ജംഷി എലിശ്ശേരിയെടുത്ത് ഉമ്മറത്ത് പോയിരുന്നു. രേണു പാത്രങ്ങളെടുത്തു അടുക്കളയിലേക്ക് പോയി. ഷംസാദ് ബാക്കി പാത്രങ്ങളും ഇലയും പെറുക്കികൂട്ടി രേണുവിന്റെ കൂടെ പോയി. ആ നാറി പിന്നെ പണ്ടു തൊട്ടെ ഒരു സഹായിയാണ്. പാവമാണ് ആള്. എല്ലാവർക്കും പെട്ടെന്ന് ഇഷ്ടമാവുന്ന ഒരു പേഴ്സണാലിറ്റിയാണ് അവന്റെ.
“ജംഷി രാത്രി പോണോ? താമരശ്ശേരി വരെ സ്ഥലം അത്ര നന്നല്ല”
ജംഷി എന്നെ ഒന്ന് നോക്കി.
“ആൾക്കാരെയല്ല. മൃഗങ്ങളുണ്ടാവും. വല്ല ആനയോ ഒക്കെ. കഴിഞ്ഞ ഫെബ്രുവരിയിലാ മുതുക്കനൊരു കടുവ പട്ടാപ്പകല് അങ്ങാടിക്കൂടെ നടന്നു പോയത്. അപ്പോ പിന്നെ രാത്രീലെ കാര്യം പറയണോ. പോരാത്തേന് മഴയും ”
“നൈറ്റ് റൈഡ് ഒരു രസല്ലേ. പിന്നെ കടുവ എങ്ങാനും വന്നാ ഞങ്ങള് അതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിലെടുക്കും”
“നിനക്ക് കാടിനെ പറ്റി അറിയാത്തോണ്ടാ ഈ പറയുന്നേ. നിന്റെ ഫയർബ്ലേഡ് കയറുന്നേലും മുന്നേ കടുവ കടിച്ചോണ്ട് പോവും”
“അതല്ലടാ. പോയിട്ടു കാര്യണ്ട്”
“എന്താ ഇത്ര വലിയ അർജെന്റ് കാര്യം”?
“കുപ്പന്റെ അജ്ഞാത കാമുകി വന്നിട്ടുണ്ട്”
“എപ്പോ എത്തി”?
“കുറച്ചു നേരത്തെ. ഉമ്മച്ചി വിളിച്ചു പറഞ്ഞതാ”
“ഇയ്യ് എന്തിനാ വിഷമിക്കുന്നെ കണ്ണാ? അതൊക്കെ കഴിഞ്ഞിട്ട് മൂന്നുകൊല്ലായില്ലേ. ഡോക്ടറ് അന്നെ അന്വേഷിച്ചു. അടുത്ത വ്യാഴാഴ്ച പോവും. അതിനു മുന്നേ ഒന്ന് പോയി കണ്ടോണ്ട്”
ഒരു രണ്ട് മണിക്കൂറിലേറെ ഞങ്ങൾ നൂറ്റാങ്കോൽ കളിച്ചും ഓരോന്ന് സംസാരിച്ചും സമയം കളഞ്ഞു. വേറെ ഒന്നും ചെയ്യാനില്ല. ഫോണിനൊന്നും വീട്ടിനുള്ളിൽ റേഞ്ചും ഇല്ല. അല്ലെങ്കിലും ഫോണൊക്കെ വരുന്നതിനു മുന്നേ പണ്ടുള്ളവർ ഇതൊക്കെ കളിച്ചിരുന്നു.
“കളിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ഒമ്പതര കഴിഞ്ഞെടാ”
“ മിസ്സേ ഞങ്ങൾ ഇറങ്ങിയാലോ. ഇപ്പൊ തന്നെ വൈകി”
ഷംസാദ് തിരിഞ്ഞ് രേണുവിനെ കൈ വീശി കാണിച്ചു.
