“അയ്യോ സർ…. അത്ര ദൂരമൊന്നുമില്ല…. ഇന്നൊരല്പം വൈകിപ്പോയി… സോറി സർ…!”, ഞാൻ വ്യഗ്രതപ്പെട്ട് പറഞ്ഞൊപ്പിച്ചു. അത് കേട്ടപ്പോൾ അയാൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു,
“ഞാൻ അങ്ങനെ ചോദിച്ചതല്ല. ചുമ്മാ കുശലാന്വേഷണം നടത്തിയതാണ്. അങ്ങനെ വൈകിയിട്ടൊന്നുമില്ല. കാലത്തെ ഭക്ഷണം ഞാൻ താഴെ ഒരു കടയിൽ നിന്ന് കഴിച്ചു. പുട്ട് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും കടലക്കറി സൂപ്പർ ആയിരുന്നു”.
അയാൾ വീണ്ടും പുഞ്ചിരിച്ചു.
“അകത്തേക്ക് കയറിക്കോളൂ. കാര്യമായ കാര്യങ്ങളൊന്നൂല്ല. ഉച്ചയ്ക്കുള്ള ഫുഡ് ഉണ്ടാക്കണം. ഇടയ്ക്ക് ഇവിടമെല്ലാം ഒന്ന് അടിച്ചുതുടച്ച് വൃത്തിയാക്കണം…. അങ്ങനെയൊക്കെ ബേസിക് ജോലികളേ ചെയ്യാനുള്ളൂ. അപ്പൊ കയറിക്കോളൂ ”
” ശരി സർ”.
ഞാൻ അകത്തേക്ക് കയറുമ്പോൾ അയാൾ എന്നോട് പറഞ്ഞു,
” ശോശന്ന….. എന്റെ പേര് വിഷ്ണു എന്നാണ്…. വിഷ്ണുദാസ്… എന്നെ അങ്ങനെ വിളിച്ചാൽ മതി…. അതാണ് എനിക്കിഷ്ടം…. ”
അതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ എങ്ങനെ അയാളെ പേരെടുത്ത് വിളിക്കും? മനസ്സിൽ തെറി വിളിച്ചാലും പുറത്തേക്ക് സർ എന്നോ മുതലാളി എന്നോ ഒക്കെയല്ലേ വരാൻ പാടുള്ളു. മറ്റൊന്നും എന്റെ വായിൽ വരാറില്ല. മറുപടിയൊന്നും പറയാനില്ലാതെ ഞാൻ ഒരു അളിഞ്ഞ ചിരി ചിരിച്ച് അകത്തേക്ക് കയറിപ്പോന്നു. അയാൾക്ക് നല്ല വട്ട് തന്നെ.
അല്ലെങ്കിൽ വേലക്കാരോട് പേരെടുത്ത് വിളിക്കാൻ പറയുമോ…. അകത്ത് നോക്കിയപ്പോൾ കുറെ പുസ്തകങ്ങൾ…. കുറെ എന്ന് പറഞ്ഞാൽ കുറെ കുറെ പുസ്തകങ്ങൾ! നടുമുറിയിലെ ടീപ്പോയിൽ കുറെയെണ്ണം. തറയിൽ പരന്നു കിടക്കുന്ന കുറെയെണ്ണം. സോഫയിൽ കുറച്ചെണ്ണം. വായനയുടെ അസുഖമുള്ള ആളാണ്.
അപ്പോൾ പിന്നെ ഇങ്ങനെ വട്ട് പറയുന്നതിൽ അത്ഭുതമില്ല. എനിക്ക് ചിരി വന്നു. അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ കറിസാധനങ്ങളെല്ലാമുണ്ട്. അയാൾക്ക് ഉച്ചത്തേക്ക് കഴിക്കാൻ എന്താ ഉണ്ടാക്കേണ്ടത് എന്ന് ചോദിച്ചറിയാൻ ഞാൻ ഉമ്മറത്തേക്ക് വന്നപ്പോൾ അയാളെ കാണാനില്ല.
