നേർത്ത ശബ്ദത്തിൽ ഒഴുകി എത്തുന്ന ഗസലിന്റെ സുഖലഹരിയിൽ ഫോർച്ച്യൂണർ എൺപത് തൊണ്ണൂറിൽ കുതിച്ച് പാഞ്ഞു….
മുന്നോട്ട് ഇമചിമ്മാത്ത കണ്ണുകളുമായി ഒരുതരം മരവിപ്പിൽ തുറിച്ചിരുന്ന ആദിത്യന് പിന്നിലേക്ക് വളരെ വേഗതയിൽ ആന്ധ്രയുടെ മണ്ണ് ഓടി ഒളിച്ചുകൊണ്ടിരുന്നു…
രണ്ട് നുണക്കുഴികൾ മനസ്സിൽ നീറ്റലോടെ തെളിയുന്നു…
റുബി… റൂബി ചെറിയാൻ! ആദിത്യന്റെ പെണ്ണ്!
ആദിത്യൻ ഒരുതരം ആത്മനിന്ദയോടെ ഓർത്തു!
റൂബി…! പേരിനെ അന്വർത്വമാക്കുന്ന രത്നം!
താൻ തേനിയിൽ ബിടെക്ക് നാലാം വർഷം പഠിക്കുമ്പോൾ ആണ് പേടിച്ചരണ്ട പരൽമീൻ മിഴികളോടെ നവാഗത വിദ്യാർത്ഥിനിയായി ഒരു പൂക്കാലം പോലെ അവൾ അവിടെ എത്തുന്നത്!
അഞ്ചരയടി പൊക്കം നന്നായി വെളുത്ത നിറം പുറത്തിന് പാതിവരെ ഇറക്കത്തിൽ നല്ല സമൃദ്ധമായ കോലൻ മുടി!
കടഞ്ഞ് എടുത്തത് പോലുള്ള ആകാരവടിവ്.
നീണ്ട മുഖം!
കസ്തൂരി മഞ്ഞളിന്റെ ഓറഞ്ച് കലർന്ന മഞ്ഞ ചുരിദാറും ചുവപ്പ് ലെഗിൻസും വേഷം!
ആദ്യം കണ്ടപ്പോൾ തന്നെ ഒരു മിന്നലോടെ അവൾ ഒന്ന് നോക്കി!
ആ നോട്ടം എന്റെ കരളിൽ ആണ് കൊരുത്തത്!
അൽപ്പം കഴിഞ്ഞപ്പോൾ കണ്ടത് ഒരുപറ്റം കാർണവന്മാരുടെയും കാർന്നോത്തികളുടെയും നടുവിൽ പേടിച്ചരണ്ട് നിൽക്കുന്ന അവളെ ആണ്!
“മക്കളു പോയിനെടാ പിള്ളാരേ… ഇതപ്പാപ്പനൊള്ള മൊതലാ.. വിട്ടുപിടി..”
ഞാൻ ചെന്ന് അവളുടെ കൈയ്യിൽ പിടിച്ചു…
ഒരു പൂങ്കുലയിൽ… ഒരു പഞ്ഞിക്കെട്ടിൽ പിടിച്ച മാർദ്ദവം!
എന്റെ കരതലത്തിൽ ആ പൂംകൈ അമർന്നതും കണ്ണുകളിൽ ഒരു മിന്നലോടെ ഒരു വിറയൽ അവളിലൂടെ കടന്ന് പോയത് ഞാൻ അറിഞ്ഞു…
പക്ഷേ അവൾ കൈ വലിച്ചില്ല!
ആ കൈയ്യിൽ പിടിച്ച് കൊണ്ട് ഞാൻ ആ വലയത്തിന് പുറത്ത് കടന്ന് കാന്റീൻ ലക്ഷ്യമാക്കി നടന്നു…
“ആദിയപ്പാപ്പങ്കീ ജയ്..!
അപ്പാപ്പന്റമ്മായി കീ ജേ….!!”
പിന്നിൽ തലതെറിച്ച വാനരക്കൂട്ടത്തിന്റെ കോറസ്സ് ഉയർന്നു!
ചമ്മി നാശമായ രക്തം തൊട്ടെടുക്കാവുന്ന മുഖവുമായി ആണെങ്കിലും എന്റെ കൈയ്യിൽ നിന്ന് കൈ വിടുവിക്കാൻ ശ്രമിക്കാതെ പിന്നാലെ അവളും!
കാന്റീനിൽ ചെന്ന് അവളെ കസേരയിൽ ഇരുത്തിയിട്ടാണ് ഞാൻ ആ കൈയ്യിൽ നിന്ന് കൈ വിട്ട് അവൾക്ക് എതിരെ ഉള്ള കസേരയിൽ ഇരുന്നത്!
