പാതിവഴിയിൽ എവിടെയോ വെച്ച് കാൻസർ എന്ന വില്ലൻ അയാളെ കീഴടക്കിയിരുന്നു.
പക്ഷേ, അയാളുടെ മുഖത്ത് വല്ലാത്തൊരു സമാധാനം ഉണ്ടായിരുന്നതായി അവിടെയുള്ളവർ പറഞ്ഞു.
വാർത്തയറിഞ്ഞ മാത്യുവും നതാഷയും ഒട്ടും വൈകിയില്ല.
സാമിനോടുള്ള എല്ലാ പകയും മാത്യുവിന്റെ ഉള്ളിൽ നിന്ന് നേരത്തെ തന്നെ മാഞ്ഞുപോയിരുന്നു.
തന്റെ കൈപ്പിഴ കൊണ്ട് നഷ്ടപ്പെട്ട അമലയോടുള്ള പ്രായശ്ചിത്തമായി അയാൾ സാമിനോട് അന്ത്യകർമ്മങ്ങൾ ചെയ്യാൻ തീരുമാനിച്ചു.
സാമിന്റെ അവസാന ആഗ്രഹം പോലെ തന്നെ, അമലയുടെ അന്ത്യവിശ്രമസ്ഥലമായ ആ ഹൈറൈഞ്ചിലെ മനോഹരമായ മലഞ്ചെരിവിൽ സാമിനെയും അവർ കിടത്തി.
നിയമപരമായി വേണ്ട എല്ലാ സഹായങ്ങളും മാത്യുവും നാതാഷായും മുൻകൈ എടുത്ത് ചെയ്തു കൊടുത്തു.
സാമും അമലയും നിത്യനിദ്രയിലാണ്ട ആ മലഞ്ചെരിവിൽ കാറ്റ് വീശിക്കൊണ്ടിരുന്നു.
ആ കല്ലറകൾക്ക് മുന്നിൽ നിൽക്കുമ്പോൾ മാത്യുവിന്റെ മനസ്സിൽ കഴിഞ്ഞുപോയ കാലം ഒരു സിനിമാചിത്രം പോലെ തെളിഞ്ഞു വന്നു.
മാത്യു സാവധാനം നതാഷയുടെ മുഖത്തേക്ക് നോക്കി. അയാളുടെ കണ്ണുകളിൽ പഴയ ആ തിളക്കമില്ലായിരുന്നു, പകരം ആഴമേറിയ ഒരു ശൂന്യതയായിരുന്നു.
”ഓർമ്മയുണ്ടോ നതാഷാ… നമ്മൾ അവസാനം ഒപ്പം കണ്ട ആ സിനിമ?”
മാത്യുവിന്റെ ശബ്ദം ആ വിജനതയിൽ മുഴങ്ങി.
നതാഷ ഒന്ന് ചിന്തിച്ചു. അവരുടെ ഒപ്പമുള്ള കാലത്തെ ഏതോ ഒരു മനോഹരമായ വൈകുന്നേരം അവളുടെ ഓർമ്മയിൽ മിന്നിമറഞ്ഞു.
”അതിന്റെ ക്ലൈമാക്സിൽ, തങ്ങളുടെ ജീവിതത്തിലെ തെറ്റുകൾ മറന്ന്, പരസ്പരം ക്ഷമിച്ച്, വീണ്ടും ഒരേ പാതയിലൂടെ നടന്നു നീങ്ങുന്ന നായകനും നായികയും… നീ അന്ന് അത് കണ്ട് കണ്ണ് തുടയ്ക്കുന്നത് ഞാൻ കണ്ടിരുന്നു,”
മാത്യു തുടർന്നു.
നതാഷ ഒരു നെടുവീർപ്പോടെ ആ കല്ലറകളിലേക്ക് നോക്കി.
