മനുവിന്റെ ചേച്ചി രേണുക
Manuvinte Chechi Renuka | Author : Oliver
“ ചേച്ചി, ഗ്രൂപ്പിൽ എഴുതിയ രാവിന്റെ വിരഹത്തെ കുറിച്ചുള്ള കവിത ഉഗ്രനായിരുന്നൂട്ടോ…”
ഇൻബോക്സിൽ പരിചയമില്ലാത്ത ആണുങ്ങളുടെ മെസ്സേജ് വരുന്നത് രേണുകയ്ക്ക് പുതിയ കാര്യമല്ലെങ്കിലും ആ മെസ്സേജിൽ അവൾക്ക് അത്ഭുതം തോന്നി. ഫെയ്സ്ബുക്കിലെ കവിതാ ഗ്രൂപ്പിൽ ആയിരക്കണക്കിന് ലൈക്കുകൾ വാരിക്കൂട്ടുന്ന നൂറുകണക്കിന് കവിതകൾക്കിടയിൽ വെറും 46 ലൈക്ക് മാത്രമുള്ള തന്റെ കവിത ഒരാളെ ഇത്രമേൽ സ്പർശിച്ചതോർത്ത് അവൾക്ക് അഭിമാനം തോന്നി. അല്ലെങ്കിലും പ്രോത്സാഹനം ഇഷ്ടമല്ലാത്ത പെണ്ണുങ്ങളുണ്ടോ? തികഞ്ഞ സന്തോഷത്തോടെ അവൾ തന്റെ ആദ്യത്തെ ആരാധകന് ഉടനെ റിപ്ലൈയും കൊടുത്തു.
“ താങ്ക്സ്, അങ്ങനെയൊന്നും എഴുതാറില്ലാ. പിന്നെ വെറുതെയിരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും. കവിത ഇഷ്ടമായെന്ന് അറിയിച്ചതിൽ വളരെ സന്തോഷം, സ്നേഹം ❤️❤️❤️”
“ ഹോ… ഇത്ര വല്യ കവിയത്രി എനിക്ക് റിപ്ലേ തരില്ലെന്നാ വിചാരിച്ചത്. എന്തായാലും താങ്ക്സ് കേട്ടോ.”
“ ഓ… പിന്നെ. ഞാനത്ര വല്യ കവിയത്രി ഒന്നുമല്ലാട്ടോ.. “ രേണുവിന് ചെറിയ നാണവും ജാള്യതയും വന്നു.
“ അല്ല. ചേച്ചി, സത്യം.”
അവന്റെ ചേച്ചി എന്നുള്ള വിളിയിൽ ഒരു ബഹുമാനം തോന്നിയ രേണുക പിന്നീടുള്ള അവന്റെ മെസ്സേജിനെല്ലാം റിപ്ലൈ കൊടുക്കാനും തുടങ്ങി. എന്നാലും ഒരു മുൻകരുതലെന്നോണം ആ ചാറ്റിങ് ഏറെ നീട്ടികൊണ്ട് പോകാതിരിക്കാൻ ശ്രദ്ധിച്ചു.
മനു. അതായിരുന്നു അവന്റെ പേര്. മീശ കട്ടിക്ക് മുളച്ചുതുടങ്ങിയ 20 വയസ്സുള്ള ഒരു ചുള്ളൻ ചെക്കൻ. രേണുകയുടെ വീട്ടിൽനിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ഒരു ഡിഗ്രികോളേജില്‍ പഠിക്കുന്നു. പിന്നീടെന്നും അവൻ മെസ്സേജ് അയച്ചു. സത്യത്തില്‍ അവന്റെ മെസ്സേജുകൾ അവൾക്കൊരു ശല്യമായിരുന്നു. ഒരു അഭിനന്ദനത്തിലൂടെ തുടങ്ങിയ പരിചയപ്പെടൽ പിന്നീട് ഇത്രയും തലവേദനയാകുമെന്ന് അവൾ അറിഞ്ഞില്ല. പക്ഷേ എത്രയൊക്കെ മെസ്സേജ് അയച്ചാലും അവന്റെ ഭാഗത്തുനിന്ന് അശ്ലീലമായിട്ടുള്ള ഒരു വാക്കോ ദ്വയാർത്ഥം കലർന്നുള്ള ഒരു സംസാരമോ ഉണ്ടായിരുന്നില്ല എന്നത് അവൾക്ക് എന്നുമൊരു അത്ഭുതമായിരുന്നു. വേണ്ടാത്ത ഒരു സംസാരം പോലുമില്ല.
