ബന്ധങ്ങളുടെ തേൻ നൂലുകൾ 4അടിപൊളി  

ബന്ധങ്ങളുടെ തേൻ നൂലുകൾ

Bandhangalude Then Noolukal | Author : Rishi


ചന്തൂ… എന്തായെടാ?

തിമിർത്തു പെയ്യുന്ന മഴ ഓടിൻ്റെ മേൽ വീണോണ്ടിരിക്കുന്നു. അമ്മ നീട്ടിയ തോർത്തുകൊണ്ട് മുടി തോർത്തി, മുഖവും തുടച്ച് ഞാൻ ആ വലിയ കണ്ണുകളിലേക്കു നോക്കി. പറയാതെ തന്നെ അമ്മയ്ക്ക് മനസ്സിലായി.

പൗലോസ് എന്നെ വെറുംകൈയോടെ പറഞ്ഞു വിട്ടിരിക്കുന്നു. വീണ്ടും. മൂന്നരക്കൊല്ലമായി എന്നെയിട്ടു നടത്തുന്നു. അച്ഛൻ്റെ പാർട്ട്ണറായിരുന്നു. നാൽപ്പതു ലക്ഷമാണ് ഞങ്ങൾക്കു കിട്ടാനുള്ളത്. അച്ഛൻ ഹാർട്ടറ്റാക്കു വന്ന് സ്പോട്ടിൽ തീർന്നപ്പോൾ റിയൽ എസ്റ്റേറ്റ് ബിസിനസ്സെല്ലാം തകർച്ചയിലാണെന്നു പൗലോസ് അമ്മയെ ധരിപ്പിച്ചു. പിന്നെ അച്ഛൻ്റെ ഡയറിയിൽ നിന്നുമാണ് പൗലോസിന് സ്ഥലം വാങ്ങാൻ കാശു കൊടുത്ത കാര്യമറിഞ്ഞത്. ഓരോ പ്രാവശ്യവും ഒഴിവുകഴിവുകൾ പറയും. എപ്പോഴും സൗമ്യമായാണ് സംസാരിക്കുക.

ഇരുപത്തിനാലാം വയസ്സിൽ ശ്രീധരൻ ദേവിയെ കല്ല്യാണം കഴിക്കുമ്പോൾ അവൾക്ക് മധുരപ്പതിനേഴായിരുന്നു. മൂന്നു കുട്ടികൾ. രാധിക, ചന്ദ്രൻ, രശ്മി. ചേച്ചിയെ നല്ല രീതിയിൽ കെട്ടിച്ചുവിട്ടു. ചേച്ചി ദുബായിൽ. അളിയൻ അവിടെ ബാങ്കിലാണ്. അവൾക്കും ജോലിയുണ്ട്.

ഞാൻ ചന്ദ്രൻ. അമ്മേടെ ചന്തു. അച്ഛൻ്റേം അമ്മേടേം ഒപ്പം കഴിയണമെന്നാഗ്രഹമുള്ളതുകൊണ്ട് ചെറിയ ബിസിനസ്സു ചെയ്ത് നാട്ടിൽക്കൂടി. സ്വതന്ത്രമായി എന്തേലും ചെയ്യാനായിരുന്നു പ്ലാൻ. ഹെൽത്ത് പ്രോഡക്റ്റ്സ്.. മാസ്ക്ക്, ബ്ലഡ് ബാഗ്സ്, സിറിഞ്ചുകൾ… അങ്ങനെ പ്രോഡക്റ്റുകൾ ചൈനയിൽ അല്ലെങ്കിൽ കൊറിയയിൽ നിന്നും ഇറക്കുമതി ചെയ്ത് ആശുപത്രികളിലെത്തിക്കുക… ചെറുകിട പരിപാടിയായിരുന്നു. ബിസിനസ് പുഷ്ട്ടിപ്പെടുത്താൻ ഒരു ലോണെടുത്തു. അച്ഛൻ സഹായിക്കാമെന്നു പറഞ്ഞിരുന്നു…

ഇനിയുള്ള കദന കഥ പറഞ്ഞ് നിങ്ങളെ ബോറഡിപ്പിക്കുന്നില്ല. അച്ഛൻ പോയതോടെ ലോണടയ്ക്കാൻ പെടാപ്പാടു പെട്ടു. കാഷ് ഫ്ലോയില്ലാതെ ഞാൻ പാപ്പരായി. ബിസിനസ്സെഴുതിക്കൊടുത്ത് തലയൂരി. എന്നാലും ലോണടവ് ബാക്കിയായി.

അനിയത്തി ബാംഗ്ലൂരിൽ പഠിക്കുകയായിരുന്നു. എഞ്ചിനീയറിങ്ങ് അവസാനവർഷം. അവളുടെ ഫീസും ചെലവും കല്ല്യാണവുമൊക്കെ എൻ്റെ തലയിലായി. ഏതായാലും കഷ്ട്ടപ്പെട്ടാണെങ്കിലും എല്ലാം നന്നായി നടത്തി. അവളും അളിയനും ഐറ്റി പ്രൊഫഷനലുകളാണ്. ബാംഗ്ലൂരിൽത്തന്നെ.

അമ്മയേയും എന്നെയും ഉറ്റു നോക്കിയത് ഒരഗാധഗർത്തമായിരുന്നു. എന്തെങ്കിലും സഹായം കിട്ടുമോ എന്ന് പെങ്ങമ്മാരുടെ ഭാഗത്തേക്ക് നോക്കാൻ മെനക്കെട്ടില്ല. ധൈര്യം വന്നില്ല എന്നതാണ് സത്യം. വാങ്ങിയ തെങ്ങിൻ തോപ്പും പുരയിടങ്ങളും രണ്ടു പെണ്ണുങ്ങൾക്കും അച്ഛനെഴുതിക്കൊടുത്തിരുന്നു. വയസ്സുകാലത്ത് തനിക്കും ഭാര്യക്കും വേണ്ടി ഒന്നും സൂക്ഷിക്കാത്ത പഴയ നാട്ടിൻപുറത്തുകാരൻ്റെ മണ്ടത്തരം. അവസാനം ഒരു വഴിയുമില്ലാതായപ്പോൾ ലോണടയ്ക്കാൻ പ്രയാസപ്പെടുന്ന കാര്യം അമ്മ രണ്ടു പെങ്ങമ്മാരോടും സൂചിപ്പിച്ചിരുന്നു. കുറ്റപ്പെടുത്തലുകളും അവഗണനയുമായിരുന്നു ഫലം. ഞങ്ങളതങ്ങു വിടുകേം ചെയ്തു.

ഇപ്പോൾ ഞങ്ങളുടെ പക്കൽ ഈ കൊച്ചു വീടും ആറു സെൻ്റുമാണുള്ളത്. അമ്മ, വീട്ടിൽ കുഞ്ഞുങ്ങൾക്കുള്ള ഒരു നേഴ്സറി നടത്തുന്നു. വേറൊന്നുമല്ല. ജോലിക്കു പോവുന്ന ദമ്പതികളുടെ, എൽ കെ ജിക്കു മുമ്പുള്ള കുഞ്ഞുങ്ങളെ നോക്കുക. ഒന്നാന്തരം കുക്കാണ് എൻ്റെ പൊന്നമ്മ. പിള്ളേരെ നോക്കാൻ നല്ല കഴിവുമുണ്ട്.

ഞാൻ അവസരം കിട്ടുമ്പോൾ കല്പണി, മരപ്പണി, അല്ലെങ്കിൽ സ്ഥിരം താവളമായ മത്തായി മാപ്പിളേടെ വർക്ക്ഷോപ്പിലെ പണി, ഇത്തിരി ഡ്രൈവിങ്ങ്.. ഇങ്ങനെ തരികിട പണികളുമായിക്കഴിയുന്നു. ഗൾഫിൽ പോവാൻ ഒന്നുരണ്ടവസരങ്ങൾ ഒത്തു വന്നതാണ്. പക്ഷേ ഒരിക്കലും എൻ്റെ ജീവൻ്റെ ജീവനായ അമ്മയെ ഒറ്റയ്ക്കാക്കി ഞാൻ പോവില്ല. ഇതൊന്നും അമ്മയെ അറിയിച്ചുമില്ല. കുറേശ്ശെയായി ബിസിനസ്സിനും അനിയത്തീടെ പഠിത്തം വിവാഹം ഇത്യാദികൾക്കുമായി എടുത്തിരുന്ന ലോണിൻ്റെ തവണകളടയ്ക്കുന്നുണ്ട്. ചിലപ്പോൾ മുടങ്ങും. ഞങ്ങളുടെ വീടാണ് ഈടുവെച്ചത്. ബാങ്കിൻ്റെ ഭീഷണി എപ്പോഴും തലയ്ക്കു മോളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *