സ്റ്റേഷനിൽ എന്നെ പിക്ക് ചെയ്യാൻ ചിറ്റ കൂടി വന്നിരുന്നു. അവരുടെ കാറിൽ തന്നെ വീട്ടിലേക്ക് തിരിച്ചു.
ജോലി ഒന്നും കിട്ടാത്തതിന്റെ വിഷമം മാറ്റാൻ തൽക്കാലം നാട്ടിൽ നിന്ന് മാറി നിൽക്കുന്നതാണ് എന്ന് മാത്രമാണ് അച്ഛൻ അവരോട് പറഞ്ഞത് എന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായി.
അത് ഒരു കണക്കിന് നന്നായി.
മക്കൾ ഇല്ലാത്ത അവർക്ക് ഞാൻ മകനെ പോലെ ആയിരുന്നു. എനിക്കും അവർ പ്രിയങ്കരരായി മാറാൻ അധികം ദിവസങ്ങൾ വേണ്ടിവന്നില്ല.
ഒഴിവ് ദിവസങ്ങളിൽ ഞങ്ങൾ കറങ്ങാൻ പോയി. പാർക്കും , സിനിമയും ഒക്കെയായി എന്നെ മാക്സിമം ഹാപ്പിയാക്കാൻ ്് അവരുണ്ടായിരുന്നു.
ചിറ്റ നല്ല ഒന്നാംതരം കുക്ക് ആണ് , ചിറ്റപ്പനും ഒട്ടും മോശമല്ല. അവരുടെ പാചക പരീക്ഷണങ്ങൾക്ക് പുതിയ ഇര ആയിരുന്നല്ലോ ഞാൻ , അത് അവര് രണ്ടും ശരിക്കും മുതലാക്കി. 🙂
കൊച്ച് പിള്ളേരുടെ സ്വഭാവമാണ് രണ്ടിനും. എന്റെ വരവോടെ അവരുടെ തല്ല് കൂടലിലേക്ക് ഒരാളും കൂടി കൂടുകയായിരുന്നു.
നാടുമായുള്ള ബന്ധം ഏറെക്കുറെ ്് അന്നത്തോടെ തന്നെ അവസാനിച്ചിരുന്നു. എന്നെങ്കിലും വിളിച്ചിരുന്ന അച്ഛനും അമ്മയും മാത്രമായിരുന്നു ഇവർക്ക് പുറമെ ആകെയുള്ള സ്വന്തക്കാർ.
അങ്ങനെ ഒരു ദിവസം അത് വന്നു മുംബൈയ്യിലേക്കുള്ള ടിക്കറ്റും എന്റെ അപ്പോയിന്റ്മെന്റ് ലെറ്ററും.
ചെന്നൈയിലെ ബ്രാഞ്ചിൽ ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ പോയത് അവരുടെ നിർബന്ധം കൊണ്ട് ആയിരുന്നു. പക്ഷേ , മുംബൈയിലേക്കുള്ള ഒരു പറിച്ചു നടൽ ഞങ്ങളെ ഒരുപോലെ വിഷമിപ്പിച്ചു.
പോകാൻ കൂട്ടാക്കാതിരുന്ന എന്നെ അവർ പലതും പറഞ്ഞ് ആശ്വസിപ്പിച്ചു. എന്നാലും , യാത്ര പറയുമ്പോൾ മൂന്ന് പേരും കരഞ്ഞുപോയി.
ജോലിക്ക് കയറി , എങ്കിലും എനിക്ക് സന്തോഷം ഒട്ടും ഇല്ലായിരുന്നു.
പ്രിയപ്പെട്ടവരെ എന്നും വിധി എന്നിൽനിന്നും അകറ്റുകയാണ്.
ഒരുകാലത്ത് എല്ലാമായിരുന്ന കൂട്ടുകാർ പോലും അന്നത്തെ സംഭവത്തിന് ശേഷം യാതൊരു ബന്ധവും കാട്ടിയിട്ടില്ല. എല്ലാവരേയും പോലെ അവരും ഞാൻ അങ്ങനെ ചെയ്തെന്ന് കരുതിക്കാണും.
ആകെ ഒതുങ്ങി ജീവിച്ചിരുന്ന എന്റെ ലൈഫിലേക്ക് ഇടിച്ചു കേറി വന്നതാണ് അവൾ , റിയ.
ഇവിടെ എനിക്ക് കിട്ടിയ ആദ്യത്തെ സുഹൃത്. ഒഴിഞ്ഞ് മാറിയപ്പോഴും പിന്നെയും എന്റെ അടുത്തേക്ക് വന്നവൾ. എല്ലാം അറിഞ്ഞ് എന്നും ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ.
“സത്യം പറഞ്ഞാ നീയും അവളുമൊക്കെയാ എന്നെ മാറ്റിയത്” മുന്നിലെ ടേബിളിൽ ഇരുന്ന കോഫി അവൻ പതിയെ കുടിച്ചു.
“ഐശു , നീ എന്താ കഴിക്കാത്തെ?” അവളുടെ മുന്നിൽ അതേപടി ഇരിക്കുന്ന കോഫി കപ്പ് കണ്ട് നവി ചോദിച്ചു.
അൽപം കുടിച്ചു എന്ന് വരുത്തി അവൾ അവന് പറയാനുള്ളത് കേൾക്കാൻ ആകാംഷയോടെ അവനെ നോക്കി.
“നീ നല്ല കുട്ടിയാ. എനിക്ക് നിന്നെ ഇഷ്ടവുമാണ് പക്ഷേ , അത് ഒരിക്കലും പ്രണയമല്ലെടോ”
“നീയും , റിയയുമൊക്കെ എന്റെ കൂട്ടുകാരല്ല , അതിനും അപ്പുറം ആരൊക്കെയോ ആണ്. എന്റെ ചിന്നൂനേയും , മാളൂനേയും പോലെയാ നിങ്ങള് രണ്ടും എനിക്ക്. ന്നെക്കാളും നല്ല ഒരാളെ നിനക്ക് കിട്ടും”
കുറച്ച് നേരം അവർക്കിടയിൽ മൗനം മാത്രം നിറഞ്ഞുനിന്നു.
“നവീ , നിനക്ക് വിഷമമായോടാ?”
“ഏയ് , നിന്നോട് പറഞ്ഞില്ലെങ്കിലും ഈ ദിവസം ഞാൻ അതൊക്കെ ഓർക്കാതിരിക്കില്ല” ചിരിച്ചുകൊണ്ട് അവൻ പറയുന്നത് കേട്ട് മനസ്സിലാകാതെ അവൾ നോക്കി.
“എന്റെ ശ്രീക്കുട്ടി , അല്ല ശ്രീലക്ഷ്മി ഹരിപ്രസാദ് ഒരു ഭാര്യയായിട്ട് ഇന്നേക്ക് രണ്ട് വർഷമായി”
എല്ലാം പറഞ്ഞ് നിർത്തുമ്പോഴേക്കും ഇറ്റ് വീഴാൻ വെമ്പിയ കണ്ണുകൾ അവൾ കാണാതിരിക്കാൻ അവൻ എഴുന്നേറ്റ്ഇരുന്നു. ക്യാഷ് കൗണ്ടറിന് അടുത്തേക്ക് നടന്ന നവനീത് പക്ഷെ തന്റെ പിറകിൽ കരച്ചിൽ അടക്കി ഇരുന്ന അവളുടെ മുഖം എന്തുകൊണ്ടോ കണ്ടില്ല.
ഉച്ചയ്ക്ക് ശേഷം കിട്ടിയ അൽപസമയം ഫോണിൽ തള്ളിനീക്കുകയായിരുന്നു റിയ. രാഹുലുമായുള്ള ചാറ്റ് പുരോഗമിക്കുന്നതിന്റെ ഇടയിലാണ് ശൂന്യമായ നവനീതിന്റെ ക്യാബിൻ അവളുടെ ശ്രദ്ധയിൽ പെടുന്നത്.