“പിന്നെ മിസ്സേ ഈ ലോകത്ത് ആർക്കും തരാൻ പറ്റാത്ത ഒരു ഗിഫ്റ്റ് ഒരീസം ഞങ്ങള് മിസ്സിന് തരും ”
ചെറിയ ഒറ്റയടിപാതയിൽ വഴിയിൽ വിലങ്ങനെ വെള്ളം പോവാൻ ചാലുകളുള്ളതുകൊണ്ട് ഞാൻ ടോർച്ചും കൊണ്ട് കവുങ്ങിൻ തോട്ടം കഴിയുന്നത് വരെ ചെന്നു.
“ കണ്ണാ ആ നാറിയെ തട്ടാൻ ബുദ്ധിമുട്ടാണ്. എബിനും ടീമും അന്വേഷിച്ചു”
“ പിന്നെ എന്താ ചെയ്യാ ജംഷി”?
“ നല്ല തടിച്ചു കൊഴുത്ത പെരുച്ചാഴി ഇണ്ട് തൊടീല്. അതിനെ അങ്ങട്ട് പോക്കാടാ കണ്ണാ”
“നീ അത് ചെയ്യുന്ന് എനിക്ക് അറിയാം ഷംസു. വേൾഡ്സ് ബെസ്റ്റ് ഹാക്കർ എന്ത് പറഞ്ഞു”?
“കാണുമ്പോ അന്റെ കരണകുറ്റിക്കൊന്നു കൊടുക്കാൻ പറഞ്ഞു”
ഞാൻ ചിരിച്ചു തലകുലുക്കി.
“നിങ്ങളും അറിഞ്ഞൂലെ”
“ഞങ്ങളൊന്നും പറേണില്ല. ഇനിയിപ്പോ വല്ലവനും എന്തേലും പറഞ്ഞാ പറഞ്ഞവനെ ചാലിയാറിൽ താഴ്ത്തിക്കോ. ബാക്കി മാനുക്ക നോക്കിക്കോളും”
ഹോണ്ട ഫയർബ്ലേഡ് വളവു തിരിഞ്ഞ് ചീറിപ്പാഞ്ഞു പോയി.
രേണു സാധനങ്ങൾ അടുക്കി പെട്ടിയിലാക്കുകയാണ്.
“എന്താ കണ്ണാ മുഖത്തൊരു വിഷമം”?
“ഡോക്ടറ് വന്നിട്ടുണ്ട്”
“ആര് ജുമൈലത്തോ”?
രേണു എന്നെ കെട്ടിപിടിച്ചു പുറത്തു തലോടി ആശ്വസിപ്പിച്ചു. ഞാൻ കുപ്പനെ ഓർത്തു. എത്രയായാലും മറക്കാൻ പറ്റുന്നില്ലല്ലോ.
അത്താഴമൊക്കെ കഴിഞ്ഞ് രേണുവും ഞാനും ബെഡിൽ കിടക്കുകയാണ്.
“ഇന്ന് രാത്രീം കൂടിയേ ഇവിടെ ഉള്ളൂല്ലേ കണ്ണാ. നാളെ ഈ സമയത്തു നമ്മള് കുറ്റിക്കാട്ടൂരിലാകും. എത്ര പെട്ടന്നാ മൂന്നുമാസം കഴിഞ്ഞത്. നിന്റെ കൂടെ ആവുമ്പോ ഉണ്ടല്ലോ കണ്ണാ സമയത്തിന് ഭയങ്കര സ്പീഡാ”
“ചാരിയറ്റ് ഓഫ് ടൈംമും അതിന്റെ വേഗതയും. അതൊരു പ്രശ്നാണോ രേണു”?
“ഒരിക്കലുമല്ല. നീ എന്റെ കൂടെ രഥത്തിൽ ഉണ്ടെങ്കിൽ രഥം വേഗത്തിൽ സഞ്ചരിക്കുന്നതോ പതുക്കെ സഞ്ചരിക്കുന്നതോ സഞ്ചരിക്കാതെ നിശ്ചലമായി നിൽക്കുന്നതോ ഒന്നും എനിക്കൊരു പ്രശ്നമല്ല കണ്ണാ. നീ എന്റെ ഒപ്പം തേരിൽ ഉണ്ടായാൽ മാത്രം മതി”
