“എട്ടര ആവുമ്പോ ഇറങ്ങാം, ചേച്ചി.” മറുപടി പറഞ്ഞതും അവൾ കട്ടാക്കി, ചെറിയൊരു അകല്‍ച്ച എന്നോട് കാണിക്കാൻ ശ്രമിക്കുന്നത് പോലെ!
സമയം ആറര ആയതേയുള്ളു. ഞാൻ പോയി സാവധാനത്തില്‍ കുളിച്ചിട്ടു വന്ന ശേഷം എന്റെ ഫ്ലാറ്റാകെ പ്രതീക്ഷയോടെ ഒന്ന് നടന്നു നോക്കി. പക്ഷേ ചേച്ചി എന്റെ ഫ്ലാറ്റിലേക്ക് തിരികെ വന്നിട്ടില്ലായിരുന്നു.
ഞങ്ങൾക്കിടയിൽ ഒന്നും വേണ്ടെന്ന് അവള്‍ കാര്യമായിട്ട് തന്നെയാണോ എടുത്തിരിക്കുന്നത്?
യേയ്.. അങ്ങനെയാവില്ല. എന്തായാലും അവൾ ഇപ്പൊ ഇങ്ങോട്ട് വരും. സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പോയി ചേച്ചിക്കും ചേര്‍ത്ത് കോഫീ ഉണ്ടാക്കി.
അപ്പോഴും അവളെ കാണാത്തത് കൊണ്ട് ഞാൻ കോൾ ചെയ്തു.
‘വീടൊക്കെ ഞാൻ അടിച്ചു വാരുകയാ, വിക്രം.. സമയമാവുമ്പൊ ഇവിടന്ന് ഞാൻ ഇറങ്ങാം.’ അതും പറഞ്ഞ് അവള്‍ കട്ടാക്കി.
നീറുന്ന മനസ്സോടെ ഒറ്റക്ക് എങ്ങനെയോ കോഫീ കുടിച്ചിട്ട് ഞാൻ റെഡിയായി.
എട്ടര മണിക്ക് ഫ്ലാറ്റും പൂട്ടി ഇറങ്ങവേ അവളും ഫ്ലാറ്റും പൂട്ടി ഇറങ്ങുന്നത് കണ്ടു.
ഞാൻ അവളെ തന്നെ നോക്കി നിന്നെങ്കിലും അവള്‍ എന്റെ മുഖത്ത് നോക്കിയില്ല.
“പാസ്പോര്‍ട്ട് എടുത്തോ?” അവസാനം അവളോട് ഞാൻ ചോദിച്ചു.
“ബാഗില്‍ ഉണ്ട്.” സ്വന്തം ഹാന്‍ഡ് ബാഗില്‍ തട്ടിക്കൊണ്ട് എന്നെ നോക്കാതെ തന്നെ അവള്‍ മറുപടി തന്നു.
ഞങ്ങൾ താഴേക്ക് വന്ന് എന്റെ വണ്ടിയില്‍ കേറി. പോകുന്ന വഴിക്ക് ഒരു സ്റ്റുഡിയോയില്‍ നിർത്തി ചേച്ചിടെ ഫോട്ടോയും എടുത്തു കൊണ്ടാണ് പോയത്.
“എന്തെങ്കിലും നമുക്ക് കഴിച്ചാലോ..?” ഞാൻ ചോദിച്ചു.
“ഞാൻ വീട്ടില്‍ നിന്ന് കഴിച്ചിട്ടാണ് വന്നത്.” ഒരു കൂസലുമില്ലാതെ കള്ളം പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞു വന്നു. പക്ഷേ കരയാതെ ഞാൻ എങ്ങനെയോ കണ്‍ട്രോള്‍ ചെയ്തു.
“നിന്നെ എനിക്ക് സ്നേഹിക്കാതിരിക്കാൻ കഴിയുന്നില്ല… നിന്നെ വിട്ടുപോകാനും കഴിയുന്നില്ല… നിന്നെ മറക്കാന്‍ എനിക്ക് കഴിയുകയുമില്ല.” ഞാൻ സങ്കടത്തോടെ അവളോട് എന്റെ അവസ്ഥ പറഞ്ഞു. “എന്നെ കൊണ്ട് കഴിയാത്ത കാര്യങ്ങളെ ഞാൻ എങ്ങനെ ചെയ്യും? എനിക്ക് നിന്നെ വിട്ടുകളയാനും മറക്കാനും കഴിയാത്തത് എന്റെ കുറ്റമാണോ?”
