അവൾ വിളിച്ചിരുന്ന “അച്ചൂ” എന്ന ശബ്ദവും.
മുറിവുകൾ സുഖപ്പെട്ടിരുന്നു. പക്ഷേ പാടുകൾ പോയിരുന്നില്ല.
അങ്ങനെ മൂന്ന് വർഷങ്ങൾ കടന്നുപോയി.
മൂന്ന് മഴക്കാലങ്ങൾ.
മൂന്ന് തവണ മംഗലശ്ശേരിയുടെ ഓടുകളിൽ മഴ സംഗീതമായി പെയ്തു.
മൂന്ന് തവണ നെൽവയലുകൾ പച്ചയായി.
വീണ്ടും സ്വർണ്ണനിറമായി.
അരവിന്ദ് ഇപ്പോൾ കുടുംബബിസിനസിന്റെ ഭൂരിഭാഗവും നോക്കുകയായിരുന്നു.
ഒരു കാലത്ത് ശങ്കരനാരായണ മേനോൻ മാത്രം കൈകാര്യം ചെയ്തിരുന്ന തീരുമാനങ്ങൾ ഇപ്പോൾ അവന്റെ മേശയിലേക്കെത്തി.
പക്ഷേ അതിനിടയിൽ സമയവും തന്റെ ജോലി ചെയ്തു.
ശങ്കരനാരായണ മേനോൻ വൃദ്ധനായി.
നടത്തത്തിന് പഴയ ഉറപ്പ് ഇല്ലാതായി.
ശബ്ദത്തിന് പഴയ ശക്തി കുറഞ്ഞു.
കണ്ണാടിയില്ലാതെ വായിക്കാൻ കഴിയാതെയായി.
ചിലപ്പോൾ ഒരേ കാര്യം രണ്ടുതവണ ചോദിക്കാനും തുടങ്ങി.
അനുപമയും മാറിയിരുന്നു.
കൂടുതൽ മിണ്ടാതെയായി.
കൂടുതൽ സമയം ജോലിയിൽ ചെലവഴിച്ചു.
ചില ഓർമ്മകളിൽ നിന്ന് രക്ഷപ്പെടാനെന്നപോലെ.
ആഴ്ച തോറും ഒരു ചടങ്ങ് മാത്രം മാറിയില്ല.
ഞായറാഴ്ച വൈകുന്നേരങ്ങളിൽ ശങ്കരനാരായണ മേനോൻ ഫോൺ എടുക്കും.
വിദേശ നമ്പർ ഡയൽ ചെയ്യും.
“പാറുക്കുട്ടി.”
എതിർവശത്ത് ചിരി.
“അപ്പൂപ്പാ.”
“നീ ഇനിയും വരുന്നില്ലേ?”
“ഇല്ല.”
“ഞാൻ എപ്പോ വേണമെങ്കിലും ചത്തുപോകും.”
“അപ്പൂപ്പാ, എല്ലാ ആഴ്ചയും ഇതേ ഡയലോഗ് തന്നെ.”
“സത്യമാണ്.”
“കള്ളം.”
അവൾ ചിരിക്കും.
അദ്ദേഹം ശകാരിക്കും.
അവസാനം യാചിക്കും.
“ഒരുതവണ വന്നിട്ട് പോ.”
പക്ഷേ പാറു വന്നില്ല.
അവൾ വിളിക്കും.
അമ്മയോട് സംസാരിക്കും.
മുത്തച്ഛനോട് സംസാരിക്കും.
പക്ഷേ അരവിന്ദിനോട് സംസാരിച്ചില്ല.
ഒരിക്കലും.
അരവിന്ദും നിർബന്ധിച്ചില്ല.
അവൾ ആവശ്യപ്പെട്ട സമയം ഇപ്പോഴും അവൾക്കു വേണ്ടിയിരിക്കാം എന്ന് അവൻ കരുതി.
അതിനാൽ അവൻ കാത്തിരുന്നു.
ഒരു ദിവസം ഫോൺ വരുമെന്ന്.
ഒരു ദിവസം പാറു സംസാരിക്കുമെന്ന്.
ഒരു ദിവസം എന്തുകൊണ്ടാണ് അവൾ ഇത്ര അകന്നതെന്ന് പറയുമെന്ന്.
