മത്സ്യകുമാരന്‍ 37

ചിലര്‍ പനിപിടിച്ച് തളര്‍ന്ന് കിടന്നീട്ടുണ്ട് !

 

ഇങ്ങനെ എത്രയെത്ര കഥകളാണെന്നോ അമ്മൂമ്മ പറഞ്ഞു തന്നീട്ടുള്ളത്..

കേള്‍ക്കുമ്പോള്‍ അല്‍പ്പം പേടി തോന്നാറുണ്ടെങ്കിലും ,പിന്നെ ഇതൊക്കെ വെറും കെട്ടുകഥകളാണെന്നാണ് വല്ല്യമ്മാന്‍ എന്നെ പറഞ്ഞ് മനസ്സിലാക്കാറുണ്ട്….

ഇവിടെ പാര്‍ക്കാന്‍ വരുമ്പോഴെല്ലാം ക്ഷേത്ര പരിസരത്തേയ്ക്ക് പോകുരുതെന്ന് അമ്മൂമ്മ കാര്‍ക്കശ്യത്തോടെ എന്നോട് പറയാറുണ്ട്..

 

അമ്മൂമ്മയെ ധിക്കരിക്കേണ്ട എന്നു കരുതി വല്ല്യമ്മാനും അത് ശരിവെയ്ക്കും..

 

ഈ കഥകള്‍ കേട്ടുള്ള കൗതുകംകൊണ്ടോ ,

അതോ ക്ഷേത്ര പരിസരത്തെ ആകര്‍ഷണീയതയോ , എന്തുകൊണ്ടോ

ഒരു തവണയെങ്കിലും അവിടെ പോകണമെന്ന് എന്റെ മനസ്സ് എന്നും ആഗ്രഹിച്ചിരുന്നു..

 

ഞാന്‍ ആലോചിച്ച് നില്‍ക്കുന്നത് കണ്ട് വിക്രമേട്ടന്‍ പറഞ്ഞു,

” ന്റെ വല്ലഭൂ.. നീ ഇത്രേം പേടിതൂറിയാണോ..

ആത്മാക്കള്‍.. പ്രേതം….ഒന്നും ഇല്ല്യ..

ഇതൊക്കെ കാര്‍ന്നോന്‍മാര് അവരുടെ സൗകര്യത്തിന് പറഞ്ഞുണ്ടാക്കുന്ന കെട്ടുകഥകളാ.. ഞാന്‍ അവിടെ പോകാറുണ്ടല്ലോ.. ആ കുളത്തില്‍ കുളിക്കാറുംണ്ട്..! എനിക്കൊരു പേടിയും തോന്നീട്ടില്ല..”’…

പിന്നെ സ്വകാര്യം പോലെ വിക്രമേട്ടന്‍ പറഞ്ഞു,

”’..വല്ലഭൂ.. നീ വന്നാല്‍ ഞാന്‍ അവിടെയൊരു സൂത്രം കാണിച്ച് തരാം ”..

 

” ഉവ്വ് ഉവ്വ് !.. അവിടെയെത്തുമ്പോള്‍ എന്റെ അവിടേം ഇവിടേം പിടിച്ച് കൈക്രിയകള്‍ കാണിക്കുന്ന സൂത്രമല്ലേ ..എനിക്കറിയാം..!”

 

” ഹ ഹ.. അതൊന്നുമല്ലെടാ വല്ലഭൂ..

വേറൊരുകൂട്ടം അവിടെയുണ്ട്..

പിന്നെ നമുക്ക് കുളത്തിലെ മീനുകള്‍ക്ക് പാലൂട്ട് നടത്താം.”

 

”’ പാലൂട്ടോ ? അതെങ്ങ്ന്യാ വിക്രമേട്ടാ ?”

 

” അതൊക്ക അവിടെ ചെല്ലുമ്പോള്‍ കാണിച്ചു തരാം..

