മനസ്സിൽ ഒരു നിരാശ തളംകെട്ടി നിന്നു. ഒരു സൈഡ് സീറ്റ് കാലിയായി, ഞാൻ അതിലേക്ക് ഒതുങ്ങിയിരുന്നു. അവളുടെ ഓർമ്മകൾ അന്നും രാത്രിയിൽ എന്നെ ഉറങ്ങാൻ അനുവദിച്ചില്ല.
രാവിലെ പതിവുപോലെ തയ്യാറെടുത്ത് ടൗണിലേക്ക് പുറപ്പെടാമെന്ന് ചിന്തിക്കുമ്പോൾ മറ്റൊരു കാര്യം എന്നെ അലട്ടാൻ തുടങ്ങി. എത്രനാൾ ഇങ്ങനെ അവളെ തിരഞ്ഞു നടക്കും? അവളെ കണ്ടെത്തുന്നത് വരെയോ? അതോ അവളെ എന്നെങ്കിലും കണ്ടുമുട്ടുമോ? ഇന്ന് കൂടി പോയി നോക്കാം, നടന്നില്ലെങ്കിൽ ബാക്കി വിധിക്ക് വിടാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
അങ്ങനെ, ടൗണിലെത്തിയ ഞാൻ ബസിൽ കയറി. ഇത്തവണ പഴയ ഡോർ സീറ്റിൽ നിന്നും മാറ്റി, ബസിന്റെ നടുഭാഗത്തുള്ള ഒരു സീറ്റിലായാണ് ഇരുന്നത്. പ്രതീക്ഷ വളരെ കുറവായിരുന്നെങ്കിലും, ഞാൻ അവൾക്കായി കാത്തിരുന്നു. വീണ്ടും പഴയതുപോലെ അവളുടെ സ്റ്റോപ്പ് എത്തി.
ബസ് നിർത്തി. ഞാൻ ഏന്തി വലിഞ്ഞ് പുറത്തേക്ക് നോക്കി. ബസിലുണ്ടായിരുന്നവർ എന്നെത്തന്നെ നോക്കുന്നത് ഞാൻ അറിഞ്ഞു. അവൾ ഇന്നും അവിടെ ഉണ്ടായിരുന്നില്ല. ഇന്നലത്തെ സങ്കടത്തേക്കാൾ വലുതായിരുന്നു ഇത്തവണ. സൈഡ് സീറ്റ് കാലിയായപ്പോൾ ഞാൻ അതിലേക്ക് ചാരിയിരുന്നു.
മനസ്സിൽ സങ്കടം അലയടിക്കുന്ന തിരമാലകളുമായി ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. സൈഡിൽ ഒരാൾ വന്നിരുന്നത് പോലും എന്നെ ബാധിച്ചില്ല. എന്റെ ശ്രദ്ധ മുഴുവൻ പുറത്തെ കാഴ്ചകളിലും, നഷ്ടപ്പെട്ട ആ മുഖത്തിലുമായിരുന്നു.
പെട്ടെന്ന് സൈഡിൽ നിന്ന് ഒരു ചോദ്യം! ഞാൻ കാണാൻ ആഗ്രഹിച്ച, കേൾക്കാൻ കൊതിച്ച അതേ ശബ്ദം! “ആരെയാ ഈ ഏന്തി വലിഞ്ഞൊക്കെ നോക്കിക്കൊണ്ടിരുന്നത്? അയ്യേ, ഇങ്ങനെ ഒക്കെ നോക്കാവോ? ആളുകൾ ശ്രദ്ധിക്കുന്നില്ലേ?”
ഒടുവിൽ, ആ ശബ്ദത്തിനുടമയിലേക്ക് ഞാൻ തിരിഞ്ഞു. അത് അവളായിരുന്നു! “ഇന്നലെ എവിടെയായിരുന്നു?” ഞാൻ ചോദിച്ചു, എന്റെ ശബ്ദത്തിൽ ചെറിയൊരു പരിഭവം കലർന്നിരുന്നോ എന്ന് സംശയം.
