ശോശന്നയുടെ ഉത്തമഗീതം 10അടിപൊളി 

ഞാൻ നോക്കിയപ്പോൾ സാർ വരാന്തയിൽ നിൽക്കുന്നുണ്ട്. ഞാൻ പുഞ്ചിരിച്ചു.
“എന്താ സാർ…?”

“നമുക്ക് ഇന്നൊന്ന് പുറത്തുപോയാലോ?” സാർ ചോദിച്ചു.

എനിക്കത് വലിയ അത്ഭുതമായിരുന്നു. ഞാൻ വന്ന അന്ന് തൊട്ട് എങ്ങോട്ടും പോകാത്ത സാറാണ് ഈ പറയുന്നത്.

“എങ്ങോട്ടാണ് സാർ?”

“മാർക്കറ്റിൽ ഒന്ന് പോകാം. സാധനങ്ങൾ വാങ്ങാനില്ലേ. ഞാൻ പുറത്തൊക്കെ പോയിട്ട് ഒരുപാട് നാളായി”.

“പോകാം സാർ” എന്റെയുള്ളില്‍ നല്ല സന്തോഷമായിരുന്നു.

“എന്നാൽ അകത്ത് പോയി എന്തൊക്കെയാ വാങ്ങേണ്ടതെന്ന് നോക്കിയിട്ട് വായോ. ഞാൻ പോയി റെഡിയാകാം”.

ഞാൻ ശരിയെന്ന് തലയാട്ടി അടുക്കളയിലേക്ക് പോയി. സാധനങ്ങളെല്ലാം നോക്കി മനസ്സിൽ ലിസ്റ്റ് ഇട്ട് പുറത്തേക്കിറങ്ങിയപ്പോൾ സാർ ഒരുങ്ങിവന്ന് നടുമുറിയിലെ സോഫയിൽ ഇരിപ്പുണ്ടായിരുന്നു.

ഒരു വെളുത്ത ബനിയനും നീല ജീൻസും ഇട്ട്, ചീകിയൊതുക്കിയ മുടിയും വെട്ടിയൊതുക്കിയ താടിമീശയുമായി അവിടെയിരിക്കുന്ന സാറിനെ കണ്ടപ്പോൾ എന്ത് സുന്ദരനായിരിക്കുന്നു എന്നാണെനിക്ക് ആദ്യം തോന്നിയത്. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അദ്ദേഹം എഴുന്നേറ്റു. എന്തൊരു നല്ല മണമാണെന്നോ സാറിന്! ഞാൻ ഒരു നിമിഷം ആ മണത്തിൽ മയങ്ങിനിന്നുപോയി.

ഏതോ വിലകൂടിയ പെർഫ്യൂമിന്റെ സുഗന്ധമാണത്.
“പോവാം..” സാർ പറഞ്ഞു.

അദ്ദേഹം പുറത്തേക്കിറങ്ങുമ്പോൾ നടുമുറിയിലെ വലിയ ഷോക്കേസിന്റെ ചില്ലിൽ തെളിഞ്ഞുകാണുന്ന എന്റെ പ്രതിബിംബം ഞാൻ ഒന്ന് നോക്കി. അലക്കിയലക്കി നിറംമങ്ങിയ സാരി! കഴുത്തിൽ ചേർന്ന് പിണഞ്ഞുകിടക്കുന്ന കൊന്തയും കറുത്ത ചരടും, അതിൽ കോർത്ത മിന്നും! മുഷിഞ്ഞ് പിഞ്ഞിയ സ്വെറ്റർ. ഇരുണ്ടമുഖത്തെ കറുത്ത കൺതടങ്ങൾ! നേരിയ കൊഴുപ്പ് തൂങ്ങിയ അരക്കെട്ട്. അലങ്കോലമായ മുടിയിഴകൾ! ഞങ്ങൾ തമ്മില്‍ എത്ര വലിയ അന്തരമുണ്ടെന്ന് ആ രൂപം എന്നെ വീണ്ടും ഓർമ്മിപ്പിച്ചു. ഇടയ്ക്കെപ്പൊഴോ ഞാനത് മറന്നുപോയിരുന്നു…

“വാ ശോശന്നാ…” സാർ പുറത്തുനിന്ന് വിളിച്ചു. ഞാൻ നെസ്റ്റിന്റെ വാതിൽ പൂട്ടി ഇറങ്ങിയപ്പോഴേക്കും സാർ കാറെടുത്തു വന്നു. ഞാനും കാറിൽ കയറി. ഞങ്ങൾ വൈകാശിയിലെ മഞ്ഞിലേക്കിറങ്ങി. നേരെ പോയത് മാർക്കറ്റിലേക്കാണ്. കാർ ഒരിടത്ത് ഒതുക്കിയിട്ട് ഞങ്ങൾ ആ മുഷിഞ്ഞ കടകൾക്കിടയിലൂടെ നടന്നു. ഒരു തൂക്ക്സഞ്ചിയും താങ്ങി ഞാനും എന്റെ മുന്നിലൂടെ പ്രൗഢിയോടെ സാറും.

ഓരോന്നും വാങ്ങുമ്പോള്‍ സാർ എന്നോട് അഭിപ്രായം ചോദിക്കുന്നുണ്ടായിരുന്നു. എന്റെ ഇഷ്ടത്തിന് വാങ്ങാൻ വന്നതുപോലെ! കറി വെക്കാൻ എനിക്ക് ഇഷ്ടമുള്ളത് വാങ്ങിക്കണം, ചന്ദനത്തിരി എനിക്കിഷ്ടമുള്ള മണം വേണം, എനിക്കിഷ്ടമുള്ള സോപ്പ് വേണം…. അങ്ങനങ്ങനെ…!

എനിക്കെന്തോ എല്ലാം കൊണ്ടും നാണം വന്നു. അകലങ്ങൾ ഞാൻ വീണ്ടും മറന്നുപോവുകയായിരുന്നു…. എനിക്ക് സാറിനോട് കൈവിരലുകൾ കോർത്ത് നടക്കണമെന്നുണ്ടായിരുന്നു. ആ കൈയ്യിൽ കൈകോർത്ത് തോളോട് തോളുരഞ്ഞ് നടക്കണമെന്നുണ്ടായിരുന്നു….

ചുറ്റിലുമുള്ള പരിചിതരോടെല്ലാം എനിക്കിപ്പോള്‍ ദേഷ്യം തോന്നി…. ആരെയും അറിയാത്ത ഒരിടമായിരുന്നെങ്കിൽ…. അല്ലെങ്കിൽ ആരുമില്ലാത്ത ഒരിടമായിരുന്നെങ്കിൽ…! മഞ്ഞലിഞ്ഞു മാഞ്ഞ വെയിലില്‍ ഞാൻ അദ്ദേഹത്തിന്റെ നിഴലായി നടന്നു….

മാർക്കറ്റിൽ നിന്ന് തിരിച്ച് പോകുന്നേരം സാറിന് കാണാന്‍ കൊള്ളാവുന്ന എവിടേയെങ്കിലും കാഴ്ച്ച കാണാന്‍ പോകണമെന്ന് പറഞ്ഞു. ഒരുപാട് കാണാനുണ്ടെന്ന് ഞാൻ ഒരിക്കൽ പറഞ്ഞതുകൊണ്ട് ഞാൻ തന്നെ കൊള്ളാവുന്ന ഒരിടം പറഞ്ഞുകൊടുക്കാനാണ് പറയുന്നത്. അധികം ദൂരേയ്ക്ക് പോകാൻ താത്പര്യമില്ലാത്തകൊണ്ട് ഞാൻ തട്ടാത്തിപ്പാറയിലേക്ക് പോകാമെന്ന് പറഞ്ഞു.

തട്ടാത്തിപ്പാറ കോവിൽപ്പടിയ്ക്കരികിൽ തന്നെയാണ്. നെസ്റ്റിന്റെ അടുത്തൂടെ പടിഞ്ഞാട്ടേക്ക് നീളുന്ന വഴിയേ മുക്കാല്‍ കിലോമീറ്റർ പോയാൽ മതി. അതൊരു ചെറിയ വെള്ളച്ചാട്ടമാണ്. ഏലക്കാടുകൾക്കരികിൽ ഒരു നേരിയ അരുവി ഉരുളൻപാറകളുടെമേൽ വന്നു വീണ് ഒഴുകിയിറങ്ങുന്ന വളരെ ചെറിയ ഒരു വെള്ളച്ചാട്ടം.

Leave a Reply

Your email address will not be published. Required fields are marked *