ആ ചോദ്യം ഇഷ്ട്ടപെടാത്ത പോലെ സുധി തിരിച്ചു ചോദിച്ചു.
“വണ്ടിയിൽ കേറുന്നവർ ചരിത്രം മുഴുവനും പറയണം എന്നുണ്ടോ..? ”
ഓട്ടോയുടെ കുലുക്കത്തിനു അനുസരിച്ചു
ശ്യാമയുടെ മടിയിൽ നിന്ന് സുധിയുടെ കാല് കുലുങ്ങി. ശ്യാമ സുധിയുടെ കാലിൽ പിടിച്ചു.
ആ സമയം ശ്യാമയുടെ ഫോണിൽ ഒരു കോൾ വന്നു.
“ഹലോ.. ഇത് സുധി എന്ന് പറഞ്ഞാളുടെ വൈഫിന്റെ നമ്പർ അല്ലേ…? ബൈക്ക് അപകടത്തിൽപെട്ട സുധിയുടെ… ഞാൻ സാം സാറിന്റെ വക്കീൽ ഓഫീസിൽ നിന്ന് വിളിക്കുന്നതാണ്.. ”
ശ്യാമ ഇരുന്നു പരുങ്ങി. എന്ത് പറയണം എന്ന് മനസ്സിൽ ആയില്ല. ഇവർക്കൊക്കെ എന്റെ നമ്പർ എങ്ങനെ കിട്ടി.
“അല്ല. നിങ്ങൾക്ക് ആള് മാറിപോയതാ..?” ശ്യാമ പറഞ്ഞു.
“അയ്യോ!!! സോറി കേട്ടോ.. പക്ഷെ അങ്ങനെ വരാൻ വഴിയില്ലല്ലോ? ഞങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ഈ നമ്പർ ആണല്ലോ കിട്ടിയത്..?”
അത് കൂടി കേട്ടപ്പോൾ ശ്യാമക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.
“ആണെങ്കിൽ തന്നെ നിങ്ങൾക്ക് എന്താ വേണ്ടത്…?” ശ്യാമ ചോദിച്ചു.
“സോറി… മേഡം.. മേഡം നല്ല മൂഡിൽ അല്ലെന്ന് തോന്നുന്നു. ഞാൻ പിന്നെ വിളിക്കാം.” അതും പറഞ്ഞു അവർ ഫോൺ വെച്ചു.
“എന്ത് പറ്റി..? . ആരാ വിളിക്കുന്നത്?”
ശ്യാമയുടെ സംസാരം കേട്ടപ്പോൾ സുധി ചോദിച്ചു.
“ഏതോ ഒരു വക്കീൽ ഓഫീസിൽ നിന്ന് വിളിച്ചതാ..”
“ആണോ!!!? ഞാൻ ഈ കാൾ പ്രതീക്ഷിച്ചതാ.. എന്റെ ഫോൺ പോയത് കൊണ്ട്. ഈ നമ്പറിൽ വിളിച്ചത് ആയിരിക്കും. എന്നാലും ഈ നമ്പർ അവർക്ക് എവിടുന്ന് കിട്ടി. ”
സുധി ചോദിച്ചെങ്കിലും ശ്യാമ അതിന് മറുപടി പറഞ്ഞില്ല. സുധിയും പിന്നെ ഒന്നും മിണ്ടിയില്ല. കുറച്ചു സമയത്തിന് ശേഷം ഓട്ടോ ശ്യാമയുടെ വീട്ടിനു മുന്നിൽ എത്തി. അവർ ഓട്ടോയിൽ നിന്ന് ഇറങ്ങി ചുറ്റും ഒന്ന് നോക്കി. ആരും അടുത്തെങ്ങും ഇല്ല.. ശ്യാമ കൊടുത്ത പണം വാങ്ങി ഓട്ടോ വേഗം തന്നെ പോയി.
