പുതപ്പിന് കീഴിൽ നഗ്നരായി പരസ്പരം ഉരുമ്മി ചൂട് പകർന്നു സന്ധ്യയും നിധിനും കൊഞ്ചിക്കൊണ്ടിരുന്നു.
“നിനക്ക് പേടിയുണ്ടോ…സന്ധ്യേ….?!”
തന്റെ നെഞ്ചിൽ പറ്റി കിടന്ന സന്ധ്യയുടെ പുറം വടിവിൽ കയ്യോടിച്ചുകൊണ്ട് നിധിൻ ചോദിച്ചു.
അവന്റെ മുഖത്തേക്ക് നോക്കിയ സന്ധ്യയുടെ കണ്ണുകൾ മങ്ങി.
“നിന്റെ ഓരോ ചലനവും എനിക്ക് കൈവെള്ളയിലെന്ന പോലെ അറിയാം…
അനഖയുടെ ജീവിതത്തിൽ നടന്നതുപോലെ തനിക്കും സംഭവിക്കുമോ എന്നൊരു പേടി തട്ടിയിട്ടുണ്ട് തനിക്ക് അല്ലെടോ…”
നെഞ്ചിൽ അമർന്ന സന്ധ്യയുടെ കണ്ണുകളിലെ ജലം അവന്റെ ഉള്ളിനെ തൊട്ടു.
തന്നിലേക്ക് പിടിച്ചുയർത്തി അവളുടെ മിഴികൾ അവൻ ചുണ്ടുകളാൽ ഒപ്പി.
നമുക്ക് പരസ്പരം അല്ലാതെ മറ്റുള്ളവരോടും ഒരു അട്രാക്ഷൻ തോന്നുന്നതൊക്കെ സ്വാഭാവികം ആടോ…ബട്ട് അതിനൊന്നും തന്റെ സ്നേഹത്തിനും നമ്മുടെ ജീവിതത്തിനും മേലെ ഞാൻ വിലകൊടുക്കില്ല,….വിലകൊടുക്കാൻ പറ്റില്ല….
കോസ് വീ ആർ ഫോറെവർ….
നീയില്ലാതെ ഞാൻ ഇല്ല എന്ന് ഞാൻ എപ്പോഴോ മനസ്സിലാക്കിയതാ….”
അവന്റെ വാക്കുകളിൽ മിടിക്കുന്ന ഹൃദയത്തിന്റെ തുടിപ്പ് മതിയാകുമായിരുന്നു സന്ധ്യയ്ക്ക് തന്നെ അലട്ടിക്കൊണ്ടിരുന്ന വ്യഥയ്ക്ക് ഉത്തരമായി…
അവന്റെ നെഞ്ചിനെ പുൽകി ഉറങ്ങുമ്പോൾ അവരുടെ മനസ്സ് തെളിഞ്ഞ അരുവി പോലെ ഒഴുകി.
————————————-
“ഡി….ദേ നോക്കിയേ ആരാ വരുന്നെന്നു…”
വൈകീട്ട്
അമ്പലത്തിൽ തൊഴുതു ഇറങ്ങുകയായിരുന്നു അനഖയും സന്ധ്യയും,
മുന്നിൽ അമ്പലത്തിലേക്ക് വരുന്ന ആളെ കണ്ടതും അനഖയുടെ മിഴികൾ സജലങ്ങളായി.
അനഖയുടെ അമ്മയും ചേച്ചിയും ആയിരുന്നു കവാടത്തിലെ ആൽമരം കടന്നപ്പോഴാണ് ചുറ്റമ്പലത്തിൽ നിന്ന് പുറത്തേക്ക് കടന്ന അനഖയിൽ അവരുടെ കണ്ണ് പതിച്ചത്,
ഒരു നിമിഷം,…അവളെ കണ്ട മാത്രയിൽ അമ്മയുടെ കണ്ണുകളിൽ തീ നിറയുന്നത് അവൾ കണ്ടു, നിറഞ്ഞു വരുന്ന മിഴികളെ കണ്ണിൽ കുരുത്ത തീനാമ്പുകളെ കൊണ്ട് അവർ എതിരിട്ടു,
ചുവന്നു വിറയ്ക്കുന്ന മുഖവുമായി അനഖയെ പാടെ അവഗണിച്ചുകൊണ്ട് അവർ നടന്നു.
“അമ്മേ…..!!!”
ഹൃദയം നുറുങ്ങുന്ന ശബ്ദത്തിൽ അവൾ വിളിച്ചു,..
“ആരാടി നിന്റെ അമ്മ….”
ഉയർന്ന ഒരു ഗർജ്ജനം അനഖയുടെ തൊണ്ടയടച്ചു.
“എനിക്ക് ഒരു മോളെയുള്ളൂ, പിന്നെ ഉണ്ടായിരുന്ന ഒരുത്തി ചത്തു…”
കേൾക്കാൻ ത്രാണി ഇല്ലാതെ അനഘ സന്ധ്യയുടെ കയ്യിൽ ചാരി കരയുമ്പോൾ ഉന്തിയ വയറുമായി നിസ്സഹായയായി അനഖയുടെ ചേച്ചി അവളെ അലിവോടെ നോക്കി.
“എന്ത് നോക്കി നിക്കുവാ…ഇങ്ങോട്ടു വാ…വഴിയിൽ അങ്ങനെ പലരും ഉണ്ടാവും….”
ഉള്ളിൽ നിന്നുയർന്ന ഗദ്ഗദം പുറത്തു കടത്താതെ അടക്കി പിടിച്ചു ചേച്ചിയുടെ കയ്യും പിടിച്ചു വലിച്ചുകൊണ്ട് അമ്മ പോവുന്നത് മിഴിനീരിനിടയിലൂടെ അവൾ കണ്ടു നിന്നു.
ഉള്ളിലെ കുടുങ്ങിപ്പോയ നെഞ്ചിലെ ശ്വാസം കനമായി വിങ്ങിയപ്പോൾ അവളുടെ കാലുകൾ തളർന്നു.
താങ്ങിക്കൊണ്ട് അവളെ ആൽത്തറയിൽ തന്റെ മാറോടു ചേർക്കുമ്പോൾ അവളുടെ വിങ്ങൽ തന്നിലേക്ക് പകർന്നതുകൊണ്ടാവാം സന്ധ്യയുടെ മിഴികളും ഈറനണിഞ്ഞു.
തെക്കു തലപൊക്കി നിന്ന കരിമ്പനകളെ വിറപ്പിച്ചു കൊണ്ട് താഴേക്ക് പാഞ്ഞ കാറ്റിനും അനഖയുടെ പൊള്ളുന്ന മനവും ഇടറുന്ന നെഞ്ചും തണുപ്പിക്കാൻ ആയില്ല.
സന്ധ്യയുടെ കയ്യിൽ തൂങ്ങി നിന്ന അമ്പാടിയും കഥയറിയാതെ ഉഴഞ്ഞു.
————————————-
“എന്ത് പറ്റീഡോ, വന്നപ്പോഴുള്ള അവളുടെ മുഖം കണ്ടപ്പോഴേ എന്തോ ഉണ്ടായെന്നു തോന്നി പിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതി ചോദിക്കാതിരുന്നതാ.”
രാത്രി തന്റെ നെഞ്ചിൽ കിടന്ന സന്ധ്യയെ തലോടിക്കൊണ്ട് നിധിൻ ചോദിച്ചു.
“അവളുടെ അമ്മ വല്ലാതെ റേസ് ആയി…അവളുടെ മുഖത്ത് നോക്കി അവൾ ചത്തുപോയി എന്ന് വരെ പറഞ്ഞു…”
“ഹ്മ്മ്….എനിക്ക് തോന്നിയിരുന്നു…ഇങ്ങനെ എന്തേലുമൊക്കെ നടന്നിട്ടുണ്ടാവും എന്ന്….
ഞാൻ തന്നോട് പറഞ്ഞിരുന്നതല്ലേ, അവളെ കൊണ്ടുപോവുമ്പോളെ പറഞ്ഞു മനസ്സിലാക്കി വേണം കൊണ്ടുപോവാൻ എന്ന്…
ഒരു ദിവസം പെട്ടെന്ന് വീട്ടുകാരെ മുഴുവൻ വെറുപ്പിച്ചു ഇറങ്ങിപോന്ന അനഖയെ അവർ കാണുംവഴി തന്നെ സ്നേഹത്തോടെ പെരുമാറും എന്ന് തനിക്ക് തോന്നിയോ…”
