ആന്റോയുടെ നേതൃത്വത്തിൽ ബാറിൽ അണികളും സ്പെഷ്യൽ മുറിയിൽ നേതാക്കളും ഒത്ത് കൂടി!
ആന്റോയും ജോബിനും മദ്യപിക്കില്ല!
അവർ ഒത്ത് കൂടിയ മുറിയിൽ വച്ച് ആദിത്യൻ കുളി കഴിഞ്ഞ് ജോബിൻ വാങ്ങി വന്ന പാന്റും ഷർട്ടും ധരിച്ച് മിടുക്കനായി!
തെലുങ്ക് നേതാക്കൾക്കും അണികൾക്കും വീണ്ടും നന്ദി പറഞ്ഞ് സംഘം പത്ത് മണിയോടെ വീണ്ടും യാത്രയായി!
ജോബിൻ വണ്ടി എടുത്തു. ആന്റോ മുന്നിലും പിൽസീറ്റിൽ ജിജോയുടെയും ലിജോയുടെയും മദ്ധ്യേ ആദിത്യനും ആയി ഫോർച്ച്യൂണർ കുതിച്ച് പാഞ്ഞു….
“ചേച്ചിയെ ഒന്നു വിളിക്കുന്നോടാ…? ആ പാവന്നിന്നേങ്കാത്തിരിക്കുവാ..”
ജിജോ ആദിത്യനോടു ചോദിച്ചപ്പോൾ വറീച്ചൻ വിലക്കി…
“വേണ്ടിപ്പ ആരേം വിളിക്കണ്ട! അവനാദ്യമെല്ലാമായൊന്നു പൊരുത്തപ്പെടട്ടെ!”
ആരും ഒന്നും മിണ്ടിയില്ല! ആന്റോ നേരത്തേ കണ്ണടച്ച് കഴിഞ്ഞിരുന്നു…
ഉച്ചയൂണിന് ശേഷം അവനാണ് വണ്ടി ഓടിക്കേണ്ടത്…
അത്യാവശ്യം നന്നായി കഴിച്ചിരുന്ന ജിജോയും ലിജോയും പതിയെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു….
നേർത്ത ശബ്ദത്തിൽ ഒഴുകി എത്തുന്ന ഗസലിന്റെ സുഖലഹരിയിൽ ഫോർച്ച്യൂണർ എൺപത് തൊണ്ണൂറിൽ കുതിച്ച് പാഞ്ഞു….
മുന്നോട്ട് ഇമചിമ്മാത്ത കണ്ണുകളുമായി ഒരുതരം മരവിപ്പിൽ തുറിച്ചിരുന്ന ആദിത്യന് പിന്നിലേക്ക് വളരെ വേഗതയിൽ ആന്ധ്രയുടെ മണ്ണ് ഓടി ഒളിച്ചുകൊണ്ടിരുന്നു…
രണ്ട് നുണക്കുഴികൾ മനസ്സിൽ നീറ്റലോടെ തെളിയുന്നു…
റുബി… റൂബി ചെറിയാൻ! ആദിത്യന്റെ പെണ്ണ്!
ആദിത്യൻ ഒരുതരം ആത്മനിന്ദയോടെ ഓർത്തു!
റൂബി…! പേരിനെ അന്വർത്വമാക്കുന്ന രത്നം!
താൻ തേനിയിൽ ബിടെക്ക് നാലാം വർഷം പഠിക്കുമ്പോൾ ആണ് പേടിച്ചരണ്ട പരൽമീൻ മിഴികളോടെ നവാഗത വിദ്യാർത്ഥിനിയായി ഒരു പൂക്കാലം പോലെ അവൾ അവിടെ എത്തുന്നത്!
അഞ്ചരയടി പൊക്കം നന്നായി വെളുത്ത നിറം പുറത്തിന് പാതിവരെ ഇറക്കത്തിൽ നല്ല സമൃദ്ധമായ കോലൻ മുടി!
കടഞ്ഞ് എടുത്തത് പോലുള്ള ആകാരവടിവ്.
നീണ്ട മുഖം!
കസ്തൂരി മഞ്ഞളിന്റെ ഓറഞ്ച് കലർന്ന മഞ്ഞ ചുരിദാറും ചുവപ്പ് ലെഗിൻസും വേഷം!
