“അഞ്ചിൽ പഠിക്കുന്ന മോളുടെ അമ്മയാണെന്ന് പറയില്ലല്ലോടീ.” കഴിഞ്ഞദിവസം കൂടെ പണ്ട് സ്കൂളിൽ പഠിച്ച രാജീവിനെ വഴിയിൽ വെച്ച് കണ്ടപ്പോൾ അവൻ ആപാദചൂഡം വീക്ഷിച്ച് ചുണ്ട് നുണഞ്ഞ് കൊണ്ടത് പറഞ്ഞപ്പോൾ എന്തോ പോലെ തോന്നി. ശരിയാണ്, മുപ്പത്തിനാല് വയസ്സേ ആയിട്ടുള്ളൂ. എന്നിട്ടും മഴ കാത്ത് കഴിയുന്ന വേഴാമ്പലിനെപ്പോലെ രമേശേട്ടന്റെ അടുത്ത വരവും കാത്ത് കഴിയുന്നു. അമ്പതാമത്തെ വയസ്സിൽ കണക്കെടുത്ത് നോക്കിയാൽ ഏട്ടന്റെ കൂടെ ജീവിച്ചത് എല്ലാം കൂട്ടിയൊരു നാലോ അഞ്ചോ വർഷമായിരിക്കും. ഇതുമൊരു ജീവിതം. അവൾ ഒരു നെടുവീര്‍പ്പോടെ ഉറക്കത്തിലാണ്ടു.
ഒരു ദിവസം ഉച്ചയോടെ രേണുകയുടെ വീട്ടിലേക്ക് ഒരു കൊറിയർ വന്നു. താനൊന്നും ഓർഡർ ചെയ്തിട്ടില്ലല്ലോ എന്ന അത്ഭുതപ്പെട്ട് അവൾ കൊറിയർ കൈപ്പറ്റി തുറന്നു നോക്കി. മാമ്പഴ നിറമുള്ളൊരു സാരി. കൂട്ടത്തില്‍ ഒരു കുറിപ്പും.
“ എന്റെ പൊന്നോമന ചേച്ചിപ്പെണ്ണിന് ഈ അനിയൻകുട്ടന്റെ പിറന്നാൾ സമ്മാനം”
അപ്പോഴാണ് അന്ന് തന്റെ പിറന്നാൾ ആണെന്നുള്ള കാര്യം രേണുക ഓർക്കുന്നത് തന്നെ! ഇവനിത് എങ്ങനെ അറിഞ്ഞു? അവൾ അത്ഭുതപ്പെട്ടു. അപ്പോഴാണ് ഫേസ്ബുക്കിൽ നമ്പർ മാത്രമല്ല ബർത്ത്ഡേയും അഡ്രസ്സുമൊക്കെ കൂടി അപ്ഡേറ്റ് ചെയ്തിരുന്ന കാര്യം ഓർത്തതും പുഞ്ചിരി തെളിച്ചതും.
ഉടൻ തന്നെ മനുവിന്റെ കോൾ വന്നു.
“ ഹാപ്പി ബർത്ത് ഡേ ചേച്ചി! കൊറിയർ കിട്ടിയ മെസ്സേജ് വന്നിട്ട് വിളിക്കാമെന്ന് കരുതി. ഇല്ലേൽ രാത്രി പന്ത്രണ്ട് മണിക്കേ വിളിച്ചനേ.”
“ താങ്ക്യൂ… എന്നാലും ഇതൊരു സർപ്രൈസായിരുന്നെടാ…” രേണുക സന്തോഷത്തോടെ പറഞ്ഞു.
“ ഹിഹി… അപ്പൊ എന്റെ ഉദ്ദേശ്യം നടന്നു.”
“ എന്നാലും ഇതിന് നല്ല വിലയായി കാണുമല്ലോടാ. എന്തിനാ മോനേ ഇത്രയും കാശ് കൊടുത്ത്…”
“ ഇടംതിരിഞ്ഞ വർത്താനം പറയാതെന്റെ പൊന്നുരേണൂട്ടി. ഇഷ്ടമുളളവർക്ക് സർപ്രൈസ് കൊടുത്തില്ലേൽ പിന്നെയാർക്കാ…”
“ ഹിഹി. എന്തായാലും താങ്ക്സ്. ഒത്തിരി സന്തോഷമായെടാ. നീയെങ്കിലും ഓർത്തിരുന്നല്ലോ.”
“ ങേ… അതെന്തേ ചേട്ടൻ ഓർത്തില്ലേ?”
“ ഓ… പുള്ളിക്ക് ഇതൊക്കെ ഓർക്കാനെവിടെയാ നേരം? എന്നാലും മനസ്സിലാക്കാവുന്നതേയുള്ളൂ. അവിടെ രാവിലെ മുതല്‍ രാത്രി വരെ പണിയല്ലേ?”
അപ്രതീക്ഷിതമായ അവന്റെ ആ ചോദ്യത്തിന് മുന്നിൽ നിരാശ മറച്ചുവെക്കാൻ പാട് പെടുന്നുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ ആദ്യവർഷങ്ങളിൽ പിറന്നാളോർത്ത് വിഷ് ചെയ്യാറുണ്ടെങ്കിലും ഇതുപോലുള്ള സമ്മാനങ്ങൾ ഒന്നും തന്നിട്ടില്ല. കഴിഞ്ഞ മൂന്നാല് വർഷമായി വിഷിങ്ങുമില്ല.
അവൻ വിട്ടില്ല. ഇതുവരെ എന്തെങ്കിലും സമ്മാനം തന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ താനത് ആഗ്രഹിച്ചിട്ടില്ല എന്നുപറഞ്ഞ് അവനിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചിട്ടും അവൻ വിട്ടില്ല. എന്തായാലും പയ്യെ പയ്യെ അവൻ രേണുകയുടെ ഭർത്താവിന്റെ കുറവുകളിലേക്ക് കയറുകയായിരുന്നു. അയാളുടെ ജോലി സമയവും അവളോടുള്ള പെരുമാറ്റവും അവൻ ഇതിനോടകം മനസ്സിലാക്കി. സൂക്ഷം പോലെ രമേശിന്റെ ലീവ് ക്യാൻസലായതും രണ്ട് വർഷം കൂടി അവിടെ നിൽക്കേണ്ടി വരുന്ന പരിതസ്ഥിതിയിൽ അവളും രമേശും തമ്മില്‍ വഴക്കുണ്ടായതും അവരുടെ ഇടയിലെ വിള്ളലിനെ വലുതാക്കാൻ അവന് അവസരം കൊടുത്തു. ഭർത്താവുമായി ഉണ്ടാകുന്ന വഴക്കിന്റെ സങ്കടമൊക്കെ അവൾ മനുവിനോട് പറഞ്ഞാണ് ആശ്വാസം കണ്ടെത്തിയിരുന്നത്.
അവൻ ആ തക്കം മുതലാക്കി അവളുടെ ഭാഗം നിന്ന് കൂടുതൽ എരിവ് കേറ്റിക്കൊടുത്തു. ‘ഇങ്ങനെയാണോ ഭർത്താക്കന്മാർ’ എന്ന് പറഞ്ഞ് അയാൾ ചെയ്തുതരാത്ത കൊച്ചുകാര്യങ്ങൾ പോലും രേണുകയുടെ മനസ്സില്‍ അവൻ വലുതായി കാണിച്ചു, ഒപ്പം അവളെയും അവളുടെ സൗന്ദര്യത്തെയും പുകഴ്ത്താനും തുടങ്ങി.
“ ഹൊ.. ഇത്രയും സുന്ദരിയായിട്ടും ചേച്ചിയുടെ സഹനം സമ്മതിക്കണം. ചേച്ചിയുടെ കെട്ടിയോന് സൗന്ദര്യബോധം തീരെയില്ലാത്തത് കൊണ്ടാണ്, ഞാനായിരുന്നെങ്കിൽ, ഇത്രയും കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരിയായ ഭാര്യയെ, തനിച്ചാക്കിയിട്ട് നാട് വിട്ടെങ്ങും പോകില്ലായിരുന്നു. ഇതൊക്കെ ഇപ്പൊ ചെയ്തില്ലെങ്കിൽ പിന്നെയെപ്പൊ ചെയ്യാനാ…”
