എന്റെ വാക്കുകൾ അല്പം കൂടിപ്പോയെന്ന് എനിക്ക് തോന്നിയിരുന്നു. ‘ഐറ്റം ‘ എന്ന വാക്ക് കേട്ടതും അപ്പുറത്ത് ഒരു പൊട്ടിക്കരച്ചിൽ ഉയർന്നു.
”ഹരി… നീ… നീ എന്താ ഹരി ഇങ്ങനെ ഒക്കെ..?” അവളുടെ ശബ്ദം ഇടറി.
“എന്റെ സ്വപ്നങ്ങൾക്ക് നീ തന്ന വില ഇതാണോ? നിനക്ക് എന്നെ വിശ്വാസമില്ലെങ്കിൽ, നിന്റെ കണ്ണിൽ ഞാൻ അത്രയും മോശക്കാരിയാണെങ്കിൽ എന്തിനാ നീ എന്നെ പ്രോത്സാഹിപ്പിച്ചത്? ഈ സ്റ്റുഡിയോയും ഡാൻസും ഒക്കെ നിനക്ക് വേണ്ടിയല്ലേ ഞാൻ ചെയ്യുന്നത്? എനിക്ക് ഇങ്ങനെയൊരു ഹരിയെ അറിയില്ല.”..
”എനിക്കും അറിയില്ല അച്ചു… എനിക്ക് പഴയ ആ അച്ചുവിനെ മതിയായിരുന്നു. സിദ്ധാർത്ഥിന്റെയും സൽമാന്റെയും ഇടയിൽ നിന്ന് വീഡിയോ എടുക്കുന്ന ഈ അച്ചുവിനെയല്ല എനിക്ക് വേണ്ടത്. നിന്റെ ആ റീൽ കണ്ട് എന്റെ ഫ്രണ്ട്‌സ് പോലും എന്നെ കളിയാക്കുന്നുണ്ടാകും. നീ എന്നെ നാണം കെടുത്തി.”
”മതി ഹരി… നിർത്തിക്കോ!” അവൾ കരച്ചിലിനിടയിലും ദേഷ്യത്തോടെ പറഞ്ഞു.
“നീ അവിടെയിരുന്ന് നിന്റെ ഈ സദാചാരം പ്രസംഗിച്ചോ. നിനക്ക് എന്നെ മനസ്സിലാക്കാൻ പറ്റുന്നില്ല. ഞാൻ കഷ്ടപ്പെടുന്നത് എന്തിനാണെന്ന് നിനക്ക് അറിയണ്ട. നിന്റെ സംശയരോഗത്തിന് മരുന്ന് എന്റെ കയ്യിലില്ല.”
പറഞ്ഞു തീരുന്നതിന് മുൻപേ അവൾ ഫോൺ കട്ട് ചെയ്തു. ഞാൻ വീണ്ടും വിളിക്കാൻ ശ്രമിച്ചെങ്കിലും അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. യുകെയിലെ ആ തണുത്ത മുറിയിൽ ഞാൻ തനിച്ചായി. ദേഷ്യം പതുക്കെ സങ്കടത്തിന് വഴിമാറി. ഞാൻ പറഞ്ഞ വാക്കുകൾ അവളെ എത്രത്തോളം മുറിപ്പെടുത്തിയിട്ടുണ്ടാകുമെന്ന് ഞാൻ ചിന്തിച്ചു.
എങ്കിലും, ആ വീഡിയോയിലെ സൽമാന്റെ നോട്ടവും സ്പർശനവും എന്റെ കണ്ണിൽ നിന്ന് മാറുന്നില്ലായിരുന്നു. ആ രാത്രി ഞങ്ങൾക്ക് രണ്ടുപേർക്കും ഉറക്കമില്ലാത്ത ഒന്നായി മാറി. ഒരു വലിയ വിള്ളൽ ഞങ്ങളുടെ ഇടയിൽ വീണുകഴിഞ്ഞിരുന്നു.
രണ്ടു മാസങ്ങൾ കടന്നുപോയി. ഞാനും അച്ചുവും തമ്മിലുള്ള മൗനം ഒരു വൻമതിൽ പോലെ ഞങ്ങളെ അകറ്റി നിർത്തിയിരുന്നു.
എന്റെ അഹംഭാവം എന്നെ അതിശക്തമായി തടഞ്ഞുകൊണ്ടിരുന്നു; ഞാൻ വിളിക്കില്ല, അവളും വിളിക്കില്ല. പക്ഷേ, ഉള്ളിൽ കത്തുന്ന തീ അണഞ്ഞതേയില്ല.
യുകെയിലെ തണുപ്പും ഏകാന്തതയും എന്നെ വല്ലാതെ വേട്ടയാടി. ഓഫീസിലെ ജോലികളിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്കാവുന്നില്ലായിരുന്നു.
എന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നു തുടങ്ങി. മുമ്പൊക്കെ ശാന്തനായിരുന്ന ഞാൻ ഇപ്പോൾ മീറ്റിംഗുകളിൽ പോലും ചെറിയ കാര്യങ്ങൾക്ക് സഹപ്രവർത്തകരോട് ദേഷ്യപ്പെടുന്നു. എന്റെ മുഖത്തെ സന്തോഷം പൂർണ്ണമായും മാഞ്ഞുപോയിരുന്നു. ടീം മെമ്പേഴ്സ് പോലും എന്നെ ഒഴിവാക്കി നടക്കാൻ തുടങ്ങി. അച്ചുവിന്റെ ഓർമ്മകൾ, അവളുടെ ചിരി, ആ അവസാന വഴക്ക്…
എല്ലാം എന്നെ ഉള്ളിൽ നിന്ന് കൊന്നുകൊണ്ടിരുന്നു.
ഒരിക്കൽ ലഞ്ച് ബ്രേക്കിനിടെ ലക്ഷ്മി ചേച്ചി എന്റെ മുന്നിൽ വന്നിരുന്നു. എന്നെത്തന്നെ കുറച്ചു നേരം നിരീക്ഷിച്ച ശേഷം അവർ ചോദിച്ചു
, “എന്താടാ ഹരി, എന്തിനാ നീ ഇങ്ങനെ സ്വയം നശിക്കുന്നത്? അച്ചു പോയിട്ട് രണ്ടു മാസമായി. നീ അവളെ വിളിച്ചില്ലേ?”
ഞാൻ തലതാഴ്ത്തി മൗനം പാലിച്ചു. അത് കണ്ടപ്പോൾ ചേച്ചിക്ക് കാര്യം മനസ്സിലായി. അവർ ഗൗരവത്തോടെ പറഞ്ഞു,
“നീ ഈ കാണിക്കുന്ന ഈഗോ ഉണ്ടല്ലോ, അത് നിന്റെ ജീവിതം തന്നെ തകർക്കും. നീ ഒന്ന് ആലോചിച്ച് നോക്ക്, പെണ്ണുങ്ങൾക്കിടയിൽ കമ്മ്യൂണിക്കേഷൻ ഇല്ലാതായാൽ, ആ ശൂന്യതയിൽ വേറെ ആണുങ്ങൾ എളുപ്പത്തിൽ സ്ഥാനം പിടിക്കും. നിന്റെ ഭാര്യയുടെ കൂടെ സിദ്ധുവും സൽമാനും ഒക്കെ ഇല്ലേ? അവൾ ഇപ്പോൾ ഒരുപക്ഷേ മാനസികമായി തളർന്നിരിക്കുവാകും. ആ സമയത്ത് ഒരു തോളിൽ കൈ വെച്ച് ആശ്വസിപ്പിക്കാൻ ഒരു പുരുഷൻ ഉണ്ടെങ്കിൽ, അവിടുന്ന് അവിഹിതം ഒക്കെ തുടങ്ങും.”

ഇതുവരെ കൊള്ളാം , ഇനിയും നമ്മൾ പ്രതീക്ഷിക്കുന്നത് തന്നെ നടക്കും എന്ന് ആകാംഷയോടെ.