പക്ഷേ ഇങ്ങനെ പെട്ടെന്ന് ഉൾവലിഞ്ഞുപോകുന്ന ലക്ഷ്മിയെ അധികം കണ്ടിട്ടില്ല.
“എനിക്ക് അവിടെ പോകാനാകില്ല.”
“എന്തുകൊണ്ട്?”
അവൾ മറുപടി പറഞ്ഞില്ല.
“ലച്ചു.”
“എന്താ അജു?”
“ഇതൊന്നും തമാശയല്ല.”
“എനിക്കറിയാം.”
“നീ ഒരു ചെക്കന്റെ വീട്ടിലാണെന്നു നിന്റെ വീട്ടുകാർ അറിഞ്ഞാൽ?”
“അറിയില്ല.”
“നീ എങ്ങനെ ഇത്ര ഉറപ്പോടെ പറയുന്നു?”
അവൾ തല ഉയർത്തി അവനെ നോക്കി.
ആ കണ്ണുകളിൽ ആദ്യമായി ക്ഷീണം ഉണ്ടായിരുന്നു.
വലിയൊരു ക്ഷീണം.
“കാരണം അവർക്കെനിക്ക് എന്ത് സംഭവിക്കുന്നു എന്ന് അറിയാനുള്ള താൽപര്യമില്ല.”
അജു അനങ്ങാതെ നിന്നു.
അവൾ തുടർന്നു.
“എന്റെ അച്ഛൻ എവിടെയാണെന്ന് നിനക്കറിയാമോ ഇപ്പോൾ?”
“എനിക്ക് എങ്ങനെ അറിയാം?”
“ആഹ് എനിക്കും അറിയില്ല.”
ചെറിയൊരു ചിരി.
പക്ഷേ അതിൽ സന്തോഷമില്ല.
“ഇപ്പോൾ ദുബായിലായിരിക്കാം. അല്ലെങ്കിൽ സിംഗപ്പൂരിലായിരിക്കാം. അല്ലെങ്കിൽ യൂറോപ്പിൽ എവിടെയെങ്കിലും.”
“ലച്ചു…”
“സീരിയസായിട്ടാണ് പറയുന്നത്.”
അവൾ ജനലിലേക്ക് നോക്കി.
“ചെറുപ്പത്തിൽ ആദ്യം അത് വിഷമമായിരുന്നു. അച്ഛൻ വരുമെന്നു കാത്തിരിക്കുമായിരുന്നു.”
അവളുടെ ശബ്ദം പതിയെ താഴ്ന്നു.
“പിന്നെ സ്കൂളിൽ പരിപാടികൾ വരും. എല്ലാവരുടെയും അച്ഛന്മാർ വരും.”
“…”
“ഞാൻ മാത്രം ഓരോ തവണയും കള്ളം പറയും.”
അജു ഒന്നും പറഞ്ഞില്ല.
“മീറ്റിംഗ് ഉണ്ടത്രേ.”
“ട്രിപ്പ് ആണത്രേ.”
“ഫ്ലൈറ്റ് കിട്ടിയില്ലത്രേ.”
അവൾ ചിരിച്ചു.
ആ ചിരി
അവനെ അസ്വസ്ഥനാക്കി.
“കുറച്ചുകഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി അച്ഛന് എന്നെ ഇഷ്ടമില്ലാത്തതല്ല. അച്ഛന് എന്നെ ഇഷ്ടമാണ്. അതുകൊണ്ടാണല്ലോ പുള്ളി ചത്തുകിടന്നു ഉണ്ടാക്കിയതെല്ലാം എന്റെ പേരിലുള്ള ട്രസ്റ്റിൽ വച്ചേക്കുന്നത്. “
“പിന്നെ?”
“അച്ഛന് സമയം ഇല്ലത്രെ.”
ഒരു നിമിഷം നിശബ്ദത.
“ചിലപ്പോൾ അത് അതിലും മോശമാണ്.”
അജു പതുക്കെ ശ്വാസമെടുത്തു.
അവന്റെ മനസ്സിൽ സ്വന്തം അമ്മയുടെ മുഖം തെളിഞ്ഞു.
എത്ര കഷ്ടപ്പെട്ടാലും മക്കൾക്കുവേണ്ടി ജീവിക്കുന്ന സ്ത്രീ.
