ഞങ്ങളുടെ വീട്ടില്‍ നിന്നും 50 കിലോമീറ്ററിലധികം ദൂരമുണ്ട് അഞ്ചന ചേച്ചിയുടെ വീട്ടിലേക്ക് പോകാൻ.
അഞ്ചന ചേച്ചിയും നെഷിധയും എപ്പോഴോ ഉറ്റ സുഹൃത്തുക്കളായി മാറിയിരുന്നു. നാലഞ്ച് വട്ടം അഞ്ചന ചേച്ചി ഞങ്ങളുടെ വീട്ടില്‍ വന്നിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും ഞാൻ നാട്ടില്‍ ഇല്ലായിരുന്നു. അതുപോലെ എന്റെ അമ്മയും എന്റെ സഹോദരങ്ങളും രണ്ടു തവണ അവളുടെ വീട്ടിലും പോയിട്ടുണ്ട്.
എന്റെ അച്ഛൻ മരിച്ച അതേ ദിവസം ചേച്ചിയുടെ വല്യമ്മയും ക്യാൻസർ കാരണം മരിച്ചു പോയിരുന്നു. അതുകൊണ്ട് ചേച്ചിക്ക് വരാൻ കഴിഞ്ഞിരുന്നില്ല.
ഇനി ഞാൻ നാട്ടില്‍ പോകുമ്പോൾ അവളുടെ വീട്ടില്‍ ഒരുമിച്ച് പോകാമെന്ന് അമ്മ കഴിഞ്ഞ ആഴ്ച എന്നോട് പറഞ്ഞതാ. പക്ഷേ ഇപ്പോൾ ചേച്ചിയാണ് ദുബായില്‍ വരുന്നത്.
‘എന്ന ശരി മോളെ, ഞാൻ വെക്കുവാ’ എന്റെ ഫോണിൽ അഞ്ചന ചേച്ചിയുടെ മെസേജ് വന്നത് കണ്ടിട്ട് ഞാൻ പറഞ്ഞു.
‘ഈ ഏട്ടന് ഇപ്പോഴൊക്കെ സ്നേഹം തീരെയില്ല’ നെഷിധ ചിണുങ്ങി.
‘എന്റെ പൊന്നുമോളെ അഞ്ചന ചേച്ചി ഒരു വോയ്സ് മെസേജ് അയച്ചിട്ടുണ്ട്, ചിലപ്പോ എന്തെങ്കിലും അത്യാവശ്യം ആയിരിക്കും, അതൊന്ന് കേള്‍ക്കട്ടെ’ നെഷിധയെ ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
‘എന്നാ ബൈ’ അവൾ ദേഷ്യത്തില്‍ കട്ടാക്കി.
നെഷിധ ദേഷ്യത്തില്‍ കട്ടാക്കിയതിൽ എനിക്ക് വിഷമം തോന്നി. അവളുടെ കാര്യം അങ്ങനെയാണ്, നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും എന്നോട് ദേഷ്യപ്പെടുകയും പിണങ്ങുകയും ചെയ്യും, പക്ഷേ അധികനേരം അവള്‍ക്ക് പിണങ്ങിയിരിക്കാൻ കഴിയില്ല എന്നും എനിക്കറിയാം.
നെഷിധയ്ക്കൊരു സോറി അയച്ച ശേഷം ഞാൻ അഞ്ചന ചേച്ചിയുടെ വോയ്സ് മെസേജ് കേട്ടു.
ബോര്‍ഡിങ് പാസ് കിട്ടി എന്നായിരുന്നു മെസേജ്.
*ഓക്കേ* എന്ന് റിപ്ലൈ ചെയ്തിട്ട് ഞാൻ അവളുടെ ആദ്യം തൊട്ടുള്ള വോയ്സ് മെസേജസ് ഓരോന്നായി പ്ലേ ചെയ്ത് കേള്‍ക്കാന്‍ തുടങ്ങി.
അവളുടെ ആ മധുര സ്വരം എത്ര കേട്ടിട്ടും മതിയായില്ല.
