“അപ്പൊ ഒരു എഴുത്തുകാരിക്ക് കൂട്ടിന് വന്നേക്കുവാ മോന്‍, അല്ലെ?”
ഞാന്തലയാട്ടി.
“പുള്ളിക്കാരി മോനെ ഒരു എഴുത്തുകാരനാക്കാനും ആശിക്കുന്നു; നല്ലത്”
എന്തര് നല്ലത്? അവട തലയ്ക്ക് പ്രാന്ത്, അതന്നോ കാര്‍ന്നോരെ നല്ലത്?
“മോനെ, ഞാനൊരു മലയാളം വാധ്യാരാ. ഇപ്പം പെന്‍ഷനായി. വീട്ടില്‍ ഞാനും ഭാര്യേം മാത്രമേ ഉള്ളു. മക്കളെല്ലാം വിവാഹിതരായി ഓരോരോ സ്ഥലങ്ങളിലാ. എനിക്കുമുണ്ട് അല്ലറ ചില്ലറ എഴുത്ത്. പക്ഷെ മോനെക്കൊണ്ട് എഴുത്ത് നടക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ ആര്‍ക്കും സാധിക്കുന്ന ഒന്നല്ല എഴുത്ത്. അതിനൊരു വാസന വേണം”
ഞാനെന്റെ കൈ അങ്ങേരടെ മോന്തയ്ക്കോട്ടു നീട്ടി ഇങ്ങനെ ചോദിച്ചു:
“ഈ വാസന മതിയോന്ന് നോക്കിക്കേ അണ്ണാ”
അയാള് കിണിയോടു കിണി.
“എടാ മണ്ടാ ഈ വാസനയല്ല, സാഹിത്യവാസന. നിന്റെയൊരു കാര്യം” അയാള്‍ കുണുകുണാ പിന്നേം കിണിച്ചു. പ്രായമൊള്ള ആളായോണ്ട് മാത്രം ഞാനൊന്നും പറഞ്ഞില്ല. വാസന വേണവെന്ന് പറഞ്ഞിട്ട് ഇപ്പം അയ്യാടെ കൊണവതിയാരം കേട്ടില്ലേ?
“നീയൊരു കാര്യം ചെയ്യ്. പുള്ളിക്കാരി എഴുതുന്നത് വായിച്ചിട്ട് നീ അവിടെ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഗതി നിരീക്ഷിക്ക്. എന്നിട്ട് എന്നെ വന്നു കാണ്. നിന്നെ ഞാന്‍ എഴുതാന്‍ പരിശീലിപ്പിക്കാം. നീ വന്നു പറയുന്ന കാര്യങ്ങള്‍ ഞാന്‍ ഒരുമാതിരി വായിക്കാന്‍ പറ്റുന്ന പരുവത്തിലാക്കാനുള്ള പണി; എന്താ?”
“അവളറിഞ്ഞാ എന്റെ തല തിന്നും”
“നീ പറയണ്ട. പറഞ്ഞാല്‍ അല്ലെ അറിയൂ? എനിക്കൊരു ടൈം പാസും ആകും. നിനക്ക് മെല്ലെമെല്ലെ എഴുതാന്‍ പഠിക്കുകയും ചെയ്യാം, എന്താ?”
കുപ്പി കാലിയാക്കി ഞാന്‍ ആലോയ്ച്ചു. ഇയ്യാക്ക് വേറെ പണി ഒന്നുവില്ലെന്നാ തോന്നുന്നേ. എന്നാപ്പിന്നെ ലവക്കിട്ടൊരു പണി കൊടുക്കാന്‍ ഇങ്ങേരെക്കൊണ്ട് എഴുതിക്കാം. പഷേ അവക്ക് സംശയം വല്ലോം തോന്നുവോ ആവോ? കൊറേ നേരം തല പൊഹച്ച ശേഷം ഞാന്തലയാട്ടി.
“അപ്പം അണ്ണനെ കാണാന്‍ ഞായ് ഷാപ്പീ വന്നാ മതിയോ?”
അതുകേട്ടപ്പം കെളവന്‍ ആണേലും അങ്ങേര്‍ക്ക് കലിപ്പുകള് കേറി.
“ഞാനിവിടല്ല ഉണ്ടുറങ്ങുന്നത്. ദോ അതുകണ്ടോ? എന്റെ വീടാ. നീ അങ്ങോട്ട് വന്നാ മതി”
ഞാന്‍ പരമ്പിന്റെ മോളീക്കൂടെ നോക്കി; ഒരു കൊണോം ഇല്ലാത്ത കൊറേ ഒണക്കപ്പുല്ലും ഒണക്കമരോം വളന്നു നിക്കുന്നേന്റെ അങ്ങേപ്പറത്ത് കൊറേ ദൂരെ ഓടിട്ട ഒരു വീട്. പുല്ലു തിന്നാന്‍ കൊറേ ഓഞ്ഞ പശുക്കളും തേരാപ്പാരാ നടക്കുന്നൊണ്ട്. അതുങ്ങട കഴുത്തേ കയറും കുയറും ഒന്നുവില്ല.
“അണ്ണാ ആ പശുക്കള് കുത്തുവോ?” ഞാന്‍ ചോദിച്ചു.
“എടാ നിന്റെ ഇരട്ടി വയസ്സുണ്ട് എനിക്ക്. എന്നെ നീ അണ്ണന്‍ എന്ന് വിളിക്കുന്നത് മോശമാ. സാറേന്നു വിളിച്ചാ മതി”
എനിക്കെന്റെ കൊണം വന്നതാ. ഈ സാറമ്മാരെ പണ്ടേ എനിക്ക് കണ്ടൂടാ. ഇങ്ങേരുപിന്നെ ഒരു സകായം ചെയ്യാവെന്ന് ഏറ്റ സിതിക്ക്, എന്ത് പണ്ടാരവെങ്കിലും ആയ്ക്കോട്ടേന്ന് നിരൂവിച്ച് ഞാമ്മൂളി.
അങ്ങനെ പച്ചപ്പനന്തത്തേം പാടി നല്ല സുഹത്തോടെ ഞാന്തിരികെ ചെന്നപ്പം ലവള് മരത്തിന്റെ ചോട്ടി ഇരുന്നോണ്ട് വായിക്കുവാ.
“ഇന്നാ, ഇത് വായിച്ചു നോക്കിക്കേ” കടലാസ്സ് അവളെന്റെ നേരെ നീട്ടി. ഞാനത് വാങ്ങിച്ച് തിരിച്ചും മറിച്ചും നോക്കി.
“പരമ ബോറ്” ഞാമ്പറഞ്ഞു. എന്റെ പപ്പനാവാ, അവള് ചാടി എഴുന്നേറ്റ് കൈയും ചുരുട്ടി ഒരു വരവക്കം!
“വൃത്തികെട്ട മനുഷ്യാ. ഇത്രേം പാടുപെട്ടു ഞാനെഴുതിയത് പരമ ബോറോ? കൊന്നുകളേം ഞാന്‍”
എന്റെ പപ്പനാവാ ഭദ്രകാളിയെ ഞാങ്കട്ടിട്ടുണ്ടാരുന്നില്ല; പഷേ ഇപ്പം കണ്ടു.
“എന്റെടി ഞാന്‍ നീ എഴുതിയെ വായിച്ചതാ. ആണ്ടെ നോക്ക്”
ഞാനവളെ അത് കാണിച്ചു. താണ്ടെ, ഒരടിക്ക് ഭദ്രകാളി മേനകയായി. എന്താ ഒരു നാണം.
“ഞാങ്കരുതി”
“നീയെന്നെ ഇപ്പ കൊന്നേനെവല്ലോ. ഞാമ്പേടിച്ച പേടിക്കം. ങാ, ഞാന്‍ വായിച്ചു നോക്കട്ട്. നീ തല്‍ക്കാലം പോ” ഞാമ്പറഞ്ഞു.
“നന്നായി വായിക്കണേ; ആ രവിയെ കുന്നിന്റെ മോളില്‍ കണ്ടിട്ടാ ഞാന്‍ വന്നെ. ആ തെണ്ടിയവിടെ എന്തെടുക്കുകയാണെന്ന് നോക്കീട്ടു വരാം” പറഞ്ഞിട്ട് അവള്‍ കുഴമ്പ് എടുത്ത് നെറ്റിയില്‍ തേച്ചു; പിന്നെ ഒറ്റ പോക്കക്കം.
