“പഴയ ചില ഓർമകളിലേക്ക് പോയി.”
ആർഷ ഒന്ന് മൂളി. എന്നിട്ട് മുന്നോട്ട് നടക്കുന്നതിമിടയിൽ പറഞ്ഞു.
“അപ്പുവേട്ടൻ ഇപ്പോൾ മിക്കപ്പോഴും യാത്രകളിൽ ആണ്. ഒരു ട്രാവൽ ബ്ലോഗ് ഉണ്ട്. അതിൽ വീഡിയോസ് ഇടാറുണ്ട്.”
“ഞാൻ കാണാറുണ്ട് വീഡിയോസ്.. ആരും അധികം പോകാത്ത ഏകാന്തത നിറഞ്ഞ സ്ഥലങ്ങളാണ് എല്ലാം.”
“ആ ഏകാന്തത ആണ് ഏട്ടൻ ഇപ്പോൾ ഏറ്റവും ഇഷ്ട്ടപെടുന്നതെന്ന് തോന്നുന്നു.”
അപ്പോഴേക്കും അവർ ഒരു മുറിയുടെ മുന്നിൽ എത്തി. ആർഷ വാതിൽ തള്ളി തുറന്നു.
മുറിക്കുള്ളിലേക്ക് കടന്ന സംഗീത മൊത്തത്തിൽ ഒന്ന് നോക്കി. നല്ല വൃത്തിയോടെ തന്നെ സൂക്ഷിച്ചിരിക്കുന്നു. കട്ടിലും മെത്തയും പഴയതു തന്നെയാണ്.
അവൾ ആ ബെഡിലേക്ക് ഇരുന്നു. കൂടെ ആർഷയും. രണ്ടുപേരും കുറെ നേരത്തേക്ക് ഒന്നും സംസാരിച്ചില്ല.
പണ്ട് ചില ദിവസങ്ങളിൽ സംഗീത രാത്രിയും തറവാട്ടിൽ തന്നെ തങ്ങുമായിരുന്നു. അന്നൊക്കെ അവൾ ഉപയോഗിച്ചിരുന്ന മുറിയാണ് അത്.
പെട്ടെന്ന് സാവിത്രി അമ്മയുടെ ശബ്‌ദം അവരുടെ കാതുകളിൽ പതിച്ചു.
“മോളെ അമ്മു.. അച്ഛൻ വന്നു..ഒന്ന് താഴേക്ക് വാ.”
അപ്പുവിന്റെ അച്ഛൻ എത്തിയിരിക്കുന്നു. അമ്മു പെട്ടെന്ന് തന്നെ ആർഷക്കൊപ്പം താഴേക്ക് നടന്നു.
അവർ ചെല്ലുമ്പോൾ വരാന്തയിലെ ചാര് കസേരയിൽ ഇരിക്കുകയാണ് അച്ഛൻ.
ഒരു വെള്ള ഷർട്ടും മുണ്ടും ആണ് വേഷം. തലയിലെ മുടി പാതിയും നരച്ചു കഴിഞ്ഞിരിക്കുന്നു.
അവളെ കണ്ട വാസുദേവൻ പറഞ്ഞു.
“നീ ഇന്ന് വരുമെന്ന് ലക്ഷ്മി പറഞ്ഞിരുന്നു.”
അവളൊന്നു മൂളി.
“സച്ചിൻ വന്നില്ലേ?”
“വന്നു, വീട്ടിൽ ഇരിക്കയാണ്.”
“ഇവിടെക്കെന്താ വരാഞ്ഞേ?”
അവളൊന്നും മിണ്ടിയില്ല.
“അപ്പുവിനെ പോലെ നീയും ഇപ്പോൾ സംസാരം കുറച്ചോ?”
സാവിത്രി പെട്ടെന്ന് പറഞ്ഞു.
“അടുക്കള വശത്തു നിന്ന അമ്മുവിനെ ഞാൻ പെട്ടെന്ന് ഇങ്ങോട്ട് വിളിക്കുവായിരുന്നു. അവൻ അറിഞ്ഞില്ല ഇവൾ ഇങ്ങോട്ടു വന്ന കാര്യം.”
വാസുദേവൻ ഒന്ന് മൂളി.
“എത്ര ദിവസം ഇവിടെ കാണും?”
“ഇന്ന് തന്നെ പോകും.. സച്ചിയേട്ടന് ഓഫീസിൽ നിന്നും മാറി നിൽക്കാനാകില്ല.”
