അവിടെ ഇപ്പോൾ അമ്മയുടെ കൂടെയുള്ളത് പഴയ ‘ഞാൻ’ തന്നെയാണ്! താടിയില്ലാത്ത പഴയ അശ്വിൻ.
ഞാൻ ഇപ്പോൾ ഈ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിച്ചെന്നാൽ… ഒരേ രൂപമുള്ള, ഒരേ ശബ്ദമുള്ള, എന്നാൽ പ്രായം കൂടിയ താടിയുള്ള എന്നെക്കണ്ട് അമ്മ എന്ത് വിചാരിക്കും?
ലോകത്തിലെ ഒരു യുക്തിക്കും ആ കാഴ്ചയെ വിശദീകരിക്കാൻ കഴിയില്ല.
പെട്ടെന്ന് വീടിന്റെ ഉമ്മറത്ത് നിന്നും അമ്മയുടെയും മറ്റൊരു ശബ്ദത്തിന്റെയും സംസാരം കേട്ടു. എന്റെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി. ഞാൻ വേഗത്തിൽ ഗേറ്റിന്റെ അരികിൽ നിന്നും മാറി, ആരും കാണാതെ മതിലിനോട് ചേർന്ന് നിന്നു.
മതിലിന് മുകളിലൂടെ ഞാൻ പതുക്കെ ഒളികണ്ണിട്ട് മുറ്റത്തേക്ക് നോക്കി.
ഉമ്മറത്തെ പടിയിൽ അമ്മയുടെ അടുത്തിരുന്ന് സംസാരിക്കുന്ന അവനെ ഞാൻ കണ്ടു… അതെ, അത് ഞാൻ തന്നെയായിരുന്നു! യാതൊരു ഭാരങ്ങളുമില്ലാത്ത, ഭാവിയിൽ വരാൻ പോകുന്ന വലിയ ദുരന്തങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത പഴയ ഞാൻ!
അവർ പറയുന്ന കാര്യങ്ങളിലേക്ക് ഞാൻ കാതോർത്തു. അമ്മയോട് എന്തൊക്കെയോ കാര്യങ്ങൾ അവൻ ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. പെട്ടെന്നാണ് എൻ്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നിമറഞ്ഞത്.
അവൻ പറയുന്ന ആ വാക്കുകൾ… അമ്മ നൽകുന്ന മറുപടി… ദൈവമേ! ഇതെല്ലാം മൂന്ന് വർഷം മുൻപ് ഇതേ ദിവസം എൻ്റെ ജീവിതത്തിൽ കൃത്യമായി നടന്ന കാര്യങ്ങൾ തന്നെയാണല്ലോ!
ആ സംസാരവും, ആ നിമിഷവും എൻ്റെ ഓർമ്മകളുടെ ഉള്ളറകളിൽ ഇപ്പോഴും മായാതെ കിടപ്പുണ്ട്. സ്വന്തം ഭൂതകാലം ഒരു സിനിമ പോലെ കൺമുന്നിൽ ആവർത്തിക്കുന്നത് കാണുന്ന
ആ നിമിഷം… എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
മതിൽക്കെട്ടിന് പുറത്ത് എന്റെ സ്വന്തം ജീവിതത്തെ ഒരു കാഴ്ചക്കാരനെപ്പോലെ നോക്കിനിൽക്കുമ്പോൾ എന്റെ നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു. അവിടെ ചിരിച്ചുല്ലസിച്ചു നിൽക്കുന്ന പഴയ എന്നെയും അമ്മയെയും പുറകിലാക്കി തിരിഞ്ഞു നടക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ അനാഥനായിരുന്നു ഞാൻ.
എനിക്കിനി ആ വീട്ടിൽ യാതൊരു സ്ഥാനവുമില്ല. എന്റെ സങ്കടങ്ങൾ കേൾക്കാൻ ഇപ്പോൾ എന്റെ അമ്മയ്ക്ക് പോലുമാകില്ല.
ലക്ഷ്യമില്ലാതെ കുറച്ചുദൂരം നടന്ന ശേഷം ഞാൻ ഒരു ഓട്ടോ കൈകാണിച്ചു നിർത്തി.
“റെയിൽവേ സ്റ്റേഷനിലേക്ക്…”
പതറുന്ന ശബ്ദത്തിൽ ഞാൻ ഡ്രൈവറോട് പറഞ്ഞു.
ഓട്ടോ മുന്നോട്ട് കുതിക്കുമ്പോൾ പുറത്തെ കാഴ്ചകൾ എന്റെ കണ്ണുകളിൽ അവ്യക്തമായിരുന്നു. ചിന്തകൾ മുഴുവൻ ആ കരിങ്കൽ ഗുഹയിലും കൂടെയുണ്ടായിരുന്ന കൂട്ടുകാരിലുമായിരുന്നു. എന്റെ ഈ ദുരവസ്ഥ അവർക്കുമുണ്ടായിട്ടുണ്ടാകുമോ?
പെട്ടെന്നാണ് റോഡരികിലെ ഒരു ജ്യൂസ് കടയ്ക്ക് മുൻപിൽ നിൽക്കുന്ന ആളെ എന്റെ കണ്ണുകൾ ശ്രദ്ധിച്ചത്. രോഹിത്!
അതെ, അത് അവൻ തന്നെയായിരുന്നു. ആ രൂപവും നിൽക്കുന്ന രീതിയും എനിക്ക് പെട്ടെന്ന് മനസ്സിലാകും.
“ചേട്ടാ… വണ്ടി നിർത്ത്!”
എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് ഓട്ടോ പൂർണ്ണമായി നിൽക്കുന്നതിന് മുൻപേ ഞാൻ പുറത്തേക്ക് ചാടി. ആ നിമിഷത്തിൽ എന്റെ ഉള്ളിൽ സന്തോഷം അലയടിക്കുകയായിരുന്നു.
ആ ഗുഹയിലെ ദുരന്തത്തിൽ നിന്ന് ഞാൻ മാത്രമല്ല, അവനും രക്ഷപ്പെട്ടിരിക്കുന്നു! ഈ ഭ്രാന്തൻ കാലഘട്ടത്തിൽ എനിക്ക് ആശ്വാസമായി അവൻ കൂടെയുണ്ടല്ലോ എന്നോർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.
ഞാൻ ഓടിച്ചെന്ന് അവന്റെ തോളിൽ ഇറുകെ പിടിച്ചു.
“ടാ… നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? ബാക്കിയുള്ളവരൊക്കെ എവിടെപ്പോയി?”
എന്റെ ശബ്ദം കിതപ്പുകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
പെട്ടെന്നുള്ള എന്റെ സ്പർശനത്തിൽ അവൻ ശരിക്കും ഞെട്ടിപ്പോയി. എന്റെ മുഖത്തേക്ക് വല്ലാത്തൊരു അമ്പരപ്പോടെ നോക്കിക്കൊണ്ട് അവൻ ചോദിച്ചു,
“അല്ല… ഇയാൾ എന്താ ഈ പറയുന്നേ?”
അവന്റെ ആ പ്രതികരണം എന്നെ വല്ലാതെ തളർത്തി. ആ കൊടുംകാട്ടിലെ ഓർമ്മകളിൽ അവൻ്റെ സമനില തെറ്റിയതാണോ? അവൻ എന്താ എന്നെ മനസ്സിലാകാത്തത് പോലെ നിൽക്കുന്നത്?
“എടാ… നീ എന്താ ഈ പറയുന്നേ? എന്നെ അറിയില്ലേ നിനക്ക്? ഞാൻ അശ്വിൻ! എടാ, നീയും ആ ഗുഹയിൽ നിന്നും ഇങ്ങോട്ടാണോ വന്നത്?”
