പെട്ടെന്ന് ദൂരെ നതാഷയുടെ കാർ വരുന്ന ശബ്ദം കേട്ടു. മലഞ്ചെരിവിലൂടെ വെളിച്ചം അടിച്ചുകയറുന്നു.
”ദാ… അവൾ വന്നു കഴിഞ്ഞു. നീ ഇവിടെ വന്ന കാര്യം ഞാൻ നേരത്തേ അറിയിച്ചു..”
സാം പറഞ്ഞു.
“ഇനി നീ തീരുമാനിക്ക്. ഈ ഗ്യാസ് തുറന്നുവിട്ട് നമ്മളെ എല്ലാവരെയും കൂടി ചാരമാക്കണോ, അതോ നതാഷ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നത് കണ്ട് നീയിവിടെ നിൽക്കണോ എന്ന്?”
ആ മലഞ്ചെരിവിലെ വീടിനുള്ളിൽ ഗ്യാസിന്റെ രൂക്ഷഗന്ധം അപ്പോഴും തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
നതാഷ അകത്തേക്ക് ഓടിക്കയറി വന്നപ്പോൾ കണ്ടത് പരസ്പരം ശത്രുക്കളെപ്പോലെ, എന്നാൽ തളർന്ന രണ്ടു മനുഷ്യരെയാണ്.
മാത്യുവിന്റെ കയ്യിലിരുന്ന ആ മെഡിക്കൽ റിപ്പോർട്ടും അമലയുടെ ചിത്രവും മാത്യു അവൾക്ക് നേരെ നീട്ടി.
നതാഷ വിറയ്ക്കുന്ന കൈകളോടെ ആ ചിത്രത്തിലേക്ക് നോക്കി.
അമലയുടെ ആ നിഷ്കളങ്കമായ മുഖം…
തന്റെ സാദൃശ്യമില്ലാത്ത എന്നാൽ താൻ മുന്നേ കണ്ട സാം വരച്ച ഫോട്ടോ,ആ രൂപം കണ്ട് അവൾ അമ്പരന്നു.
പിന്നാലെ ആ മെഡിക്കൽ റിപ്പോർട്ടിലെ ‘അഡ്വാൻസ്ഡ് സ്റ്റേജ് കാൻസർ’ എന്ന വാക്കുകൾ കണ്ടപ്പോൾ അവളുടെ ശ്വാസം നിലച്ചുപോയി.
മാത്യുവിന്റെ ശബ്ദം ഇടറിയിരുന്നു:
“എന്നെ കേൾക്കണ്ട നതാഷാ… ഇയാൾ തന്നെ പറയും. പ്രതികാരത്തിന്റെ കഥയും സത്യങ്ങളും എല്ലാം.
നിന്നെ സ്നേഹിക്കാനല്ല, എന്നെ തകർക്കാൻ വേണ്ടിയാണ് ഇയാൾ നിന്നെ കൂടെക്കൂട്ടിയത്.
ഇയാൾ മരിക്കാൻ പോവുകയാണ് നതാഷാ… ഒരു വർഷം! അതിൽ പാതിയിൽ കൂടുതൽ സമയം കഴിഞ്ഞിരിക്കുന്നു…അതിനുള്ളിൽ നിന്നെക്കൂടി നശിപ്പിക്കാനാണ് ഇയാളുടെ നീക്കം.”
നതാഷ സാമിനെ നോക്കി. അവളുടെ കണ്ണുകളിൽ ചോദ്യങ്ങളായിരുന്നു. പക്ഷേ സാം ഒട്ടും പതറിയില്ല. അയാൾ ചുമരിൽ ചാരിനിന്ന് ഒരു വിചിത്രമായ പുഞ്ചിരിയോടെ അവളെ നോക്കി.
മാത്യുവിന്റെ വാക്കുകൾ ആ മുറിയിൽ ശൂന്യത പടർത്തി.
താൻ ഇത്രയും കാലം അറിഞ്ഞ സത്യങ്ങളെല്ലാം നതാഷയ്ക്ക് മുന്നിൽ അടിയറവ് വെച്ച്, ഒരു തോറ്റവനെപ്പോലെ മാത്യു പടിയിറങ്ങി.
“വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്ക് നതാഷാ…”
എന്ന അയാളുടെ അവസാന വാചകം ആ മലഞ്ചെരിവിലെ കാറ്റിൽ അലിഞ്ഞുപോയി.
മാത്യു ഇറങ്ങിയതോടെ ആ വീട് ഒരു ശ്മശാനതുല്യമായി.
നതാഷയുടെ കൈകളിൽ നിന്ന് ആ മെഡിക്കൽ റിപ്പോർട്ടും അമലയുടെ ചിത്രവും നിലത്തു വീണു. അവളുടെ കണ്ണുകളിൽ നിന്ന് പ്രളയം പോലെ കണ്ണുനീർ ഒഴുകി.
നതാഷ വിറയ്ക്കുന്ന ശബ്ദത്തിൽ സാമിനെ നോക്കി ചോദിച്ചു:
“സാം… അപ്പോൾ എന്നോട് കാണിച്ച സ്നേഹമൊക്കെ…
അതൊക്കെ ആ പ്രതികാരത്തിന്റെ ഭാഗമായിരുന്നോ?
എന്നെ ചേർത്തുപിടിച്ചപ്പോഴും എന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോഴും നീ കണ്ടിരുന്നത് മാത്യുവിനോടുള്ള പക മാത്രമായിരുന്നോ?
ഈ ഫോട്ടോ… എന്നെ നോക്കി നീ വരച്ചത് അമലയെ മനസ്സിൽ കണ്ടുകൊണ്ടായിരുന്നോ സാം?”
സാം ഒരു നിമിഷം തകർന്നുപോയി.
അയാളുടെ കണ്ണുകളിലെ ആ തീക്ഷ്ണത മാറി, അവിടെ വല്ലാത്തൊരു വേദന നിറഞ്ഞു. അയാൾ പതുക്കെ നതാഷയുടെ അടുത്തേക്ക് വന്നു.
”നതാഷാ…”
സാം കിതച്ചുകൊണ്ട് പറഞ്ഞു.
“പ്രതികാരം എന്ന രൂപത്തിൽ തന്നെയാണ് ഞാൻ നിന്റെ ജീവിതത്തിലേക്ക് വന്നത്.
മാത്യുവിന് ഏറ്റവും പ്രിയപ്പെട്ടതിനെ തകർക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.
പക്ഷേ… എന്തോ എനിക്ക് അതിന് കഴിഞ്ഞില്ല.
നിന്നോടൊപ്പം ചിലവഴിച്ച ഓരോ നിമിഷവും എന്നിൽ പ്രണയം നിറയുകയായിരുന്നു.
അമല പോയതോടെ എന്നിൽ മരിച്ചുപോയ ആ പഴയ സാം നിന്നിലൂടെ തിരിച്ചു വരികയായിരുന്നു. അറിയില്ല നതാഷാ…
എന്റെ പ്രതികാരമൊക്കെ എപ്പോഴാണ് ആവിയായി പോയതെന്ന് എനിക്ക് പോലും അറിയില്ല. ഞാൻ നിന്നെ ശരിക്കും സ്നേഹിച്ചു പോയി…”
നതാഷ ആകെ തകർന്നുപോയി.
ജീവിതം അവളെ ഒരു വലിയ കെണിയിൽ പെടുത്തിയിരിക്കുന്നു.
ഒരു വശത്ത്, താൻ ജീവന് തുല്യം സ്നേഹിച്ച ഭർത്താവ് മാത്യു.
അയാളെ താൻ വഞ്ചിച്ചു എന്ന കുറ്റബോധം അവളെ വേട്ടയാടുന്നു.
പക്ഷേ ആ ചതിക്ക് പിന്നിൽ സാമിന്റെ തന്ത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾക്ക് ആരോടാണ് ദേഷ്യം തോന്നേണ്ടത് എന്ന് മനസ്സിലാകുന്നില്ല.

Super.