തെലുങ്കന് എങ്ങനെ മലയാഭാഷ മനസ്സിലാകാൻ!
ഒന്നും മനസ്സിലാകാത്ത മട്ടിൽ പകച്ച ആദിത്യൻ തന്നെ മാടി വിളിച്ചത് കണ്ട് ജിജോപ്പന്റെ അടുത്തേക്ക് ഭയപ്പാടോടെ ചെന്നു.
അവിടുത്തെ എന്തിനും മടിക്കാത്ത ഗുണ്ടാപ്പട ആണ് ചുറ്റിനും!
“ഠപ്പേ…..”
പടക്കം പൊട്ടുന്ന ഒരു ശബ്ദം കേട്ടു!
ഒപ്പം കവിള് പൊത്തിയ ആദിത്യന്റെ “അമ്മേ…” എന്നുള്ള ആർത്തനാദവും!
“അപ്പ സുച്ചു മാറിപ്പോയില്ല! മലയാളന്തന്നെ ഓണായല്ലോ…? ഇനി മക്കളുപറ നമ്മക്കു വീട്ടിപ്പോവാം?”
“വീടോ… ?ഏതുവീടാരുടെവീട്.. ?നിങ്ങളാരാ?”
ജിജോയുടെ ചോദ്യത്തിന് പകപ്പോടെ ആദിത്യൻ തിരിച്ച് ചോദിച്ചു!
“നിങ്ങളാരാന്ന ചോദ്യം ഞായം!
ഏതു വീടന്നൊക്കെ ചോയിച്ചാ ഭാഷ മാറ്റിയപോലാ വീടിന്റെ സുച്ചൂടെ ഓണാക്കണ്ടിവരും!
നിന്റെ ചേച്ചി അനീഷ്യയിപ്പ പന്തളത്തല്ല!
ജോലീമായി പാലായിലൊണ്ട് ജോലി എന്റെ ഭാര്യയോടൊപ്പം!
ഞാനവളെ വിളിച്ചുപറഞ്ഞു നിന്നേങ്കൊണ്ടിന്നു രാത്രി എത്തിക്കോളാമെന്ന്!”
“ഞാഞ്ചാവത്തേയൊള്ളു! എനിക്ക്…. എനിക്കങ്ങോട്ടു വരാനാവില്ലതാ… എന്നെ നിർബദ്ധിക്കരുത്….”
ഇരു കരങ്ങളാലും മുഖവും പൊത്തി നിന്ന ആദിത്യൻ മുളംതണ്ട് ചീന്തുംപോലെ പൊട്ടിക്കരഞ്ഞു!
“ആദീ..ന്റെ മോനേ….”
വിങ്ങിപ്പൊട്ടിയ ആ പെൺസ്വരം കേട്ടതും ആദിത്യൻ ഭ്രാന്ത് പിടിച്ചത് പോലെ ചുറ്റും പകച്ച് നോക്കി… തന്റെ… തന്റെ ചേച്ചിയുടെ സ്വരം!
ജിജോപ്പൻ ഫോൺ ആദിയുടെ നേർക്ക് തിരിച്ചു! കരഞ്ഞ് കലങ്ങി യാചനയോടെ ഉള്ള അനീഷ്യയുടെ മുഖം സ്ക്രീനിൽ കണ്ടതും ആദിത്യൻ വീണ്ടും കരഞ്ഞ് മുഖവും പൊത്തി തിരിഞ്ഞ് നിന്നു…!
“കണ്ടല്ലോ…? ചേച്ചീമ്മോനൂടിനിയൊക്കെയങ്ങു വന്നിട്ട്..!”
അനീഷ്യയോട് പറഞ്ഞിട്ട് ജിജോപ്പൻ ഫോൺ കട്ട് ചെയ്തു!
അപ്പോൾ ചായക്കടയിലേയ്ക്ക് ചന്ദനക്കുറി തൊട്ട മെല്ലിച്ച ഒരു വൃദ്ധൻ വെപ്രാളത്തോടെ കയറി വന്നു….
“എന്താ…? എന്താ ഗോപീയിതൊക്കെ…?”
ഗുണ്ടാപ്പടയുടെ നടുവിൽ കരഞ്ഞ് നിൽക്കുന്ന ആദിത്യനോട് അദ്ദേഹം അങ്കലാപ്പിൽ ചോദിച്ചു!
