തണൽ – 4അടിപൊളി  

എനിക്ക് ചിരി വന്നെങ്കിലും ഞാൻ അത് പണിപെട്ട് അടക്കിപിടിച്ചു.

എന്താ നിന്റെ ഉദ്ദേശം… അമ്മയുടെയും ചോദ്യമെത്തി.

ഞാൻ പട്ടിണി കിടന്ന് ചത്താലും ഇവിടെ ആർക്കും ഒന്നും ഇല്ലാലോ.. ഞാൻ അമ്മയെ നോക്കി ചുണ്ട് ഒരു സൈഡിലേക്ക് കൊട്ടികൊണ്ട് പറഞ്ഞു.

നീ.. ഇങ്ങനൊക്കെ പറയുന്നത് എന്തുകൊണ്ടാണ് എന്നെനിക്ക് നന്നായിട്ടറിയാം.

എന്റെ കുഞ്ഞിനെ കൊണ്ട് ഇങ്ങനൊക്കെ പറയിപ്പിക്കാൻ ആ ഒരുബേട്ടോള് എന്ത് കൂടോത്രാ ചെയ്തെ ഇക്കറിയില്ല എന്റെ ഗുരുവായൂരപ്പാ… അമ്മ നെഞ്ചിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.

പക്ഷേ അമ്മ ആ പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന് മാത്രമല്ല അതെന്നെ ഒരുപാട് വേദനിപ്പിക്കുകയും ചെയ്തു.

ഞാൻ അമ്മയുടെ മുഖത്തേക്ക് തറപ്പിച്ചോന്ന് നോക്കി. ആ നിമിഷം എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

ഞാൻ പിന്നെ ഒന്നും മിണ്ടാതെ അവിടെ നിന്നും തിരിഞ്ഞ് നടന്നു.

മനസ്സിൽ വല്ലാത്തൊരു ഭാരം പോലെ. അമ്മ അഭിയെ അങ്ങനെ പറഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു. അതിന്റെ ഹാങ്ങോവറിൽ ഞാൻ മെയിൻ റോഡ് വരെ നടക്കാൻ തീരുമാനിച്ചു.

ഗേറ്റിന് പുറത്ത് എത്തിയതും ഞാൻ ഫോണെടുത്തു. അഭിയെ ഒന്ന് വിളിക്കണം. വല്ലാത്തൊരു ഒറ്റപ്പെടല് പോലെ. അവളുടെ ശബ്ദം കേൾക്കാൻ ഉള്ള് വല്ലാതെ തുടിക്കുന്നുണ്ട്.

പക്ഷേ ഒരു ഫുൾ റിങ് കഴിഞ്ഞിട്ടും കക്ഷി ഫോണെടുത്തില്ല. വല്ല തിരക്കിലും ആകും എന്ന് കരുതി ഞാൻ പിന്നെ വിളിക്കാൻ പോയില്ല.

വീട്ടിൽ നിന്നും അല്പ ദൂരം നടന്നാൽ പിന്നെ നെൽവയലിനോട് അരിക് പറ്റിയാണ് റോഡ് . ഏകദേശം നൂറ് മീറ്ററോളം അങ്ങനെതന്നെയാണ്.

നടക്കുന്നതിനിടയിൽ ഞാൻ വയലിലേക്ക് നോക്കി. നോക്കെത്താദൂരത്തോളം പച്ച പുതച്ച് കിടക്കുകയാണ്.

ചിലയിടങ്ങളിൽ കത്തിരിടാൻ തുടങ്ങിയത്തിന്റെ മഞ്ഞ നിറം കാണാം . എങ്കിലും എന്റെ അടുത്തുള്ളവ ഇളം നാമ്പുകളാണ്. അതിന്റെ തലപ്പത് മഴവിൽ നിറമണിഞ്ഞ നീർമണികൾ. അവ വെയിൽ കിരണമെൽകുബോൾ എന്നെ നോക്കി ചിരിക്കും പോലെ.
നേരം പതിനൊന്ന് മണിയായിരിക്കുന്നു യെങ്കിലും വയലിന്റെ മറുകരയോരം മഞ്ഞിന്റെ മൂടലിൽ മങ്ങിയ കാഴ്ച അതൊരു മനോഹരമായ കാഴ്ചയായിതോന്നി.

പല വയൽ വരൻബിൻ മേലും കരിമ്പനകൾ നിൽക്കുന്നുണ്ട്. അവയങ്ങനെ വയലിന് നടുക്ക് തലയും ഉയർത്തി പിടിച്ച് നിൽക്കുന്നത് കാണുബോൾ ആരോ ക്യാൻവാസിൽ പകർത്തിയ നിറ കൂട്ടുകളാണെന്ന് തോന്നി പോകും.

പാലക്കാടൻ വയലുകളേ മറ്റ് വയലിടങ്ങളിൽ നിന്നും വ്യത്യസ്തവും മനോഹരവുമാക്കുന്നതും ഈ ഒരു കാഴ്ച തന്നെയാണ്.

ഒരു കരിമ്പനയിൽ നിന്നും ആരോ ഇറങ്ങുന്നത് കണ്ടു. ഞാൻ സൂക്ഷിച്ചു നോക്കി. കൃഷ്ണേട്ടനാണ്. ഞങ്ങടെ നാട്ടിലെ ചെത്തുകാരൻ.

അന്യം നിന്നു പോകുന്ന കലാരൂപം ഇന്നും തനിമയോടെ നിലനിർത്തി പോരുന്ന അദ്ദേഹത്തോട് എനിക്ക് വളരെ ബഹുമാനമാണ്.

ഞാൻ നാട്ടിൽ ഉള്ള സമയത്ത് ചേട്ടനെയും കൂട്ടുപിടിച്ച് പലപ്പോഴും അങ്ങേരുടെ കൈയിൽനിന്നും കള്ള് വാങ്ങി കുടിക്കാറുണ്ട്.

കള്ള് എന്ന് പറഞ്ഞാൽ അത് പനംകള്ള്. തെങ്ങിൻ കള്ളിനെക്കാൾ ഒരു പാടി മുകളിൽ നിൽക്കും.

കൃഷ്ണേട്ടന്റെ അരയിൽ കള്ളും കുടം കാണുന്നുണ്ട്. കുറച്ച് വാങ്ങി കുടിച്ചല്ലോ.. മനസ്സിൽ അങ്ങനൊരു ചിന്ത കടന്നു വന്നു.

അപ്പോഴാണ് പോക്കറ്റിൽ ഇരുന്ന് ഫോൺ റിങ് ചെയ്തത്.

ഞാൻ ഫോൺ എടുത്ത് നോക്കി. അഭിയാണ്.

ഞാൻ കാൾ എടുത്ത് ഫോൺ ചെവിയിൽ വച്ചു.

ഹലോ… കള്ളിനെക്കാൾ ലഹരിയുള്ള അഭിയുടെ സ്വരം എന്റെ കാതിൽ വന്ന് പതിച്ചു.

ഞാൻ ബാത്‌റൂമിലായിരുന്നു. അവൾ പറഞ്ഞു.

മ്മ്… ഞാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയികൊണ്ടിരിക്യാ.

ഉച്ചക്ക് ശേഷെ ഇറങ്ങു എന്നാണല്ലോ പറഞ്ഞത് . ഇതെന്തുപറ്റി… അഭിരാമിയുടെ വ്യാകുലത കലർന്ന ചോദ്യമെത്തി.

അത് വേറെ ഒന്നും കൊണ്ടെല്ല. ആ പിക് കണ്ടപ്പോ എനിക്ക് ഇവിടെ ഇരിക്കാൻ തോന്നുന്നില്ല. അതുകൊണ്ടാ. ഞാനൊരു തമാശ പറയും പോലെ പറഞ്ഞു.

അതല്ല. വേറെ എന്തോ ഉണ്ട്. എന്താ കിച്ചു.. പറ.

എന്റെ പെണ്ണെ ഒന്നുല്ല. ശോ.. ഇത് നല്ല കഥയായല്ലോ… ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

അഭി.. അച്ഛൻ വരുന്നുണ്ട്. ഞാൻ അങ്ങോട്ട് വിളിക്കാം. ഞാൻ അതും പറഞ്ഞ് കാൾ കട്ട് ചെയ്തു.

അച്ഛൻ പാടത്തുനിന്നും എന്റെ അരികിലേക്ക് നടന്ന് വന്നു. കയ്യിലും കാലിലുമെല്ലാം ചെളി പറ്റിപ്പിടിച്ചിരിക്കുന്നുണ്ട്.
അച്ഛന്റെ ആ രൂപം കണ്ടപ്പോൾ നെഞ്ചിനകത്ത് ഒരു കൊളുത്തിവലി അനുഭവപ്പെടാതിരുന്നില്ല.

എന്താ നീ ഇന്ന് നേരത്തെ.

ഹേയ് അത് ഒന്നൂല്ലഛാ..

എന്റെ രണ്ട് മകൾക്കും ഒരു വിചാരണ്ട് നിങ്ങള് വല്ലാതങ്ങു വളർന്നൂന്ന്‌. പക്ഷേ.. എനിക്ക് അന്നും ഇന്നും ഇങ്ങളെന്റെ കുഞ്ഞ് മകളാണ്. നിന്റെയൊക്കെ മുഖമോന് വാടിയാൽ എനിക്ക് മനസ്സിലാവും.

നിനക്ക കുട്ടിനെ മറക്കാൻ പറ്റില്ല എന്നാണോ… അച്ഛൻ ദയനീയമായി എന്റെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.

അതെ അച്ഛാ. അവളൊരു പാവാണ്.

ഹും… നീ സമാദാനപെട്. ഞാൻ എന്തെങ്കിലും വഴി ഉണ്ടാക്കാൻ പറ്റുമോ നോക്കട്ടെ.

അച്ഛൻ അതും പറഞ്ഞ് ചെളി പിടിച്ച കൈ തന്റെ മുണ്ടിൽ തുടച്ച ശേഷം പോക്കറ്റിൽ കയ്യിട്ട് രണ്ടായിരത്തിന്റെ ഒരു നോട്ട് എടുത്ത് എനിക്ക് നേരെ നീട്ടി.

നാ… ഇത് വച്ചോ.

അയ്യോ വേണ്ടച്ഛാ. എന്റെലുണ്ട്. ഞാൻ അച്ഛന്റെ കൈ തടഞ്ഞുകൊണ്ട് പറഞ്ഞു.

ഹേയ്.. അതൊന്നും സാരില്ല്യ. ഇത് വച്ചോ എന്ന് പറഞ്ഞ് അച്ഛൻ ആ നോട്ട് എന്റെ പോക്കറ്റിൽ തിരുകി വച്ചു.

ശ്രദ്ധിച്ച് പോണട്ടോ. അച്ഛൻ അതും പറഞ്ഞുകൊണ്ട് പാട വരമ്പിലൂടെ നടന്നകന്നു.

ഞാൻ അച്ഛൻ തന്ന രണ്ടായിരത്തിന്റെ നോട്ടെടുത്ത് നിവർത്തി നോക്കി.

ആ നോട്ടിന് കുറച്ച് പഴക്കം ചെന്ന് മുഷിച്ചിൽ വരാൻ തുടങ്ങിയിരുന്നു. അത് അച്ഛന്റെ പ്രതിബിംബമായി എനിക്ക് തോന്നി. എന്റെ കണ്ണിൽ നിന്നും ചൂടുള്ള രണ്ട് തുള്ളി കണ്ണുനീർ ആ നോട്ടിലേക്ക് ഇറ്റിറ്റു വീണു.

*********************************************

ട്രെയിൻ യാത്രക്കിടെ അച്ഛന്റെയും അമ്മയുടെയും അഭിയുടെയും നീനുവിന്റെയും മുഖങ്ങൾ പലകുറി ആവർത്തനമായി മനസ്സിലേക്ക് കടന്ന് വന്നു കൊണ്ടിരുന്നു.

ഇടയ്ക്കെപ്പോഴോ ചേട്ടന്റെ കോളുണ്ടായിരുന്നു. അച്ഛൻ പറഞ്ഞതൊക്കെ തന്നെയാണ് അവനും പറയാനുണ്ടായിരുന്നുള്ളു.

ഞാൻ ഫുഡ്‌ കഴിക്കാതെ പോന്നതിന് അവന്റെ വക നല്ല തെറിയും കേട്ടു. തിരിച്ച് ഞാൻ ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തപ്പോൾ തെറി പറച്ചിൽ നിർത്തിയ ശേഷം അവൻ അഭിയുടെ കാര്യം വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കാൻ ശ്രമിക്കാമെന്നും ഉറപ്പ് തന്നു.

പക്ഷേ എത്രയൊക്കെ ചിന്തിച്ചിട്ടും ഏട്ടത്തി എന്നെ സപ്പോർട്ട് ചെയ്യുന്നതിന്റെ അർത്ഥം മാത്രം എനിക്ക് പിടിക്കിട്ടിയില്ല.
ട്രെയിൻ എറണാകുളം നോർത്തിൽ എത്തുമ്പോൾ സമയം 5 മണി കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *