പകരം എല്ലാവരുടെയും മുഖത്ത് ഒരു ഭയം.
ഒരു വല്ലാത്ത പരിഭ്രമം.
അവർ ആരെയോ കണ്ടിട്ട് പെട്ടെന്ന് അടങ്ങിയ പോലെ തോന്നി.
“ഇവന്മാർക്ക് എന്ത് പറ്റി?”
ഞാൻ മനസ്സിൽ ചോദിച്ചു.
ആ കൗതുകത്തിൽ ഞാനും ആ താറിലേക്ക് തന്നെ നോക്കി.
വണ്ടിയുടെ എഞ്ചിൻ ഇപ്പോഴും ഓടുന്നുണ്ടായിരുന്നു. കറുത്ത ഗ്ലാസുകൾക്കുള്ളിൽ ആരാണുള്ളതെന്ന് കാണാനും പറ്റുന്നില്ല.
പക്ഷേ ഒരു കാര്യം ഉറപ്പായിരുന്നു.
ഈ വണ്ടിയിൽ നിന്ന് ഇറങ്ങാൻ പോകുന്ന ആളെ ഇവന്മാർക്ക് നല്ല പരിചയമുണ്ട്.
അതും സാധാരണ പരിചയമല്ല.
ഇങ്ങനെ എല്ലാം വായും പൂട്ടി നിൽക്കാൻ മാത്രം ആരാണ് അതിനുള്ളിൽ ഇരിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ എനിക്കും കൂടിക്കൊണ്ടിരുന്നു.
പെട്ടെന്ന് താറിന്റെ ഡോർ തുറന്നു.
അതിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു.
ആദ്യ നോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരാൾ.
വെളുത്തു തുടുത്ത ശരീരനിറം. കണ്ടാൽ ഏകദേശം മുപ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നും. മെറൂൺ നിറത്തിലുള്ള സാരിയായിരുന്നു വേഷം. മുടിയെല്ലാം ഭംഗിയായി പിന്നിലേക്ക് ഒതുക്കി വെച്ചിരുന്നു.
അവർ വണ്ടിയിൽ നിന്ന് ഇറങ്ങിയ ഉടനെ നേരെ മായ കയറിയ കടയിലേക്ക് നടന്നു.
പോകുന്ന വഴിയിൽ ഒരു നിമിഷം അവർ എന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കി.
അപ്പോഴാണ് അവരുടെ മുഖം എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞത്.
പിങ്ക് നിറമുള്ള ചുണ്ടുകൾ. കൂർത്ത മൂക്ക്. മുഖത്തിന്റെ ഓരോ ഭാഗത്തിനും ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.
പക്ഷേ അതിലെല്ലാം മേലെ നിന്നത് അവരുടെ കണ്ണുകളായിരുന്നു.
നീല നിറത്തിന്റെ നേരിയ കലർച്ചയുള്ള പൂച്ചക്കണ്ണുകൾ.
ഒരു നിമിഷത്തേക്ക് എന്റെ നോട്ടം അതിൽ തന്നെ ഉടക്കി നിന്നു.
ആ കണ്ണുകളിൽ എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു. ആരെയും ഒന്ന് നോക്കാൻ നിർബന്ധിക്കുന്ന എന്തോ ഒന്ന്.
അവർ എന്നെ ശ്രദ്ധിച്ചോ ഇല്ലയോ എന്നുപോലും എനിക്ക് മനസ്സിലായില്ല. അത്രയും ചെറിയൊരു നിമിഷം മാത്രമായിരുന്നു അത്.
പിന്നെ അവർ തിരിഞ്ഞ് നേരെ കടയ്ക്കുള്ളിലേക്ക് കയറി.
ഞാൻ വീണ്ടും അവിടെ തന്നെ നിന്നു.
ചുറ്റും ഇപ്പോഴും ഒരു വല്ലാത്ത നിശ്ശബ്ദത.
കുറച്ച് മുമ്പ് എന്റെ നേരെ നടന്ന് വന്നിരുന്ന ആ സംഘത്തെ ഞാൻ ചുറ്റും നോക്കി.
ആരെയും കാണാനില്ല.
ഒരു നിമിഷം കൊണ്ട് എല്ലാവരും അപ്രത്യക്ഷരായ പോലെ.
“ഇവന്മാരൊക്കെ എങ്ങോട്ടാ പോയത്?”
ഞാൻ മനസ്സിൽ പറഞ്ഞു.
എന്റെ കണ്ണുകൾ വീണ്ടും താറിലേക്ക് നീങ്ങി.
അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്.
ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്തുള്ള സൈഡ് വിൻഡോവിലൂടെ കട്ടപുക പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു.
ആരോ സിഗരറ്റ് വലിക്കുകയാണ്.
അയാളുടെ മുഖം കാണാൻ എനിക്കും ഒരു ആകാംക്ഷ തോന്നി.
വെറുതെയല്ലല്ലോ ഒരു കൂട്ടം ആളുകൾ ഒരുനിമിഷം കൊണ്ട് അടങ്ങി നിൽക്കുന്നത്. ഒരു നാട്ടിലെ ഗുണ്ടകൾ വരെ വഴി മാറി നിൽക്കണമെങ്കിൽ ഇവൻ ചില്ലറക്കാരൻ ആവില്ല.
ഞാൻ താറിലേക്ക് തന്നെ നോക്കി നിന്നു.
വണ്ടിക്കുള്ളിൽ നിന്ന് വീണ്ടും പുക പുറത്തേക്ക് ഒഴുകി.
കുറച്ച് നിമിഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ ആ കട്ട പുക പതിയെ വായുവിൽ അലിഞ്ഞു തുടങ്ങി.
അപ്പോഴാണ് ഞാൻ അത് കണ്ടത്.
രണ്ട് കണ്ണുകൾ.
ആദ്യം അതുമാത്രമാണ് വ്യക്തമായി കാണാൻ കഴിഞ്ഞത്.
ഒരു നിമിഷം എന്റെ മനസ്സിലേക്ക് നേരത്തെ കടയിലേക്ക് കയറി പോയ ആ സ്ത്രീയുടെ മുഖം വന്നു.
അതെ.
അതേ നിറം.
അതേ നീല കലർന്ന പൂച്ചക്കണ്ണുകൾ.
പക്ഷേ ഒരു വലിയ വ്യത്യാസം ഉണ്ടായിരുന്നു.
അവരുടെ കണ്ണുകളിൽ ഒരു സൗന്ദര്യം ആയിരുന്നെങ്കിൽ, ഇവയിൽ ഒരു തണുത്ത കടുപ്പം ഉണ്ടായിരുന്നു.
ആരെയും കൂസാത്ത ഒരാളുടെ നോട്ടം.