“സഞ്ചുവേട്ടാ രണ്ടു ഫ്രഷ്ലൈം ഐസിത്തിരി കൂട്ടിയിട്ടോ കത്തിനിക്കുന്നയാ തീയൊന്നു കെടട്ടെ”
ഞാൻ ഉറക്കെ വിളിച്ച് പറഞ്ഞപ്പോൾ ആ പൂംകവിളിൽ നാണത്തിന്റെ നുണക്കുഴികൾ തെളിഞ്ഞു…
ഞാൻ കൈകൾ കെട്ടി മേശയിലേയ്ക്ക് വച്ച് ആ മുഖത്തേയ്ക്ക് ഉറ്റ് നോക്കി ഇരുന്നു….
എന്റെ ആ തുറിച്ചുനോട്ടം നേരിടാനാവാതെ നാണിച്ച മുഖം താഴ്ത്തി അവൾ മധുരനാദത്തിൽ പതിയെ പറഞ്ഞു…..
“ഛേ… ആ മുണ്ടുതാത്തിട്ടിരിയച്ചാച്ചാ! ആൾക്കാരു നോക്കുന്നു…”
പരസ്പരം ആദ്യമായി കാണുന്ന തമ്മിൽ പേരുപോലും അറിയാത്ത എന്നോട് ഉള്ള അവളുടെ ആദ്യ സംസാരം!
അതും ജന്മാന്തരങ്ങളുടെ ബന്ധം ഉള്ളവരെ പോലെ ആധികാരികമായി അവകാശത്തോടെ….
അതുവരെ മസിലും പെരുപ്പിച്ച് ഇരുന്ന എന്റെ ഗ്യാസ് പോയി! ഞാൻ ചൂളി പെട്ടന്ന് എണീറ്റ് മുണ്ട് താഴ്ത്തി ഇട്ട് ഇരുന്നു!
നവാഗതരെ സ്വീകരിക്കാൻ ആയി എല്ലാവരും കൂടി തിരഞ്ഞെടുത്ത വേഷമാണ് കടുംനീല ഹാഫ് സ്ലീവ് ഷർട്ടും കറുപ്പ് കരയുള്ള ചുവന്ന മുണ്ടും!
അമ്മായിമാരും ഇതേ വേഷം തന്നെയാണ്!
മുണ്ടിന് അടിയിൽ ഓരോ ചുവപ്പ് പാവാടകൾ കൂടി ഉണ്ടെന്ന് മാത്രം!
പേര് റൂബി! റൂബി ചെറിയാൻ!
സ്വദേശം കൊട്ടാരക്കര!
പ്രവാസി ദമ്പതികളുടെ മൂത്ത മകൾ ഒരനിയൻ ഉണ്ട്!
നാരങ്ങാവെള്ളം വന്നു… സ്ട്രോ ഒരു സിപ്പ് വലിച്ചിട്ട് റൂബി നുണക്കുഴി കാട്ടി…
“അച്ചാച്ചനെന്റാങ്ങളേപ്പോലാ കാണാൻ!”
അപ്പോൾ ചുമ്മാതല്ല അതാണ് ആദ്യം കണ്ടപ്പോൾ അവൾ അമ്പരന്ന് നോക്കിയത്!
പിന്നീട് ഫോണിൽ പടം കാട്ടിയപ്പോൾ ഞാനുമായി ഒരു വിദൂരസാമ്യം ഉണ്ട്!
കാന്റീനോട് ചേർന്നുള്ള ഷെഡ്ഡിൽ നിന്ന് ഞാൻ എന്റെ ഡ്യൂക്ക് എടുത്തു…
“കേറ് ഒന്നു കറങ്ങീട്ടുവരാം പിന്നാരും റാഗാൻ വരില്ല!”
അവൾ എന്റെ തോളിൽ പിടിച്ച് ബൈക്കിൽ കയറി ഇരു കൈകളാലും എന്റെ ഇരു തോളിലും പിടിച്ചു…
ആ കാമ്പസാകെ ഞങ്ങൾ ഒന്ന് കറങ്ങി… അന്ന് എന്റെ ബൈക്കിന്റെ പിന്നിൽ കയറിയതാണ് റൂബി!
പിന്നീട് ഒരുത്തനും ആ ബൈക്കിൽ ഇടം കിട്ടിയിട്ടില്ല!
വീട്ടിൽപോക്കും വരവും എല്ലാം ബൈക്കിൽ തന്നെ ആണ്!
അവൾ കൊട്ടാരക്കരയിൽ നിന്നും തിരുവല്ലയിൽ എത്തി നിൽക്കും അവിടെ നിന്ന് ഞങ്ങൾ ഒരുമിച്ച്!
