“റിജോ … മുസ്ലിം ആയിരുന്നോ?”
“ഓ, അതാണോ!” അവൻ ചിരിച്ചു. “ഫസ്റ്റ് നെയിം മാത്രം കേട്ടാൽ ആർക്കും മനസ്സിലാകത്തില്ല. പപ്പയുടെ സെലക്‌ഷനാ. റിജോ മുഹമ്മദ് കണ്ടാരപ്പള്ളി. ദാറ്റ്’സ് മൈ ഫുൾ നെയിം. ഇപ്പം ക്ലിയറായോ?”
“അതു ശരി … .” ഞാൻ മറ്റൊരു കാര്യം ചിന്തിക്കുകയായിരുന്നു. പക്ഷേ അതെങ്ങനെ അവനോട് പറയും എന്നാണ് ശങ്ക.
“എന്താ മിണ്ടാത്തെ?” എൻ്റെ മൗനം നീണ്ടു പോയപ്പോൾ അവൻ ഇടപെട്ടു. “മുസ്ലിം പയ്യന്മാരോട് കൂട്ടു കൂടരുതെന്ന് വീട്ടുകാര് പറഞ്ഞിട്ടുണ്ടോ?”
“ഛെ, അതൊന്നുമല്ല, ഞാനൊരു കാര്യം ആലോചിക്കുകാരുന്നു … .”
“ഉം?”
“ഈ … മുസ്ലിംസ് എല്ലാവരും ആൺപിള്ളേർക്ക് സുന്നത്ത് ചെയ്യുകേലേ?”
കാര്യം മനസ്സിലായ അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി — അവൻ അതു ചെയ്തിട്ടില്ല എന്ന് നേരിട്ടു കണ്ട് ബോദ്ധ്യപ്പെട്ട ആളാണല്ലോ ഞാൻ!
“പോ … !” എൻ്റെ മുഖം നാണത്താൽ ചുവന്നു.
“എടോ,” ചിരി അടങ്ങിയപ്പോൾ അവൻ പറഞ്ഞു തുടങ്ങി, “അതിൻ്റെ സംഭവം എന്താന്നു വെച്ചാൽ, പപ്പ ഈ പള്ളിക്കാര്യത്തിലൊന്നും അങ്ങനെ വല്യ താല്പര്യവും വിശ്വാസവും ഒന്നുമില്ലാത്ത ആളാണേ.”
“അതു ശരി.”
“പക്ഷേ വീട്ടുകാരും കൂട്ടുകാരും ഒക്കെക്കൂടെ നിർബന്ധിച്ചിട്ട് എനിക്ക് ചെയ്യാൻ തീരുമാനിച്ചതാരുന്നു.”
“എന്നിട്ടെന്തു പറ്റി?”
“അന്ന് പപ്പ ഗവൺമെൻ്റ് സർവീസിലാരുന്നു. നാട്ടിൽത്തന്നെയാരുന്നു ജോലി. സുന്നത്ത് കല്യാണത്തിന് നിശ്ചയിച്ച ഡേറ്റിന് ഒരാഴ്ച മുൻപ് പപ്പായ്ക്ക് കോഴിക്കോടിനു ട്രാൻസ്ഫർ കിട്ടി. ആ കാരണംകൊണ്ട് അതു നടന്നില്ല.”
“ഹ്മ്ം.”
“കോഴിക്കോട് ചെന്നു കഴിഞ്ഞപ്പോ എൻ്റെ ഹാർട്ടിൻ്റെ വാൽവിന് പ്രോബ്ലം. പിന്നെ അതിൻ്റെ സർജറി. അതു കഴിഞ്ഞപ്പം പപ്പാ ഗൾഫിനു പോയി. അങ്ങനങ്ങനെ ഓരോ സാഹചര്യങ്ങൾ കാരണം എൻ്റെ അവസ്ഥ ഇങ്ങനെ മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവിൻ്റെ പോലെയായി.”
അവൻ്റെ ഉപമ കേട്ട് പൊട്ടി വന്ന ചിരി എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
“അങ്ങനല്ലല്ലോ,” അതൊന്ന് തീർന്നു കിട്ടിയപ്പോൾ ഞാൻ ചോദിച്ചു, “മുറിമൂക്കൻ രാജ്യത്തെ മുഴുമൂക്കൻ രാജാവെന്നു വേണ്ടേ പറയാൻ?”
“ങ്ഹാ, എന്നാൽ അങ്ങനെ!”
ഞങ്ങൾ നടപ്പ് തുടർന്നു. കഴിഞ്ഞ സംഭാഷണത്തിൻ്റെ വൈചിത്ര്യത്തെക്കുറിച്ച് ഓർത്ത് ഞാൻ ചിരിച്ചു; അതേ സമയം തന്നെ അവനും.
”എന്താ?” അവൻ്റെ ചോദ്യം.
”മ്ച്ചും.”
”നമ്മൾ തമ്മിൽ എപ്പം കണ്ടാലും എൻ്റെ സുനയെപ്പറ്റിയാണല്ലോ സംസാരിക്കുന്നത് എന്നോർത്തിട്ടാണോ ചിരിച്ചെ?”
”അതിനു കാരണക്കാരൻ ആരാ?” ഞാൻ തിരിച്ചടിച്ചു.
“സുകീ നോ … എന്നോട് പ്രോമിസ് ചെയ്തതാണേ … .” അവൻ ഓർമ്മിപ്പിച്ചു.
“ഓ ശരി, ഞാനൊന്നും പറയുന്നില്ലേ … .”
അല്പനേരം ഞങ്ങൾ രണ്ടും ഒന്നും മിണ്ടാതെ നടന്നു.
“ഓർക്കുമ്പം വിറയൽ വരും ഇപ്പഴും.” എനിക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല.
“അയ്യേ, ഇയാളെന്തിനാ എൻ്റെ സാമാനത്തിനെക്കുറിച്ച് ഓർക്കുന്നെ?” അവൻ ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു.
“പോ ചെക്കാ! വൃത്തികെട്ടതേ! അതല്ല … .” അവനെ തല്ലാൻ ഭാവിച്ച് ഞാൻ കൈ ഓങ്ങി.
“അയ്യോ നാട്ടുകാരേ, ഈ പെണ്ണെന്നെ പീഡിപ്പിക്കുന്നേ … .”
“അയ്യട! പീഡിപ്പിക്കാൻ പറ്റിയ ഒരു മൊതല്!”
“പോടീ മാക്രീ, എത്ര പെൺപിള്ളേരാ കോളജിൽ എൻ്റെ പുറകേ നടക്കുന്നതെന്ന് അറിയാമോ!”
“തുണി പൊക്കിക്കാണിച്ചതിന് ഓടിച്ചിട്ടു തല്ലാനായിരിക്കും?” അവനു കൊടുത്ത വാഗ്ദാനം ഞാൻ വീണ്ടും സൗകര്യപൂർവം മറന്നു.
“ഇതാ പറയുന്നത്, അസൂയയ്ക്ക് മരുന്നില്ലെന്ന്!”
“അസൂയയോ? എൻ്റമ്മേ! ഇതിലും ഭേദം എന്നെയങ്ങ് കൊല്ല്!”
“ഛെ, അങ്ങനെ ഒറ്റയടിക്ക് കൊല്ലുന്നതിൽ ഒരു ത്രിൽ ഇല്ല; ഇഞ്ചിഞ്ചായിട്ടേ ഞാൻ കൊല്ലുവൊള്ളൂ.”
അപ്പോഴേക്ക് എനിക്കും റിജോയ്ക്കും പോകേണ്ട വഴികൾ തമ്മിൽ പിരിയുന്ന സ്ഥലം എത്തി.
“ബാക്കി എന്നാൽ ഇനി നാളെ കൊല്ലാം, ഞാൻ പോകുവാണേ — റ്റാറ്റാ.” ഞാൻ കൈ വീശി കാട്ടിക്കൊണ്ട് പറഞ്ഞു.
“അതേ —” റിജോ എന്തോ പറയാൻ വന്നത് പകുതിയ്ക്കു വെച്ച് നിർത്തി.
“പറ!” എനിക്ക് ജിജ്ഞാസയായി.
