മത്സ്യകുമാരന്‍ 37

തെക്കേ മതിലോരത്തെ ആത്മാക്കളുടെ സഞ്ചാരപഥം അപ്പോഴും നിഗൂഡമായ മൗനത്തിലാണ്..

വഴിച്ചാലില്‍ നിന്ന് കുളത്തിലേയ്ക്ക് മഴവെള്ളം കുത്തിയൊഴുകുന്നുണ്ട്..

കുളത്തിലെ വെള്ളം ചെങ്കല്‍ നിറത്തില്‍ കലങ്ങി മാറിഞ്ഞിരിക്കുന്നു..

മഴനീര്‍ ചാലിട്ടൊഴുകുന്ന കല്‍പ്പടുവകള്‍ക്ക് വല്ലാത്ത വഴുക്കല്‍..

 

വിക്രമേട്ടന്റെ കൈയ്യില്‍ പിടിച്ച് കൊണ്ടൃ ഞാന്‍ മൂന്നാമത്തെ പടവിലേയ്ക്കിറങ്ങിയപ്പോള്‍ വിക്രമേട്ടന്‍ പറഞ്ഞു.,

” വല്ലഭൂ.. നോക്കിയിറങ്ങ്.. വഴുക്കലുണ്ട്..”

 

മഴനീര്‍ചാലുകള്‍ തീര്‍ക്കുന്ന കളകള ശബ്ദം അലയടിക്കുന്ന കുളത്തിലേയ്ക്ക് നോക്കിനില്‍ക്കേ ഞാന്‍ ഓര്‍ത്തു..

‘ ഈ മഴകുളുളിരേറ്റ് എന്നെ വാരിപുണരാന്‍ മത്സ്യകുമാരന്‍ വരുമോ ?..

എന്റെ ഹൃദയം മത്സ്യകുമാരന്റെ സാമിപ്യത്തിനായ് കൊതിച്ച് തുടികൊട്ടി..

ഉന്മാദ ഭാവത്തോടെ എന്റെ കണ്ണെത്തി നിന്നത് ചിത്രശിലയിലായിരുന്നു..

മണ്ണും ചെളിവെള്ളം ഒലിച്ചിറങ്ങി ശിലാചിത്രം അവ്യക്തമായിരുന്നു..!

മനസ്സ് അകാരണമായ വേദനയാല്‍ പിടയുന്നതു പോലെ തോന്നി..

 

” നോക്ക് വിക്രമേട്ടാ.. മത്സ്യകാമാരന്റെ ചിത്രം ചെളിയില്‍ മൂടിയിരിക്കുന്നു..”’

 

” വല്ലഭൂ.. മത്സ്യകുമാരനും ചിത്രവുമൊക്കെ അവിടെ കിടക്കട്ടെ.. ഇനീം മഴ വര്ണുണ്ട്.. നമുക്ക് പോകാം.. ”

 

ഞാന്‍ പടവില്‍ നിന്ന് തിരികെ കയറാന്‍ തുടങ്ങവേ പൊടുന്നനെ എന്റെ കാലൊന്നു വഴുതി..!.പടവില്‍ കമഴ്ന്നടിച്ച് വീണു..!.. എന്റെ താടി പടവിലെ കല്ലില്‍ ചെന്ന് ആഞ്ഞിടിച്ചു..!

 

സഹിക്കവയ്യാത്ത വേദനകൊണ്ട് പുളഞ്ഞ് ഞാന്‍ അലറി കരഞ്ഞു.. പക്ഷേ ശബ്ദം പുറത്തു വരുന്നില്ല..! തലയാകെ മരവിച്ചപോലെ..

ഞാന്‍ താടിയില്‍ കൈകൊണ്ട് പൊത്തിപിടിച്ചു.

താടിയില്‍നിന്നുള്ള രക്തസ്രാവം കൈതണ്ടയിലേയ്ക്ക് ഒലിച്ചിറങ്ങുന്നത് കണ്ട് കണ്ട് ഞാന്‍ പരിഭ്രാന്തിയോടെ കരഞ്ഞു..

 

അന്നേരം അമ്മൂമ്മ പറയാറുള്ള ആത്മാക്കളുടെ കഥകള്‍ മനസ്സിലേയ്ക്കോടിയെത്തി..!