കാര്യങ്ങൾ അങ്ങനെ സ്മൂത്തായി പോയിക്കൊണ്ടിരിക്കുമ്പോൾ പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്ന് അവൾക്കൊരു കോൾ വന്നു. ആദ്യം അവളത് എടുത്തില്ല. പിന്നെയും വിളിച്ചപ്പോൾ കോൾ എടുക്കണോ വേണ്ടയോ എന്ന് ശങ്കിച്ച് ഒടുവിലവൾ കോളെടുത്തു. ആരായിരിക്കും എന്ന ചിന്തയോടെ ഫോൺ ചെവിയിൽ വച്ചപ്പോൾ കേട്ടതൈരു പയ്യന്റെ ശബ്ദമായിരുന്നു.
“ ചേച്ചി, മെസ്സേജ് അയച്ചിട്ട് രണ്ട് ദിവസമായല്ലോ. റിപ്ലേയൊന്നും കണ്ടില്ല. നമ്മളെയൊക്കെ മറന്നോ?”
അവൾക്ക് ഒന്നും മനസ്സിലായില്ല. നമ്പർ തെറ്റിയതാണോന്ന് സംശയിച്ചപ്പോഴേക്കും വീണ്ടും മറുതലക്കൽ നിന്ന്…
“ ഞാൻ മനു, മനസ്സിലായില്ലേ?” രേണുക ഞെട്ടി. ‘ഇവനെങ്ങനെ എന്റെ നമ്പർ കിട്ടി’ എന്നതായിരുന്നു ആദ്യത്തെ ചിന്ത.
“ഏത് മനു? ഈ നമ്പർ നിങ്ങൾക്കെങ്ങനെ കിട്ടി?” എന്നൊക്കെ ഒന്നുമറിയാത്ത പോലെ ചോദിക്കുമ്പോഴും അപ്പുറത്തുനിന്നും നല്ലൊരു ചിരി.
“ ഓ, പിന്നേ…എന്തായാലും എന്നും മെസ്സേജ് അയക്കുന്നവന്റെ പേര് ചേച്ചി മറക്കില്ലെന്നറിയാം. പിന്നെ നമ്പർ എങ്ങനെ കിട്ടിയെന്ന് ചോദിച്ചാൽ, ചേച്ചിയെന്തിനാ ഫേസ്ബുക്കിൽ ഡീറ്റെയിൽസിന്റെ കൂട്ടത്തിൽ ഫോൺ നമ്പർ കൂടി ആഡ് ചെയ്ത് എല്ലാവർക്കും പാകത്തിന് കാണാൻ ഇട്ടിരുന്നത്? ഒരിക്കലും ഫേസ്ബുക്കിൽ സ്ത്രീകൾ ഫോൺ നമ്പറിടരുത്. അഥവാ നമ്പർ ഇട്ടാൽ തന്നെ ഒൺലി മി എന്ന ഓപ്ഷന്‍ ആക്കി വെക്കണം. ഇല്ലെങ്കിൽ എന്നെപ്പോലെയുള്ളവർ ഈ ശബ്ദം കേൾക്കാൻ വിളിച്ചോണ്ടിരിക്കും.” ചിരിച്ചുകൊണ്ട് അവൻ സംസാരിച്ചുകൊണ്ടിരുന്നു.
“ ഓഹോ. അപ്പൊ പെണ്ണുങ്ങളുടെയൊക്കെ നമ്പർ ഫെയ്സ്ബുക്കിൽ നിന്ന് തപ്പിയെടുത്ത് വിളിയാണല്ലേ പണി?” രേണുക കളിയാക്കുന്ന സ്വരത്തില്‍ ചോദിച്ചു.
