പക്ഷേ തൊറ്റ് പിന്മാറാൻ ഞാനൊരുക്കമല്ലായിരുന്നു. അങ്ങനെ ദോശമാവ് ഏതാണ്ട് തീരാറായപ്പോഴേക്കും ഏതാണ്ട് ദോശയുടെ ഷേപ്പിനോട് തട്ടിക്കാവുന്ന ഒരു രൂപത്തിലേക് ഞാൻ എത്തിച്ചേർന്നു.
യുറേക്കാ… യുറേക്കാ… എന്നും വിളിച്ച് ആർകിമിഡീസ് തുണിയില്ലാണ്ട് ഓടിയപോലേ ഓടാനുള്ള സന്തോഷം ആയിരുന്നെനിക്കപ്പോൾ.
അങ്ങനെ ഒരു മൂന്ന് ദോശ ചുട്ട് അതൊരു പ്ലേറ്റിലേക്ക് മാറ്റിവച്ച് നോക്കുമ്പോഴാണ് മീൻവേട്ടാനിരിക്കുമ്പോൾ നോക്കിയിരിക്കണ പൂച്ചയെപ്പോലെ എന്നെയും ദോശയേയും മാറിമാറി നോക്കുന്ന താടക എന്റെ കണ്ണിൽ പെട്ടത്.
ആള് കുളിച്ച് ഒരുങ്ങി നിൽപ്പാണ്. പുതിയ ഡ്രസ്സ് ആണ്. ഒരുപക്ഷെ ജിൻസിയോട് എങ്ങാനും പറഞ്ഞ് വാങ്ങിപ്പിച്ചതാവും.
” മ്മ്മ്മ് …. ന്താ…?! ”
അവളെക്കണ്ട ഞാൻ തിരക്കി.
“മ്മ്ച്ചും…”
അവളൊന്നുമില്ല എന്ന അർത്ഥത്തിലൊന്ന് തോളുകുലുക്കി. വീണ്ടും അവളുടെ നോട്ടം ദോശയിലേക്ക് നീണ്ടു.
അപ്പൊ ദോശയുടെ മണമടിച്ച് ഇറങ്ങിവന്നതാണ് ശവം. വിശപ്പ് കാണും.
എന്നോട് ചോദിക്കാനുള്ള മടികൊണ്ടാണ് ഇവിടെ ചുറ്റിപ്പറ്റി നിക്കണത്…
” ന്നാ… വേണേലുണ്ടാക്കിത്തിന്ന്… ”
എന്നുമ്പറഞ്ഞ് ഞാൻ മാവ് അവിടെ വച്ച് ഉണ്ടാക്കിവച്ച ദോശ എടുത്ത് കുറച്ച് പഞ്ചസാര എടുത്ത് ഇട്ടു. അല്ലാണ്ട് കറിയുണ്ടാക്കാനും മാത്രമൊക്കെയുള്ള അഹങ്കാരമൊന്നും എനിക്കില്ലായിരുന്നു.
എന്നിട്ടും അവിടെ ചുറ്റിതിരിഞ്ഞ അവളെക്കണ്ട എനിക്ക് ഇത്തിരി ദേഷ്യം വന്നു.
ഞാൻ ആ കലിപ്പിൽ അവളെ നോക്കിയതും
” അത്… അതെനിക്ക് ഉണ്ടാക്കാനൊന്നും അറിയില്ല… ”
“അഹ്… എനിക്കും അറിയില്ലായിരുന്നു… ദേ ഇപ്പൊ പഠിച്ചേയുള്ളു… അതുപോലങ്ങ് ഉണ്ടാക്കിയേച്ചാ മതി… അല്ലാണ്ട് ഞാനുണ്ടാക്കിത്തന്നിട്ട് നീന്റണ്ണാക്കിലേക് ഒന്നുമിറങ്ങൂന്ന് കരുതണ്ട…! ”
പറഞ്ഞ് നാക്ക് വായിലിട്ടപ്പൊത്തന്നെ കാളിങ് ബെൽ മുഴങ്ങി… “സത്യം…. ” എന്ന് പറയാൻ ഒരുങ്ങിയതാ… പിന്നെ വേണ്ടാന്ന് വച്ചു.
അവൾ ചെന്ന് ഡോർ തുറന്നപ്പോ ദേണ്ടേ ഒരു കാസറോളുമായി ജിൻസിയും അമ്മുവും നിക്കുന്നു.
” ഇതെവിടുന്നാ ദോശ… ”
ജിൻസിയൊരു അത്ഭുതത്തോടെ ഞാൻ കഴിച്ചോണ്ടിരുന്ന ദോശയിലേക്ക് ഉറ്റുനോക്കി.
” അത് ഞാനുണ്ടാക്കിയതാ… ”
തേല്ലോരഭിമാനത്തോടെയാണ് ഞാൻ പറഞ്ഞത്.
” പ്ഫാ… നാറി…. എങ്കിപ്പിന്നെ നിനക്കിന്നലെ എഴുന്നള്ളിക്കായിരുന്നില്ലേ…. അവൻ ദോശയൊണ്ടാക്കാൻ നടക്കണു… നിന്റെക്കെ അണ്ണാക്കിത്തള്ളിതരാൻ രാവിലെ അഞ്ചരക്കെണീറ്റ് തുടങ്ങിയ പണിയാ… എന്നിട്ടവൻ….. ന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട നീയ്… ”
എന്റെ അഭിമാനം അവളുടെ ആ ഒറ്റ ആട്ടിൽ
സ്വയം കുഴികുത്തി സുഷുപ്തിയിലാണ്ടു. ജിൻസിയെ കാണുമ്മിഴിച്ച് നോക്കിയിരുന്നപ്പോൾ തടകയുടെ എക്കിച്ചിരി കേട്ടത്. പൊട്ടിവന്ന ചിരിയടക്കാൻ പാടുപെടുകയായിരുന്നു അവൾ.
ഞാനുണ്ടാക്കിയിട്ട് അവളൊന്നും തിന്നില്ലയെന്ന് പറഞ്ഞ് നാവ് വായിലേക്കിട്ടതും ജിൻസി ഫുഡ്മായിവന്നത് കണ്ടുള്ള കളിയാക്കലാണ് അത്. സത്യത്തില് ഞാനൊന്ന് ചൂളിപ്പോയി.
പക്ഷെയതൊട്ടും പുറത്ത് കാണിച്ചില്ല.
പക്ഷേ കാസറോളിലെ വിഭവം കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി.
ഓട്ടട… എനിക്കേറ്റവും ഇഷ്ടപ്പെട്ട പലഹാരം.
ഞാനതെടുക്കാൻ കൈനീട്ടിയപ്പോൾ ജിൻസിയെന്നെ തടഞ്ഞു.
” അങ്ങനെ നീയിപ്പോ ഇതീന്നെടുത്തു ഞണ്ണണ്ട…. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്ക്യ ദോശയല്ലേ… അത് ഞണ്ണിയേച്ചാ മതി… ”
പിന്നൊന്നും പറയാതെ കൊതിയടക്കി പഞ്ചസാരേം മുക്കി ദോശ തിന്നുമ്പോൾ
” എന്ത് രുചിയാ ജിൻസിയിതിന്… ആാാഹ…”
എന്നുമ്പറഞ്ഞ് താടകയെന്നെ പ്രലോഭപ്പിച്ചു.
പിന്നെയും എന്തൊക്കെയോ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാത്തമട്ടിലിരുന്ന് ദോശയും തിന്ന് ഞാനെണീറ്റ് പോയി.
എന്തൊക്കെപ്പറഞ്ഞാലും ഇഷ്ടപ്പെട്ട ഭക്ഷണം മുന്നീക്കൊണ്ട് വച്ച് അതൊന്ന് തൊടാമ്പോലും സമ്മയ്ക്കാത്തേന്റെ കലിപ്പിലായിരുന്നു ഞാൻ.
അമ്മു വീണ്ടും പഴയപടി ആയിട്ടുണ്ട്. വീണ്ടും സോറി പറയാൻപോയി അവളെ സങ്കടപ്പെടുത്തണ്ട എന്നോർത്ത് ഞാൻ പിന്നെയതേപ്പറ്റി ഒന്നും ചോദിക്കാൻ പോയില്ല.
റൂമിൽച്ചെന്ന് ബാഗും എടുത്ത് അമ്മുവിനോടും ജിൻസിയോടും പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ താടക കഴിത്തം മതിയാക്കി എന്റെ പിന്നാലെ വന്നു. ഞാൻ കൂട്ടാതെ പോകുമെന്ന് കരുതിയാവും. ബസ്സിന് പോണ ഞാനെന്തിനു അവളെ കൂട്ടണം.
“” അതേയ്…. വണ്ടിയെടുക്കണില്ലേ… “”
പാർക്കിങ്ങും കഴിഞ്ഞ് നടന്നയെന്നെക്കണ്ട് തടകയൊരു സംശയത്തോടെ ചോദിച്ചു.
“” നിന്റച്ഛൻ കൊണ്ടുവച്ചിട്ടുണ്ടോ കിണ്ടി…. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട… “”
അപ്പോഴായിരിക്കണം അവളും അതോർത്തത്. പിന്നെ ഒന്നും മിണ്ടാണ്ട് പിന്നാലെ വന്നു.
ബസ്‌റ്റോപ്പിൽ ഉള്ള തിരക്ക് കണ്ട് മനസ് മടുത്തതാണ്. പക്ഷേ പോയില്ലേലും ജോലിയൊക്കെ ഞാൻതന്നെ ചെയ്യണമല്ലോ എന്നോർത്തപ്പോൾ അവിടെ ബസ്സും കാത്ത് നിന്നു.
അങ്ങനെ ബസ്സിൽ തിക്കിത്തിരക്കി ഓഫീസിനു മുന്നിൽ ചെന്നിറങ്ങി. ഓഫീസിൽ കയറുമ്പഴേ എന്നേം തടകയേയും നോക്കിയുള്ള അവരുടെ ആക്കിച്ചിരി കണ്ടപ്പഴേ ഇവിടേം അത് ഫ്ലാഷ് ആയെന്നെനിക്ക് മനസിലായി.
ചാണകക്കുഴിയിൽ വീണ് ആകെ നാറിനിക്കണ എനിക്കെന്ത് പട്ടിത്തീട്ടം…!
അവർക്ക് പട്ടിവിലകൊടുത്ത് കാബിനിലേക്ക് നടക്കുമ്പോൾ തലതാഴ്ത്തി തന്റെ കാബിനിലേക്ക് പോവുന്ന തടകയെയാണ് കണ്ടത്.
അതിന് വലിയ വിലകൊടുക്കാതെ ഞാനെന്റെ ജോലികളിലേക്ക് കടന്നു. രണ്ടുദിവസങ്കൊണ്ട് അത്യാവശ്യം ഫയലുകളൊക്കെ വന്ന് കിടപ്പുണ്ട്. അതൊക്കെ ക്രോസ് ചെക്ക് ചെയ്ത് മാറ്റിവച്ചു. രഘു ഭായ് വന്ന് ഇടക്ക് നോക്കിവെക്കണ ഫായലൊക്കെ തടകയുടെ അടുത്തേക്ക് കൊണ്ടുപോകുന്നുണ്ട്.
പുള്ളി എന്നോട് കാര്യങ്ങളുടെ സത്യാവസ്ഥ ചോദിച്ചെങ്കിലും ഒന്നും പറയാനുള്ള മൂഡിൽ അല്ലായിരുന്നു ഞാൻ.
“” കേട്ടത് മുഴുവൻ സത്യമൊന്നുമല്ല ഭയ്യ…. പക്ഷേ ഇപ്പൊ അവളെന്റെ ഭാര്യയാണ് “”
വീണ്ടും വീണ്ടും അയാൾ ചോദിച്ചപ്പോൾ അത്രമാത്രം പറഞ്ഞ് അയാളെ ഒഴിവാക്കി.
” എന്റെ ഭാര്യ…!! ”
അതാലോചിച്ചപ്പോൾ എനിക്ക് ചിരി വന്നു. ആജന്മശത്രുക്കളായ ഞങ്ങൾ കല്യാണം കഴിച്ചു എന്ന് പറയണതിലും വലിയ തമാശയെന്താണ്. ജീവിതം നായനക്കിയെന്ന് കേട്ടിട്ടുണ്ടാവും… പക്ഷേ എന്റെ ജീവിതം താടകയാണ് നക്കിയത്.
ജോലിയൊക്കെ ഏതാണ്ടോതുക്കി ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴും താടക അവളുടെ കാബിൻ വിട്ട് പുറത്തിറങ്ങിയിട്ടില്ല.
അത് കാര്യമാക്കാതെ ഞാൻ കാന്റീനിലേക്ക് ചെന്നു.
സഹപ്രവർത്തകരുടെ കളിയാക്കലിന്റെയും കുത്തുവാക്കുകളുടെയും കാഠിന്യമേറിയെങ്കിലും ഭക്ഷണത്തിന്റെ വിലയറിയാവുന്നതുകൊണ്ട് അതിന് ചെവികൊടുത്തില്ല.
” സാർ… എങ്ങനുണ്ടായിരുന്നു… മാഡമെങ്ങനാ കൊള്ളാവോ… ഞങ്ങൾക്കെന്തേലും ഹോപ്പുണ്ടോ… ”