മനുവിന്റെ ചേച്ചി രേണുകഅടിപൊളി  

മനുവിന്റെ ചേച്ചി രേണുക

Manuvinte Chechi Renuka | Author : Oliver


“ ചേച്ചി, ഗ്രൂപ്പിൽ എഴുതിയ രാവിന്റെ വിരഹത്തെ കുറിച്ചുള്ള കവിത ഉഗ്രനായിരുന്നൂട്ടോ…”

ഇൻബോക്സിൽ പരിചയമില്ലാത്ത ആണുങ്ങളുടെ മെസ്സേജ് വരുന്നത് രേണുകയ്ക്ക് പുതിയ കാര്യമല്ലെങ്കിലും ആ മെസ്സേജിൽ അവൾക്ക് അത്ഭുതം തോന്നി. ഫെയ്സ്ബുക്കിലെ കവിതാ ഗ്രൂപ്പിൽ ആയിരക്കണക്കിന് ലൈക്കുകൾ വാരിക്കൂട്ടുന്ന നൂറുകണക്കിന് കവിതകൾക്കിടയിൽ വെറും 46 ലൈക്ക് മാത്രമുള്ള തന്റെ കവിത ഒരാളെ ഇത്രമേൽ സ്പർശിച്ചതോർത്ത് അവൾക്ക് അഭിമാനം തോന്നി. അല്ലെങ്കിലും പ്രോത്സാഹനം ഇഷ്ടമല്ലാത്ത പെണ്ണുങ്ങളുണ്ടോ? തികഞ്ഞ സന്തോഷത്തോടെ അവൾ തന്റെ ആദ്യത്തെ ആരാധകന് ഉടനെ റിപ്ലൈയും കൊടുത്തു.

“ താങ്ക്സ്, അങ്ങനെയൊന്നും എഴുതാറില്ലാ. പിന്നെ വെറുതെയിരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും. കവിത ഇഷ്ടമായെന്ന് അറിയിച്ചതിൽ വളരെ സന്തോഷം, സ്നേഹം ❤️❤️❤️”

“ ഹോ… ഇത്ര വല്യ കവിയത്രി എനിക്ക് റിപ്ലേ തരില്ലെന്നാ വിചാരിച്ചത്. എന്തായാലും താങ്ക്സ് കേട്ടോ.”

“ ഓ… പിന്നെ. ഞാനത്ര വല്യ കവിയത്രി ഒന്നുമല്ലാട്ടോ.. “ രേണുവിന് ചെറിയ നാണവും ജാള്യതയും വന്നു.

“ അല്ല. ചേച്ചി, സത്യം.”

അവന്റെ ചേച്ചി എന്നുള്ള വിളിയിൽ ഒരു ബഹുമാനം തോന്നിയ രേണുക പിന്നീടുള്ള അവന്റെ മെസ്സേജിനെല്ലാം റിപ്ലൈ കൊടുക്കാനും തുടങ്ങി. എന്നാലും ഒരു മുൻകരുതലെന്നോണം ആ ചാറ്റിങ് ഏറെ നീട്ടികൊണ്ട് പോകാതിരിക്കാൻ ശ്രദ്ധിച്ചു.

മനു. അതായിരുന്നു അവന്റെ പേര്. മീശ കട്ടിക്ക് മുളച്ചുതുടങ്ങിയ 20 വയസ്സുള്ള ഒരു ചുള്ളൻ ചെക്കൻ. രേണുകയുടെ വീട്ടിൽനിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ഒരു ഡിഗ്രികോളേജില്‍ പഠിക്കുന്നു. പിന്നീടെന്നും അവൻ മെസ്സേജ് അയച്ചു. സത്യത്തില്‍ അവന്റെ മെസ്സേജുകൾ അവൾക്കൊരു ശല്യമായിരുന്നു. ഒരു അഭിനന്ദനത്തിലൂടെ തുടങ്ങിയ പരിചയപ്പെടൽ പിന്നീട് ഇത്രയും തലവേദനയാകുമെന്ന് അവൾ അറിഞ്ഞില്ല. പക്ഷേ എത്രയൊക്കെ മെസ്സേജ് അയച്ചാലും അവന്റെ ഭാഗത്തുനിന്ന് അശ്ലീലമായിട്ടുള്ള ഒരു വാക്കോ ദ്വയാർത്ഥം കലർന്നുള്ള ഒരു സംസാരമോ ഉണ്ടായിരുന്നില്ല എന്നത് അവൾക്ക് എന്നുമൊരു അത്ഭുതമായിരുന്നു. വേണ്ടാത്ത ഒരു സംസാരം പോലുമില്ല.

കാര്യങ്ങൾ അങ്ങനെ സ്മൂത്തായി പോയിക്കൊണ്ടിരിക്കുമ്പോൾ പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്ന് അവൾക്കൊരു കോൾ വന്നു. ആദ്യം അവളത് എടുത്തില്ല. പിന്നെയും വിളിച്ചപ്പോൾ കോൾ എടുക്കണോ വേണ്ടയോ എന്ന് ശങ്കിച്ച് ഒടുവിലവൾ കോളെടുത്തു. ആരായിരിക്കും എന്ന ചിന്തയോടെ ഫോൺ ചെവിയിൽ വച്ചപ്പോൾ കേട്ടതൈരു പയ്യന്റെ ശബ്ദമായിരുന്നു.

“ ചേച്ചി, മെസ്സേജ് അയച്ചിട്ട് രണ്ട് ദിവസമായല്ലോ. റിപ്ലേയൊന്നും കണ്ടില്ല. നമ്മളെയൊക്കെ മറന്നോ?”

അവൾക്ക് ഒന്നും മനസ്സിലായില്ല. നമ്പർ തെറ്റിയതാണോന്ന് സംശയിച്ചപ്പോഴേക്കും വീണ്ടും മറുതലക്കൽ നിന്ന്…

“ ഞാൻ മനു, മനസ്സിലായില്ലേ?” രേണുക ഞെട്ടി. ‘ഇവനെങ്ങനെ എന്റെ നമ്പർ കിട്ടി’ എന്നതായിരുന്നു ആദ്യത്തെ ചിന്ത.

“ഏത് മനു? ഈ നമ്പർ നിങ്ങൾക്കെങ്ങനെ കിട്ടി?” എന്നൊക്കെ ഒന്നുമറിയാത്ത പോലെ ചോദിക്കുമ്പോഴും അപ്പുറത്തുനിന്നും നല്ലൊരു ചിരി.

“ ഓ, പിന്നേ…എന്തായാലും എന്നും മെസ്സേജ് അയക്കുന്നവന്റെ പേര് ചേച്ചി മറക്കില്ലെന്നറിയാം. പിന്നെ നമ്പർ എങ്ങനെ കിട്ടിയെന്ന് ചോദിച്ചാൽ, ചേച്ചിയെന്തിനാ ഫേസ്ബുക്കിൽ ഡീറ്റെയിൽസിന്റെ കൂട്ടത്തിൽ ഫോൺ നമ്പർ കൂടി ആഡ് ചെയ്ത് എല്ലാവർക്കും പാകത്തിന് കാണാൻ ഇട്ടിരുന്നത്? ഒരിക്കലും ഫേസ്ബുക്കിൽ സ്ത്രീകൾ ഫോൺ നമ്പറിടരുത്. അഥവാ നമ്പർ ഇട്ടാൽ തന്നെ ഒൺലി മി എന്ന ഓപ്ഷന്‍ ആക്കി വെക്കണം. ഇല്ലെങ്കിൽ എന്നെപ്പോലെയുള്ളവർ ഈ ശബ്ദം കേൾക്കാൻ വിളിച്ചോണ്ടിരിക്കും.” ചിരിച്ചുകൊണ്ട് അവൻ സംസാരിച്ചുകൊണ്ടിരുന്നു.

“ ഓഹോ. അപ്പൊ പെണ്ണുങ്ങളുടെയൊക്കെ നമ്പർ ഫെയ്സ്ബുക്കിൽ നിന്ന് തപ്പിയെടുത്ത് വിളിയാണല്ലേ പണി?” രേണുക കളിയാക്കുന്ന സ്വരത്തില്‍ ചോദിച്ചു.

“ ഏയ് ഇല്ലില്ല… വേറെ ആർക്ക് അയച്ചില്ലെങ്കിലും ഞാൻ ചേച്ചിക്ക് മെസ്സേജ് അയക്കുമെന്ന് പറയാറില്ലേ? അതുപോലെ ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നതും ചേച്ചിയോട് മാത്രം. അതും വേറെ ഒന്നും കൊണ്ടല്ലാട്ടോ, സാധാരണ ഒറ്റവാക്കിലെങ്കിലും സ്ഥിരമായിട്ട് റിപ്ലൈ തരുന്നയാളുടെ വിവരം അറിഞ്ഞിട്ട് രണ്ടുദിവസമായപ്പോൾ ഒരു ഉൾഭയം. മനുഷ്യന്റെ കാര്യമല്ലേ? ചോദിക്കാനാണെങ്കിൽ നമുക്ക് മ്യൂച്ചൽ ഫ്രണ്ട്സും ഇല്ലല്ലോ. അതാ രണ്ടും കല്പിച്ച് വിളിച്ചത്. ഇഷ്ടപ്പെട്ടില്ലെങ്കിൽ സോറീട്ടോ…” അവൻ പാവത്താൻ ഭാവത്തില്‍ പറഞ്ഞു.

“ ഹേയ്, ഇഷ്ടപ്പെടായ്ക ഒന്നുമില്ല. സാരമില്ല. വിളിച്ച് തിരക്കുന്നത് കൊണ്ടെന്താ?” ചെറിയ അതൃപ്തി മനസ്സിലുണ്ടെങ്കിലും അവൾ സ്വരം മയപ്പെടുത്തി.

അങ്ങനെ അവർ സംസാരം തുടർന്നു. വർഷങ്ങളായി പരിചയമുള്ള ഒരാളോട് സംസാരിക്കുന്നതെന്ന പോലെ വാതോരാതെ സംസാരിക്കുന്ന അവനോട് ആദ്യം ദേഷ്യമാണ് തോന്നിയതെങ്കിലും ചേച്ചി എന്ന് വിളിയിൽ നിറഞ്ഞുനിൽക്കുന്ന ബഹുമാനം അവളെ ആകർഷിച്ചു. അതുപോലെതന്നെ സംസാരത്തിൽ ചീത്തയായി ഒന്നും തന്നെ പറയാതിരുന്ന അവന്റെ ഡീസന്റ് സ്വഭാവം അവൾക്ക് അത്ഭുതമായിരുന്നു.

ചാറ്റിംഗിന്റെ ആഴം കൂടിയപ്പോൾ രേണുകയ്ക്ക് പതിയെ അവനൊരു അനിയനാകാൻ തുടങ്ങി. ആദ്യം തോന്നിയ ദേഷ്യം അവനോട് മുറ തൊട്ടാതെ സംസാരിക്കുന്ന ദിശയിലേക്കൊഴുകാൻ അധിക ദിവസം വേണ്ടിവന്നില്ല. ഒറ്റമോളായി പിറന്നത് കൊണ്ട് ഒരു കൂടപ്പിറപ്പില്ലാത്തതിന്‍റെ സങ്കടം മനുവിനോട് സംസാരിക്കുമ്പോൾ രേണുക പറയും. അവൻ തെറ്റിദ്ധരിക്കരുതല്ലോ.

“ അത് സാരമില്ല… എന്നെ അനിയനായി കണ്ടോ ചേച്ചി” എന്നും പറഞ്ഞ് അവനവളെ ആശ്വസിപ്പിക്കും. പിന്നീട് അവൾ എഴുതുന്ന കവിതകൾ ആദ്യം കാണിക്കുന്നത് മനുവിനെയായിരുന്നു. അവനതിന് അഭിപ്രായവും പറഞ്ഞുപോന്നു. ഇപ്പോഴത്തെ ദിനചര്യയിൽ രാവിലെ അവന്റെ മെസ്സേജിൽ ഉണരും, പിന്നെ രാത്രിയാകുന്നത് വരെ ഓരോന്ന് മിണ്ടിയും പറഞ്ഞുമിരിക്കും. ഒടുവില്‍ പലപ്പോഴും അവന്റെ വിളി കിട്ടാതെയാകുമ്പോൾ, അല്ലെങ്കിൽ മെസ്സേജ് കാണാതാകുമ്പോൾ, എന്തുപറ്റി എന്ന് അങ്ങോട്ട് വിളിച്ച് ചോദിക്കുന്നതിൽ വരെയെത്തി അവരുടെ സൗഹൃദം!

രമേശ് പോയതിൽപ്പിന്നെ രേണുകയുടെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ഒരു ചലനം വന്നത് ഫേസ്ബുക്ക് ഗ്രൂപ്പിലെ എഴുത്തുകൾ വഴിയായിരുന്നു. ഇപ്പോള്‍ മനുവിന്റെ രസമുള്ള തമാശകൾ കൊണ്ട് അതിനൊരു നിറവും വന്നു. എന്ത് രസമാണ് അവന്റെ വാക്കുകൾ കേട്ടിരിക്കാൻ!

ലാത്തിയടി മാത്രമല്ല. തന്റെ കാര്യം തിരക്കുകയും ചെയ്യും. വീട്ടിലെ ഓരോ കാര്യങ്ങളും അവനറിയണം. മോളുടെ കാര്യവും രമേശേട്ടന്റെ കാര്യവുമൊക്കെ. കുറച്ചുനേരം സന്തോഷിക്കാൻ ദൈവം കൊണ്ട് തന്ന കുഞ്ഞനിയനാണ് മനുവെന്ന് അവൾക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *