ഉഷാമ്മ കൈയിലിരുന്ന ഇസ്തിരി പെട്ടി മാറ്റി വെച്ച് എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
“ഞാൻ പറയാൻ പോവുന്ന കാര്യം ഉഷാമ്മ ആരോടും പറയെല്ലു കേട്ടോ…”
“ഇല്ലടാ… നീ പറഞ്ഞോ…”
“നമ്മുടെ മീനാക്ഷി സുധിയുമായി അടുപ്പത്തിലാ…”
“നിന്നോടിതു ആരാ മോനെ പറഞ്ഞേ….”
“അവരു തന്നെയാ…”
“എന്റെ ചോറ്റാന്നിക്കര അമ്മേ…. ആരേലും ഇതറിഞ്ഞാലുണ്ടല്ലോ…. എന്തൊക്കെ പുകിലാവുമെന്ന് വെച്ചാ ഈ പിള്ളേരിത്…”
“അതല്ലാ ഇപ്പോഴത്തെ പ്രശ്നം…”
“പിന്നെ…”
“സുധിയിന്നു അച്ഛനെ കൂട്ടി ഇവിടെ പെണ്ണ് ചോദിക്കാൻ വരും…”
“ശിവ ശിവ….. നീ എന്താ ശ്രീ പറയുന്നേ… വാസുവും സുധിയും ഇവിടെ വന്നു പെണ്ണ് ചോദിച്ചാൽ അച്ഛമ്മയും സന്ധ്യയേച്ചിയും ശോഭനയും കൂടി ചിറ്റില്ലം ഇളക്കി മറിക്കും…”
“അതിനാ എനിക്കു അമ്മയുടെ സഹായം വേണ്ടത്… ഇവിടുന്നു തൽകാലം വല്യമ്മയെയും ചിറ്റയെയും മാറ്റാൻ…”
“ഞാനെങ്ങനെയാ ശ്രീ അവരെ മാറ്റുന്നെ…”
“ഉഷാമ്മ അവരേയും കൂട്ടി അമ്പലത്തിൽ പോണം…”
“ഈ സമയത്തോ….”
“അതിനെന്താ കുഴപ്പം…. ഇപ്പോൾ യമുനാ ജമുനാ എന്നൊക്കെ പറഞ്ഞ് വല്യമ്മ നല്ലതുപോലെ പേടിച്ചിരിക്കുവാ… അതുകൊണ്ടു വിളിച്ചാൽ വരും…”
“അവരെ മാറ്റിയാലും അച്ഛമ്മ സമ്മതിക്കില്ല മോനേ…”
“ഒന്ന് നോക്കാം ഉഷാമ്മേ… ആ പെണ്ണേലുമൊന്നു ഇവിടുന്നു പോയി രക്ഷപ്പെടട്ടെ…”
“ആഹ്…. ഞാനേതായാലും ഒന്ന് അവരെ വിളിച്ചു നോക്കാം…”
“അതു മതി…“
ഞാൻ പറഞ്ഞിട്ടവിടെ നിന്നും ഇറങ്ങി പോയി ഉമ്മറത്തു കുറേ നേരമിരുന്നു… അച്ഛമ്മയുമൊരു ചൂരൽ കസേരയിലവിടെ ഇരിപ്പുണ്ടായിരുന്നു… കുറച്ചു സമയം കഴിഞ്ഞു വല്യമ്മയും ചിറ്റയും അമ്മു മോളും കുളിച്ചൊരുങ്ങി ഉഷാമ്മയുടെ കൂടെ ഇറങ്ങിയപ്പോൾ സമ്മാധാനമായി…. പരുപാടി ഏറ്റിട്ടുണ്ടു… അവരു പോയി കഴിഞ്ഞപ്പോൾ മീരയും മീനാക്ഷിയും വീടിന്റെ വശത്തായി തൊടിയിൽ നിന്നു വഴിയിലേക്ക് നോക്കുന്നത് കണ്ടു.. ഞാൻ പതിയെ ഇറങ്ങി വഴിയിലേക്കു പോയി നിന്നു, കുറച്ചു നേരം കഴിഞ്ഞാണ് സുധിയും കൂടെ മുടി നരച്ചൊരു കഷണ്ടിയും കൂടെ വന്നത്… അതായിരിക്കും അമ്മ പറഞ്ഞു കേട്ട വാസു… അയാളെ നല്ലതുപോലെ വാർദ്ധക്യം കാർന്നു തിന്നുന്നുണ്ടെന്ന് മനസ്സിലായി… കൈയിലിരിക്കുന്ന വടിയുടെ സഹായത്താലാണ് അയാൾ ചലിക്കുന്നത്… അയാൾ വിചാരിക്കുന്നിടത്തു കൂടെ വടിയെ ആണോ അതോ വടി വിചാരിക്കുന്നിടത്തു കൂടെ അയളാണോ ചലിക്കുന്നതെന്ന് മനസ്സിലാവില്ലാ… എന്റെ അടുത്തു എത്തിയപ്പോളയാളോടു സുധി എന്തോ പറഞ്ഞു… എന്റെ അടുത്തു എത്തിയപ്പോൾ അയാൾ നിന്നു, ഞരമ്പുകൾ നിറഞ്ഞ കൈ ഉയർത്തി എന്റെ കൈ മുട്ടിൽ പിടിച്ചു മുഖമുയർത്തി നോക്കി..
“വളർന്നു…. മിടുക്കനായി…”
അത് മാത്രം പറഞ്ഞുകൊണ്ടയാൾ വീണ്ടും മുന്നോട്ടു ചലിച്ചു… അമ്മ പറഞ്ഞു തന്ന കഥകളിൽ എന്നെ എടുത്തു തോളത്തു വെച്ചുകൊണ്ട് പാടത്തും വയമ്പിലുമെല്ലാം ഓടി നടന്ന മനുഷ്യനാണ് ഇന്നീ അവസ്ഥയിൽ…. അവര് തറവാടിന്റെ മുന്നിൽ എത്തുന്നത് നോക്കി ഞാൻ വഴിയിൽ തന്നെ നിന്നു…
വാസു ഉമ്മറത്തിന്റെ ചുവടുകളിൽ ഇരുന്നു… കുറച്ചു പുറകിലായി സുധിയും കൈ കെട്ടി നിന്നു.. ദൂരെ നിന്നും എനിക്കു സംസാരം കേൾക്കാൻ പറ്റുന്നില്ലായിരുന്നു… പക്ഷെ അച്ഛമ്മയുടെ മുഖത്തെ ഭാവം മാറുന്നത് ദൂരെ നിന്നും വെക്തമായി കാണാമായിരുന്നു… ഞാൻ നടന്ന് അവരുടെ അടുത്തേക്കു നടന്നു…
“വാസു…. നീ കുറേ കാലം ഇവിടുത്തെ കഞ്ഞി കുടിച്ചതല്ലേ…”
അച്ഛമ്മ അയാളോടു ചോദിച്ചു…
“ഉവ്വ തമ്പുരാട്ടി…”
അച്ഛമ്മ പറയുന്നത് കേൾക്കാൻ അയാൾ ചെവിക്കു അരികിലായി കൈ ചേർത്തുവെച്ചു കേട്ടുകൊണ്ട് പറഞ്ഞു….
“ഇവിടെ വന്ന് പെണ്ണ് പോയിട്ടൊരു കന്ന് ചോദിക്കാൻ മാത്രമെങ്കിലും നീ വളർന്നോ വാസു..”
ചൂരൽ കസേരയിൽ ചാരി ഇരുന്നു അച്ഛമ്മ ചോദിച്ചപ്പോൾ അയാൾക്കു മറുപടി ഇല്ലായിരുന്നു..

അടുത്ത ഭാഗം ഇപ്പോഴാ വരിക കുട്ട്യേ