അവളുടെ എണ്ണമയം തീരെയില്ലാതെ ജഡപിടിച്ചു തുടങ്ങിയ മുടിയും കരഞ്ഞു
ചുവന്ന കണ്ണും ഒട്ടിതുടങ്ങുന്ന കവിളുകളിലും തലോടി സന്ധ്യ അവളോട് ചോദിച്ചു.
“എനിക്ക് പറ്റുന്നില്ല ചേച്ചി….മറക്കാനോ അവനെ വിട്ടു കളയാനോ….
ഈ ഫോൺ എപ്പോഴും അടുത്ത് വെച്ചിരിക്കുന്നത് അവന്റെ ഒരു കോളിനാ….ഒരിക്കെ എന്നെയൊന്നു വിളിച്ചു സോറി പറഞ്ഞാൽ,…”
“പറഞ്ഞാൽ,…പറഞ്ഞാൽ നീ പോവുവോ…
നിന്നോട് അവനു സ്നേഹം ഉണ്ടായിരുന്നേൽ അന്ന് സ്റ്റേഷനിൽ വെച്ച് നിന്റെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ കണ്ടു നിന്നെ കൂടെ കൂട്ടിയേനെ…അതുണ്ടായില്ലല്ലോ…..”
അവളുടെ മുഖം കയ്യിൽ കോരിയെടുത്തു.
“അവനുവേണ്ടി നീ ഒഴുക്കുന്ന കണ്ണീരെല്ലാം പാഴാണ് മോളെ…”
കയ്യിൽ ഉണ്ടായിരുന്ന എൻവലപ് അനഖയുടെ കൈയിലേക്ക് കൊടുത്തുകൊണ്ട് സന്ധ്യ അവൾക്കരികിലിരുന്നു.
“ഇപ്പോൾ വന്നതാ…അവന്റെ ഡിവോഴ്‌സ് നോട്ടീസ്.
നിനക്ക് വേണ്ടി ഞാൻ ഒപ്പിട്ട് വാങ്ങി…”
അവൾക്ക് നേരെ നീട്ടിക്കൊണ്ട് സന്ധ്യ പറഞ്ഞപ്പോൾ അനഖയുടെ കണ്ണുകൾ വിറച്ചു,
ജീവനറ്റ പോലെ ഇരുന്ന അനഘ തളർന്നു സന്ധ്യയുടെ മടിയിലേക്ക് വീണു, കണ്ണീര് വാർത്തു.
“എത്ര കാലം നീ ഇങ്ങനെ കരയും….
അവനു വേണ്ടെങ്കിൽ നീ എന്തിന് വേണ്ടിയാ ഇങ്ങനെ കിടന്നു നരകിക്കുന്നെ…
നീ ഒപ്പിട്ട് കൊടുക്കണം.”
അവളുടെ തലയിൽ തലോടിക്കൊണ്ട് സന്ധ്യ തുടർന്നു.
“എന്നിട്ട് അവനെ അവന്റെ പാട്ടിനു വിട്ടിട്ട് നീ നിന്റെ ജീവിതം തുടങ്ങണം…”
അനഖയുടെ കയ്യിലിരുന്നു കടലാസു ചുളുങ്ങി ഞെരിഞ്ഞു.
********************************
കൗണ്സിലിംഗും ഒത്തുതീർപ്പും ഒന്നുമെത്താതെ മ്യൂച്വൽ ഡിവോഴ്സിന്റെ ധാരണ പത്രം ഒപ്പിട്ടു നാല് വർഷത്തെ പ്രണയസുരഭിലം ആയിരുന്ന…..എന്ന് അനഘ വിശ്വസിച്ചിരുന്ന ബന്ധം മുറിച്ചു സന്ധ്യയുടെ കയ്യിൽ തൂങ്ങി ഒരു കൊച്ചുകുട്ടിയെപോലെ കോടതി വിട്ടിറങ്ങുമ്പോൾ അവളുടെ കണ്ണിൽ തെളിമയോടെ തെളിഞ്ഞു നിന്ന ചിത്രം നിഖിലും ശ്വേതയും കൈകോർത്തു തന്നെ പുച്ഛത്തോടെ നോക്കുന്നതായിരുന്നു.
രണ്ടു ദിവസങ്ങൾ വീണ്ടും മന്ദതയും ചിന്തകളും ഇരുട്ടും അവളെ കൊണ്ടുപോയി.
മൂന്നാം നാൾ, അവൾക്ക് മുന്നിൽ എത്തിയ സന്ധ്യയുടെ കയ്യിൽ മറ്റൊരു ലെറ്റർ ഉണ്ടായിരുന്നു.
അവൾക്ക് നേരെ നീട്ടിയ ലെറ്റർ സന്ദേഹത്തോടെ അനഘ നോക്കി.
“തുറന്നു നോക്ക്…”
സന്ധ്യയുടെ കനമുള്ള സ്വരം.
എൻവലപ് തുറന്ന ലെറ്ററിൽ സന്ധ്യ ജോലി ചെയ്യുന്ന കമ്പനിയിൽ അവൾക്ക് ജോലി ശെരിയാക്കിയ അപ്പോയിന്റമെന്റ് ആയിരുന്നു.
“എന്തിനാ ചേച്ചീ എനിക്ക് ഇത്…”
“പിന്നെ ജീവിതകാലം മുഴുവൻ നീ ജോലിക്ക് പോവാതെ ഇവിടെ കുത്തിയിരിക്കാനുള്ള ഭാവമാ…???..
….കിട്ടിയ സെറ്റൽമെന്റ് തുക ബാങ്കിൽ ഇട്ടതൊക്കെ കൊള്ളാം എങ്കിലും നിനക്ക് ഈ ഒരവസ്ഥയിൽ നിന്ന് പുറത്തിറങ്ങാൻ ഈ ഒരു ജോബ് നിനക്ക് കറക്റ്റാ പിന്നെ ഒറ്റയ്ക്കൊന്നും അല്ലല്ലോ ഞാൻ കൂടെ ഇല്ലേ, എന്റെ ഒപ്പം അല്ലെ പിന്നെന്താ….??”
“ചേച്ചീ…”
“ഒരു ചേച്ചീമില്ല….മണ്ടേയ് നീ ജോയിൻ ചെയ്യുന്നു…
ദേ പെണ്ണെ ഒരു വിധത്തിൽ ആഹ് ഇന്റർവ്യൂ പോലും ഇല്ലാതെ ജോബ് ഒപ്പിച്ചത്…അതും ഞാൻ എച്ച് ആർ ആയതുകൊണ്ട് ഇനി കിടന്നു ചിണുങ്ങിയാൽ ഒറ്റ കുത്തു ഞാൻ തരും….”
സന്ധ്യയുടെ വാക്കുകളിൽ അവൾക്ക് പറയാൻ മറ്റൊന്നു ഉണ്ടായിരുന്നില്ല.
തിങ്കളാഴ്ച സന്ധ്യയോടും നിഷയോടുമൊപ്പം അവൾ ജോലിക്കായി വീട്ടിൽ നിന്നിറങ്ങി പോവും വഴി നിഷയെ ഹോസ്പിറ്റലിൽ ഇറക്കി സന്ധ്യ അനഖയുമായി അവൾ ജോലി ചെയ്യുന്ന കമ്പനിയുടെ മുന്നിലെത്തി.
“ദേ…ഇന്നലെ വരെ ഉള്ളതൊക്കെ വിട്ടേക്ക് ഇനി തല ഉയർത്തി നടക്കാൻ പഠിക്ക് എന്നിട്ട് ആളുകളെ അളക്കാനും എവിടെ നിർത്തണം എന്ന് തീരുമാനിക്കാനും പഠിക്ക്….
അല്ലാതെ ഇട്ടിട്ടു പോയവനെക്കുറിച്ചോർത്തു മോങ്ങി ജീവിതം തുലയ്ക്കരുത്,….
ചുരുണ്ടൊരു മൂലയ്ക്ക് കൂടാനുള്ള പ്രായമൊന്നും നിനയ്ക്കായിട്ടില്ലല്ലോ അപ്പോൾ ഇനി മുന്നോട്ടു തന്നെ….
കൂടെ ഞാനുണ്ടാവും, ഓക്കേ…”
അനഖയുടെ കവിളിൽ തട്ടി സന്ധ്യ പറഞ്ഞപ്പോൾ അവളുടെ ഉള്ളിലും ഒരു ധൈര്യം കുടിയേറി, ശ്വാസം ഒന്ന് വലിച്ചു വിട്ട് സന്ധ്യയോടൊപ്പം ഗ്ലാസ് ഡോർ തുറന്നു അകത്തേക്ക് കടക്കുമ്പോൾ കാണുന്നവർക്ക് മുന്നിൽ അവൾ ആത്മവിശ്വാസത്തിന്റെ മുഖവും ചിരിയും എടുത്തണിഞ്ഞിരുന്നു.
