ആനയും അണ്ണാനും 27

”ജോസഫ് ചേട്ടൻ എവിടെ ചേടത്തി”?

“അങ്ങേര് വാഴതോട്ടത്തിൽ കാവല് കെടക്കാൻ പോയതാ”

”വാഴ തോട്ടത്തിലോ”?

”ഇവിടത്തെ അതിയാനും മൂന്നാല് പേരും കൂടെ കുളത്തിൻ്റെ അക്കരെയുള്ള പാടം പാട്ടത്തിനെടുത്ത് കുറച്ച് വാഴ നട്ടു. ഇപ്പോ ആണെങ്കി ഭയങ്കര ആനശല്യം. അതാ”

“ചേടത്തി ഇരിക്കാൻ സമയമില്ല. ബത്തേരിയിലെത്തെണ്ടേ”

“സമയം ആണെങ്കി എട്ടുമണിയാവേം ചെയ്തു”

“നിക്കെടാ കണ്ണാ. ഞാൻ കുറച്ച് സാധനങ്ങൾ എടുത്തിട്ട് വരാം”

വാഴയില വാട്ടി ഏലിയാമ്മ ചേടത്തി കുറച്ചു ഇറച്ചി പൊതിഞ്ഞ് തന്നു.

“ഇച്ചരെ മയിലെറച്ചിയാ കണ്ണാ”

“എവിടുന്നാ ചേടത്തി”?

രേണു ഒരിത്തിരി പേടിയും എന്നാൽ അറിയാനുള്ള ആകാംക്ഷയും നിറഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“എന്നാ പറയാനാന്നേ പാടത്ത് മുഴുവൻ മയിലാ. വിഷുവല്ലേ വരുന്നത് എന്നാ ഇത്തിരി ചീരയും പയറും വെള്ളരിയും കൃഷി ചെയ്യാന്ന് വെച്ചാ ഒക്കെ മയിലുകൾ വന്ന് നശിപ്പിക്കുകയാ മോളേ”

“കലുങ്കിൻ്റെ അടുത്തുള്ള ആ ജോർജ്ജ് ഉണ്ടല്ലോ അവൻ ഇന്ന് വൈകുന്നേരം ശല്യം സഹിക്കാൻ വയ്യാതെ രണ്ടെണ്ണത്തിനെ അങ്ങ് കാച്ചി”

“അവരു വാറ്റു അടിച്ച് രാത്രി കാവൽ കെടക്കുമ്പോ തിന്നാൻ കുറേ എടുത്തോണ്ടു പോയി. ബാക്കി ഉള്ളതാ ഇത്”

ഏലിയാമ്മ ചേടത്തി ഒരു ചാക്കിൽ കാച്ചിൽ, ചേമ്പ്,താറാവ് മുട്ട ഇത്യാദി തന്നു വിട്ടു. ഒരു വെളിച്ചെണ്ണ കന്നാസിൽ പനങ്കള്ളും.

വണ്ടി ചുരം കയറാൻ തുടങ്ങി. രേണു എന്നെ നോക്കിയിരിക്കുകയാണ്.

“പനങ്കള്ളും മയിലെറെച്ചിയും. അപ്പോ വെറുതേ കാഴ്ച കാണാൻ മാത്രല്ല കോടഞ്ചേരിക്ക് വന്നതല്ലേ. പിന്നെ രേണു ആരെങ്കിലും പറഞ്ഞ് പുറത്തറിഞ്ഞാ വകുപ്പ് പലതും പെടലിക്ക് വന്നു വീഴുട്ടോ. ഫിസിക്സ് എച്ച് ഒ ഡി യു ടെ കയ്യീന്ന് കള്ളവാറ്റും മയിലെറച്ചിയും പിടിച്ച കേസു വന്നാ നല്ല രസമാകും”

“ഒന്ന് പോടാ വെറുതേ മനുഷ്യനെ പേടിപ്പിക്കാതെ”

ഞാൻ വണ്ടി നിർത്തി. ഡോറ് തുറന്ന് രേണുവിനെ കൈ പിടിച്ചിറക്കി.

“എന്തു ഭംഗിയാല്ലേ രേണു രാത്രി ചുരം കാണാൻ”

രേണു താഴോട്ട് നോക്കി. രണ്ടായിരത്തി അറുനൂറ് അടി ഉയരത്തിലാണ് ഞങ്ങൾ. നീണ്ട നിരയായി പോകുന്ന വണ്ടികളുടെ ലൈറ്റ് ചുരത്തിൻ്റെ രാത്രി കാഴ്ചക്ക് കൂടുതൽ മിഴിവേകി.

“അതേ രേണുവിന് കുടിക്കാൻ ആഗ്രഹമുണ്ടേൽ പറഞ്ഞാ പോരായിരുന്നോ. ഇന്നലെ മഹാറാണിയിൽ പോകാരുന്നല്ലോ”

“എനിക്ക് അതൊന്നും ഇഷ്ടമില്ല കണ്ണാ. ഇത് പിന്നെ പനങ്കള്ള് ആയോണ്ടാ ”

“പണ്ട് തറവാട്ടിലെ പടിഞ്ഞാറു ഭാഗത്തെ പുല്ലുമൂടിയ മൊട്ടപ്പറമ്പിൽ മുഴുവൻ പനയായിരുന്നു. അന്നൊക്കെ ഊരിന്ന് ആൾക്കാര് അവിടെ കള്ളുചെത്താൻ വരും.ചെത്തി കഴിഞ്ഞ് പോകുമ്പോൾ കുറച്ച് അച്ഛന് കൊടുക്കും. അച്ഛന് രാത്രി പൂജണ്ടാവും. ഞാനും ഏട്ടനും പൂജ കഴിഞ്ഞാൽ മൂർത്തിക്ക് കൊടുക്കാൻ സങ്കൽപ്പിച്ച് വെച്ചതെടുത്ത് കുടിക്കും. നാടൻ കോഴിയും ഉണ്ടാകും”

”പനയൊക്കെ മുറിച്ച് ഇപ്പോ അവിടെ കാപ്പിതോട്ടമാക്കീലേ. ഏലിയാമ്മ ചേടത്തി പനങ്കള്ള് ഉണ്ട്ന്ന് പറഞ്ഞ് വിളിച്ചപ്പോ അതാ പോയത്”

” നൊസ്റ്റാൾജിയ ആണോ”?

”ആണെന്ന് തന്നെ വെച്ചോ”

 

****

 

ചുരം കയറി കഴിഞ്ഞപ്പോ തൊട്ട് ചവിട്ടി വിട്ടതുകൊണ്ട് ഒമ്പതരയായപ്പോ വീട്ടിലെത്തി.

”അത്യാവശ്യം ഉള്ളത് ഇപ്പോ എടുക്കാം. ബാക്കിയൊക്കെ നാളെ നേരം വെളുത്തിട്ട്”

രേണു ട്രക്കിൽ നിന്ന് എന്തൊക്കെയോ എടുത്തിറക്കി. ഞാൻ കുറച്ച് ചുള്ളികമ്പും തെങ്ങിൻ്റെ ചുവട്ടീന്ന് കുറച്ച് കൊതുമ്പും ഓല കൊടിയുമൊക്കെ പെറുക്കി കൊണ്ട് വന്നു. രേണു അടുപ്പ് കത്തിച്ച് ദോശയുണ്ടാക്കി.

“രണ്ട് മാസം നിക്കുവല്ലേ ഇവിടെ. നാളെപ്പോയി വർഗീസേട്ടനോട് പറഞ്ഞ് ഒരു കുറ്റിയെടുക്കണം”

രേണു ദോശ ഉണ്ടാക്കുന്നതിനിടെ പറഞ്ഞു.

” ഞാനൊന്ന് കുളിച്ചിട്ടു വരാം”

കുളി കഴിഞ്ഞ് വന്ന് ദോശയും മയിലെറച്ചിയും കഴിച്ചു. രേണുവിന് അത് അത്രക്ക് ഇഷ്ടപ്പെട്ടില്ല. കുറച്ച് നേരം പുറത്ത് വന്നിരുന്നു.

“കിടക്കണ്ടേ രേണു”?

“എന്നാ വാ കണ്ണാ. അച്ഛച്ഛൻ്റെ റൂം വൃത്തിയാക്കാം”

ഞങ്ങൾ റൂം വൃത്തിയാക്കി. കിടക്കയൊക്കെ കുറ്റിക്കാട്ടൂരിലാണ്. കട്ടിലിൽ നല്ല കട്ടിയിൽ രണ്ട് മൂന്ന് ബ്ലാങ്കറ്റ് വിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *