തുറന്നിട്ട ഗേറ്റിലൂടെ സംഗീത കിഴക്കയിൽ തറവാട്ടിലേക്ക് പ്രവേശിച്ചു. പണ്ട് തനിക്കു വേണ്ടി ഈ ഗേറ്റ് എപ്പോഴും തുറന്ന് തന്നെയാണ് കിടന്നിരുന്നതെന്ന് അവൾ ഓർത്തു.
ഓർമ വച്ച കാലം തൊട്ട് സംഗീതക്ക് രണ്ടു അമ്മമാരായിരുന്നു ഉണ്ടായിരുന്നത്. ലക്ഷ്മി അമ്മയും സാവിത്രി അമ്മയും. അമ്മു സ്വന്തം വീട്ടിലേക്കാളും സമയം ചെലവഴിച്ചിരുന്നത് കിഴക്കയിൽ തറവാട്ടിലായിരുന്നു. സ്വന്തം വീടുപോലെ പൂർണ സ്വാതന്ത്രം ആയിരുന്നു അവൾക്ക് ആ തറവാട്ടിൽ ഉണ്ടായിരുന്നത്. സ്വന്തമായി ഒരു മുറിവരെ അവൾക്ക് ആ തറവാട്ടിൽ ഉണ്ടായിരുന്നു.
ഗേറ്റ് കടന്ന സംഗീത നേരെ പൂന്തോട്ടത്തിലേക്ക് നടന്നു. തന്റെ അരികിലേക്ക് നടന്നു വരുന്ന അമ്മുവിനെ സാവിത്രി അമ്മ സഃസൂക്ഷ്മം നോക്കി.
ഒരു ഗോൾഡൻ കളർ ബ്ലൗസും നീല സാരിയും ആണ് സംഗീത ധരിച്ചിരുന്നത്. പണ്ടത്തെ വെളുത്ത നിറം തന്നെയായിരുന്നു ഇപ്പോഴും അവളുടെ ചർമ്മത്തിന്. നീളമുള്ള മുടി അതുപോലെതന്നെ സംരക്ഷിച്ചിട്ടുണ്ട്. പണ്ടത്തേക്കാളും കുറച്ച് വണ്ണം വച്ചിട്ടുണ്ട്. അത് മാത്രമാണ് നാല് വർഷത്തിലെ ഏക മാറ്റമായി അവളിൽ സാവിത്രി അമ്മയ്ക്ക് തോന്നിയത്.
തന്റെ മുന്നിൽ വന്ന് നിന്ന അമ്മുവിനോട് അവർ ചോദിച്ചു.
“ഇപ്പോഴെങ്കിലും സ്വന്തമായി സാരി ഉടുക്കാൻ പഠിച്ചോ നീ.”
ഒരു പുഞ്ചിരി മാത്രമായിരുന്നു അവൾക്കുണ്ടായിരുന്ന മറുപടി.
“നിനക്കിപ്പോൾ ഇരുപത്തിയേഴു വയസായില്ലേ…ഇവിടെ നിന്നും ഇറങ്ങി പോയ ശേഷം നാല് വർഷം എടുത്തു അല്ലെ നാട്ടിലേക്ക് ഒന്ന് തിരിച്ച് വരാൻ?”
ആ ചോദ്യം ചോദിക്കുമ്പോൾ സാവിത്രി അമ്മയുടെ മുഖത്ത് നിസ്സംഗത നിറഞ്ഞ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
ആ ചോദ്യത്തിന് മുന്നിൽ കവിത ഒന്ന് പതറി. ആ വെളുത്തു തുടുത്ത മുഖം പതുക്കെ ഇരുണ്ടു. പതുക്കെ അതൊരു കരച്ചിലിലേക്ക് വഴി മാറി.
സാവിത്രി അമ്മ അവളെ മാറോടു അണച്ചു.
“ഏയ്.. കരയണ്ട..ഞാൻ ചുമ്മാ ചോദിച്ചതാണ്.”
“അമ്മാ, എന്നോട് ക്ഷമിക്കണം.. എല്ലാരേയും ഞാൻ വേദനിപ്പിച്ചു എന്ന് എനിക്കറിയാം.”
“അതൊക്കെ പോട്ടെ മോളെ.. ഇഷ്ട്ടപെട്ടവനോടൊപ്പം ജീവിക്കാനായി നീ പോയി.. നിന്റെ അമ്മയും അത് തന്നാലായിരുന്നോ ചെയ്തത്. മോള് നന്നായി ജീവിക്കുന്നു എന്നറിഞ്ഞാൽ മതി ഞങ്ങൾക്ക്.”
കവിത കവിളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് മാറ്റി.
അമ്മുവിൻറെ കൈയിൽ പിടിച്ച് കൊണ്ട് അമ്മ പറഞ്ഞു.
“വീട്ടിലേക്ക് കയറിയിട്ട് പോകാം.”
സംഗീത അമ്മക്കൊപ്പം നടക്കാതെ അവിടെ തന്നെ അറച്ചു നിന്ന്.
അമ്മ എന്താ എന്ന അർഥത്തിൽ അവളെ നോക്കി.
“അപ്പു?..”
ഒരു ചെറു ചിരിയോടെ അമ്മ പറഞ്ഞു.
“അവനിവിടെ ഇല്ല.. പുറത്തെവിടെയോ പോയേക്കുവാണ്.”
എല്ലാപേരെയും വേദനിപ്പിച്ച് അവിടെ നിന്നും സച്ചിനോടൊപ്പം ഇറങ്ങി പോയി നാല് വർഷങ്ങൾക്ക് ശേഷം തിരികെ നാട്ടിലേക്ക് വന്നപ്പോൾ അവൾ ഏറ്റവും കൂടുതൽ പേടിച്ചതും അപ്പുവിനെ എങ്ങനെ ഫെയ്‌സ് ചെയ്യും എന്ന് ഓർത്തു തന്നെയായിരുന്നു.
അമ്മയോടൊപ്പം പൂന്തോട്ടത്തിൽ നിന്നും അവൾ തറവാടിലേക്ക് നടന്നു.
“നീ വരുന്ന കാര്യം ലക്ഷ്മി അപ്പുവിനെ അറിയിച്ചില്ല. ഞങ്ങളും അവനോടു പറഞ്ഞില്ല.”
മുറ്റത്തെത്തിയ സംഗീതയുടെ ശ്രദ്ധ നേരെ പോയത് തെക്കുവശത്തായി വീടിന്റെ ഭിത്തിയിൽ അടിച്ചു വച്ചിരിക്കുന്ന വലിയ കിളി കൂട്ടിലേക്കാണ്. അവൾ അമ്മയുടെ കൈ വിട്ടു കിളി കൂട്ടിനടുത്തേക്ക് നടന്നു.
കൂടെല്ലാം ഒഴിഞ്ഞു കിടക്കുന്നു. ഒരു ലൗബേഴ്സിനെ പോലും കാണാനില്ല.
“നീ പോയേപ്പിന്നെ അതിനെയെല്ലാം അപ്പു തുറന്നു വിട്ടു.”
ലൗബേഴ്സിനെ വളർത്തണം എന്നും പറഞ്ഞു താൻ വാശി പിടിച്ചപ്പോൾ അപ്പു പണിയിപ്പിച്ചതാണ് ആ കൂടെന്ന് അവൾ ആ നിമിഷം ഓർത്തു. പല നിറത്തിലുള്ള കിളികളെ കൊണ്ട് ഒരു സമയത്ത് ആ കൂടു നിറഞ്ഞിരുന്നു.
അവൾ ഒഴിഞ്ഞു കിടക്കുന്ന കിളിക്കൂടിന്റെ ആഴിയിൽ കൂടി വിരലോടിച്ചു കൊണ്ട് ചോദിച്ചു.
“അപ്പുവിന് സുഖമാണോ?”
“എന്തിനാ അപ്പുവേട്ടനെ കുറിച്ച് തിരക്കുന്നേ? ഒരിക്കൽ ഞങ്ങളെയാരെയും വേണ്ടെന്ന് വച്ച് ഇവിടന്നു ഇറങ്ങി പോയതല്ലേ?”
സംഗീത ഞെട്ടി തിരിഞ്ഞു നോക്കി. അമ്മക്കരികിലായി ദേഷ്യത്തിൽ ചുവന്ന് വീർത്ത മുഖവുമായി നിൽക്കുന്ന അപ്പുവിന്റെ അഞ്ചു വയസ് ഇളയ പ്രായമുള്ള അനിയത്തി ആർഷ.
അമ്മ ആർഷയുടെ കൈയിൽ മുറുകെ പിടിച്ചു.
“മോളെ മിണ്ടാതിരി.”
“ഞാൻ എന്തിനു മിണ്ടാതിരിക്കണം അമ്മ.. ഇവിടന്ന് പോകുമ്പോൾ നമ്മളെ കുറിച്ച് ഓർത്തില്ലെങ്കിലും അപ്പുവേട്ടനെ കുറിച്ചെങ്കിലും ചിന്തിച്ചൂടായിരുന്നോ ഇവർക്ക്. സ്വന്തം പെങ്ങളായ എന്നെക്കാളേറെ ഇവരെ അപ്പുവേട്ടൻ സ്നേഹിച്ചിരുന്നില്ലേ.. എന്നിട്ടിപ്പോൾ ഏട്ടന്റെ സുഖാന്വേഷണത്തിനു വന്നിരിക്കുന്നു.”
സംഗീതയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. ചേച്ചി എന്നും വിളിച്ച് പിറകെ നടന്നിരുന്ന അനിയത്തി ഇപ്പോൾ തന്നെ കുറ്റപ്പെടുത്തുന്നു. പക്ഷെ ആ കുറ്റപ്പെടുത്തലുകളൊക്കെ തനിക്ക് അർഹിക്കുന്നതും ആണ്.
കുറച്ച് നിമിഷത്തേക്ക് തന്റെ മുന്നിൽ നിന്ന് കരയുന്ന സംഗീതയെ ആർഷ നോക്കി നിന്നു. അധിക നേരം അവൾക്ക് ആ കാഴ്ച നോക്കി നിൽക്കാനായില്ല. അവൾ ഓടിച്ചെന്ന് സംഗീതയെ കെട്ടിപിടിച്ചു.
“ചേച്ചി.. കരയല്ലേ, മനസിന്റെ വിഷമം കൊണ്ട് പറഞ്ഞു പോയതാണ്.”
ആർഷ തന്നെ അമ്മുവിൻറെ കവിളിലെ കണ്ണുനീർ തുടച്ച ശേഷം അവളുടെ കൈയും പിടിച്ച് തറവാട്ടിന് ഉള്ളിലേക്ക് നടന്നു.
“നമുക്ക് ചേച്ചിയുടെ മുറിയിലേക്ക് പോകാം.”
അമ്മു ആർഷയുടെ മുഖത്തേക്ക് നോക്കി.
“ചേച്ചി ഇവിടുന്ന് പോയിട്ടും ആ മുറി ഇതുവരെ വേറെ ആരും ഉപയോഗിച്ചിട്ടില്ല. അമ്മ ഇടക്കിടെ വൃത്തിയാക്കി ഇടും.”
രണ്ടാമത്തെ നിലയിൽ ആയിരുന്നു ആർഷ പറഞ്ഞ അമ്മുവിൻറെ മുറി. കവിത ആർഷക്കൊപ്പം തടി പടികൾ കയറി മുകളിലത്തെ നിലയിലെത്തി. അവളുടെ നോട്ടം ആദ്യം തന്നെ പതിച്ചത് ഇടതു വശത്തായി കാണുന്ന മുറിയിലാണ്. വാതിൽ അടഞ്ഞു കിടക്കുകയാണ്. അപ്പുവിന്റേതാണ് ആ മുറി.
അമ്മുവിൻറെ നോട്ടം ആ മുറിയിലേക്ക് പതിഞ്ഞത് കണ്ട ആർഷ പറഞ്ഞു.
“ഏട്ടൻ വായന ശാലയിൽ പോയിരിക്കുകയാണ്.”
അമ്മു ഒന്ന് മൂളി.
“അപ്പുവേട്ടൻ ഇപ്പോൾ അധികം ആരോടും സംസാരിക്കാറില്ല. ഞങ്ങളോടും.. ചേച്ചി പോയതോടെ ആകെ തകർന്നു ഏട്ടൻ. അമൂല്യ ചേച്ചിയുടെ കാര്യം കൂടിയായപ്പോൾ തകർച്ച പൂർണമായി.”
സംഗീതയുടെ മനസ്സിൽ പെട്ടെന്ന് താനും അപ്പുവും അമുല്യയും ഒരുമിച്ചുള്ള കോളേജിലെ ചില നിമിഷങ്ങൾ ഓടിയെത്തി. ജീവിതത്തിൽ സന്തോഷം നിറഞ്ഞ മറന്നു പോകാത്ത ചില വർണ നിമിഷങ്ങൾ.
ചിന്തയിൽ ആഴ്ന്ന് നിൽക്കുന്ന സംഗീതയുടെ തോളിൽ ആർഷ കൈ കൊണ്ട് തട്ടി. അമ്മു പെട്ടെന്ന് ഞെട്ടി ആർഷയുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് ഒരു ചെറു ചിരിയോടെ പറഞ്ഞു.