? ഞാൻ എങ്ങും വരുന്നില്ല.”
“അയ്യോ ചേച്ചി എനിക്ക് ഒറ്റയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും എടുത്തു കൊണ്ട് നടക്കാൻ വയ്യാഞ്ഞിട്ട. പ്ലീസ് ഒന്ന് വാ ചേച്ചി. ”
“നിങ്ങൾ എന്തൊക്കെയാ പറയുന്നത്…? എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല.’”
“അപ്പോൾ സാർ ചേച്ചിയെ വിളിച്ചില്ലേ..? സാർ ചേച്ചിയെ വിളിച്ചു പറയും എന്നാണല്ലോ സാർ പറഞ്ഞത്..”
“ഏത് സാർ .? എവിടുത്തെ സാർ..? എന്ത് വിളിച്ചു പറയും എന്ന്.? ”