ശ്യാമ നേരത്തെ ചെയ്തത് പോലെ സുധിയുടെ കൈ പിടിച്ചു തന്റെ തോളിൽ കൂടെ ഇട്ട് മെല്ലെ വീട്ടിലേക്ക് നടന്നു. ശ്യാമയുടെ വീടിന്റെ മുറ്റം വരെയൊന്നും വണ്ടി പോകില്ല.
ശ്യാമ സുധിയെ താങ്ങി പിടിച്ചു വീടിന്റെ മുറ്റത്തു എത്തി. സുധി അകത്തു കയറാതെ അവിടെ തറയിൽ ഇരുന്നു.
“ഇവിടെ ഇരിക്ക് കേട്ടോ.. ഞാൻ അമ്മയോട് പറഞ്ഞിട്ട് വരാം..”
ശ്യാമ സുധിയോട് പറഞ്ഞു വാതിൽ തുറന്നു അകത്തേക്ക് കയറി. സുധി വീടിനു ചുറ്റും ഒന്ന് നോക്കി. നല്ല വൃത്തിയുള്ള സ്ഥലം.. അടുത്തെങ്ങും വീടുകളും ഇല്ല.
അകത്തു ശ്യാമ അമ്മയോട് സംസാരിക്കുകയായിരുന്നു.
“അമ്മേ എന്റെ ഒരു കൂട്ടുകാരിയുടെ ഏട്ടൻ ഒരു അപകടത്തിൽ പെട്ടു ഹോസ്പിറ്റലിൽ ആയിരുന്നു. അവൾ എന്നെ വിളിച്ചു ഏട്ടനെ കുറച്ചു ദിവസം ഇവിടെ ആക്കാമോ എന്ന് ചോദിക്കുന്നു. ഞാൻ എന്താ പറയേണ്ടത്. അയാൾ ഇവിടെ വന്നിട്ടുണ്ട്.?”
“അതെങ്ങനെയാ മോളെ നമ്മൾ രണ്ടു പെണ്ണുങ്ങൾ മാത്രം ഉള്ള ഒരു വീട്ടിൽ. ഒരാളെ കയറ്റി താമസിക്കുന്നത്.? ആളുകൾ എന്ത് പറയും. മാത്രമല്ല. അയാൾ എങ്ങനെ ഉള്ള ആൾ ആണെന്ന് നമുക്ക് അറിയില്ലല്ലോ?”
“അതോർത്തു അമ്മ പേടിക്കേണ്ട.. അയാൾ ഞാൻ ജോലിക്ക് പോകുന്ന സ്കൂളിൽ മാറ്റം കിട്ടി വന്നതാ.. അപ്പോഴാ ഇങ്ങനെ ഒരു അപകടം നടന്നത്. ഇവിടെ ആകുമ്പോൾ സ്കൂളിൽ പോകാനും എളുപ്പം ആണെല്ലോ. പിന്നെ അയാൾക്ക് ഇപ്പോൾ നടക്കാനും ഒന്നും കഴിയില്ല. കാലിനും കൈക്കും പരിക്കുണ്ട്. കുറച്ചു ഭേദം ആയാൽ ഇവിടെ നിന്നും മാറി താമസിക്കാൻ പറയാം. ”
“ആ!!! മോൾക്ക് വിശ്വാസം ആണെങ്കിൽ ആയിക്കോ..”
സത്യം പറഞ്ഞാൽ അപ്പോഴാണ് ശ്യാമ ആ കാര്യത്തെ കുറച്ചു ചിന്തിക്കുന്നത്. രണ്ടു പെണ്ണുങ്ങൾ മാത്രം ഉള്ള വീട്ടിൽ തികച്ചും അന്യനായ ഒരാളെ എങ്ങനെ താമസിപ്പിക്കും. അയാളെ കുറച്ചു തനിക്കു ഒന്നും അറിയില്ലല്ലോ.?
അമ്മയും ശ്യാമയുടെ കൂടെ പുറത്തേക്ക് വന്നു. സുധിയെ നോക്കി. സുധി മുറ്റത്തു കാൽ നീട്ടി വെച്ച് സിറ്റൗട്ടിലെ തറയിൽ ഇരിക്കുകയായിരുന്നു.
