മൃഗം – 10 Like

ദിവ്യയും രുക്മിണിയും അവിശ്വസനീയതയോടെ പരസ്പരം നോക്കി. തങ്ങള്‍ക്ക് ആപത്ത് പിണഞ്ഞത് വാസുവേട്ടന്‍ അറിഞ്ഞിരിക്കുന്നു. ശങ്കരനും അതുകേട്ടു ഞെട്ടി ഇരിക്കുകയായിരുന്നു.

“അച്ചോ..സത്യത്തില്‍ വിശ്വസിക്കാന്‍ തോന്നുന്നില്ല ഇത്..ഇന്നലെ ഞങ്ങള്‍ വളരെ വലിയ ഒരു ആപത്തില്‍ പെട്ടിരുന്നു…ദൈവാധീനം കൊണ്ട് മാത്രമാണ് രക്ഷപെട്ടത്..ഇപ്പോള്‍ അങ്ങോട്ട്‌ പോയ പോലീസ് ഇവിടെ വന്നതാണ്‌….” ശങ്കരന്‍ പറഞ്ഞു.
“അപ്പോള്‍ അവന്‍ കണ്ട സ്വപ്നം സത്യമായിരുന്നു അല്ലെ? എന്താണ് സംഭവിച്ചത്? ഞാന്‍ അറിയുന്നതില്‍ വിരോധമുണ്ടോ?’ അച്ചന്‍ തന്റെ ഞെട്ടല്‍ മറച്ചു വയ്ക്കാതെ ചോദിച്ചു.

ശങ്കരന്‍ തലേന്ന് നടന്ന കാര്യങ്ങള്‍ അതേപടി അച്ചനെ പറഞ്ഞു കേള്‍പ്പിച്ചു.

“വാസു ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ ഒരുത്തനും ഈ വീട്ടില്‍ കയറി അനാവശ്യം കാണിക്കില്ല എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു അച്ചോ..അവനെ പറഞ്ഞു വിട്ടതില്‍ എനിക്കിപ്പോള്‍ നല്ല വിഷമമുണ്ട്…..” അങ്ങനെ പറഞ്ഞാണ് ശങ്കരന്‍ നിര്‍ത്തിയത്. അത് കേട്ടപ്പോള്‍ സന്തോഷത്തോടെ ദിവ്യയും രുക്മിണിയും പരസ്പരം നോക്കി.

“ഓ ഗോഡ്..അവര്‍ ആരാണ് എന്ന് വല്ല പിടിയുമുണ്ടോ?” അച്ചന്‍ ചോദിച്ചു.

“അറിയില്ല..എന്റെ മോളെ തട്ടിക്കൊണ്ടു പോകാനാണ് അവരെത്തിയത്..പക്ഷെ അവര്‍ക്കത് സാധിച്ചില്ല…”

ദിവ്യ ഭിത്തിയില്‍ ചാരി നിന്ന് ഏങ്ങലടിച്ചു.

“കരയാതെ മോളെ..ആപത്തൊന്നും വരുത്താതെ ദൈവം തുണച്ചല്ലോ..ഞാന്‍ വാസുവിന്റെ നമ്പര്‍ തരാം…നിങ്ങള്‍ തന്നെ അവനോടു സംസാരിക്ക്..അവന്‍ ആകെ ടെന്‍ഷനില്‍ ആണ്…”

അച്ചന്‍ അവന്റെ നമ്പര്‍ അവര്‍ക്ക് നല്‍കി; ഒപ്പം തന്റെ നമ്പരും നല്‍കി.

“എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ..ദൈവം ഈ വീടിനെ കാത്തു സംരക്ഷിക്കട്ടെ…എന്റെ വല്ല സഹായവും ആവശ്യമുണ്ട് എങ്കില്‍ തന്ന നമ്പരില്‍ വിളിച്ചാല്‍ മതി”

പോകാന്‍ എഴുന്നേറ്റുകൊണ്ട് അച്ചന്‍ പറഞ്ഞു. ശങ്കരനും കുടുംബവും അദ്ദേഹത്തെ യാത്രയാക്കി. ദിവ്യ വാസുവിനോട് സംസാരിക്കാന്‍ തിടുക്കപ്പെട്ടു നില്‍ക്കുകയായിരുന്നു.

——-

“രാത്രി പതിനൊന്നേ മുക്കാലിന് ശങ്കരന്റെ മകള്‍ ഇങ്ങോട്ട് വിളിച്ച കോള്‍ ആണ് ഇത്. ഒന്നല്ല രണ്ടുതവണ..ആ കോള്‍ വന്ന ശേഷം താന്‍ തന്റെ മൊബൈലില്‍ നിന്നും ചെയ്ത കാള്‍ ആണ് ഇത്..ആരുടെ നമ്പരാടോ ഇത്?”

തലേദിവസം രാത്രിയിലെ കോള്‍ ലിസ്റ്റ് എടുപ്പിച്ച് പൌലോസ് രവീന്ദ്രനെ ചോദ്യം ചെയ്യുകയായിരുന്നു സ്റ്റേഷനില്‍.
“അ..അത്..മുസ്തഫയുടെ നമ്പര്‍..” രവീന്ദ്രന്‍ പറഞ്ഞു.

“എന്ത് വിശേഷം പറയാനാണ് താന്‍ അര്‍ദ്ധരാത്രി അവനെ വിളിച്ചത്?”

“വെ..വെറുതെ..” രവീന്ദ്രന്‍ വിക്കി.

“ഹും….” പൌലോസ് ബെല്ലില്‍ വിരലമര്‍ത്തി. ഒരു കോണ്‍സ്റ്റബിള്‍ ഉള്ളില്‍ കയറി സല്യൂട്ട് നല്‍കി.

“വിളിക്കെടോ അവനെ..”

“സര്‍”

അല്പം കഴിഞ്ഞപ്പോള്‍ മുസ്തഫയെ പോലീസുകാര്‍ ഉള്ളിലേക്ക് കൊണ്ടുവന്നു. അവനെ കണ്ടപ്പോള്‍ രവീന്ദ്രന്റെ മുഖം വിളറി വെളുത്തു.

“ഉം..എന്തിനാടാ ഇന്നലെ രാത്രി നിന്നെ ഇയാള്‍ വിളിച്ചത്?” പൌലോസ് ചോദിച്ചു.

“അത്..വെറുതെ വിളിച്ചതാണ്..ഇന്ന് ഒന്ന് കാണണം എന്ന് പറഞ്ഞു..”

“ഗുഡ്..രാത്രിയില്‍ ഒരു കുശലാന്വേഷണം..അതും ഒരു വീട്ടില്‍ ചിലര്‍ അതിക്രമിച്ചു കയറി പോലീസിന്റെ സഹായം ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെ..നല്ലത്…ഈ നമ്പര്‍ ആരുടെയാണ് എന്ന് നിനക്കറിയുമോ?”

പൌലോസ് മറ്റൊരു നമ്പര്‍ അവനെ കാണിച്ചു. മുസ്തഫ ഞെട്ടി.

“നീ ഞെട്ടിയോ? ഈ നമ്പര്‍ മുഹമ്മദ്‌ മാലിക്ക് എന്ന് പേരുള്ള കൊച്ചി സ്വദേശിയുടെ നമ്പരാണ്. ഈ നമ്പര്‍ ഇന്നലെ ഈ ടവറിന്റെ പരിധിയില്‍ ഉണ്ടായിരുന്നു…നീ ഇതിലേക്ക് ഇന്നലെ ചെയ്ത കോളുകള്‍ എത്രയെണ്ണം ഉണ്ടെന്ന് ഈ ലിസ്റ്റില്‍ ഉണ്ട്…ഇനി തത്ത പറയുന്നത് പോലെ പറഞ്ഞോ..വള്ളിപുള്ളി വിടാതെ..ആരാണ് ഈ മാലിക്ക്..അവനിവിടെ ഇന്നലെ എന്തിനു വന്നു? നീയും അവനും ഇയാളും തമ്മിലുള്ള ബന്ധം എന്താണ്?” പൌലോസ് കസേരയിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *