“… ആ ഫോട്ടോ എടുത്ത് കഴിഞ്ഞോ. ദേ തേജസിന് ഒരു സെൽഫി എടുക്കണം എന്ന്…” ഫോട്ടോ എടുത്ത് കഴിഞ്ഞതും എന്റെ കൈയിലെ ഫോൺ തട്ടിപ്പറിച്ച് നിരഞ്ജൻ പറഞ്ഞു.
“… ലോക്ക് അഴിച്ചു താ ഞാൻ സെൽഫി എടുത്ത് തരാം…” വേറെ വഴിയില്ലാതെ ഫോണിലെ ലോക്ക് അഴിച്ചതും നിരഞ്ജൻ എന്റെ ഫോണുമായി മുന്നിലേക്ക് കേറി നിന്നും.
“… എല്ലാരും ചേർന്ന് നിന്നെ. എന്താടാ തേജസേ നീ ചിരിക്കാത്തെ. ദേവൂ നീയും ഒന്ന് ചിരിച്ചേ…” അങ്ങനെ ദേവനെയും കിച്ചുവിനെയും എല്ലാം ഉൾപ്പെടുത്തി നിരഞ്ജൻ സെൽഫി എടുത്തു.
“…നീ നിന്റെ വാക്ക് പാലിച്ചില്ലെങ്കിലും ഞാൻ എന്റെ വാക്ക് പാലിച്ചിട്ടുണ്ട്. നിനക്ക് വേണ്ടി പന്തിയിൽ ഒരു തൂശന്നില ഇട്ടിട്ടുണ്ട് പോയി മൂക്ക്മുട്ടെ നക്കിയിട്ട് വീട്ടിൽ പോടാ…” നിരഞ്ജൻ പുച്ഛത്തോടെ എന്റെ കൈയിലേക്ക് ഫോൺ വെച്ചു. ഒന്നും മിണ്ടാനാകാതെ ദേവൂനെ നോക്കാൻ കഴിയാതെ തലകുനിച്ച് അപമാനിതനായി ഞാൻ ആ മണ്ഡപത്തിൽ നിന്നും ഇറങ്ങി.
കൺവെട്ടത്ത് നിന്നും മായും മുമ്പ് തിരിഞ്ഞ് ദേവൂനെ നോക്കി ആ വേളയിൽ എന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരുതരം നീറ്റലായിരുന്നു.
ഞാൻ സ്വന്തമാക്കാൻ സ്വപ്നം കണ്ടവൾ
കാലത്തിന്റെ തിരയിൽ ഒഴുകിപ്പോയി…
എന്നെ സ്വന്തമാക്കാൻ ഹൃദയം നീട്ടിയവളും
വിധിയുടെ കാറ്റിൽ വഴിതെറ്റി.
“… ആശാനേ മതിയാക്ക് ഇങ്ങനെ കുടിച്ചിട്ട് എന്ത് ചെയ്യാനാ…” അന്ന് രാത്രി ഷോപ്പിൽ തേജസ് കിച്ചുവിനെ കൊണ്ട് കുപ്പി വാങ്ങി അടി തുടങ്ങി.
“… നീ മിണ്ടാതെ ഒഴിക്കുന്നുണ്ടോ😡…”
“… ഇപ്പൊത്തന്നെ ഓവറ ഇങ്ങനെ കുടിച്ചിട്ട് ഇപ്പൊ എന്ത് കിട്ടാനാ…” കിച്ചു മുന്നിലെ കുപ്പി മാറ്റികൊണ്ട് തേജസിനോട് ചോദിച്ചു.
“… ദേവൂനെ ഞാൻ മനഃപൂർവം ആ കുഴിയിലേക്ക് തള്ളിയിട്ടില്ലെടാ. എന്നോടുള്ള ദേഷ്യം മുഴുവൻ അവൻ അവളോട് തീർക്കും…” വീണ്ടും കുടിച്ചോണ്ട് തേജസ് പറഞ്ഞു.
“… ചേച്ചിടെ വീട്ടുകാർക്ക് ഇല്ലാത്ത വിഷമം എന്തിനാ ആശാന്…”
“… വിഷമം ഉണ്ടെടാ വിഷമം ഉണ്ട്. ആരും ഇല്ലാതിരുന്ന സമയത്ത് അവളെ ഉണ്ടായിരുന്നുള്ളു എനിക്ക് ഒരു ആശ്വാസത്തിന്. അങ്ങനെ ഉള്ള അവൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർക്കുമ്പോൾ…”
“… എന്നാപ്പിന്നെ വിളിച്ചിറക്കി കെട്ടണമായിരുന്നു…”
“… അപ്പൊ ദേവൻ…”
“… 🤬 ദേവന്റെ അ…” തേജസ് കിച്ചുവിനെ തുറിച്ചു നോക്കിയതും പറയാൻ വന്ന തെറി അവൻ പാതിയിൽ വിഴുങ്ങി.
“… അല്ല പിന്നെ മനുഷ്യന് ദേഷ്യം വരില്ലേ. ദേവേട്ടനോട് എല്ലാം തുറന്ന് പറയാൻ പറഞ്ഞാൽ അതിന് വയ്യ, ദേവൂചേച്ചിയെ ഇഷ്ട്ടം ആണോന്ന് ചോദിച്ചാൽ അതിനും ഉത്തരം ഇല്ല എന്നിട്ട് കള്ളും കുടിച്ചു മോങ്ങാൻ മാത്രം ഒരു കുരുവും ഇല്ല😡…” ദേഷ്യം സഹിക്കാൻ വയ്യാതെ കിച്ചുവും അവന് വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു.
“… അവളെ എനിക്ക് തിരിച്ചു കിട്ടില്ല എന്ന് മനസിലായപ്പോഴാടാ ഞാൻ എത്രമാത്രം അവളെ സ്നേഹിക്കുന്നെന്ന് എനിക്ക് മനസ്സിലായെ…” ചങ്കുപൊട്ടി തേജസ് കരഞ്ഞു. കിച്ചുവിനും എന്ത് പറയണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു.
“… ആശാൻ ഇങ്ങനെ വിഷമിക്കാതെ. വാ എഴുന്നേൽക്ക് നമുക്ക് വീട്ടിൽ പോവാം…”
വീണ്ടും കുടിക്കണം എന്ന് വാശിപിടിച്ച തേജസിനെ എങ്ങനെയോ വണ്ടിയിൽ കേറ്റി വീടിന്റെ ഉമ്മറത്ത് പ്രതിഷ്ഠിഷ് ബെല്ലും അടിച്ച് കിച്ചു മുങ്ങി. തേജസിന്റെ അമ്മ ഈ അവസ്ഥയിൽ കിച്ചുനെ കണ്ടാൽ ചിലപ്പോ കിച്ചുവിനും വഴക്ക് കിട്ടും എന്ന പേടിയിൽ അവൻ മുങ്ങി.
“… നീ ഇത് എവിടെ ആയിരുന്നെടാ. ദേവൂന്റെ കല്യാണത്തിന് എന്നെ അവിടെ ഒറ്റക്കാക്കി നീ എങ്ങോട്ടാ മുങ്ങിയെ…” വാതിൽ തുറന്ന് തേജസിനെ കണ്ടതും അമ്മ ചോദിച്ചു.
