“കാശിയിൽ തന്നെ യാത്ര തീർക്കണം ന്നാ വല്യച്ഛ കരുതിയെ, ഗംഗയിൽ ലയിക്കാൻ, ഇറങ്ങിയതാ,…പടിക്കെട്ടിൽ ഇരുന്ന് പ്രാര്ഥിക്കുമ്പോഴാ, ഒരു ഗുരു വന്നു വിളിക്കുന്നത്, നല്ല പ്രായം ഉണ്ടാവും,മുടി ഒക്കെ നരച്ചു കാഷായം ധരിച്ചു ജഡ മൂടിയ മുഖവുമായി,… ഗുരു കൈലാസത്തിലേക്ക് പോകുവാണ് കൂടെ ചെല്ലാൻ പറഞ്ഞു.
ആദ്യം കേട്ടപ്പോൾ അത്ഭുതം തോന്നി, ഒരു പരിചയം പോലും ഇല്ലാത്ത ഒരു സന്യാസി അടുത്തു വന്നു എന്നോട് കൈലാസത്തിലേക്ക് കൂട്ടു ചെല്ലാൻ പറയുന്നു. യാത്ര അവസാനിപ്പിക്കാൻ ഒരുങ്ങിയ എനിക്ക് ആദ്യം വേണ്ട എന്നു പറയാനാ തോന്നിയെ, പക്ഷെ അദ്ദേഹത്തിന്റെ മുഖത്തെ തേജസ്സിലേക്ക് നോക്കി, കഴിയില്ല എന്ന് പറയാൻ എനിക്ക് പറ്റിയില്ല,… ഒന്നും എടുക്കാതെ അതേ നിലയിൽ അദ്ദേഹത്തോടൊപ്പം ഞാൻ യാത്രയായി വീണ്ടും, പല ക്ഷേത്രങ്ങൾ പല ജീവിതങ്ങൾ. നീണ്ട യാത്രയ്ക്കൊടുവിൽ ഞങ്ങൾ കൈലാസ താഴ്‌വരയിൽ എത്തി.
“”””ജീവിതത്തിൽ എല്ലാ ബന്ധങ്ങളും ബന്ധനങ്ങളും വിട്ടൊഴിഞ്ഞവർക്കുള്ളതാണ് ലയനം,നിനക്കിനിയും ഭൂമിയിൽ കർമ്മങ്ങൾ ബാക്കിയുണ്ട്, നീ ചെയ്യേണ്ട ഒരു മകന്റെ ഭർത്താവിന്റെ ജേഷ്ട്ടന്റെ കർത്തവ്യങ്ങളും ബാക്കിയുണ്ട്, എന്നെങ്കിലും ഒരിക്കൽ നിന്റെ കർമ്മം നീ പൂർത്തിയാക്കി എന്നു ഉറപ്പു വരുമ്പോൾ തിരികെ ഇവിടെ വരിക…നിന്നെ മോക്ഷത്തിലേക്ക് നടത്താൻ ഞാനുണ്ടാവും…”””
അദ്ദേഹം അത് പറഞ്ഞു തീർന്നതും എന്റെ ശരീരമാകെ വിറച്ചു, പിന്നെ തിരിഞ്ഞു നോക്കാൻ പോലും കഴിയാതെ ഒരു കെട്ടുകൊണ്ടു കെട്ടിയ ശരീരം മാത്രമായി ഞാൻ തിരികെ നടക്കുക ആയിരുന്നു വല്യച്ച…”
കൃഷ്ണൻ കണ്ണുകളുയർത്തി, പ്രകാശം ദർശിച്ച പോലെ കൈകൂപ്പി,
“എന്റെ ഭഗവാനെ….”
സുമയും ഭക്തിയിൽ മുഴുകി സീരിയൽ കാണും പോലെ കൈകൂപ്പി നിന്നു.
“പിന്നെ എനിക്ക് നിങ്ങളെ എല്ലാവരെയും കാണണം എന്ന് തോന്നി…എന്റെ അമ്മയെ, എന്റെ നീരജയെ, കിച്ചൂനെ, ഇനി ബാക്കിയുള്ള കാലം ഇവിടെ ഇവരോടൊപ്പം ഇവരെ സംരക്ഷിച്ചു, ജീവിക്കണം…”
എന്റെ നീരജ എന്നു കൃഷ്ണന്റെ നാവ് മൊഴിഞ്ഞത് കേട്ട കിച്ചുവിന്റെ ചെവി കരിഞ്ഞു ഹൃദയം മുറിഞ്ഞു.അവൻ നിസ്സഹായനായി അമലയെ നോക്കി. എന്നാൽ കിച്ചുവിനെ നോക്കി നിന്ന അമ്മയുടെ മുഖത്തും പരിഭ്രാന്തി നിറഞ്ഞു നിന്നത് കണ്ട കിച്ചുവിന്റെ പ്രതീക്ഷകളിൽ വിള്ളൽ വീണു തുടങ്ങിയിരുന്നു.
“നീ അകത്തേക്ക് കയറു കൃഷ്ണ…യാത്ര കഴിഞ്ഞതല്ലേ കുളിച്ചുമാറി വയറു നിറയെ എന്തെങ്കിലും കഴിക്ക്…”
കിച്ചുവിന്റെ തന്നിലേക്കുള്ള നോട്ടം ശ്രെദ്ധിച്ച അമല കൃഷ്ണനെ ഒന്നു മാറ്റാൻ പതറിയ മനസ്സിന്റെ ഇടർച്ച സ്വരത്തിൽ വരാതെ പറഞ്ഞു.
“ഉം…നല്ല വിശപ്പുണ്ട് അമ്മയുടെ കൈകൊണ്ടു എന്തെങ്കിലും കഴിച്ചിട്ട് എത്രയായി, കൊതി തോന്നുവാ…”
കൃഷ്ണൻ സഞ്ചി തൂക്കി എഴുന്നേറ്റു.
വിശപ്പിനെക്കുറിച്ചു പറഞ്ഞ മകനെ ഓർത്തു അമലയുടെ ഹൃദയം വിങ്ങി കണ്ണിൽ നീര് പൊടിഞ്ഞു.
“നീരജയെ കണ്ടില്ലല്ലോ…അവൾ ഇവിടെ ഇല്ലേ…വീട്ടിലേക്കു പോയോ…. അവളെ കണ്ടു സംസാരിക്കണം മാപ്പു പറയണം, കൂട്ടിക്കൊണ്ടു വന്നു ഇനിയുള്ള കാലം അവളെ പോറ്റണം…”
“അതിന്..മോനെ നീരജ…”
സുമ പറയാൻ തുടങ്ങിയത് കണ്ടു ഭയന്ന അമലയുടെ മുഖം വിളറി വെളുത്തു.
“അമലേ…നീ കൃഷ്ണനെ അകത്തേക്ക് കൂട്ടി പോ, അവനു എന്തേലും ഭക്ഷണം കൊടുക്ക്, നിന്റെ കൈകൊണ്ടു എന്തെങ്കിലും കഴിക്കാൻ അവനു കൊതിയുണ്ടാവും…”
പെങ്ങളുടെ മുഖം പിടഞ്ഞത് കണ്ട രാഘവന്റെ വാക്ക് കേട്ടതും അമല കൃഷ്ണനെ ഒന്നു നോക്കി, അകത്തേക്ക് നടന്നു. എഴുന്നേറ്റു മുണ്ട് ഒന്നു കുടഞ്ഞുടുത്തു അമ്മയുടെ പുറകെ അനുസരണയോടെ കൃഷ്ണനും നടക്കുന്നത് കണ്ടു നിന്ന കിച്ചുവിന്റെ തോളിൽ രാഘവന്റെ കൈ തങ്ങി നിന്നു.
“മോനൊന്നു വാ…വല്യച്ഛനു കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…”
രാഘവൻ എന്താവും പറയാൻ പോവുന്നത് എന്നു അറിയില്ലെങ്കിലും, അത് തന്നെയും ചക്കിയെയും തകർക്കുന്ന ഒന്നായിരിക്കരുതെ എന്നു പ്രാര്ഥിച്ചുകൊണ്ടു കിച്ചു അയാളുടെ ഒപ്പം നടന്നു.
“കിച്ചു….നിന്നോട് ഇപ്പൊ എന്തു പറയണം എന്ന് എനിക്ക് അറിഞ്ഞുകൂടാ…നിന്റെ അവസ്‌ഥ എന്താണ് എന്ന് എനിക്ക് മനസിലാവും,….പക്ഷെ….”