ഭയചികിതനായി ഞാന്‍ ചുറ്റും നോക്കി..!

അപ്പോള്‍ ഞാനറിഞ്ഞു , രൂപമില്ലാത്ത ആരൊക്കെയോ എന്റെ ദേഹത്ത് മുട്ടിയുരുമ്മി കടന്നു പോകുന്നു..!

എനിക്ക് ചുറ്റും ആരോ അടക്കിയസ്വരത്തില്‍ സംസാരിക്കുന്നതും ചിരിക്കുന്നതും കേട്ടു.!

എന്റെ അരികിലിരുന്ന് ആരോ തേങ്ങി കരയുന്നു..

പൊടുന്നനെ ഒരാള്‍ എന്റെ പിന്നിലൂടെ ഓടിയടുക്കുന്നു.. അയാളുടെ കിതപ്പും ശ്വാസ്വോച്ഛാസത്തിന്റെ സ്വരവും കേള്‍ക്കാം.!

 

എന്റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നു …. കൈകാലുകള്‍ കുഴഞ്ഞ് ശബ്ദം നഷ്ടപ്പെട്ട്

. തളര്‍ന്ന് കിടക്കവേ ഞാന്‍ കണ്ടു മുകളില്‍ കറുത്ത് കട്ടപിടിച്ച മേഘരൂപം..!

അതിന്റെ കണ്ണുകളില്‍ നിന്നും ഘോര ശബ്ദത്തോടെ തീ ചിതറുന്നു..!

വികൃതാകാരം പൂണ്ട് അത് അതിവേഗം എന്റെ നേരെ പാഞ്ഞടുക്കുന്നു..!..

ഭയന്നു വിറച്ച് ഞാന്‍ വിക്രമേട്ടനെ അള്ളിപ്പിടിച്ചു..

 

വിക്രമേട്ടന്‍ എന്നെ വാരിയെടുക്കുന്നതും ,

” വല്ലഭൂ.. ന്റെ വല്ലഭൂ ‘ എന്നുവിളിച്ച് കരയുന്നതും അര്‍ദ്ധബോധാവസ്ഥയിലും ഞാന്‍ അറിയുന്നുണ്ടായിരുന്നു..

 

… പിന്നെ കണ്ണു തുറക്കുമ്പോള്‍ ഞാന്‍ ആസ്പത്രി കിടക്കയിലായിരുന്നു..

താടിയില്‍ കടുത്ത വേദന തോന്നി ഞാന്‍ തൊട്ടു നോക്കി.. താടിയില്‍ മരുന്ന് വെച്ച് പഞ്ഞി ഒട്ടിച്ചിട്ടുണ്ട്.. കൈതണ്ടയില്‍ കുത്തികേറ്റിയ കുഴലിലൂടെ ഗ്ലൂക്കോസ് തുള്ളിയിട്ടിറങ്ങുന്നു..

അമ്മൂമ്മയും അമ്മായിയും എന്റെ അടുത്തിരുന്ന് കണ്ണീര്‍ വാര്‍ക്കുന്നുണ്ട്..

വല്ല്യമ്മാന്‍ കട്ടിലിനരികിലുള്ള കസേരയില്‍ ഇരിക്കുന്നുണ്ട്..

ചുമരില്‍ ചാരി തല കുനിച്ച് നില്‍ക്കുകയാണ് വിക്രമേട്ടന്‍..!

 

എന്റെ മുടിയില്‍ തലോടികൊണ്ട് അമ്മൂമ്മ പറഞ്ഞു.,

” സാരംല്ല്യാ.. ന്റെ ഉണ്ണിക്ക് ഒന്നൂല്ല്യാ.. മുറിവ് കാര്യായിട്ടില്ലാന്ന് ഡോക്ടറ് പറഞ്ഞു..ന്റെ ഉണ്ണിക്ക് ഒന്നൂല്ല്യാ.. ”

 

പാവം അമ്മയുടെ കണ്ണീര് കണ്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത കുറ്റബോധം തോന്നി.. അമ്മൂമ്മയുടെ വാക്കുകളെ ധിക്കരിച്ചതിന് ദേവി തന്ന ശിക്ഷയല്ലേ ഇത്..!

Leave a Reply

Your email address will not be published. Required fields are marked *