നോക്കിയപ്പോൾ മുറ്റത്ത് ഒരു മൂലയിലുള്ള പൂമരത്തിന്റെ ചോട്ടിൽ നിന്ന് ഫോൺ ചെയ്യുന്നു. കോൾ കട്ടാക്കുന്നത് കണ്ടപ്പോൾ ഞാൻ അങ്ങോട്ടേക്ക് ചെന്നു.
“സർ…”
അയാൾ തിരിഞ്ഞുനോക്കി.
“ഉച്ചയ്ക്ക് കഴിക്കാൻ എന്താ വേണ്ടത്?”
അയാൾ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു,
“ശോശന്നയ്ക്ക് ഇഷ്ടമുള്ളത് എന്താന്ന് വച്ചാൽ ഉണ്ടാക്കിക്കോ… അവിടെ വേണ്ടതെല്ലാം സാറച്ചേച്ചി വാങ്ങി വച്ചിട്ടുണ്ട്. എന്ത് വേണമെങ്കിലും ഉണ്ടാക്കിക്കോളൂ…”
ഞാനും ഒന്ന് പുഞ്ചിരിച്ചു.
“ശോശന്ന കാലത്ത് എന്തെങ്കിലും കഴിച്ചിട്ടാണോ വന്നത്?”, അയാൾ ചോദിച്ചു.
അങ്ങനെ ഒരു ചോദ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു.
” ഇല്ല സർ…. തിരക്കായതുകൊണ്ട്…. ”
” എന്നെ പേര് വിളിച്ചാല്‍ മതി ശോശന്ന. മറ്റുള്ളവർക്ക് വിളിക്കാനല്ലേ നമുക്കെ പേര് തന്നിട്ടുള്ളത്…. ”
അയാൾ വീണ്ടും പുഞ്ചിരിച്ചു. മഞ്ഞുകൊണ്ട് വിളറിയ ആ മുഖത്ത് വെട്ടിച്ചെറുതാക്കി നിർത്തിയ താടിമീശകൾ കറുത്ത കുത്തുകളായി തെളിഞ്ഞ് കാണാമായിരുന്നു….
അടുക്കളയില്‍ പച്ചക്കറി അരിയുന്നേരം അകത്തുനിന്നും അയാൾ വിളിക്കുന്നത് കേട്ടു. തിരിഞ്ഞ് നോക്കിയപ്പോഴേക്കും അയാൾ അടുക്കളയിലെത്തിയിരുന്നു. ഒരു കവർ എനിക്ക് നേരെ നീട്ടി അയാൾ പറഞ്ഞു,
“ഇന്നാ…താഴത്തെ കടയിൽ നിന്നാണ്…. ശോശന്നയ്ക്ക് ദോശ ഇഷ്ടമാണല്ലോ അല്ലേ…? പുട്ടും ഇഡ്ഡലിയുമൊന്നും എല്ലാവർക്കും ഇഷ്ടപ്പെടില്ലല്ലോ…. അതാ ദോശ വാങ്ങിയത്…”
“അയ്യോ സർ…. ഇത് വേണ്ടായിരുന്നു….. ഞാൻ ഇവിടുന്നു എന്തെങ്കിലും കഴിച്ചേനെയല്ലൊ….!”.
ഞാന്‍ അങ്ങനെ പറഞ്ഞെങ്കിലും ഭക്ഷണം കൊണ്ടുവന്നത് എനിക്ക് ശരിക്കും ആശ്വാസമായിരുന്നു. വിശക്കുന്നുണ്ടായി. എങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല.
” ഇവിടുള്ളത് എന്തെങ്കിലും ഉണ്ടാക്കിയിട്ട് വേണ്ടേ.., അത് നമുക്ക് ഉച്ചയ്ക്ക് തിന്നാം… തൽക്കാലം ഇപ്പോൾ ഇത് കഴിക്ക്”, അയാൾ ഒരു നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.
