അവരുടെ മുഖങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ ശരീരത്തിന് ചെറിയൊരു ഉന്മേഷം കിട്ടി. പക്ഷെ സമയം ഞങ്ങളെ വല്ലാതെ തോൽപ്പിക്കുകയായിരുന്നു. പകലിന്റെ അവസാനത്തെ വെളിച്ചവും ആ വൻമരങ്ങൾക്കിടയിൽ എരിഞ്ഞടങ്ങി. മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റുകൾ ഓൺ ചെയ്ത് ഞങ്ങൾ വീണ്ടും നടക്കാൻ തുടങ്ങി. ഇപ്പോൾ കാടിന്റെ നിശബ്ദതയ്ക്ക് വല്ലാത്തൊരു കനം വെച്ചതുപോലെ. ഞങ്ങളുടെ കാലൊച്ചകൾ മാത്രമാണ് ആകെ കേൾക്കാനുള്ളത്. കോടമഞ്ഞ് ഒരു നേർത്ത മൂടുപടം പോലെ ഞങ്ങൾക്ക് ചുറ്റും ഒഴുകിനടക്കുന്നുണ്ടായിരുന്നു.
കുറച്ചുദൂരം കൂടി നടന്നപ്പോൾ, മുന്നിൽ നടക്കുകയായിരുന്ന വിശാഖ് പെട്ടെന്ന് നിന്നു. അവന്റെ മൊബൈലിലെ വെളിച്ചം കാട്ടുപാതയുടെ ഇടതുവശത്തുള്ള ഒരു മരച്ചുവട്ടിലേക്ക് നീണ്ടിരിക്കുകയാണ്.
”എന്താടാ… എന്ത് പറ്റി? അവിടെ എന്താ?”
ഞാൻ വേഗത്തിൽ അവന്റെ അടുത്തേക്ക് ചെന്നു.
അവൻ ഒന്നും മിണ്ടാതെ ആ വെളിച്ചം അങ്ങോട്ടേക്ക് തന്നെ അടിച്ചു പിടിച്ചു നിന്നു. ഞങ്ങൾ എല്ലാവരും അവന്റെയടുത്തേക്ക് ഓടിയെത്തി. ആ വെളിച്ചത്തിൽ കണ്ട കാഴ്ച ഞങ്ങളുടെ രക്തം മരവിപ്പിച്ചു കളഞ്ഞു.
റോഡരികിലെ കാടുപിടിച്ചു കിടക്കുന്ന അതേ ഇരുമ്പുബോർഡ്! മഞ്ഞ പെയിന്റിൽ മുന്നോട്ടേക്ക് ഒരു അമ്പടയാളം. അതിനു താഴെ മങ്ങിത്തുടങ്ങിയ അക്ഷരങ്ങൾ…
’സുഗന്ധഗിരി – 5 KM’
”ഇത്… ഇത് നേരത്തെ കണ്ട അതേ ബോർഡ് അല്ലെ?”
കാവ്യയുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി. അവൾ പേടികൊണ്ട് മാളവികയുടെ കൈകളിൽ ഇറുകെ പിടിച്ചു.
”അതെങ്ങനെ ശരിയാകും? നമ്മൾ ആ ബോർഡും കടന്ന് മുന്നോട്ടല്ലേ വന്നത്? പിന്നെ പിന്നിലാക്കി പോന്ന ബോർഡ് എങ്ങനെയാ വീണ്ടും നമ്മുടെ മുന്നിൽ വരുന്നത്?”
രോഹിത്തിന്റെ ശബ്ദത്തിൽ ഇപ്പോൾ വെപ്രാളം വ്യക്തമായിരുന്നു.
”അപ്പൊ നമ്മൾ വഴിതെറ്റി വട്ടം ചുറ്റുകയാണോ?”
മാളവിക ചോദിച്ചു.
”വട്ടം ചുറ്റാനോ? എങ്ങനെ? നമ്മൾ ഈ ഒരൊറ്റ വഴിയിലൂടെയല്ലേ ഇത്രയും നേരം നേരെ നടക്കുന്നത്. ഇടയ്ക്ക് വേറെ തിരിവുകളോ വഴികളോ ഒന്നും ഇല്ലായിരുന്നല്ലോ,”
വിശാഖ് തലയ്ക്ക് കൈകൊടുത്തു. അവന് ശരിക്കും ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി.
ഇതൊന്നും യുക്തിക്ക് നിരക്കുന്നതായിരുന്നില്ല. ഞാൻ വേഗം എന്റെ ഇടതുകൈ ഉയർത്തി സ്മാർട്ട് വാച്ചിലെ ഡിസ്പ്ലേ ഓൺ ചെയ്തു. അതിലെ നമ്പറുകൾ കണ്ടപ്പോൾ എന്റെ ശ്വാസം നിലച്ചുപോയി.
”എടാ… എന്റെ വാച്ചിൽ നോക്ക്,”
ഞാൻ നടുക്കത്തോടെ പറഞ്ഞു.
“നേരത്തെ നമ്മൾ ആ ബോർഡ് കാണുമ്പോൾ ഇതിൽ നാല് കിലോമീറ്റർ ആയിരുന്നു. ഇപ്പോൾ ദാ… ആറ് കിലോമീറ്റർ! അതിനർത്ഥം നേരത്തെ ബോർഡ് കണ്ട സ്ഥലത്ത് നിന്ന് നമ്മൾ കൃത്യം രണ്ട് കിലോമീറ്റർ നടന്നിട്ടുണ്ട്.”
“അപ്പൊ പിന്നെ…”
ദേവു വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു,
“രണ്ട് കിലോമീറ്റർ മുന്നോട്ട് നടന്നിട്ടും, ഈ ബോർഡിൽ വീണ്ടും അഞ്ച് കിലോമീറ്റർ എന്ന് തന്നെ കാണിക്കുന്നത് എങ്ങനെയാ അശ്വിൻ? കണക്ക് വെച്ച് നോക്കിയാൽ ഇപ്പോൾ മൂന്ന് കിലോമീറ്റർ അല്ലെ കാണിക്കേണ്ടത്?”
ആർക്കും ഒരക്ഷരം മിണ്ടാൻ കഴിഞ്ഞില്ല. ആ
ചോദ്യം ആ കൊടുംകാട്ടിൽ മുഴങ്ങിനിന്നു. രണ്ട് കിലോമീറ്റർ നമ്മൾ നടന്ന ദൂരം എങ്ങോട്ടാണ് പോയത്? സമയം മുൻപോട്ടു പോകുന്നു, നമ്മൾ മുൻപോട്ടു നടക്കുന്നു, പക്ഷെ ദൂരം മാത്രം കുറയുന്നില്ല!
”എനിക്ക്… എനിക്ക് വല്ലാതെ പേടിയാവുന്നു.,”
ദേവു എന്റെ അടുത്തേക്ക് നീങ്ങിനിന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
എന്താണ് പറയേണ്ടതെന്നോ, എന്താണ് ചിന്തിക്കേണ്ടതെന്നോ എനിക്കറിയില്ലായിരുന്നു. നമ്മൾ നടന്ന ദൂരത്തെ ഈ കാട് വിഴുങ്ങിയതുപോലെ. പ്രകൃതിയുടെ ഏതോ അദൃശ്യമായ ഒരു ലൂപ്പിൽ ഞങ്ങൾ കുടുങ്ങിയതുപോലെ. മുന്നോട്ട് പോകുന്തോറും ദൂരം കുറയാത്ത, സമയത്തിന് പോലും യാതൊരു അർത്ഥവുമില്ലാത്ത ഒരു ഭ്രാന്തൻ ലോകത്തേക്ക് ഞങ്ങൾ എത്തിപ്പെട്ടതുപോലെ എനിക്ക് തോന്നി. ചുറ്റുമുള്ള മരങ്ങൾ ഞങ്ങളെ നോക്കി പരിഹസിച്ചു ചിരിക്കുന്നതുപോലെ… ആ കോടമഞ്ഞിന്റെ തണുപ്പിലും എന്റെ നെറ്റിയിലൂടെ ഒരു തുള്ളി വിയർപ്പ് ഊർന്നുവീണു.