കാത്തിരിക്കുക മാത്രമാണ് ചിലപ്പോൾ മനുഷ്യർക്ക് ചെയ്യാൻ കഴിയുന്ന ഏക കാര്യം.
ആ മൂന്ന് വർഷങ്ങളിൽ അരവിന്ദ് അതും പഠിച്ചു.
ആ വർഷത്തെ അവസാന മഴയും കഴിഞ്ഞു ആകാശം മഴവില്ലാൽ ശാന്തമായ ഒരു പ്രഭാതം. രാവിലെ അസാധാരണമായി ശാന്തമായിരുന്നു. മഴക്കാലം അവസാനിച്ചിരുന്നെങ്കിലും രാത്രിയിൽ വീണ നനവ് ഇപ്പോഴും മുറ്റത്തെ കല്ലുകളിൽ തങ്ങി നിന്നിരുന്നു.
മംഗലശ്ശേരിയുടെ പഴയ മരങ്ങൾക്കിടയിലൂടെ പ്രഭാതവെളിച്ചം പതുക്കെ ഒഴുകിവരുന്നുണ്ടായിരുന്നു.
അനുപമ കാറിന്റെ അടുത്ത് നിന്നുകൊണ്ട് ഫയലുകൾ പരിശോധിക്കുകയായിരുന്നു.
അരവിന്ദ് വീട്ടിൽ നിന്ന് ഇറങ്ങി വന്നു.
“ഇന്നത്തെ മീറ്റിംഗ് പത്തുമണിക്കല്ലേ?” അവൻ ചോദിച്ചു.
“അതെ. നീ ഇന്നലെ നോക്കിയ റിപ്പോർട്ടും എടുത്തിട്ടുണ്ടല്ലോ?”
“ഉണ്ട്.”
സാധാരണ ഒരു രാവിലെ.
സാധാരണ ഒരു സംഭാഷണം.
സാധാരണ ഒരു തുടക്കം.
അവർ കാറിലേക്ക് നടന്നു.
അപ്പോഴാണ്
ഗേറ്റിന് പുറത്തുനിന്ന് ഒരു ടാക്സി അകത്തേക്ക് കടന്നുവന്നത്.
ആദ്യമത് ആരുടെയും ശ്രദ്ധ പിടിച്ചുപറ്റിയില്ല.
ഇടയ്ക്കിടെ ആളുകൾ വരാറുണ്ട്.
ബിസിനസ് ആവശ്യങ്ങൾ.
അതിഥികൾ.
ബന്ധുക്കൾ.
പഴയ പരിചയക്കാർ.
പക്ഷേ വാഹനം പ്രധാന വരാന്തയ്ക്ക് മുന്നിൽ വന്ന് നിൽക്കുമ്പോൾ അരവിന്ദ് അറിയാതെ അതിലേക്ക് നോക്കി.
അനുപമയും.
എഞ്ചിൻ നിന്നു.
ഒരു നിമിഷം നിശ്ശബ്ദത.
അപ്പോൾ പിന്നിലെ വാതിൽ തുറന്നു.
അരവിന്ദിന്റെ ശ്വാസം നിലച്ചു.
ഒരു യുവതി പതുക്കെ പുറത്തേക്കിറങ്ങി.
സൂര്യപ്രകാശം അവളുടെ മുഖത്തേയ്ക്ക് വീണു.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് അവൻ അവസാനമായി കണ്ടതിലും കൂടുതൽ പക്വതയുള്ള രൂപം.
കാലം ചേർത്ത ഒരു പുതിയ സൗന്ദര്യം.
ഒരു പുതിയ ജീവിതത്തിന്റെ അടയാളങ്ങൾ.
പക്ഷേ അവന്റെ ശ്രദ്ധ അടുത്ത നിമിഷം മറ്റൊന്നിലേക്ക് വഴുതി.
അവളുടെ കൈയിൽ ഒരു ചെറിയ കുട്ടി ഉണ്ടായിരുന്നു.
രണ്ടു വയസ്സ് പ്രായം തോന്നുന്ന ഒരു കുഞ്ഞ്.
കുട്ടി കൗതുകത്തോടെ ചുറ്റും നോക്കുകയായിരുന്നു.
അരവിന്ദ് പൂർണ്ണമായി നിശ്ചലനായി.
ഒരു നിമിഷം അവന് ഒന്നും മനസ്സിലായില്ല.
