ഇപ്പോൾ സംഗതി ശരിക്കും മാറിയിരിക്കുന്നു. അപ്പൻ ഒരിക്കലും തന്നെ കുഞ്ഞാടെ എന്നു വിളിച്ചിട്ടില്ല. അപ്പോഴും പിന്നിൽ നിന്നുള്ള ശബ്ദം തുടർന്നു.
.. ഡാ കോപ്പേ ഞാൻ നിന്റെ അപ്പനല്ല, കർത്താവാണ്…സാക്ഷാൽ കർത്താവ് .. നിന്നെ കുറച്ച് ഉപദേശിക്കാൻ തീർച്ചയാക്കി വന്നിരിക്കയാണ്. നീ ഇപ്പോൾ പള്ളിയുടെ മുമ്പിലാണെന്ന് മനസ്സിലാക്കിക്കോ . അതിനകത്ത് വന്നിരിക്ക്. എനിക്കു നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.
.. ഏഹ് ..എന്റെ കർത്താവേ.. കർത്താവോ …
ആന്റണി അറിയാതെ ചോദിച്ചു പോയി .
.. ഏയ് അല്ല നിന്റപ്പൻ …ഹല്ലാ പിന്നെ ..നീ എന്നെക്കൊണ്ട് അപ്പന് വിളിപ്പിക്കരുത് കേട്ടോ ..
.. അപ്..പ്പൊ കട്ടപ്പറമ്പിലച്ചനോ? ..
.ഡാ അച്ഛനിപ്പോൾ കുർബാന കഴിഞ്ഞ് ഭക്ഷണം കഴിച്ചോണ്ടിരിക്കുവാ .പിന്നെ ഞാൻ നേരിട്ട് വന്നപ്പോ പിന്നെ അച്ഛന്റെ കാര്യമെന്തിനാ … ഓരോരുത്തർക്ക് ഓരോ താല്പര്യങ്ങളല്ലെ കുഞ്ഞാടെ ..
ആന്റണി കണ്ണുകളടച്ച് കൊണ്ട് മനസ്സാലെ പള്ളിക്കകത്തു കയറി. കർത്താവു പറഞ്ഞതു ശരിയാണ്.എങ്ങും ആരുമില്ല അച്ഛനുമില്ല . അയാൾ അൾത്താരയ്ക്കു മുമ്പിൽ മുട്ടുകുത്തിനിന്നു കൈകൾ നീട്ടി . മുമ്പിൽ കത്തിച്ചുവച്ച മെഴുകുതിരികൾക്കു പിന്നിൽ കുരിശിലേറിയ യേശു. അതിനും പിന്നിൽ ചുവരിലെ അലങ്കരിച്ച തട്ടുകളിൽ പുണ്യാളന്മാർ.പെട്ടന്ന് മുമ്പിൽനിന്ന് കർത്താവിന്റെ ശബ്ദം കേട്ടു.
.. മകനെ ആന്റണി, പിതാവ് നിന്നെ സൃഷ്ടിച്ചപ്പോൾ എല്ലാവർക്കുമെന്നപോലെ നിനക്കും അത്യാവശ്യം വേണ്ട ബുദ്ധി തന്നിരുന്നു. അത് നീ ഉപയോഗിക്കുന്നില്ല എന്നത് പിതാവിന്റെ കുറ്റമല്ല. നിനക്കിപ്പോൾ മുപ്പത്താറു വയസ്സായി.സാറയുമായി ഇത്രയും കാലം പ്രണയിച്ച് നടന്നിട്ടും നിന്റെ കല്യാണം ഇതുവരെ കഴിയാതിരുന്നതിന്റെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ..
..ഇല്ല .. ?
..ഞാൻ പറയാം. .. ‘
ആന്റണി ഒന്ന് നിവർന്നു കിടന്നു .കാരണം വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെപ്പറ്റിയാണ് കർത്താവ് പറഞ്ഞുകൊണ്ടുവരുന്നത്. കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ അതിനു കാരണം സമയമായിട്ടില്ലാ എന്നായിരിക്കും പറയാൻ പോകുന്നത് . അല്ലെങ്കിൽ തന്നെ അദ്ദേഹം അറിയാതെ ലോകത്ത് വല്ലതും നടക്കുന്നുണ്ടോ? കർത്താവു പറഞ്ഞു.
.. അതൊന്നുമല്ല മകനെ കാര്യം. നിന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ അതിന്റെ ഗുണഭോക്താവ് ആരാണ് .. ?
അത് കേട്ട് ആന്റണി ഒന്നിരുത്തി ചിന്തിച്ചു . ഗുണഭോക്താവോ ..ഹിഹി തന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ ആർക്കു ഗുണമുണ്ടാവാനാണ്? താൻ കിടന്നു കഷ്ടപ്പെടുകയല്ലാതെ? ആന്റണിയ്ക്ക് കാര്യങ്ങൾ പിടുത്തം കിട്ടുന്നില്ലെന്നു കണ്ട കർത്താവ് തുടർന്നു.
.. ഡാ കുഞ്ഞാടെ നമുക്കിതിനെ മറ്റൊരു വിധത്തിൽ പറയാം.നീ ബുദ്ധി ഉപയോഗിക്ക്. ആരാണ് നിനക്കു വരുന്ന ആലോചനകളെല്ലാം വേണ്ടെന്നു പറഞ്ഞ് മുടക്കണത്.. ?’
ആന്റണി ആലോചിച്ചു…
ആര് മുടക്കാനാണ്. ആരെങ്കിലും മുടക്കിയിട്ടാണോ പ്രേമിച്ച പെണ്ണുമായുള്ള കല്യാണം തരമാവാത്തത്.. ?.
ആലോചിച്ചിട്ടും ആലോചിച്ചിട്ടും ഉത്തരം കിട്ടാതെ ആന്റണി കട്ടിലിൽ കിടന്ന് ഞെളിപിരി കൊണ്ടു .
.. കർത്താവേ ഞാൻ തോറ്റു. ..
.. ആ എങ്കി ഞാൻതന്നെ പറയാം. .. ‘ ‘ .. നിന്റെ പെങ്ങൾ എന്നോരുത്തി ഉണ്ടല്ലോ ജെസ്സി. അവളാണ് എല്ലാത്തിനും കാരണം . നേരത്തെ നല്ല ആലോചനകൾ നാലെണ്ണമല്ലേ വന്നതു എല്ലാം നിനക്കിഷ്ടപ്പെട്ടതായിരുന്നു, അല്ലെ? അവൾ ഓരോ കാരണം പറഞ്ഞ് അതെല്ലാം വേണ്ടെന്നു പറഞ്ഞു. പിന്നെ ഇപ്പോഴത്തെ പ്രണയം തുടങ്ങിയപ്പോ പോലും വിവാഹത്തിലേക്ക് എത്തിക്കാതെ നിറുത്തിയിരിക്കുകയല്ലേ .. അതും അവളുടെ വീട്ടുകാരൊക്കെ നല്ല തറവാട്ടുകാരായിട്ട് പോലും ,അവരൊക്കെ ആണെങ്കിൽ നല്ല സ്ത്രീധനം തരാൻ കഴിവുള്ളവരും ആണ് അല്ലെ ..നീയൊന്നു ഓർത്തുനോക്ക്. .. ‘
ആന്റണി ഓർത്തുനോക്കി. ശരിയാണ്. നേരത്തെ വന്ന പല ആലോചനകളും ഓരോ കാരണം പറഞ്ഞ് ജെസ്സി മുടക്കുകയാണുണ്ടായത്.ഇപ്പൊ സാറയുടെ കാര്യവും ഇങ്ങനെയായതു ഇപ്പോഴല്ലെ മനസ്സിലാവുന്നത്. ഒന്നാമത്തെ ആലോചന അവർ കൂടുതൽ പണക്കാരാണെന്നു പറഞ്ഞുകൊണ്ടായിരുന്നു.
