അമ്മ അവളെയിങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോൾ പേടിതോന്നുന്നുണ്ട്. കാരണം എനിക്കവളെ എന്റെ ഭാര്യയായി കാണാൻ കഴിയുന്നില്ല എന്നത് തന്നെ. എന്തുകൊണ്ടോ ഞങ്ങൾക്കിടയിൽ ഒരു അകൽച്ച…!! ഒരദൃശ്യവേലി ഞങ്ങളെ തമ്മിൽ വേർപെടുത്തുന്നുണ്ടായിരുന്നു. അതെന്താണ് എന്നുമാത്രമറിയില്ല.
കുറച്ചുനേരമെടുത്തപ്പോൾ ഞാൻ പഴയപടിയായി. എല്ലാവരും കൂടെ അടിപിടിയും പാട്ടും ബഹളവും ഒക്കെയായിരുന്നു പിന്നേ.
ഉച്ചക്ക് എല്ലാവരുങ്കൂടെ പുറത്തൊക്കെ കറങ്ങാനിറങ്ങി. അന്നെല്ലാവരും പുറത്ത് നിന്നാണ് ഭക്ഷണം കഴിച്ചത്.
“” ഏട്ടാ… എനിക്ക് ഐസ്ക്രീം വാങ്ങിത്തരുവോ..?! “”
അല്ലി എന്റെ പിന്നാലെ കൂടീട്ടുണ്ട്. ഇനിയത് കിട്ടാതെ അവളടങ്ങില്ല.
“” ഒരെണ്ണത്തിലൊതുക്കണം… നിനക്ക് പണ്ടേയുള്ള സൂക്കേടാ ഐസ്ക്രീം വലിച്ചുകേറ്റി തൊണ്ടവേദനയാന്നും പറഞ്ഞുള്ള കരച്ചില്…! അതോണ്ടൊരെണ്ണം വേണേ വാങ്ങിച്ചു തരം… “”
അത് കേട്ട് പെണ്ണോന്ന് ചിണുങ്ങിയെങ്കിലും ഒരെണ്ണം മതിയെന്ന് പറഞ്ഞു.
“” അതേയ് അവൾക്ക് മാത്രം പോരാ ഞങ്ങൾക്കും വേണം…!! “”
ഇത് കേട്ടോണ്ട് വന്ന അമ്മുവും ജിൻസിയും വിളിച്ചുപറഞ്ഞു.
“” ഡീ നിനക്ക് വേണോ..?!! “”
അവർക്കൊപ്പമുണ്ടായിരുന്ന തടകയോട് ജിൻസി ചോദിച്ചെങ്കിലും അവളതിന് മറുപടിയൊന്നും കൊടുത്തില്ല.
“” ഓഹ് വേണ്ടേൽ വേണ്ട…!! എടാ രണ്ടെണ്ണങ്കൂടെ… സ്ട്രോബെറി “”
ജിൻസി എന്നോട് പറഞ്ഞു.
താടക ഒന്നും പറഞ്ഞിരുന്നില്ലായിരുന്നു എങ്കിലും അവൾക്കും വേണം എന്ന് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒരുപക്ഷെ ഇന്നലത്തെ സംഭവത്തോടെയുണ്ടായ ചമ്മലാവാം അവളുടെ മൗനത്തിനു കാരണം.
ഞാനും അല്ലിയും ചെന്ന് ഐസ്ക്രീം വാങ്ങിച്ചു. എന്തുകൊണ്ടോ ഞാൻ അപ്പോൾ തടകക്ക് കൂടി വേണ്ടിയും വാങ്ങിയിരുന്നു. അതെന്തിനാണെന്ന് എനിക്കറിയില്ല. ഇനി വീണ്ടുമാ മനസാക്ഷി കാരണമാണോ എന്തോ…ഏത്..!!
ഐസ്ക്രീം എല്ലാവർക്കും കൊടുത്ത് അവസാനം ഉണ്ടായ ഒരെണ്ണം അല്ലി താടകക്ക് കൂടെ കൊടുത്തതും ജിൻസിയുടെ വിളയാട്ടം തുടങ്ങി.
“” രണ്ടുന്തമ്മില് വഴക്കാണെലെന്താ… എന്തൊരു സ്നേഹാന്ന് നോക്യേ… അവനവക്ക് വേണ്ടി ഐസ്ക്രീമൊക്കെ വാങ്ങിക്കൊടുക്കണു…!! എന്നിട്ട് പറയുമ്പോ രണ്ടും കണ്ടാ കീരീം പാമ്പും..!! “”
കോപ്പ് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി. അല്ലേലും എനിക്കെന്തിന്റെ കേടായിരുന്നു. ആജന്മ ശത്രുവിന് ഐസ്ക്രീം വാങ്ങിക്കൊടുത്തേക്കുന്നു ഊള…!! മനസാക്ഷി ഒരൊറ്റയാള് കാരണം വീണ്ടും വീണ്ടും കുഴീല് ചാടുകയാണ്.
പെഴച്ച മനസാക്ഷി.
താടക അതിനോടകം ഐസ്ക്രീം കഴിച്ചുതുടങ്ങിയിരുന്നു. അവളത് ആസ്വദിച്ചു കഴിക്കുന്നതിനിടെയാണ് അവളുടെയാ ഡയലോഗ് വന്നത്. അതോടെയാവളുടെ ചുണ്ടിലൊരു ചിരി മിന്നിമാഞ്ഞു.
അത് ജിൻസി കണ്ടെന്നു തോന്നണു.
“” നീ ചിരിക്കുവൊന്നും വേണ്ടമോളെ… ലേശം ഉളുപ്പുണ്ടേ വേണ്ടാന്നും പറഞ്ഞേച്ച് നീയിപ്പോ ഇത് വാങ്ങിക്കഴിക്കുവോ..!! “”
തടകയോടായി ജിൻസി പറഞ്ഞത് കേട്ടപ്പോ അവളൊന്ന് ചൂളി..
“” അതിനാരാ വേണ്ടാന്ന് പറഞ്ഞേ…! ഞാനൊന്നും പറഞ്ഞില്ലല്ലോ…!””
അവൾ കുട്ടികള് പറയണപോലെയത് പറഞ്ഞപ്പോൾ എല്ലാരുമവളെ നോക്കി ചിരിച്ചു.
പിന്നീട് അവിടേം ഇവിടേം ഒക്കെ കറങ്ങി സന്ധ്യയായപ്പോഴാണ് തിരിച്ച് ഫ്ലാറ്റിലെത്തുന്നത്.
“”കണ്ണാ…! ഞങ്ങള് നാളെ രാവിലെ പോവൂട്ടോ…! “”
പാർസൽ വാങ്ങിച്ചോണ്ടുവന്ന ബിരിയാണി എല്ലാവരും ഒപ്പമിരുന്നു കഴിക്കുമ്പോഴാണ് അമ്മ അത് പറഞ്ഞത്.
“” അതെന്താ… അമ്മയന്ന് പറഞ്ഞേയല്ലേ ഒരാഴ്ച ഇവിടെ നിന്നിട്ടേ പോവുള്ളൂന്ന്..!! “”
അത് കേട്ടപ്പോൾ സത്യത്തില് എന്തോ വല്ലാണ്ട് സങ്കടം തോന്നുന്നുണ്ടായിരുന്നു.
“” ശങ്കരേട്ടന്റെ ഏതോ ബന്ധു മരിച്ചെടാ… പുള്ളിയിന്ന് വയനാടേക്ക് പോയി. ഇനി ചടങ്ങൊക്കെ കഴിഞ്ഞേ തിരിച്ചുവരുള്ളൂ. അതുവരെ എവിടെയാരുമില്ലാണ്ട് എങ്ങനെയാ… ഒന്നുല്ലേ ടോമിക്ക് ഭക്ഷണമെങ്കിലും കൊടുക്കണ്ടേ…!! “”
ടോമി വീട്ടിലെ നായ്ക്കുട്ടിയാണ്. ഞാൻ ബാംഗ്ലൂർക്ക് വരുന്നതിന്റെ ഒന്നരമാസം മുന്നെയാണ് അവനെ വാങ്ങിക്കുന്നത്. ബീഗിൾ ബ്രീഡാണ് ടോമി. അടുത്ത വരവിന് അവനെ ഇവിടേക്ക് കൊണ്ടുവരണം എന്നൊക്കെ ഓർത്ത് ഇരിക്കുവായിരുന്നു ഞാൻ.