നിനക്ക് പേടിയാണെങ്കില് വരേണ്ട.. ”

 

” വിക്രമേട്ടന്‍ കൂടെയുണ്ടല്ലോ.. അതോണ്ട് പേടിയൊന്നുമില്ല.. പക്ഷേ അമ്മൂമ്മയെങ്ങാനും അറിഞ്ഞാല്‍ അപ്പൊതന്നെ എന്നെ വീട്ടിലേയ്ക്ക് ഓടിക്കും.. ഊം.നാളെ അമ്മയുടെ കണ്ണുവെട്ടിച്ച് വരാന്‍ നോക്കാം..”..

 

”’ വല്ലഭൂ..വരുമ്പോ തോര്‍ത്ത് എടുക്കണേ..

കുളത്തിലൊന്ന് മുങ്ങികുളിക്കാം…”’

 

.. പിറ്റേന്ന് , ഊണ് കഴിഞ്ഞ് പതിവുള്ള ഉച്ചമയക്കത്തിലാണ് അമ്മൂമ്മ..

അമ്മായി അടുക്കളഭാഗത്തെ കളത്തില്‍ നെല്ല് ചിക്കുന്നുണ്ട്..

അമ്മായിയെങ്ങാനും എന്നെ അന്വേഷിച്ചാലോ !.. പിന്നത്തെ കഥ പറയണോ !..

എന്താപ്പോ ചെയ്യ ?!….

ഒരു നുണ കാച്ചുക തന്നെ !….

 

അമ്മായിയുടെ അടുത്ത് ചെന്ന് ഞാന്‍ പറഞ്ഞു,

” അമ്മായി.. ഞാന്‍ വിക്രമേട്ടന്റെ അടുത്തേയ്ക്കൊന്ന് പോണു ട്ടോ.. അവിടെ കുറേ കഥാപുസ്തകങ്ങളുണ്ട്.. അതെടുത്തിട്ട് വരാം.!”’

 

”’ ഊം.. പോയ്ക്കോളൂ.. പക്ഷേ വറെ എവിടേം പോകാന്‍ പാടില്ല !..

ഉണ്ണിയ്ക്ക് അറിയാലോ അമ്മൂമ്മയെ.”’

 

തോര്‍ത്ത് അരയില്‍ ചുറ്റികെട്ടി ഞാന്‍ പടിഞ്ഞാമ്പുറത്തേയ്ക്ക് നടന്നു..

പറമ്പോരത്ത് വിക്രമേട്ടന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു…

 

എന്റെ കൈയ്യില്‍ പിടിച്ചുകൊണ്ട് വിക്രമേട്ടന്‍ പറമ്പിന്‍ തട്ടുകളിലൂടെ പടിഞ്ഞാറേ ചെരുവിലേയ്ക്ക് ഇറങ്ങാന്‍ തുടങ്ങി..

പല വിധത്തിലുള്ള മരങ്ങളും ചെടികളും നിറഞ്ഞ പറമ്പാണത്…

ഉച്ച നേരത്തും മഴകാര്‍ പോലെ നിഴല്‍ പരന്ന പറമ്പിലൂടെ നടന്നും പിന്നെ ഓടിയും ഇറങ്ങുമ്പോള്‍ ഞങ്ങടെ കാലുകള്‍ക്കടിയില്‍ ഞെരിയുന്ന കരിയില ശബ്ദം കേട്ടാവാം ഏതോ പക്ഷികള്‍ അങ്കലാപ്പോടെ ചിലച്ച് മരങ്ങളില്‍ നിന്നും മരങ്ങളിലേയ്ക്ക് പറന്നകന്നു..!

ചുവപ്പും തവിട്ടുനിറവും കലര്‍ന്ന മണ്‍പ്പരപ്പിലൂടെ നടന്ന് ചെമ്മണ്‍തിട്ടയും വള്ളിപ്പടര്‍പ്പും ചാടി കടന്ന് ഞങ്ങളെത്തിയത് ക്ഷേത്രത്തിന്റെ മതില്‍കെട്ടിനരികെയായിരുന്നു…

 

അപ്പോഴും വിക്രമേട്ടന്‍ എന്റെ കൈയ്യിലെ പിടുത്തം വിട്ടിരുന്നില്ല..!

മതിലോരത്തുകൂടെ നടക്കുമ്പോള്‍ എന്റെ മനസ്സില്‍ ജിജ്ഞാസയും കൗതുകവുമായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *