ആദ്യം തന്നെ തണൽ(S1)ന് തന്ന എല്ലാ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി അറിയിക്കുന്നു.
മറ്റൊരു കാര്യം പറയാനുള്ളത്. തണൽ S1ൽ നിന്നും തീർത്തും വ്യത്യസ്തമാണ് S2. അതുകൊണ്ട് തന്നെ തണൽ S2 വിന്റെ കാര്യത്തിൽ നിങ്ങൾ ഒരൽപം കൂടി സംയമനം പാലിക്കണം.
S2വിൽ ഏട്ടത്തിയായിരിക്കും നായിക എന്ന് മാത്രം ഇപ്പോൾ മനസ്സിലാക്കിയാൽ മതി. അത് ഇപ്പോൾ പറയാൻ കാരണം അല്ലങ്കിൽ നിങ്ങൾ വീണ്ടും കിച്ചുവിനെയും അഭിയേയും പ്രതീക്ഷിച്ചിരിക്കും എന്നത് കൊണ്ടാണ്.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
എനി നമ്മുക്ക് രണ്ടാമൂഴത്തിലേക്ക് വരാം.
“വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കു ഒരുവട്ടം ” ഷാഫിയുടെ ആൽബത്തിലെ എത്ര അർത്ഥവത്തായ വരികളാണല്ലേ..
പ്രണയം എന്ന് പറഞ്ഞാൽ ചിലപ്പോൾ അങ്ങനെയാണ്. അതിന് വേദനിപ്പിക്കാനും നല്ല കഴിവാണ്. ആ വേദന തരണം ചെയ്യാൻ കഴിയാതെ നമ്മൾക്കിടയിൽ നിന്നും അപ്രത്യക്ഷമായതും എത്രപേർ ആണല്ലേ..🥀
ഈ കഥ നടക്കുന്നത് മലപ്പുറം ജില്ലയുടെ സൗന്ദര്യവും ചരിത്രവും ഇഴ കലർന്നു കിടക്കുന്ന പ്രശസ്തമായ തിരുനാവായയിലാണ്.
ചരിത്രത്തെ പറ്റി വിവരിക്കാൻ ഇത് ഒരു ഹിസ്റ്ററി ക്ലാസ്സ് അല്ലാത്തത് കൊണ്ട് ഞാൻ അതിലേക്ക് കടക്കുന്നില്ല. എങ്കിലും ഒരു കാര്യം ഓർമ്മിപ്പിക്കാതിരിക്കാൻ കഴിയില്ല.
കേരള ചരിത്രത്തിലെ അതി പ്രാധാന്യമുള്ള മാമാങ്കം എന്ന കല രൂപം അല്ലങ്കിൽ ഉത്സവം നടന്നു എന്ന് പറയപെടുന്ന സ്ഥലമാണ് തിരുനാവായ. അവിടെയാണ് നമ്മുടെ ഈ കഥയും നടക്കുന്നത്.
മാമാങ്കം പോലെ ഇത് രാജാക്കൻമാരുടെയോ അവരുടെ അധികാര മോഹം മൂലം മരണത്തിന് കീഴടങ്ങിയ പടയാളികളുടെയോ കഥയല്ല. സ്വന്തം പ്രണയം കൊണ്ട് ഹൃദയം മുറിഞ്ഞ ഒരു പാവം പയ്യന്റെ കഥയാണ്.
എല്ലാവരും സ്നേഹത്തോടെ ശ്രീകുട്ടൻ എന്ന് വിളിക്കുന്ന ശ്രീജിത്തിന്റെയും അവന്റെ ജീവന്റെ ജീവനായ അനു എന്ന അനുശ്രീയുടെയും കഥ 🥀.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ചന്ദ്രന്റെയും ഹേമയുടെയും രണ്ട് മക്കളിൽ മൂത്തവനാണ് ശ്രീജിത്ത്. രണ്ടാമത് ശ്രീലക്ഷ്മി.
ശ്രീജിത്തിന്റെ അമ്മ ഹേമയുടെ ജേഷ്ഠനാണ് ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ ഭാര്യ സുമ. ഇരുവരുടെയും ഏക മകളാണ് അനുശ്രീ.
ഗോവിന്ദൻ നായരുടെയും അനിയത്തി ഹേമയുടെയും വിവാഹം വീട്ടുകാർ നിശ്ചയിച്ച പ്രകാരം ഒരേ ദിവസം ഒരേ മുഹൂർത്തത്തിൽ തന്നെയാണ് നടന്നത്.
കല്യാണത്തിന് ശേഷം ഹേമയുടെ അച്ഛന്റെയും അമ്മയുടെയും നിർബന്ധം മൂലം ഹേമയും ഭർത്താവ് ചന്ദ്രനും ഹേമയുടെ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. 90 കാലഘട്ടം വരെ നായർ സമുദായത്തിൽ അതൊരു പതിവുള്ള കാര്യവുമാണ്.
ചന്ദ്രൻ ഹേമയുടെ അച്ഛന്റെ കൂടെ ചേർന്ന് തറവാട് വക ഭൂമിയിൽ കൃഷി പണിയായി മുൻപോട്ടു പോയപ്പോൾ ഗോവിന്ദൻ നായർ തിരുനാവായ ടൗണിൽ ഒരു പലചരക്ക് കടയിട്ട് വ്യാപാരവും ആരാഭിച്ച് മുൻപോട്ടു പോയി.
കല്യാണം കഴിഞ്ഞ് ഏകദേശം മൂന്ന് മാസം കഴിഞ്ഞതും ഹേമ ഗർഭിണിയായി. അത് കഴിഞ്ഞ് പിന്നെയും ഒരു മാസം കൂടി കഴിഞ്ഞാണ് ഗോവിന്ദൻ നായരുടെ ഭാര്യ സുമ ഗർഭിണിയാവുന്നത്.
പിന്നീട് അങ്ങോട്ട് ആ വീട്ടിൽ കാത്തിരിപ്പിന്റെ നാളുകളായിരുന്നു. രണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.
ഹേമയെക്കാൾ ഒരു മാസം കുറവായിരുന്നിട്ടും സുമകയിരുന്നു വയറിന് വലുപ്പകൂടുതൽ.
സുമയുടെ വയറിന്റെ വലുപ്പം കണ്ട് ആ നാട്ടിലെ പഴമക്കാർ ഓണാടങ്ങാം പറഞ്ഞു. ഇത് ആൺകുട്ടി തന്നെ. അങ്ങനെയെങ്കിൽ ഹേമക്ക് പെൺകുഞ്ഞും എന്നായിരിക്കുമല്ലോ പ്രവചനം.
അങ്ങനെയിരിക്കെ ഹേമക്ക് പത്താം മാസത്തോട് അടുക്കുനത്തിനോട് കൂടി ഡേറ്റ് ആയതിനാൽ ഹേമയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.
ഹോസ്പിറ്റലിൽ എത്താൻ കാത്തിരുന്നത് പോലെ അവിടെ എത്തിയതും ഹേമക്ക് പ്രസവവേദന അനുഭവപ്പെടാൻ തുടങ്ങി.
ഉച്ചയോട് കൂടി തന്നെ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറതികൊണ്ട് ഹേമ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
ഹേമ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി എന്ന സന്തോഷവാർത്ത വീട്ടിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ഒൻപതാം മാസത്തിലേക്ക് അടുക്കുകയായിരുന്ന സുമക്കും ഒട്ടും പ്രദീക്ഷിക്കാതെ പ്രസവവേദന അനുഭവപ്പെടുകയുണ്ടായി.
