മറിയ ഇവളെ എന്തോ പറഞ്ഞ് ബ്രെയിന്‍ വാഷ് ചെയ്തിട്ടുണ്ട്, സംശയമേയില്ല. അവള്‍ക്ക് എന്തിന്‍റെ കേടായിരുന്നു.. എനിക്കൊന്നും മനസ്സിലായില്ല.
“മറിയ നിന്നോട് എന്താണ് പറഞ്ഞത്?” ഞാൻ ചോദിച്ചതും അവളെന്നെ തുറിച്ചു നോക്കി.
“എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ തന്നെയാ മറിയയും പറഞ്ഞത്.”
“പക്ഷേ അവള്‍ എന്താണ് പറഞ്ഞത്..!?”
“എനിക്ക് നി സമാധാനം തരില്ലേ, വിക്രം?” കയ്യിലിരുന്ന കരണ്ടിയെ ദേഷ്യത്തില്‍ എറിഞ്ഞു കൊണ്ട് അവൾ അലറി. “ഇനിയും എന്നെ ശല്യം ചെയ്താൽ ഇവിടന്ന് ഞാൻ ഇറങ്ങി പോകും..” കോപത്തിൽ കരഞ്ഞു കൊണ്ട് അവൾ ഒച്ച വച്ചു.
അവളുടെ അലര്‍ച്ചയും കരച്ചിലും കേട്ട് ഞാൻ ഞെട്ടി വിറച്ചു നിന്നു. സങ്കടം എന്നില്‍ നിറഞ്ഞു.. കണ്ണില്‍ കണ്ണുനീര്‍ മുട്ടി നിന്നു.. എന്റെ ചുണ്ടുകള്‍ പോലും വിറച്ചു. എന്റെ ഹൃദയം വിണ്ടുകീറിയത് പോലെ വേദനിച്ചു.
എന്റെ അകവും പുറവും എല്ലാത്തിനെയും തിളച്ച എണ്ണയില്‍ മുക്കി പിടിച്ചത് പോലെയാണ് വേദനിച്ചു പൊള്ളിയത്.
ശരീരം വിറച്ചു തുള്ളി.. വിറച്ചു കൊണ്ട് ഞാൻ എങ്ങനെയോ നടന്ന് ഹാളിലേക്ക് വന്ന് സോഫയ്ക്ക് അടുത്തതായി ഇരുന്നിട്ട് അതിലേക്ക് ചാരി.
എത്ര നേരം വെറും പ്രതിമ കണക്കെ ഇരുന്നെന്നറിയില്ല… അവള്‍ ഫുഡ് എല്ലാം. മേശപ്പുറത്തു കൊണ്ട് വന്നപ്പോള്‍ ആണ് ഞാൻ അനങ്ങുകയെങ്കിലും ചെയ്തത്.
“വന്ന് കഴിക്ക്, വിക്രം.” ഒരു മയവുമില്ലാതെ അവള്‍ പറഞ്ഞു. ഞാനും യാന്ത്രികമായി പോയിരുന്ന് കഴിച്ചിട്ട് എന്റെ പാത്രവും കഴുകി വച്ച ശേഷം ബാൽക്കണിയിലേക്ക് വന്നു.
എത്രയോ മണിക്കൂര്‍ കഴിഞ്ഞ് ഞാൻ അകത്ത് വന്നപ്പോ അവളുടെ റൂം പൂട്ടിയിരുന്നത് കണ്ടു. ഞാനും എന്റെ റൂമിലേക്ക് ചെന്നു.
രാത്രി മുഴുവനും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഭ്രാന്ത് പിടിച്ച പോലെ രാവിലെ നാല് മണിക്ക് ഞാൻ വിരണ്ടു നടന്നു. അല്‍പ്പം സമാധാനം കിട്ടാൻ വേണ്ടി അന്നേരം തന്നെ ജോഗിംഗിന് ഇറങ്ങി. ഒരു ഭ്രാന്തനെ പോലെയാണ് ഞാൻ ഓടിയത്. ഒരു ലക്ഷ്യവും ഇല്ലാതെ ഞാൻ ഓടി. അവസാനം എനിക്ക് ഓടാൻ കഴിയാതെ വന്നതും ഒരു ഒഴിഞ്ഞ സ്ഥലത്ത് ഇരുന്നുകൊണ്ട് പേപ്പട്ടിയെ പോലെ കിതച്ചു.
മണിക്കൂറുകൾ കഴിഞ്ഞ് ഞാൻ മെല്ലെ എഴുനേറ്റ് നടന്നു. വീട്ടില്‍ വന്നപ്പോ എട്ട് മണി കഴിഞ്ഞിരുന്നു. അഞ്ചന കുളിച്ചൊരുങ്ങി ഓഫീസിൽ പോകാൻ റെഡിയായിട്ടാണ് നിന്നത്.
അവളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം പോലും എനിക്കില്ലായിരുന്നു. എന്നെ കുറ്റപ്പെടുത്തി നോക്കുന്ന ആ കണ്ണുകളെ നേരിടാനുള്ള കരുത്ത് എനിക്കില്ലായിരുന്നു. അവൾ എന്റെ മുഖത്ത് നോക്കിയോ എന്നൊന്നും അറിയില്ല. ഞങ്ങൾ പരസ്പരം സംസാരിച്ചുമില്ല…
മേശപ്പുറത്ത് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി അടച്ചു വെച്ചിരുന്നത് ഞാൻ കണ്ടു.
ഒടുവില്‍ ഞാനും കുളിച്ച് വന്ന ശേഷം ഒരുമിച്ച് തന്നെയാ കഴിച്ചത്. എത്ര ശ്രമിച്ചിട്ടും ഒരിക്കല്‍ പോലും തല ഉയർത്തി അവളെ നോക്കാൻ എനിക്ക് കഴിഞ്ഞില്ല.
അവസാനം ഫ്ലാറ്റും പൂട്ടി ഞങ്ങളിറങ്ങി. അവളുടെ മൗനവ്രതത്തെ ഞാനായിട്ട് മുടക്കാനും ശ്രമിച്ചില്ല.
മരവിച്ച മനസ്സോടെ ഞാൻ വണ്ടി ഓടിച്ചു. എന്റെ ജീവനറ്റ കണ്ണുകള്‍ ചിമ്മുന്നുണ്ടോന്ന് പോലും ഞാൻ അറിഞ്ഞില്ല. ഹൃദയത്തില്‍ ഭാരം മാത്രം നിറഞ്ഞു നിന്നു.
ഓഫിസിലെ എന്റെ സീറ്റില്‍ ഇരുന്നുകൊണ്ട് ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി. ഉച്ചക്ക് റാം, മറിയ, അഞ്ചന എന്നിവർ ഓരോരുത്തരായി വന്ന് എന്നോട് എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തു.. പക്ഷേ എന്റെ കേള്‍വി നഷ്ട്ടപ്പെട്ടത് പോലെ എനിക്കൊന്നും കേട്ടില്ല. ചിലപ്പോ കഴിക്കാൻ പോകുന്നില്ലെ എന്നോ മറ്റോ ചോദിച്ചതാവാം. ഞാൻ ആരെയും നോക്കിയില്ല.
ആരോടും മിണ്ടാതെ ഞാൻ ലാപ് ടോപ്പിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. പിന്നീടാരും എന്നെ ശല്യം ചെയ്യാൻ വന്നില്ല.
എപ്പോഴോ എന്റെ ചിന്തകളെ വീണ്ടെടുത്ത് കൊണ്ട് കമ്പനി കാര്യങ്ങളില്‍ ഞാൻ മുഴുകി. കുറെ ജോലി ഉണ്ടായിരുന്നത് കൊണ്ട് എന്റെ ശ്രദ്ധയെ ഞാൻ അതിൽ ചെലുത്തി.
അഞ്ച് മണിക്ക് ഞാൻ തല്‍ക്കാലത്തേക്ക് ജോലി നിർത്തി എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
അഞ്ചനയും മറിയയും എന്നെയും കാത്ത് നിന്നിരുന്നു. ഞാൻ അവരുടെ മുഖത്ത് നോക്കാതെ അവര്‍ക്കൊപ്പം നടന്ന് ലിഫ്റ്റിൽ കേറി.
താഴെ എന്റെ വണ്ടിക്കടുത്തു തന്നെ മറിയയുടെ കാറും ഉണ്ടായിരുന്നു. എന്റെ വണ്ടിയെ അൺലോക്ക് ചെയ്ത് ഞാൻ അകത്ത് കേറി. പക്ഷേ അഞ്ചന മടിച്ചു നിന്നു.
“സർ പൊയ്ക്കോളു. ഞാൻ മറിയയുടെ വീട്ടിലേക്കാണ് പോകുന്നത്.” അവള്‍ പറഞ്ഞു.
എനിക്ക് അല്‍ഭുതം ഒന്നും തോന്നിയില്ല. എന്നാൽ എന്റെ ഹൃദയത്തെ ഫ്രൈ പാനിലിട്ട് വറുക്കാന്‍ തുടങ്ങിയത് പോലെ പൊള്ളി.
പക്ഷേ ഒന്നും മിണ്ടാതെ എന്റെ വണ്ടിയെ ഓടിച്ചു കൊണ്ട് ഞാൻ പോയി.
പിന്നീടുള്ള ദിവസങ്ങളും മറിയയുടെ കൂടെയായിരുന്നു അവളുടെ താമസം. പക്ഷേ ഒരു ഭ്രാന്തനെ പോലെയാണ് എന്റെ ഫ്ലാറ്റിൽ ഞാൻ ജീവിച്ചത്. ഉള്ളില്‍ ഒരു മാനസിക രോഗിയായി ഞാൻ മാറിയിരുന്നു എന്ന് പോലും ഞാൻ സംശയിച്ചു.
വീട്ടില്‍ ഞാൻ ഫുഡ് ഉണ്ടാക്കിയില്ല. ദിവസവും ഒരു നേരം മാത്രം ഏതെങ്കിലും ഹോട്ടലിൽ കേറി എന്തെങ്കിലും പേരിന് കഴിച്ചു. മുക്കാല്‍ ഭക്ഷണവും വേസ്റ്റ് ആയി. അതുകൊണ്ട് ഞാൻ മലബാര്‍ ഹോട്ടലിൽ മാത്രം പോയില്ല.
അഞ്ചന കഴിയുന്നത്ര എന്റെ മുന്നില്‍ വരാതെ ഒഴിഞ്ഞു നടന്നു. ഫോൺ ചെയ്താലും അവള്‍ എടുക്കാറില്ല. എത്ര മെസേജ്ചെയ്തിട്ടും മറുപടി പോയിട്ട് അവള്‍ മെസേജിനെ നോക്കുക പോലും ചെയ്തില്ല.
അങ്ങനെ വെള്ളിയാഴ്ചയൂം എത്തി. അന്ന് ക്ലയന്റ് ഓഫീസിൽ വച്ച് പുതിയ പ്രോജക്റ്റ് തുടങ്ങുന്നതിന് മുന്നോടിയായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.
മറിയയെ അവളുടെ കാറിൽ വരാനാണ് ഞാൻ പറഞ്ഞത്. അങ്ങനെ മീറ്റിംഗിന് പോയി കാര്യങ്ങളൊക്കെ ചർച്ച ചെയ്തു.
മീറ്റിംഗ് കഴിഞ്ഞ് മൂന്ന് മണിക്കാണ് ഞങ്ങൾ തിരികെ ഓഫീസിൽ വന്നത്. മറിയയും എന്റെ പിന്നാലെ എന്റെ ഓഫീസ് റൂമിലേക്ക് വന്നു.
എനിക്ക് എതിരായി അവളും ഇരുന്നിട്ട് എന്റെ നിർദ്ദേശങ്ങൾ എന്താണെന്നറിയാൻ എന്നെ നോക്കി.
“തിങ്കളാഴ്ച രാവിലെ സ്റ്റാഫ് മീറ്റിംഗ് അറേഞ്ച് ചെയ്യണം, എന്‍ജിനീയര്‍സ് ഉള്‍പ്പെടെ. അത് കഴിഞ്ഞ് നമ്മുടെ സബ് കോൻട്രാക്റ്റസുമായി മറ്റൊരു മീറ്റിംഗ് അറേഞ്ച് ചെയ്യണം. അപ്പോ ഇതിന്‍റെ ടൈമിംഗ് എങ്ങനെയെന്ന് മറിയ തീരുമാനിച്ച് എല്ലാവർക്കും മെസേജ് കൊടുക്കൂ.”