“ഓർമ്മയുണ്ട് മാത്യു. അന്ന് ഞാൻ കരുതിയത് സിനിമയിലെ പോലെ എല്ലാ മുറിവുകളും സ്നേഹം കൊണ്ട് ഉണക്കാൻ കഴിയുമെന്നാണ്. പക്ഷേ…”
അവൾ ഒന്ന് നിർത്തി, എന്നിട്ട് മാത്യുവിനെ നേരിട്ട് നോക്കി പറഞ്ഞു,
“പക്ഷേ എല്ലാ കഥയ്ക്കും ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിക്കരുതല്ലോ മാത്യു. ചില കഥകൾ പാതിവഴിയിൽ അവസാനിക്കാനോ, അല്ലെങ്കിൽ ഇതുപോലെ മുറിവേറ്റ അടയാളങ്ങളുമായി ബാക്കിയാവാനോ ഉള്ളതാണ്.”
അവർ രണ്ടുപേരും മുഖത്തോട് മുഖം നോക്കി നിന്നു.
ആ നോട്ടത്തിൽ ആയിരം വാചകങ്ങളുണ്ടായിരുന്നു. പണ്ട് കണ്ട സിനിമയിലെ നായകനും നായികയും ഒന്നിച്ചതുപോലെ അവർക്ക് ഇനി ഒന്നിക്കാൻ കഴിയുമോ?
ആ കല്ലറകൾക്ക് മുകളിൽ വീണ പൂക്കൾ കാറ്റിൽ ആടുകയായിരുന്നു.
മാത്യുവും നതാഷയും പരസ്പരം നോക്കി നിൽക്കുമ്പോൾ, വാക്കുകൾക്ക് അപ്പുറം എന്തോ ഒന്ന് അവരെ അകറ്റുന്നതായി അവർക്ക് തോന്നി.
നതാഷ പറഞ്ഞതുപോലെ, എല്ലാ കഥകളും ശുഭാന്ത്യത്തിൽ അവസാനിക്കാറില്ല.
ചിലത് അവസാനിക്കുന്നത് നിശബ്ദതയിലാണ്.
മാത്യു സാവധാനം അവിടുന്ന് നടന്നു നീങ്ങാൻ ഒരുങ്ങി.
പക്ഷേ, തന്റെ ഹൃദയത്തിൽ ഇപ്പോഴും നതാഷയോടുള്ള പ്രണയവും അതേസമയം അവൾ വരുത്തിയ മുറിവുകളും ഒരേപോലെ നീറുന്നുണ്ടായിരുന്നു.
അയാൾ ഒന്ന് തിരിഞ്ഞുനിന്ന് അവളെ നോക്കി അവസാനമായി പറഞ്ഞു:
”നമ്മൾ രണ്ടുപേരും ഇപ്പോൾ ഒരേ വികാരങ്ങളുടെ തടവുകാരാണ് നതാഷാ…
പുറമെ നിന്ന് നോക്കുന്നവർക്ക് നമ്മൾ സ്വതന്ത്രരാണെന്ന് തോന്നാം, പക്ഷേ നാം നെയ്തെടുത്ത ഈ ഓർമ്മകൾ ഇപ്പോൾ നമുക്ക് ചുറ്റും ഒരു ‘സുതാര്യമായ തടവറ’ തീർത്തിരിക്കുകയാണ്.”
അതായിരുന്നു സത്യം. കാണാൻ കഴിയാത്ത, എന്നാൽ തകർക്കാൻ പറ്റാത്ത ആ തടവറയ്ക്കുള്ളിൽ നിന്ന് അവർക്ക് ഇനി പഴയതുപോലെ പുറത്തുകടക്കാനാവില്ല.
സാം മരിച്ചെങ്കിലും, അയാൾ അവർക്കിടയിൽ തീർത്ത ആ സുതാര്യമായ മതിൽ എന്നും അവിടെയുണ്ടാകും.
അവർ രണ്ടുപേരും രണ്ടു ദിശകളിലേക്ക് നടന്നു നീങ്ങി.
ഹൈറേഞ്ചിലെ ആ മലഞ്ചെരിവിൽ സാമും അമലയും ശാന്തരായി ഉറങ്ങുമ്പോൾ, മാത്യുവും നതാഷയും തങ്ങളുടെ മനസ്സാക്ഷിയുടെ സുതാര്യമായ തടവറയ്ക്കുള്ളിൽ ആയുഷ്കാലം മുഴുവൻ തളയ്ക്കപ്പെട്ടിരുന്നു.

Super.