വാസുദേവൻ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
സംഗീത സച്ചിനോടൊപ്പം പോയതിനു ശേഷവും വാസുദേവൻ അവരെ കുറിച്ചുള്ള വിവരങ്ങൾ തിരക്കി മനസിലാക്കുന്നുണ്ടായിരുന്നു. പക്ഷെ ഒരിക്കലും നേരിട്ടു സംസാരിക്കാൻ ശ്രമിച്ചിരുന്നില്ല. അമ്മുതന്നെ ഈ അടുത്ത കാലത്താണ് ലക്ഷ്മി അമ്മയെ ഫോണിൽ വിളിച്ച് സംസാരിച്ച് തുടങ്ങിയത്. അതെ തുടർന്ന് ഉണ്ടായത് ആണ് നാട്ടിലേക്കുള്ള ഈ വരവും.
വാസുദേവൻ കസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ടു പറഞ്ഞു.
“നമുക്ക് അമ്മുവിൻറെ വീട്ടിലേക്ക് പോകാം.. സച്ചിനുമായി സംസാരിക്കയും ചെയ്യാല്ലോ.”
സംഗീതയുടെ മുഖത്ത് ചിരി വിടർന്നു. അച്ഛന് സച്ചിനോട് വിരോധം ഒന്നും ഇല്ലാത്തതിനാലാണല്ലോ സംസാരിക്കാൻ താല്പര്യം പ്രകടിപ്പിച്ചത്.
.
.
രാത്രിയുടെ നിശബ്തതയെ കീറി മുറിച്ച് കൊണ്ട് ആദിത്യന്റെ ബുള്ളറ്റ് കിഴക്കയിൽ തറവാടിന്റെ മുറ്റത്ത് വന്നു നിന്നു. ബുള്ളറ്റിൽ നിന്നും ഇറങ്ങിയ അവൻ ഇടറുന്ന കാലുകളോടെ തറവാട്ട് പടികൾ ചവിട്ടി അകത്തേക്ക് കയറി. അപ്പോഴാണ് അവന്റെ കണ്ണുകൾ വരാന്തയിലെ തിട്ടയിൽ തന്നെ നോക്കി ഇരിക്കുന്ന ആർഷയിൽ പതിച്ചത്.
മുന്നോട്ടു നടക്കാഞ്ഞാന അവന്റെ കാലുകൾ നിഛലം ആയി. അവൻ പതുക്കെ അനിയത്തിയുടെ അടുത്തേക്ക് നടന്നു.
“നീ എന്താ രാത്രി വെളിയിൽ ഇരിക്കുന്നത്?”
അവന്റെ വായിൽ നിന്നും വന്ന മദ്യത്തിന്റെ ഗന്ധം അവൾക്ക് വ്യക്തമായി മനസിലായി. പക്ഷെ അതിപ്പോൾ ഒരു പതിവായതിനാൽ അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
“8 മണി കഴിഞ്ഞതല്ലേ ഉള്ളു.. ഞാൻ കുറച്ച് നോട്ട്സ് എഴുതുവായിരുന്നു.”
അവൻ ഒന്ന് മൂളിയ ശേഷം അകത്തേക്ക് കയറി പോയി.
ആർഷ മനസ്സിൽ ഓർത്തു.
തന്നെ കണ്ടത് കൊണ്ട് മാത്രമുള്ള ഒരു അന്വേഷണം. ഒരു ചോദ്യം, അതിൽ തീർന്നു എല്ലാം.. പണ്ടായിരുന്നെങ്കിൽ കൂടെ ഇരുന്നു കോളേജിലെ വിശേഷങ്ങളൊക്കെ തിരക്കുമായിരുന്നു.
തടിപ്പടികളിൽ അമർന്ന കാലടികളുടെ ശബ്‌ദം കേട്ട് വരാന്തയിലേക്ക് വന്ന സാവിത്രിഅമ്മ ആർഷയോടു പറഞ്ഞു.
“ഉച്ചക്കും അവൻ ഒന്നും കഴിക്കാൻ വന്നില്ലല്ലോ.. എന്തെങ്കിലും വേണമോ എന്ന് ഒന്ന് പോയി ചോദിച്ചേ നീ.”
ദിവസേനയുള്ള മദ്യ പാനത്തിന്റെ പേരിൽ വഴക്കുകൂടി അമ്മ ആദിത്യാനോട് മിണ്ടാതായിട്ട് വർഷം ഒന്ന് കഴിഞ്ഞിരുന്നു.
റൂമിലെത്തി ഷർട്ട് ഊരി മാറ്റുന്നതിനിടയിൽ ആദിത്യൻ അലമാരിയിൽ കണ്ണാടിയിലേക്ക് ഒന്ന് നോക്കി.
കണ്ണിൽ ചെറിയ ചുവപ്പു നിറം കലർന്നിരിക്കുന്നു. കുറ്റിതാടി എന്ന് പറയാനാകില്ല. അതിനേക്കാളേറെ താടിക്ക് നീളം വച്ചിട്ടുണ്ട്. അവൻ കൈവിരലുകൾ ചുമ്മാ അതിലൂടെ ഒന്ന് ഓടിച്ചു.
പെട്ടെന്ന് അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു. കണ്ണാടിയിൽ തനിക്ക് തൊട്ടു പിന്നിലായി അമൂല്യയുടെ പ്രതിബിംബം. നിമിഷ നേരം കൊണ്ട് അവൻ പിന്തിരിഞ്ഞ് നോക്കി.
പക്ഷെ അവനു കാണാനായത് അനിയത്തി ആർഷയെ ആണ്.
അവന്റെ കണ്ണിൽ പെട്ടെന്ന് മിന്നിമറഞ്ഞ അദ്‌ഭുതം കണ്ട് അവൾ ചോദിച്ചു.
“എന്താ ഏട്ടാ?”
“ഏയ്.. ഒന്നുമില്ല.”
കൈയിൽ ഊരി എടുത്ത ഷർട്ട് കട്ടിലിലേക്ക് ഇട്ടുകൊണ്ട് അവൻ പിറുപിറുത്തു.
“മനസിലെ ചില സമയത്തെ തോന്നലുകൾ.”
“ഏട്ടന് ചോറ് എടുക്കട്ടേന്ന് അമ്മ ചോദിച്ചു.”
“കുറച്ച് കഴിഞ്ഞിട്ട് മതീന്ന് അമ്മയോട് പറ.”
തിരിച്ച് വാതിൽ വരെ നടന്ന ആർഷ പെട്ടെന്ന് തിരിഞ്ഞു നിന്നു.
“ഏട്ടാ..”
അവനൊന്നു മൂളി.
“ഇന്ന് അമ്മുചേച്ചി ഇവിടെ വന്നിരുന്നു.”
മാറ്റി ഉടുക്കുവാനായി കൈലി എടുക്കാൻ അലമാര തുറന്ന ആദിത്യൻ നിഛലനായി തുറന്നുപിടിച്ച അലമാരിക്കകത്തായി നോക്കി നിന്നു. തിരിഞ്ഞു നിൽക്കുന്നതിനാൽ അവന്റെ മുഖഭാവം എന്താണ് എന്ന് ആർഷക്ക് മനസിലാക്കാനായില്ല.
“സച്ചി ഏട്ടനും കൂടെ ഉണ്ടായിരുന്നു. വൈകുന്നേരം തന്നെ അവർ തിരിച്ചു പോയി.”
അപ്പുവിൽ നിന്നും എന്തെങ്കിലും മറുപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ആർഷ കുറച്ച് നേരം അവിടെ നിന്നു. ഒന്നും കിട്ടാതായപ്പോൾ അവൾ അവിടെ നിന്നും നടന്നു.
ആർഷ പോയി എന്ന് മനസിലായ ആദിത്യൻ മാറി ഉടുക്കാൻ കൈലി എടുക്കാതെ അലമാര അടച്ചു ജനലിനരികിലേക്ക് നടന്നു.
ജനലിന്റെ ആഴിയിൽ മുറുകെ പിടിച്ച് പുറത്തേക്ക് നോക്കി നിന്ന അവനു ചെറു നിലാവിൽ അമ്മുവിൻറെ വീട് കാണാം. ഇന്നും മാറ്റത്തിന്റെ അലകളൊന്നും അടിക്കാതെ നിൽക്കുന്ന ഓടിട്ട ഒരു കുഞ്ഞു വീട്. പെട്ടെന്ന് അമ്മു മതിലിനരികിൽ നിന്ന് തന്നെ എത്തി നോക്കുന്നതായി അവനു തോന്നി.
കണ്ണുകൾ ഇറുക്കി അടച്ച് തുറന്ന് അവൻ വീണ്ടും അവിടേക്ക് നോക്കി. ഇല്ല.. അമ്മു അവിടെ ഇല്ല. എല്ലാം തന്റെ തോന്നലുകൾ ആണ്.. ഇനി എന്റെ ആഗ്രഹങ്ങൾ ആണോ തോന്നലുകളായി മനസ്സിൽ വരുന്നത്.
“അപ്പു നീ എഴുന്നേറ്റില്ല?.. അപ്പു നിനക്ക് ചായ എടുക്കട്ടേ?.. അപ്പു നമുക്കിന്ന് ക്ഷേത്രത്തിൽ പോകണേ.. അപ്പു ഇനിയും നീ ആരോടെങ്കിലും അടി ഉണ്ടാക്കിയാൽ ഞാൻ മിണ്ടില്ല കേട്ടോ.. അപ്പു ഞാൻ ഇന്ന് ഇവിടാ കിടക്കുന്നത് കേട്ടോ.”