മെസേജ് അയച്ചത് എന്റെ അനിയന്‍ ആയിരുന്നു.
ആ മെസേജിന് പുറകെ മറ്റൊരു മെസേജ് കൂടി വന്നു, ഇത് എന്റെ അനുജത്തി ആയിരുന്നു.
അതു കഴിഞ്ഞ് മൂന്നാമത്തെ മെസേജ് കൂടി വന്നു.
ഇപ്പോൾ എന്റെ രണ്ടാനമ്മ ആയിരുന്നു.
രണ്ട് വയസ്സുള്ളപ്പോഴാണ് എനിക്ക് ജന്മം നല്‍കിയ എന്റെ അമ്മ ഏതോ അസുഖം മൂലം മരണപ്പെട്ടത്. അമ്മയെ ഒരുപാട് സ്നേഹിച്ചിരുന്ന എന്റെ അച്ഛൻ ശരിക്കും തകർന്നു പോയിരുന്നു.
പക്ഷേ, അച്ഛന്‍റെ ബന്ധുക്കളും എന്റെ മരിച്ചു പോയ അമ്മയുടേയും ബന്ധുക്കളും, പിന്നെ അച്ഛന്‍റെ സുഹൃത്തുക്കളും, അടുപ്പമുള്ള അയല്‍ക്കാരും എല്ലാം നിര്‍ബന്ധിച്ചപ്പോള്‍ ഒരു കൊല്ലം കഴിഞ്ഞ് അച്ഛൻ രണ്ടാം വിവാഹത്തിന് സമ്മതിച്ചു.
ആ ബന്ധത്തില്‍ ജനിച്ചവര്‍ ആണ് എന്റെ അനുജന്‍ രാകേഷും, എന്റെ അനുജത്തി നെഷിധയും. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ച ഇരട്ടകള്‍ ആണവർ. ഇപ്പോൾ രണ്ടുപേരും ഫസ്റ്റ് ഇയര്‍ ബി.സി.എ. പഠിക്കുകയാണ്.
അച്ഛന്‍റെ രണ്ടാം വിവാഹം കഴിഞ്ഞ് അച്ഛൻ ഭയന്നത് പോലെ ഒന്നും തന്നെ സംഭവിച്ചില്ല. എന്റെ രണ്ടാനമ്മ, സുധ, എന്നെ അവരുടെ സ്വന്തം മകനായി തന്നെയാ സ്നേഹിച്ചതും വളര്‍ത്തിയതും. എനിക്കും എന്റെയീ അമ്മയോട് സ്നേഹം മാത്രമേയുള്ളു.
രാകേഷിന് എന്നോട് സ്നേഹം ഉണ്ടെങ്കിലും അവനത് പുറത്ത് കാണിക്കാറില്ല, ചിലപ്പോൾ അതുകൊണ്ടാവാം ഞാനും അവനോട് അധിക സ്നേഹം കാണിക്കാത്തത്.
പക്ഷേ നെഷിധയ്ക്ക് എന്നെ ജീവനാണ്, അതുപോലെ എന്റെ ജീവനേക്കാളും വലുതാണ് നെഷിധ എനിക്ക്.
എന്നാൽ എനിക്കു തരുന്ന സ്നേഹത്തിന്‍റെ പകുതി പോലും നെഷിധ രാകേഷിന് കൊടുക്കാത്ത കാരണം ഇപ്പോഴും എനിക്കറിയില്ല.
ഒരുപക്ഷേ കുഞ്ഞുനാൾ തൊട്ടേ നെഷിധയെ എന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് നടന്നത് കൊണ്ടുമാവാം.
എനിക്ക് 6 വയസ്സ് ഉള്ളപ്പോൾ ആണ് എന്റെ അനിയനും അനിയത്തിയും ജനിച്ചത്. അവരെ എന്റെ കൈയിൽ തരാൻ ഞാൻ എപ്പോഴും ശാഠ്യം പിടിക്കുമായിരുന്നു. പക്ഷേ ഏതാനും മാസങ്ങൾ കഴിഞ്ഞ് അവരുടെ കഴുത്ത് ഉറച്ച ശേഷം മാത്രമാണ് അമ്മ അവരെ എന്റെ മടിയില്‍ കിടത്തി തന്നത്.
മൂന്ന് വയസ്സ് വരെ രാകേഷ് അമ്മയെ വിട്ട് ആരോടും പോവില്ലായിരുന്നു. എന്റെ മടിയില്‍ കിടത്തിയ നിമിഷം തന്നെ അവന്‍ കരയാന്‍ തുടങ്ങും, അതുകൊണ്ട് അവനെ ഞാൻ എടുക്കില്ല.