*****************
രാവിലെ 5:10ന് അലാറം കേട്ടാണ് ഉണർന്നത്. അത് ഓഫ് ചെയ്തിട്ട് മൊബൈലില്‍ മെസേജ് വല്ലതും വന്നിരുന്നോ എന്നു നോക്കി.
നെഷിധയുടെ ഇരട്ട വാക്കുള്ള മെസേജ് കണ്ടിട്ട് ഞാൻ പുഞ്ചിരിച്ചു.
*സോറി. ഉമ്മ* എന്നായിരുന്നു മെസേജിൽ. എനിക്ക് അവളോട് മനസ്സു കവിഞ്ഞ സ്നേഹം തോന്നി. ഒരിക്കലും അവളോടുള്ള വാത്സല്യം എനിക്ക് കുറയില്ല.
*ഉമ്മ. ഹഗ്*
ഞാൻ ടൈപ്പ് ചെയ്തയച്ച ശേഷം ബാത്റൂമിൽ കേറി.
5:30 ആയതും ജോഗിങ്ങ്ന് തയാറായി. മൊബൈല്‍ റൂമിൽ തന്നെ ചാര്‍ജ് ചെയ്യാൻ ഇട്ടു. ജോഗിങ്ങിന് പോകുമ്പോൾ മൊബൈൽ ഞാൻ ഒഴിവാക്കിയിരുന്നു.
എന്റെ ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങിയതും പ്രഷോബ് ചേട്ടന്‍റെ ഫ്ലാറ്റ് നോക്കി അല്‍പ്പനേരം ഞാൻ നിന്നു.
അഞ്ചന ചേച്ചി വന്നിട്ടുണ്ടാവും. എന്റെ മനസ്സ് പിടച്ചു. കോളിങ് ബെൽ അടിക്കാന്‍ എന്റെ കൈ തരിച്ചു. അവളെ ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍, എന്റെ മനസ്സ് ആശിച്ചു.
പക്ഷേ അഞ്ചര മണിക്ക് അടുത്ത ഫ്ലാറ്റിലെ ബെല്ലടിക്കുന്നത് മോശമാണെന്ന് തോന്നിയത് കൊണ്ട് ഞാൻ ലിഫ്റ്റ് വഴി താഴേക്ക് വന്നു.
ജോഗിങ് ചെയ്തു കൊണ്ടിരുന്ന സമയമത്രയും അഞ്ചന ചേച്ചിയെ കുറിച്ചായിരുന്നു എന്റെ ചിന്ത.
ചേച്ചിയെ പിക് ചെയ്യാൻ അയാൾ എയർപോർട്ടിൽ പോയോ എന്നുപോലും ഞാൻ അന്വേഷിക്കാത്തതിൽ എനിക്ക് കുറ്റബോധം തോന്നി.
6:25ന് പതിവ് ജോഗിങ് കഴിഞ്ഞ് ഫ്ലാറ്റിലെത്തിയതും ഞാൻ കുളിച്ച് ഫ്രെഷായി. എന്നിട്ട് മൊബൈൽ എടുത്തു നോക്കി.
എന്റെ പർസനെൽ സെക്രട്ടറി ആയ മറിയ തോമസ് ഇന്നത്തെ സ്കെജുൽ അയച്ചിരുന്നു : 9 മണിക്ക് ക്ലയന്‍റ് മീറ്റിംഗ്; 12 മണിക്ക് ഞാൻ അറേഞ്ച് ചെയ്യാൻ പറഞ്ഞിരുന്ന സ്റ്റാഫ് മീറ്റിംഗ്; പിന്നെ എന്റെ കമ്പനി ഫാബ്രിക്കേഷൻ യാര്‍ഡ് മാനേജര്‍, റിസ്വാൻ, ഞാനുമായി ഒരു അപോയൻമെൻറ്റ് റിക്വസ്റ്റ് ചെയ്തിരിക്കുന്നു; പിന്നെ 2 പുതിയ പ്രോജക്റ്റ് എന്റെ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് മറ്റൊരു സ്റ്റാഫ് മീറ്റിംഗ് 3 മണിക്ക് അറേഞ്ച് ചെയ്താൽ എനിക്ക് ഓകെ ആണോ എന്ന മറിയയുടെ ഒരു ചോദ്യവും.