അതിനൊപ്പം ലക്ഷ്മി പറയുന്ന ഈ ലോകം.
പണം നിറഞ്ഞ വീട്.
പക്ഷേ ഒഴിവുള്ള ബന്ധങ്ങൾ.
രണ്ടു ലോകങ്ങൾ.
രണ്ടും പരസ്പരം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളത്.
ലച്ചു വീണ്ടും സംസാരിച്ചു.
“അച്ഛൻ ഇല്ലാത്തതുമായി ഞാൻ പൊരുത്തപ്പെട്ടു.”
“പിന്നെ?”
“പിന്നെ ഉണ്ടല്ലോ എന്റെ പ്രിയപ്പെട്ട രണ്ടാനമ്മ.”
അജുവിന് ആ പേര് പറയേണ്ടതില്ലായിരുന്നു.
അവൻ ഇതിനുമുമ്പ് ചില കാര്യങ്ങൾ കേട്ടിരുന്നു.
പക്ഷേ ലക്ഷ്മി ഒരിക്കലും വിശദമായി പറഞ്ഞിരുന്നില്ല.
“എന്താ പ്രശ്നം?”
അവൾ കുറച്ചുനേരം മിണ്ടാതിരുന്നു.
ശേഷം വളരെ പതുക്കെ ചോദിച്ചു.
“നിന്നോട് ഒരു കാര്യം ചോദിക്കട്ടെ?”
“ചോദിക്ക്.”
“നിന്റെ വീട്ടിൽ നിന്ന് പുറത്തുപോയി വൈകിട്ട് തിരിച്ചുവരുമ്പോൾ നിനക്ക് സന്തോഷമുണ്ടോ?”
അജു ഉടനെ മറുപടി പറഞ്ഞു.
“ഉണ്ട്.”
“എന്തുകൊണ്ട്?”
അവൻ ആശയക്കുഴപ്പത്തോടെ അവളെ നോക്കി.
“വീട്ടിലേക്കല്ലേ വരുന്നത്.”
അവൾ തലകുലുക്കി.
“എനിക്കില്ല.”
ആ വാക്ക് മുറിയിൽ തങ്ങി.
“എനിക്ക് അവിടെ ഒരിക്കലും വീട്ടിലെത്തിയതുപോലെ തോന്നിയിട്ടില്ല.”
അജുവിന്റെ മുഖം മൃദുവായി.
ലച്ചു വീണ്ടും ജനലിന് പുറത്തേക്ക് നോക്കി.
“വലിയ വീട്ടാണ്.”
“അതെ.”
“ആൾക്കാരുമുണ്ട്.”
“അതെ.”
“പക്ഷേ എനിക്ക് അവിടെ എന്റെ സ്വന്തമായൊരു സ്ഥലം ഇല്ല.”
അവളുടെ ശബ്ദം അല്പം വിറച്ചു.
“ഏത്
മുറിയും എന്റെതല്ലെന്ന് തോന്നും.”
“ഏത് ഡൈനിംഗ് ടേബിളും എന്റെതല്ലെന്ന് തോന്നും.”
“ഏത് ആഘോഷവും എന്റെതല്ലെന്ന് തോന്നും.”
അജു മിണ്ടാതെ കേട്ടുകൊണ്ടിരുന്നു.
“ഇന്ന് ഇവിടെ വന്നിട്ട് എത്ര നേരമായി?”
അവൾ ചോദിച്ചു.
“ഒരു മണിക്കൂർ?”
“അതായിരിക്കും.”
ലച്ചു ചിരിച്ചു.
ഇത്തവണ വളരെ മൃദുവായി.
“ആ ഒരു മണിക്കൂറിൽ എനിക്ക് ഒരു വീട്ടിലെ ഫീലിങ് കൂടുതൽ കിട്ടി.”
അജു നോക്കിനിന്നു.
“സത്യം.”
അവൾ തുടർന്നു.
“അമ്മ ചായ തരുമ്പോൾ.”
“ദിവ്യേച്ചി ചിരിച്ചു സംസാരിക്കുമ്പോൾ.”
“നീ ദേഷ്യപ്പെട്ട് നടന്നുനടക്കുമ്പോൾ.”
“അതൊക്കെ കണ്ട് ഇരുന്നപ്പോൾ എനിക്ക് ഞാൻ ഇവിടെ അന്യയാണെന്ന് തോന്നിയില്ല.”
