അവനൊന്ന് നിർത്തി.
“ എന്നുവെച്ച് ചേച്ചിയോട് ചാറ്റ് ചെയ്തതൊന്നും അത് പ്രതീക്ഷിച്ചല്ല. നിങ്ങളുടെ കവിതകളിലൂടെ… നിങ്ങളെഴുതിയ വിരഹങ്ങളിലൂടെ… അതിലെ നായകനായി ഞാൻ എന്നെ സങ്കൽപിക്കുമായിരുന്നു. ആ കവിതകളുടെ ഉടമയോടൊന്ന് നന്ദി പറയണമെന്നേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് ഞാൻ മെസ്സേജ് അയക്കുന്നതും. പക്ഷേ നിങ്ങളെ അറിഞ്ഞപ്പോള്‍, നിങ്ങളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും അറിഞ്ഞപ്പോൾ… നിങ്ങളെ ഒരന്യസ്ത്രീയായി കാണാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. എപ്പോഴൊക്കെയോ നിങ്ങൾക്കും എനിക്കും ഒരേ പ്രായമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. ഇതുവരെ കണ്ട വില കെട്ട പെണ്ണുങ്ങളേക്കാളും കൂടുതൽ അടുത്ത് എനിക്കെന്റെ ചേച്ചിയെ അറിയണമെന്ന് തോന്നിപ്പോയി. അതുകൊണ്ടാ അവരോട് ചോദിച്ചിട്ടുള്ള അതേ ചോദ്യം തന്നെ ഞാൻ ചേച്ചിയോടും ചോദിച്ചത്. ഐ ലവ് യൂ ദാറ്റ് മച്ച്, ചേച്ചി.”
ശബ്‌ദിക്കാനാവാതെ നിന്നുപോയിരുന്നു രേണുക.
“ ഹോ, ഇനി നമ്മൾ സംസാരിച്ചില്ലെങ്കിലും വേണ്ടില്ല. ഇതൊന്ന് പറഞ്ഞപ്പോൾ ഉള്ളിലെ ഭാരം ഒഴിഞ്ഞതുപോലെ. താങ്ക്യൂ ചേച്ചി”
അവനൊന്ന് നിർത്തിയിട്ട് വിളിച്ചു.
“ ചേച്ചി…?”
“ഉം….?”
“സോറി…”
രേണുക ഒന്നും പറഞ്ഞില്ല
“ പറഞ്ഞല്ലോ. ഇന്നങ്ങനെ പറഞ്ഞത് അറിഞ്ഞുകൊണ്ടല്ല. ഇതിങ്ങനെ മനസ്സിൽ നീറി കിടക്കുന്നോണ്ടും, ചേച്ചിയെന്നെ അനിയനായിട്ടാ കാണുന്നതെന്നും ഒക്കെ ആലോചിച്ച് സങ്കടം തോന്നി… ലേശം മദ്യത്തിന്റെ ലഹരിയിൽ… അറിയാതെ പറഞ്ഞുപോയതാ. എനിക്കറിയാം, ഇനിയൊരിക്കലും ചേച്ചിയെന്നെ സുഹൃത്തായി പോലും പരിഗണിക്കില്ല..”
അപ്പോഴും രേണുക മൗനത്തിൽ അഭയം തേടിയിരുന്നു.
“ ചേച്ചി.. ഇനിയൊരിക്കലും നമുക്ക് പഴയത് പോലെ സംസാരിക്കാനാവില്ലായിരിക്കാം, അല്ലേ?” മനു നിരാശ ഭാവിച്ച് പറഞ്ഞു.
“ അതെ. ഇനി വിളിക്കില്ല.. താനും വിളിക്കരുത്..”
“ ഓക്കേ..”
ഒരു നിമിഷം കഴിഞ്ഞാണ് അവൻ പറഞ്ഞത്.
“ ഞാൻ ശ്രമിക്കാം.” അത്രയും പറഞ്ഞ് അവൻ ഫോൺ വെച്ചു. പണി പാളിയതിന്റെ വിഷമം മുഖത്തുണ്ടായിരുന്നു.
അടുത്ത ദിവസങ്ങളില്‍ രേണുക എല്ലാം ഉൾക്കൊള്ളാൻ ശ്രമിക്കുകയായിരുന്നു. രമേശിനോട് മനുവിനെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അവന്റെ പുതിയ വെളിപ്പെടുത്തലിനെപ്പറ്റി പറഞ്ഞില്ല. ഒക്കെ നല്ലതിനാണെന്ന് മനസ്സിന്റെ ഒരു പാതി പറഞ്ഞ് ആശ്വസിപ്പിക്കുമ്പോഴും മനു ചെയ്ത തെറ്റെന്താണെന്ന് ചോദിച്ച് മറുപാതി അവളെ മഥിച്ചുകൊണ്ടിരുന്നു.
ഒരാളോട് പ്രണയം തോന്നുന്നത് സ്വാഭാവികമല്ലേ? അതിന് കാരണങ്ങളൊന്നും വേണ്ട. തന്നോട് സൗഹൃദത്തിൽ കവിഞ്ഞൊരു ഇഷ്ടം തോന്നിയതെന്നതല്ലാതെ ഒരു തെറ്റും മനു ചെയ്തിട്ടില്ല. അൽപമെങ്കിൽ കള്ളം അതിലുണ്ടായിരുന്നെങ്കിൽ അവന്റെ ഇത്തരത്തിലുള്ള കഴിഞ്ഞ കാലമൊന്നും വെളിപ്പെടുത്തുമായിരുന്നില്ല. എങ്ങനെയെങ്കിലും നല്ല പിള്ളയാകാനേ നോക്കുമായിരുന്നുള്ളൂ. വരട്ടെ, ഇനി വിളിക്കുമ്പോൾ ഇങ്ങനെയൊന്നും ആകരുതെന്ന് അവനെ ഉപദേശിക്കണം. നല്ല സ്വഭാവമാണ് അവന്. പിന്നെ കുറച്ച് കുരുത്തകേട് ഉണ്ടെന്ന് ഉള്ളതൊഴിച്ചാൽ.
രേണുക രണ്ട് ദിവസം കാത്തിരുന്നു. പക്ഷേ മനുവിന്റെ ഫോൺ വന്നില്ല. ദിവസങ്ങൾ കഴിയുന്തോറും അവളുടെ മനസ്താപം ഏറിവന്നു. ശ്ശെ… അവനോട് വിളിക്കരുത് എന്നൊന്നും അറുത്തുമുറിച്ച് പറയേണ്ടായിരുന്നു. തനിക്ക് നല്ല രീതിയില്‍ ആത്മനിയന്ത്രണമുണ്ടായോണ്ട് ഫോണിലൂടെ ഒന്ന് മിണ്ടിയും പറഞ്ഞുമിരുന്നാലും ഒന്നും സംഭവിക്കാനൊന്നും പോണില്ലല്ലോ. എന്തേലും ആ രീതിയിലുള്ള സംസാരം ഉണ്ടായാൽ തന്നെ വിലക്കിയാൽ മതിയല്ലോ. ഹ്മം, ഇന്നുകൂടി കാക്കാം. എന്നിട്ടും വിളിക്കുന്നില്ലെങ്കിൽ ഒരു മെസ്സേജ് ഇട്ടുനോക്കാം. എന്നാൽ അത് വേണ്ടിവന്നില്ല. ഉച്ചയ്ക്ക് മുമ്പ് മനുവിന്റെ ഫോൺ വന്നു. ചങ്കിടിപ്പോടെ അവൾ എടുത്തു.
“ എവിടെയായിരുന്നു രണ്ട് ദിവസം…?” അവർ ടെൻഷൻ പുറത്തുകാട്ടാതെ ചോദിച്ചു.
“ അത് കൊള്ളാം… ചേച്ചിയല്ലേ പറഞ്ഞത് ഫോൺ ചെയ്യണ്ടാന്ന്”
“ പിന്നെന്തിനാ ഇപ്പൊ ചെയ്തത്…? ഫോൺ ചെയ്യാനും ഞാൻ പറഞ്ഞില്ലല്ലോ.” അവളുടെ സ്വരത്തിലെ പരിഭവം തിരിച്ചറിഞ്ഞ് അവന് സന്തോഷമായി. കാര്യങ്ങൾ പൂർണ്ണമായും കൈവിട്ട് പോയിട്ടില്ല.