“ങേ…? ഗോപിയോ..? ഇവനോ…? ആട്ടെ അങ്ങാരാണാവോ..?”
മലയാളത്തിൽ ആദിത്യനെ ഗോപി എന്ന് സംബോധന ചെയ്ത് വെപ്രാളപ്പെട്ട് ചോദിച്ച വൃദ്ധനോട് ജിജോപ്പൻ തിരിഞ്ഞ് ചോദിച്ചു!
ഞാൻ കേശവൻ… കണ്ണൂരുകാരനാ… എന്റെയായീ കട! സാറൊക്കെയാരാ… എന്താ ഗോപീമായി…?”
“ഹഹഹഹഹഹഹഹ”
അട്ടഹസിച്ചുള്ള ചിരിക്കിടയിൽ കേശവേട്ടൻ പേടിക്കേണ്ട ഞങ്ങൾ ഇവന്റെ ബന്ധുക്കൾ ആണ് എന്ന് പറഞ്ഞിട്ട് നിർത്താനാവാത്ത ചിരിയോടെ തുടർന്നു!
“ഈ പ്രപഞ്ചത്തിലെവിടെച്ചെന്നാലുമവിടൊരു ചായപ്പീടികേമായൊരു മലയാളി കേശവേട്ടനോ നാരായണേട്ടനോ കാണുമെന്നതപ്പ സത്യന്തന്നാ അല്ലേ?
ആ നീലസ്ട്രോക്ക് ചന്ദ്രനി ചെന്നപ്പ കണാരേട്ടന്റെ ചായക്കടേന്നു ചായേം ബോണ്ടേം തിന്നിട്ടാ പോന്നേന്നു പറഞ്ഞതു നേരാരുന്നെന്നിപ്പ ബോദ്ധ്യായി”
“തമാശിച്ചു നിന്റെ പൊതുവിജ്ഞാനം വിളമ്പി നാറ്റിക്കാതെ കാര്യമ്പറയെടാ ജിജോ..”
വറീച്ചൻ ജിജോയെ ശാസിച്ചു!
“കേശവേട്ടാ ഇവൻ ഗോപിയല്ല ആദിത്യൻ! പന്തളത്തുള്ള എൻജിനീയർ ആദിത്യനാ കേശവേട്ടന്റെ ചായയടിക്കാരൻ ഈ ഗോപി! ഇവനീ ഒളിച്ചോടാനുള്ള കാരണമിന്നേവരെ നാട്ടാർക്കും വീട്ടാർക്കും ആർക്കും പിടികിട്ടീട്ടുമില്ല!”
ജിജോ പറഞ്ഞത് കേട്ട കേശവേട്ടൻ ഇടിവെട്ട് ഏറ്റത് പോലെ ആദിത്യനെ നോക്കി. അവൻ മുഖം കുനിച്ചു!
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു! ആ നിന്ന വേഷത്തിൽ തന്നെ ആദിത്യനെ ഫോർച്ച്യൂണറിൽ കയറ്റി!
ആ ഗുണ്ടാപ്പടയുടെ മുന്നിൽ എതിർത്തിട്ട് കാര്യമില്ലെന്ന് അറിയാവുന്ന ആദിത്യൻ നിസ്സഹായനായി അനുസരിച്ചു!
മടക്ക യാത്രയിൽ വിജയവാഡയും കഴിഞ്ഞ് നാല് മണിക്കൂർ പിന്നിട്ടപ്പോൾ ആണ് കാലത്ത് ഇവർ ആദിത്യന്റെ ചായക്കടയിൽ പ്രഭാതഭക്ഷണത്തിനായി നിർത്തുന്നത്!
ജിജോപ്പനും തെലുങ്കർക്കും ഇടയിൽ കേശവേട്ടൻ ദ്വിഭാഷി ആയി!
ആദ്യം എംപിയെ ഭയന്ന് ഒരു രീതിയിലും സമ്മതിച്ചില്ല എങ്കിലും അവസാനം രണ്ട് എംപിമാരും അറിയില്ല എന്ന ജിജോപ്പന്റെ ഉറപ്പിൽ തെലുങ്കർ മുപ്പത് കിലോമീറ്റർ അപ്പുറത്തുള്ള ടൌൺ വരെ എത്തി ഈ സന്തോഷം ഒന്ന് ആഘോഷിക്കാം എന്ന് ഒരു വിധത്തിൽ സമ്മതിച്ചു!