പക്ഷേ നെഷിധ അങ്ങനെയല്ല. അവൾ എപ്പോഴും എന്റെ മടിയില്‍ കരയാതെ കിടന്ന് കളിക്കും. അവളെ എടുത്തുകൊണ്ട് നെഞ്ചോട് ചേര്‍ത്തു പിടിച്ചു നടക്കുന്നത് എനിക്ക് പ്രിയപ്പെട്ട കാര്യമായിരുന്നു. അങ്ങനെ ഞാൻ സ്കൂൾ കഴിഞ്ഞു വന്നാലും, അവധി ദിവസങ്ങളിലും ഒക്കെ ഞാൻ നെഷിധയുടെ കൂടെയാണ് സമയം ചിലവഴിച്ചിരുന്നത്.
അതുപോലെ നെഷിധ എപ്പോഴും എന്നോടാണ് കൂടുതൽ അടുപ്പവും സ്നേഹവും കാണിച്ചിരുന്നത്. സ്കൂള്‍ ആയാലും കോളേജ് ആയാലും അവിടെ നടന്ന മുഴുവന്‍ കാര്യങ്ങളും നെഷിധ എന്നോട് പറയുന്നത് ശീലമാക്കിയിരുന്നു. ആ സ്വഭാവം ഇപ്പോഴും തുടരുന്നു. എന്നും ക്ലാസ് കഴിഞ്ഞ് വീട്ടില്‍ വന്നതും കോളേജില്‍ നടന്ന എല്ലാ കാര്യങ്ങളും വാട്സ്ആപ് വഴി അവള്‍ ഒന്ന് വിടാതെ എന്നോട് പറയും.
ഇവിടം മതിയാക്കി അച്ഛൻ നാട്ടില്‍ പോയശേഷം, വീടിനടുത്തുള്ള ഞങ്ങളുടെ വസ്തുവിൽ തന്നെ സ്വന്തമായി ഒരു വലിയ ടെക്സ്റ്റൈല്‍ തുടങ്ങിയിരുന്നു. അച്ഛനും അമ്മയും ചേര്‍ന്നാണ് അതിനെ നോക്കി നടത്തിയിരുന്നത്, കൂടാതെ കടയില്‍ ജോലിക്ക് കുറെ സ്റ്റാഫ്സും ഉണ്ട്.
അച്ഛന്‍റെ മരണശേഷം അമ്മയാണ് അതിനെ നോക്കി നടത്തുന്നത്. അതിൽ നിന്നും നല്ല വരുമാനവും ലഭിക്കുന്നുണ്ട്.
ഞാൻ ഒരു പുഞ്ചിരിയോടെ എന്റെ മൊബൈലില്‍ നോക്കി.
അവർ മൂന്ന് പേരും എനിക്ക് അയച്ച മെസേജസ് വായിച്ചു നോക്കി ഞാൻ ചിരിച്ചു.
കോളേജില്‍ നിന്ന് പോകുന്ന ആറ് ദിവസത്തെ ടൂറായിരുന്നു വിഷയം.
അതിന് കാശ് വേണമെന്ന് രാകേഷും നെഷിധയും അയച്ച മെസേജ് ആയിരുന്നു ആദ്യത്തെ രണ്ടെണ്ണം.
അവര്‍ക്ക് ആവശ്യത്തിനുള്ള കാശ് കൊടുത്തിട്ടുണ്ട്, അതുകൊണ്ട് ഞാൻ അവര്‍ക്ക് ഒന്നും കൊടുക്കരുത് എന്നായിരുന്നു എന്റെ അമ്മയുടെ മെസേജ്.
ഇന്ന് വ്യാഴാഴ്‌ച…. അപ്പോ ഇനി 3 ദിവസം കഴിഞ്ഞാല്‍ അവരുടെ ടൂറ് ആരംഭിക്കും.
ഞാൻ അമ്മയുടെ ഫോണിൽ വീഡിയോ കോൾ ചെയ്തു.
എന്റെ അമ്മയുടെ അടുത്തു തന്നെ അനിയനും അനിയത്തിയും ഉണ്ടായിരുന്നു.
അവർ മൂന്ന് പേരും ഒരേസമയം സംസാരിച്ചതും ഞാൻ ചിരിച്ചു കൊണ്ട് കണ്ണുരുട്ടി കാണിച്ചു.
അവസാനം അമ്മ അവരെ തള്ളി മാറ്റി കൊണ്ട് എന്റെ ഇവിടത്തെ വിശേഷം എല്ലാം ചോദിക്കുകയും കേള്‍ക്കുകയും കഴിഞ്ഞ ശേഷം പറഞ്ഞു, ‘വിക്രം മോനെ, അവർ ചോദിക്കുമ്പോളെല്ലാം നി ഇങ്ങനെ കാശും കൊടുത്തു കൊണ്ടിരുന്നാ ഈ രണ്ട് കഴുതകളും വഷളായി പോകും. അല്ലേലും അവർ ചോദിക്കാതെ തന്നെ ഇടയ്ക്കിടെ അവരുടെ അക്കൗണ്ടിലേക്ക് നീ കാശ് അയച്ചു കൊടുക്കുന്ന നിന്നേയാ പറയേണ്ടത്….!’ അമ്മ കപടദേഷ്യത്തിൽ പറഞ്ഞു.
‘അമ്മയും ഇടയ്ക്കിടെ അവര്‍ക്ക് കാശു കൊടുക്കുന്നത് ഞാനും അറിയുന്നുണ്ട്.’ ഞാൻ ചിരിച്ചു.
‘ആവശ്യത്തിന് മാത്രമല്ലേ അവര്‍ക്കു ഞാൻ കാശു കൊടുക്കുന്നത്…. നി അങ്ങനെയാണോ ചെയ്യുന്നേ? അവരെ നീ വഷളാ—’
‘ മതി മതി… അമ്മ ഓരോന്ന് പറഞ്ഞ് എന്റെ ഏട്ടന്‍റെ നല്ല സ്വഭാവം മാറ്റാൻ നോക്കണ്ട…., മൊബൈൽ ഇങ്ങ് തന്നെ.’
അമ്മയുടെ കൈയിൽ നിന്നും നെഷിധ മൊബൈൽ പറിച്ചെടുത്തു കൊണ്ട് ചിരിച്ചു.
‘അമ്മ പറയുന്നതൊന്നും എന്റെ ഏട്ടന്‍ കേള്‍ക്കരുതെ. അമ്മയ്ക്ക് ഇപ്പോ കുശുമ്പും പരദൂഷണവും ഇച്ചിരി കൂടുതല—’ അതും പറഞ്ഞ് അവൾ അമ്മയെ ഇട കണ്ണിലൂടെ നോക്കി.
‘ ഡീ…..! നിന്നെ ഞാൻ….. ങ്ഹാ.’ അമ്മ ചിരിച്ചുകൊണ്ട് കൈ ഓങ്ങിയതും അവൾ ഓടി ദൂരെ പോയി നിന്നിട്ട് ചിരിച്ചു. അതുകണ്ട് ഞാനും ചിരിച്ചു.
അന്നേരം രാകേഷ് നെഷിധയ്ക്ക് പിന്നില്‍ വന്നു നിന്നിട്ട് ചോദിച്ചു, ’നാളെ ഏട്ടന്‍ ഞങ്ങടെ അക്കൌണ്ടിൽ കുറച്ച് പണം ഇട്ടു തരാമോ?’ സങ്കടം അഭിനയിച്ചു കൊണ്ട് അവന്‍ തുടർന്നു, ‘ഈ പിശുക്കി അമ്മ തന്ന പണം ഒന്നിനും തികയില്ല, രണ്ട് ദിവസത്തില്‍ ഞങ്ങൾ തെണ്ടി തിരിയും, സംശയമില്ല.’
‘എന്നെയും മറക്കല്ലേ, ഏട്ടാ….’ നെഷിധയും വിളിച്ചുകൂവി.
‘ശരി, ഞാൻ അയച്ചുതരാം.’ ചിരിച്ചുകൊണ്ട് ഞാൻ സമ്മതിച്ചു.
‘അയ്യോ, ഇങ്ങനെ വിളിച്ചു കൂവല്ലെ കുട്ടികളെ! എന്റെ ചെവി പൊട്ടുന്നു. ഫോൺ ഇല്ലാതെ തന്നെ നിങ്ങൾ രണ്ടിന്‍റെയും ഒച്ച വിക്രം കേട്ടിട്ടുണ്ടാവും.” അമ്മ പറഞ്ഞു. “എന്നാലും അയ്യായിരം രൂപ വീതം തന്നിട്ടും തികയുന്നില്ലെന്ന് പറയുന്നത് കുറച്ച് കൂടിപ്പോയി’ അമ്മ കുറ്റപ്പെടുത്തി.