ഞാൻ എല്ലാവർക്കും ഒരു ധൈര്യം കൊടുക്കാൻ ശ്രമിച്ചു.
ഭയപ്പാടോടെ ഞങ്ങൾ നടത്തം തുടർന്നു. എന്നാൽ കാടിന്റെ സ്വഭാവം കൂടുതൽ വന്യമായിക്കൊണ്ടിരുന്നു. പകലിന്റെ അവസാനത്തെ വെളിച്ചവും ആ വൻമരങ്ങൾക്കിടയിൽ എരിഞ്ഞടങ്ങുകയാണ്. കുറച്ചുദൂരം കൂടി പിന്നിട്ടപ്പോഴേക്കും പെൺകുട്ടികൾ വല്ലാതെ തളർന്നു കഴിഞ്ഞിരുന്നു.
”എനിക്ക് വയ്യ… വിശന്നിട്ട് കണ്ണ് കാണുന്നില്ല,”
വഴിരികിൽ വീണുകിടക്കുന്ന വലിയൊരു മരത്തടിയിലേക്ക് ഇരുന്നുകൊണ്ട് മാളവിക പറഞ്ഞു.
”എനിക്കും വയ്യ… രാവിലെ കുറച്ചു കഴിച്ചതല്ലേ, കാല് വേദനിച്ചിട്ട് നിൽക്കാൻ പോലും പറ്റുന്നില്ല,”
കിതച്ചുകൊണ്ട് കാവ്യയും അവളുടെ അടുത്തേക്ക് ഇരുന്നു.
എല്ലാവരുടെയും മുഖത്ത് ക്ഷീണം വ്യക്തമായിരുന്നു. ദേവു വേഗം അവളുടെ ബാഗ് തുറന്ന് അതിൽ
കരുതിയിരുന്ന കുറച്ചു ആപ്പിളും ബിസ്കറ്റും പുറത്തെടുത്തു.
”ഇപ്പൊ ഇതൊക്കെ ഉള്ളു കഴിക്ക്. വെള്ളം കുറച്ചേ ഉള്ളൂ, അത് എല്ലാവർക്കും കുടിക്കാനുള്ളതാ… സൂക്ഷിച്ച് ഉപയോഗിക്കണം,”
അവൾ ഓരോരുത്തർക്കുമായി അത് പങ്കുവെച്ചു. ആ കൊടുംകാട്ടിലെ തണുപ്പിൽ, ആ ചെറിയ ഭക്ഷണം വലിയൊരു ആശ്വാസമായിരുന്നു.
അവർ ഭക്ഷണം കഴിക്കുന്നതിനിടയിൽ, ഞാൻ എന്റെ ബാഗ് തുറന്നു. ഫോട്ടോഗ്രഫി എനിക്കൊരു ഹരമാണ്. എവിടെപ്പോയാലും എന്റെ കൂടെയുണ്ടാകുന്ന എന്റെ യാത്രാസഖിയായ സോണി ആൽഫ 7M3 ക്യാമറ ഞാൻ പതിയെ പുറത്തെടുത്തു. ഇത്രയും പേടിപ്പെടുത്തുന്ന സാഹചര്യത്തിലും, ഈ കാടിന്റെ വന്യമായ സൗന്ദര്യം പകർത്താതിരിക്കാൻ എന്റെ ക്യാമറക്കണ്ണുകൾക്ക് കഴിയുമായിരുന്നില്ല.
ഇരുളും മഞ്ഞും പുകപോലെ ഒഴുകിനടക്കുന്ന ആ അന്തരീക്ഷത്തിൽ, ക്യാമറയുടെ വ്യൂ ഫൈൻഡറിലൂടെ ഞാൻ ചുറ്റും നോക്കി. വളരെ നേർത്ത വെളിച്ചത്തിലും ആ കാടിന് ഭീകരമായ ഒരു ഭംഗിയുണ്ടായിരുന്നു. കരിയിലകളിൽ തട്ടി പ്രതിഫലിക്കുന്ന മങ്ങിയ നീല വെളിച്ചം, മേഘങ്ങളെ തൊടാൻ വെമ്പുന്നതുപോലെ നിൽക്കുന്ന വലിയ മരങ്ങൾ… ‘ക്ലിക്ക്, ക്ലിക്ക്’ എന്ന ശബ്ദത്തോടെ ആ നിഗൂഢതകളെ ഞാൻ ലെൻസിലൂടെ ഒപ്പിയെടുത്തു. വെളിച്ചം കുറവുള്ള (Low-light) ആ സാഹചര്യത്തിലും എന്റെ കാമറ ആ കാടിന്റെ നിഗൂഢതകളെ മനോഹരമായി തന്നെ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
പിന്നെ ക്യാമറ പതിയെ ഞാൻ കൂട്ടുകാർക്ക് നേരെ തിരിച്ചു. തളർച്ചയോടെ ബിസ്കറ്റ് തിന്നുന്ന മാളവികയുടെയും രോഹിത്തിന്റെയും ക്യാൻഡിഡ് ചിത്രങ്ങൾ എടുത്തു. പെട്ടെന്ന്, ലെൻസിലൂടെ ദേവുവിനെ കണ്ടപ്പോൾ ഞാൻ ഒരു നിമിഷം നിന്നുപോയി. പകുതി കഴിച്ച ആപ്പിളുമായി അവൾ ദൂരേക്ക് നോക്കിയിരിക്കുകയാണ്. അവളുടെ മുഖത്തേക്ക് വീഴുന്ന ആ ചെറിയ വെളിച്ചത്തിൽ, ഭയവും തണുപ്പും കലർന്ന ആ കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. ചുറ്റുമുള്ള ഇരുട്ടിനെപ്പോലും തോൽപ്പിക്കുന്ന ഒരു തേജസ്സ്.
ക്യാമറയുടെ ഷട്ടർ ശബ്ദം കേട്ടപ്പോൾ അവൾ പെട്ടെന്ന് എന്റെ നേർക്ക് തിരിഞ്ഞുനോക്കി. ഞാൻ ചിത്രമെടുക്കുകയാണെന്ന് മനസ്സിലായപ്പോൾ, പേടി നിറഞ്ഞ ആ ചുറ്റുപാടിലും അവളുടെ ചുണ്ടിലൊരു നേർത്ത പുഞ്ചിരി വിടർന്നു. ആ ഒറ്റ ഫ്രെയിമിൽ, ഇരുൾ വീഴുന്ന ആ ഭയാനകമായ കാടിന്റെ പശ്ചാത്തലത്തിൽ, അവൾ ഒരു മാലാഖയെപ്പോലെയാണ് എനിക്ക് തോന്നിയത്.
ദേവുവിന്റെ ചുണ്ടിൽ വിടർന്ന ആ നേർത്ത പുഞ്ചിരി ക്യാമറയിൽ പതിഞ്ഞതും, ഇരുട്ടിൽ നിന്ന് മാളവികയുടെ ശബ്ദം കേട്ടു.
”എടാ അശ്വിനേ… ഈ നടുക്കാട്ടിൽ നമ്മൾ പെട്ടു നിൽക്കുമ്പോഴാണോ നിനക്ക് നിന്റെയൊരു ഫോട്ടോയെടുപ്പ്? ജീവനോടുകൂടി തിരിച്ചു നാട്ടിലെത്തിയാൽ അല്ലെ ഇതൊക്കെ നിനക്ക് ഇൻസ്റ്റാഗ്രാമിൽ ഇടാൻ പറ്റു. വല്ലാത്തൊരു ക്യാമറ പ്രേമം തന്നെ!”
അവൾ ബിസ്കറ്റ് കടിച്ചുപൊട്ടിക്കുന്നതിനിടയിൽ ദേഷ്യവും ചിരിയും കലർന്ന സ്വരത്തിൽ പറഞ്ഞു.
”അതൊക്കെയല്ലേ മാളൂ ഈ ട്രിപ്പിന്റെ ഒരു ഓർമ്മ. ജീവനോടെ പോയാൽ ഇതൊക്കെ കാണുമ്പോൾ ഒരു രസമല്ലേ…”
ഞാൻ ക്യാമറ ഓഫ് ചെയ്ത് ശ്രദ്ധയോടെ ബാഗിലേക്ക് വെക്കുന്നതിനിടയിൽ പറഞ്ഞു. എന്റെ ആ മറുപടിയിൽ ആർക്കും വലിയ തമാശ തോന്നിയില്ല എന്ന്