എന്റെ പഠനം കഴിഞ്ഞിട്ടും ഞാൻ ആണ് അവളെ കോളജിൽ കൊണ്ട് ചെന്ന് വിടുന്നതും തിരികെ കൊണ്ടുവരുന്നതും!
ഞങ്ങളുടെ പോക്ക് വരവുകൾ ആദ്യം എന്റെ വീട്ടിൽ അറിഞ്ഞു.
പിന്നീട് അവളുടെ വീട്ടിലൂം!
അച്ചനും അമ്മയും ചേച്ചിയും കൂടി ആദ്യം ഒന്ന് ഉപദേശിച്ച് നോക്കി.
മിശ്രവിവാഹത്തിന്റെ വരും വരായ്കകൾ പറഞ്ഞ് പിൻതിരിപ്പിക്കാൻ നോക്കി! അവളെ ഉപദേശിക്കാൻ!
വഴങ്ങില്ല എന്ന് കണ്ടപ്പോൾ അവളെ കൊണ്ട് ചെല്ലാൻ പറഞ്ഞു!
റൂബിയെ കണ്ടതും ഉപദേശി ആകാൻ പാവം അച്ചൻ ഒറ്റയായി!
അമ്മയും ചേച്ചിയും കാലുമാറി ഞങ്ങളുടെ കക്ഷിയായി!
ഇടതുപക്ഷക്കാരനായ ജാതിയും മതവും പോയിട്ട് ദൈവം പോലുമില്ലാത്ത അച്ചന് പിന്നെന്ത് മിശ്രം!
“ആദ്യം മോടെ പഠനം കഴിയണം!
ഇവളുടെ കല്യാണോം കഴിയണം!
വളർത്തി ഇത്രേമാക്കിയ മാതാപിതാക്കളെ ധിക്കരിച്ചാവരുത്!
സമയമെടുത്താലും അവരെ വിശ്വാസത്തിലെടുത്ത് നടത്തി തന്നില്ലെങ്കിലും അവരുടെ മൌനസമ്മതത്തോടെ എങ്കിലും വേണം!”
അച്ചന്റെ ഡിമാന്റുകൾ ഞങ്ങൾ ഇരുവരും അപ്പാടെ അംഗീകരിച്ചു!
അതവിടെ തീർന്നു…!
അവളുടെ വീട്ടിൽ അറിഞ്ഞപ്പോൾ ആണ് ഭൂകമ്പം നടന്നത്!
റൂബി അക്ഷരാർത്ഥത്തിൽ തടങ്കലിൽ ആയി!
അപ്പാപ്പൻ കോളജിൽ പോക്കിനും വരവിനും അകമ്പടി സേവിച്ചു!
വീട്ടിൽ നിന്ന് ആൾ എത്താതെ പുറത്ത് വിടരുത് എന്ന് കോളജ് അധികൃതരെ അറിയിച്ചു!
ഫോൺ പിടിച്ചെടുത്തു!
റൂബി അവസാന വർഷം ആയപ്പോൾ ആണ് ഈ പുകിലുകൾ ഒക്കെ!
ഈ ഒരൊറ്റ കാരണത്താൽ അവളുടെ പപ്പയും മമ്മിയും പ്രവാസജീവിതം അവസാനിപ്പിച്ച് വീട്ടിൽ എത്തി!
പരിചയമില്ലാത്ത ഒരു നന്വർ കണ്ട് ഞാൻ ഇത് ആരെന്ന സന്ദേഹത്തിൽ ഫോൺ എടുത്തു….
മറുതലയ്ക്കൽ റൂബിയുടെ പരിഭ്രാന്ത ശബ്ദം…
“അച്ചാച്ചാ ഞാനിവിടെ പന്തളം സ്റ്റാന്റിലൊണ്ട് വേഗംവാ…”
ഫോൺ കട്ടായി! ടൌണിൽ തന്നെ ഉണ്ടായിരുന്ന ഞാൻ അഞ്ച് മിനിട്ട് കൊണ്ട് അവളുടെ അടുത്ത് എത്തി!
“ഇന്നിപ്പ രജിസ്റ്റർമാര്യേജു നടത്തണം!”
എന്നെ കണ്ടതും കല്ലിച്ച മുഖവുമായി കളിപ്പാട്ടത്തിന് വാശി പിടിക്കുന്ന കൊച്ചു കുട്ടിയുടെ മുഖഭാവത്തോടെ റൂബി ശഠിച്ചു!
“എടീ മോളേയിങ്ങനെ ഇടിപിടീന്നു നടത്തുന്ന രജിസ്റ്ററിനൊരു വെലേമില്ല!”
“ആ ഒള്ളവെലമതി! രണ്ടിലാരേലും തള്ളിപ്പറയുംവരെ അതിനു വെലയൊണ്ട്! വേഗാട്ടാരെയാന്നാ വിളി!”