മന്ദാരക്കനവ്
Mandarakanavu | Author : Aegon Targaryen
പ്രിയ വായനക്കാരെ, ശ്യാമാംബരം എന്ന എൻ്റെ ആദ്യത്തെ കഥക്ക് ശേഷം ഇതാ ഞാൻ വീണ്ടും മറ്റൊരു കഥയുമായി നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. ശ്യാമാംബരത്തിനു ശേഷം മറ്റൊരു കഥ എഴുതാൻ യാതൊരു ഉദ്ദേശ്യവും ഇല്ലാതിരുന്ന എന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിച്ചത് നിങ്ങൾ എനിക്ക് നൽകിയ പിന്തുണയും കഥയ്ക്ക് നൽകിയ നല്ല അഭിപ്രായങ്ങളുമാണ്. ശ്യാമാംബരം പോലെ തന്നെ ഇതും നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ ഇവിടെ തുടങ്ങുന്നു “മന്ദാരക്കനവ്“…
AEGON TARGARYEN
ടിം…ആ മന്ദാരക്കടവ് മന്ദാരക്കടവ്…മന്ദാരക്കടവിൽ ഇറങ്ങാൻ ഉള്ളവർ എല്ലാം ഇറങ്ങണേ…
“ചേട്ടാ…ചേട്ടോ…” തൻ്റെ തോളിൽ തട്ടി വിളിക്കുന്ന ബസ്സിലെ പയ്യൻ്റെ ശബ്ദം കേട്ടാണ് ആര്യൻ ഞെട്ടിയുണർന്നത്.
“അതേ സ്ഥലമെത്തി…”
“മന്ദാരക്കടവ്…?” തൻ്റെ ഇടം കണ്ണ് തിരുമ്മിയുടച്ച് എഴുന്നേറ്റുകൊണ്ട് ആര്യൻ ആരോടെന്നില്ലാതെ ചോദിച്ചു.
“ഹാ അത് തന്നെ ദേ സ്ഥലമെത്തി ഇറങ്ങിക്കോ…” പെട്ടെന്ന് തന്നെ തൻ്റെ കയ്യിലിരുന്ന ഹാൻഡ്ബാഗും എടുത്ത് തോളിൽ ഇട്ടുകൊണ്ട് ആര്യൻ ബസ്സിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും “അപ്പോ ദേ ഇത് വേണ്ടേ?” എന്ന് ചോദിച്ചുകൊണ്ട് കണ്ടക്ടർ പയ്യൻ അവനിരുന്ന സീറ്റിനും ഫുട്ബോർഡിനും ഇടയിലുള്ള ഗ്യാപ്പിലേക്ക് കൈ ചൂണ്ടിയതും വലതുകൈപ്പത്തിക്കൊണ്ട് സ്വന്തം തലയിൽ രണ്ട് തട്ട് കൊടുത്ത ശേഷം സോറി എന്ന് പറഞ്ഞു കൊണ്ട് ആര്യൻ തൻ്റെ പെട്ടി എടുക്കാൻ ആയി തിരിഞ്ഞു. ഒടുവിൽ ആ പയ്യൻ തന്നെ അത് എടുത്ത് കൈയിൽ കൊടുത്ത ശേഷം അവനോട് ഒരു താങ്ക്സ് പറഞ്ഞുകൊണ്ട് ആര്യൻ ബസ്സിൽ നിന്നും ഇറങ്ങി.
ബസ്സ് പോകുന്നതും നോക്കി ആര്യൻ നിന്നപ്പോൾ അതിലുണ്ടായിരുന്ന കുറച്ച് പേർ “എവിടുന്ന് വരുന്നെടാ ഇവനൊക്കെ” എന്ന മട്ടിൽ തൻ്റെ മുഖത്തേക്ക് നോക്കിയിരുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടു…ഒരു ജാള്യത തൻ്റെ മനസ്സിൽ അനുഭവപ്പെട്ടെങ്കിലും ബസ്സ് അകന്നു പോകുന്നത് വരെ മാത്രമേ അത് നിലനിന്നുള്ളൂ.
ഒരു ദീർഘ നിശ്വാസം പുറപ്പെടുവിച്ചുകൊണ്ട് പെട്ടിയും തൂക്കി ആര്യൻ തൻ്റെ നേരെ മുന്നിൽ കണ്ട ചായക്കട ലക്ഷ്യമാക്കി നടന്നു.
പെട്ടിയും തൂക്കി നടന്നു വരുന്ന തന്നെയും നോക്കി കടത്തിണ്ണയിൽ ഇരുന്ന് ചായകുടിക്കുന്ന ഒരു മുത്തശ്ശനെ കണ്ട് ആര്യൻ ഒരു ചിരി കൊടുത്തെങ്കിലും പുള്ളി അത് മൈൻഡ് ആക്കാതെ കയ്യിലിരുന്ന പാതി തീർന്ന പഴംപൊരിയിൽ വീണ്ടും ഒരു കടി കൂടി കൊടുത്തുകൊണ്ട് ചായ കുടി തുടർന്നു.
ഇത് കണ്ട ആര്യൻ്റെ മുഖത്ത് വീണ്ടും അപമാനിതൻ ആകേണ്ടി വന്നതിൻ്റെ വിഷമം തെളിഞ്ഞെങ്കിലും മറ്റാരും കണ്ടില്ലല്ലോ എന്നാശ്വസിച്ച് അവൻ അത് മറച്ചുകൊണ്ട് കടയ്ക്കുള്ളിലേക്ക് കയറി.
അകത്ത് കയറിയപാടെ എന്താ വേണ്ടേ എന്ന് ചോദിച്ചുകൊണ്ട് കൈലിയും തോളത്തുകൂടി ഒരു തോർത്തും മാത്രം ധരിച്ച് ഏകദേശം അറുപത് അറുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പുള്ളി വന്നു…ഒരു ചായ എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ഒരു ബെഞ്ചിലേക്ക് കയറി ഇരുന്ന് തൻ്റെ കൈയിൽ ഉള്ള പെട്ടിയും ബാഗും തൊട്ടരികിലായി വെച്ചു.
ഒരു ചായ എന്ന് അകത്തേക്ക് വിളിച്ചു പറഞ്ഞ ശേഷം കടയുടെ ഒരു മൂലക്ക് കിടന്നിരുന്ന മേശയുടെ അടുത്ത് ഇട്ടിരുന്ന കസേരയിലേക്ക് അയാളും വന്നിരുന്നു…അതിൽ നിന്നും കടയുടെ ഉടമസ്ഥൻ അദ്ദേഹം ആണെന്ന് ആര്യൻ മനസ്സിലാക്കി.
കടയുടെ ചുറ്റിനും ഒന്ന് വീക്ഷിച്ച ആര്യൻ്റെ കണ്ണുകൾ അവസാനം ചില്ല് ഗ്ലാസിനുള്ളിൽ ആവി പറത്തിക്കൊണ്ട് കിടക്കുന്ന പഴംപൊരി, ഉഴുന്നുവട, പരിപ്പുവട, ബോളി, സുഗിയൻ മുതലായ പലഹാരങ്ങളിലേക്ക് എത്തി നിന്നു. ഇത് കണ്ട കടയുടമയുടെ “കഴിക്കാൻ എന്തെങ്കിലും?…” എന്ന ചോദ്യം കേട്ട് ആര്യൻ അയാൾക്ക് നേരെ തിരിഞ്ഞു.
ഒന്ന് പുഞ്ചിരിച്ചുകൊണ്ട് “ഒന്നും വേണ്ട” എന്ന് മറുപടി കൊടുത്ത ശേഷം “അല്ലാ ഇവിടൊന്നും ഇതിനുമുന്നെ കണ്ടിട്ടില്ലല്ലോ എവിടുന്നാ?” എന്ന ചോദ്യവും പ്രതീക്ഷിച്ച് ആര്യൻ അവിടെ ഇരുന്നു…അല്ലാ അതാണല്ലോ കീഴ്‌വഴക്കം…