അവൾ ചെറുചിരിയോടെ പറഞ്ഞു: “ഇന്നലെയും ഇങ്ങനെ ഇതിൽ വന്ന് ചമ്മി ഇരിക്കുകയായിരുന്നോ? അതും എന്നെ കാണാൻ?”
അവൾ തുടർന്നു, “ഇന്നലെ ഉമ്മാക്ക് സുഖമില്ലായിരുന്നു, അതുകൊണ്ട് പോയില്ല. ഇന്ന് പിന്നെ വേറെ ആവശ്യത്തിന് ടൗണിൽ പോയിരുന്നു. ഞാൻ പിന്നിലൂടെയാണ് കയറിയത്. അപ്പോൾ മുതൽ നോക്കി നിൽക്കുവായിരുന്നു ഇയാളുടെ വെപ്രാളം. എന്താണ്, ആരെയാ നോക്കുന്നത്? എന്നെയാണോ?”
സത്യത്തിൽ, എല്ലാം അറിഞ്ഞുകൊണ്ടുള്ള അവളുടെ ആ ചോദ്യം എന്റെ ഉള്ളിൽ ചെറിയൊരു ദേഷ്യം ജനിപ്പിച്ചു. ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി.
“പിണങ്ങാതെ മാഷേ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ?” അവൾ പതിയെ പറഞ്ഞു.
“ഇല്ല, പിണങ്ങുന്നില്ല നീ നിന്റെ നമ്പർ താ,” ഞാൻ ഒരു ധൈര്യം സംഭരിച്ച് ചോദിച്ചു.
അതിന് മറുപടിയായി അവൾ പറഞ്ഞു: “ഇല്ലില്ല, അത് തരില്ല. എനിക്ക് നിങ്ങളുടെ ഇൻസ്റ്റാഗ്രാം തന്നാൽ മതി. ഞാൻ സമയം ആകുമ്പോൾ മെസ്സേജ് അയച്ചോളാം.”
അവൾ നമ്പർ തരാൻ മടിച്ചപ്പോൾ ഒരു നിമിഷം അവൾക്ക് എന്നിൽ വിശ്വാസം ഇല്ലാത്തത് പോലെ തോന്നി. എങ്കിലും, ഈ അവസരം എനിക്ക് വളരെ വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഞാൻ എന്റെ വിസിറ്റിംഗ് കാർഡ് എടുത്ത് അവൾക്ക് നേരെ നീട്ടി. ഒരു ആർട്ടിസ്റ്റ് കൂടിയായതുകൊണ്ട്, എന്റെ രണ്ട് നമ്പറും ഇൻസ്റ്റാഗ്രാം ഐ.ഡിയും അതിൽ ഉണ്ടായിരുന്നു.
കാർഡ് വാങ്ങി അവൾ കളിയാക്കി ചിരിച്ചു: “കാർഡൊക്കെ ഉണ്ടല്ലോ, ബല്യപുള്ളിയാണല്ലേ!” ആ കളിയാക്കൽ പോലും എനിക്കിഷ്ടപ്പെട്ടു. പിന്നെയും എന്തൊക്കെയോ സംസാരിച്ചു. അവളുടെ സ്റ്റോപ്പ് എത്തിയപ്പോൾ അവൾ ഇറങ്ങിപ്പോയി. ഞാൻ വീട്ടിലും എത്തി.
വീട്ടിലെത്തിയിട്ടും അവളുടെ വാക്കുകൾ ചെവിയിൽ മുഴങ്ങി. “സമയം ആകുമ്പോൾ മെസ്സേജ് അയച്ചോളാം.” എത്രനേരം കാത്തിരിക്കേണ്ടി വരുമെന്ന് എനിക്കറിയില്ലായിരുന്നു. ഫോൺ എടുത്താൽ ഇൻസ്റ്റാഗ്രാം തുറന്നു നോക്കി, പുതിയ മെസ്സേജുകൾ വന്നിട്ടുണ്ടോ എന്ന് ഒരുപാട് തവണ പരിശോധിച്ചു. ഓരോ നിമിഷവും ഓരോ യുഗമായി തോന്നി.