ആദ്യം കണ്ടപ്പോൾ തന്നെ ഒരു മിന്നലോടെ അവൾ ഒന്ന് നോക്കി!
ആ നോട്ടം എന്റെ കരളിൽ ആണ് കൊരുത്തത്!
അൽപ്പം കഴിഞ്ഞപ്പോൾ കണ്ടത് ഒരുപറ്റം കാർണവന്മാരുടെയും കാർന്നോത്തികളുടെയും നടുവിൽ പേടിച്ചരണ്ട് നിൽക്കുന്ന അവളെ ആണ്!
“മക്കളു പോയിനെടാ പിള്ളാരേ… ഇതപ്പാപ്പനൊള്ള മൊതലാ.. വിട്ടുപിടി..”
ഞാൻ ചെന്ന് അവളുടെ കൈയ്യിൽ പിടിച്ചു…
ഒരു പൂങ്കുലയിൽ… ഒരു പഞ്ഞിക്കെട്ടിൽ പിടിച്ച മാർദ്ദവം!
എന്റെ കരതലത്തിൽ ആ പൂംകൈ അമർന്നതും കണ്ണുകളിൽ ഒരു മിന്നലോടെ ഒരു വിറയൽ അവളിലൂടെ കടന്ന് പോയത് ഞാൻ അറിഞ്ഞു…
പക്ഷേ അവൾ കൈ വലിച്ചില്ല!
ആ കൈയ്യിൽ പിടിച്ച് കൊണ്ട് ഞാൻ ആ വലയത്തിന് പുറത്ത് കടന്ന് കാന്റീൻ ലക്ഷ്യമാക്കി നടന്നു…
“ആദിയപ്പാപ്പങ്കീ ജയ്..!
അപ്പാപ്പന്റമ്മായി കീ ജേ….!!”
പിന്നിൽ തലതെറിച്ച വാനരക്കൂട്ടത്തിന്റെ കോറസ്സ് ഉയർന്നു!
ചമ്മി നാശമായ രക്തം തൊട്ടെടുക്കാവുന്ന മുഖവുമായി ആണെങ്കിലും എന്റെ കൈയ്യിൽ നിന്ന് കൈ വിടുവിക്കാൻ ശ്രമിക്കാതെ പിന്നാലെ അവളും!
കാന്റീനിൽ ചെന്ന് അവളെ കസേരയിൽ ഇരുത്തിയിട്ടാണ് ഞാൻ ആ കൈയ്യിൽ നിന്ന് കൈ വിട്ട് അവൾക്ക് എതിരെ ഉള്ള കസേരയിൽ ഇരുന്നത്!
“സഞ്ചുവേട്ടാ രണ്ടു ഫ്രഷ്ലൈം ഐസിത്തിരി കൂട്ടിയിട്ടോ കത്തിനിക്കുന്നയാ തീയൊന്നു കെടട്ടെ”
ഞാൻ ഉറക്കെ വിളിച്ച് പറഞ്ഞപ്പോൾ ആ പൂംകവിളിൽ നാണത്തിന്റെ നുണക്കുഴികൾ തെളിഞ്ഞു…
ഞാൻ കൈകൾ കെട്ടി മേശയിലേയ്ക്ക് വച്ച് ആ മുഖത്തേയ്ക്ക് ഉറ്റ് നോക്കി ഇരുന്നു….
എന്റെ ആ തുറിച്ചുനോട്ടം നേരിടാനാവാതെ നാണിച്ച മുഖം താഴ്ത്തി അവൾ മധുരനാദത്തിൽ പതിയെ പറഞ്ഞു…..
“ഛേ… ആ മുണ്ടുതാത്തിട്ടിരിയച്ചാച്ചാ! ആൾക്കാരു നോക്കുന്നു…”
പരസ്പരം ആദ്യമായി കാണുന്ന തമ്മിൽ പേരുപോലും അറിയാത്ത എന്നോട് ഉള്ള അവളുടെ ആദ്യ സംസാരം!
അതും ജന്മാന്തരങ്ങളുടെ ബന്ധം ഉള്ളവരെ പോലെ ആധികാരികമായി അവകാശത്തോടെ….