ദയനീയമായി ഞാൻ ചോദിച്ചതും അവള്‍ ചുണ്ടുകളെ ഇറുക്കി അടച്ചു കൊണ്ട് സൈഡ് വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.
അത് കഴിഞ്ഞ് അവളായിട്ട് ഒറ്റ വാക്ക് പോലും സംസാരിച്ചില്ല. ഞാനായിട്ട് വല്ലതും ചോദിച്ചാലും ഒറ്റ വാക്കിൽ മാത്രം മറുപടിയും തന്നു.
അവസാനം ഞങ്ങൾ തസ്ഹീൽ ഓഫിസിലെത്തി. അവിടെ ചെറിയ തിരക്ക് മാത്രം ഉണ്ടായിരുന്നു. അതുകൊണ്ട് ഉച്ചക്ക് മുന്‍പ് തന്നെ കാര്യങ്ങൾ ഓക്കെ ശരിയാക്കി കൊണ്ട് ഞങ്ങൾ തിരിച്ചു.
തിരിച്ച് പോകാൻ വണ്ടിയില്‍ കേറിയ ശേഷം അവള്‍ പുറത്തേക്ക് നോക്കിയിരുന്നു. എനിക്ക് നല്ല സങ്കടം വന്നു.
“നാളെ രാവിലെ എട്ട് മണിക്ക് മെഡിക്കലിന് പോണം.” സങ്കടം അടക്കി ഞാൻ പറഞ്ഞു. പക്ഷേ അവൾ തലയാട്ടി എന്നല്ലാതെ തിരിച്ചൊന്നും മിണ്ടിയില്ല.
പതിനൊന്നരയ്ക്ക് ഞങ്ങളുടെ ബിൽഡിംഗ് പാർക്കിംഗിൽ വണ്ടി കൊണ്ട് നിർത്തി. മുഖമായി മുകളില്‍ എത്തിയതും അഞ്ചന അവളുടെ ഫ്ലാറ്റിലേക്കാണ് പോയത്. നല്ല സങ്കടം ഉണ്ടായെങ്കിലും ഞാൻ പുറത്ത് കാണിക്കാതെ നിന്നു.
അവൾ ഫ്ലാറ്റ് അടയ്ക്കുന്നത് വരെ അവളെയും നോക്കി ഞാൻ അവിടെതന്നെ നിന്നു. ഒടുവില്‍ എന്റെ റൂമിൽ കേറാന്‍ മനസ്സില്ലാതെ ലിഫ്റ്റിൽ കേറി ഞാൻ താഴേക്ക് പോയി.
വണ്ടിയും എടുത്തു കൊണ്ട് ഓഫീസിലേക്കാണ് വിട്ടത്.
എന്റെ ഓഫീസ് റൂമിൽ കേറിയ തൊട്ടു പിറകെ മറിയയും ആശ്ചര്യത്തോടെ കേറി വന്നു.
അവളെ കണ്ടതും ദേഷ്യം ഇരച്ചു കേറി വന്നു. പക്ഷേ ഞാൻ അടക്കി വച്ചു.
എന്റെ മുഖത്ത് തെളിച്ചമില്ലായ്മ കണ്ടതും അവൾ ചോദ്യ ഭാവത്തില്‍ എന്നെ നോക്കി. പക്ഷെ ഞാൻ അവളുടെ മുഖത്തേക്ക് നിന്നും ദേഷ്യത്തില്‍ നോട്ടം മാറ്റി കളഞ്ഞു.
“രണ്ട് ദിവസത്തേക്ക് വരില്ലെന്ന് പറഞ്ഞിട്ട് ഇന്നുതന്നെ വന്നല്ലോ?” മറിയ ചിന്താകുഴപ്പത്തോടെ ചോദിച്ചു.
അതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
“എനിക്ക് കുറച് ജോലിയുണ്ട് മറിയ, എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം.” അവളെ നോക്കി പറഞ്ഞതും അല്‍പ്പനേരം വിഷമത്തോടെ എന്നെ നോക്കി നിന്നിട്ട് അവള്‍ പോയി.
അഞ്ച് മണിക്ക് ഓഫീസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം കാര്യങ്ങൾ ചോദിക്കാന്‍ അവള്‍ വരുമെന്ന് അറിയാം.
അതുകൊണ്ട് മറിയയുടെ ചോദ്യ ശരങ്ങളിൽ നിന്ന് രക്ഷപ്പെടാനായി വൈകിട്ട് നാല് മണിക്കേ ഓഫീസ് വിട്ട് ഞാൻ ഇറങ്ങുകയും ചെയ്തു. നീരസപ്പെട്ട് എന്റെ പോക്കിനെ നോക്കി നില്‍ക്കാനേ അവള്‍ക്ക് കഴിഞ്ഞുള്ളു.
പത്തു മിനിറ്റ് കഴിഞ്ഞ് അവള്‍ എനിക്ക് കോൾ ചെയ്തെങ്കിലും ഞാൻ എടുത്തില്ല. നല്ല ദേഷ്യം എനിക്ക് അവളോട് തോന്നിയിരുന്നു. അതുകൊണ്ട് തല്‍ക്കാലത്തേക്ക് അവളോട് സംസാരിക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല.
എന്റെ ഫ്ലാറ്റിന് മുന്നില്‍ വച്ച് അവളുടെ ഫ്ലാറ്റ് ഡോറിനെ എത്ര നേരം നോക്കി നിന്നെന്ന് അറിയില്ല. അവസാനം കണ്ണുകൾ നിറഞ്ഞു വന്നപ്പോ അതിനെ തുടച്ചു കൊണ്ട് എന്റെ വീട്ടിലേക്ക് കേറി. ശേഷം യാന്ത്രികമായി ഉള്ളില്‍ നിന്ന് പൂട്ടിയ ശേഷം ചാവി അതിൽ തന്നെ വിട്ടിട്ട് സോഫയിൽ കിടന്നു.
പ്രഷോബ് ചേട്ടനെ ഇഷ്ട്ടമില്ലെങ്കിൽ പോലും അയാളെ കളയില്ലെന്ന പോലെയാണ് അവള്‍ സംസാരിച്ചത്. അപ്പോ എനിക്കും അഞ്ചനയ്ക്കും ഒരിക്കലും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന സത്യം ലാവയിൽ വീണത് പോലെ ചുട്ടെരിച്ചു.
അവളുമായുള്ള അവിഹിത ബന്ധമല്ല ഞാൻ ആഗ്രഹിക്കുന്നത്… അവളെ എന്റെ ഭാര്യയായി കിട്ടാനാണ് ഞാൻ കൊതിക്കുന്നത്. അവളെ കൂടാതെ വേറൊരു പെണ്ണിനെയും എനിക്ക് സ്നേഹിക്കാന്‍ കഴിയില്ല… മറ്റൊരു പെണ്ണിനെയും എനിക്ക് സ്വീകരിക്കാനും കഴിയില്ല.
പക്ഷേ അഞ്ചനയെ എന്റെ ഭാര്യയായി കിട്ടുകയില്ലെന്ന ചിന്ത എന്നെ കൊല്ലാക്കൊല ചെയ്തു. അവളില്ലാതെ ഞാൻ എങ്ങനെ ജീവിക്കും..? എന്റെ അഞ്ചന ഇല്ലാതെ ഞാൻ എന്തായി തീരും..?
പെട്ടന്ന് പാറ പൊട്ടിക്കുന്ന ചുറ്റിക കൊണ്ട് എന്റെ ഹൃദയത്തെ പ്രഹരിച്ചത് പോലെ വേദന അനുഭവപ്പെട്ടതും, കരഞ്ഞു കൊണ്ട് സോഫയിൽ നിന്ന് താഴെ വീണു ഞാൻ പിടഞ്ഞു പോയി. ശ്വാസമെടുക്കാൻ പോലും പാടുപെട്ടു.
ഇതിനു മുമ്പ് ഒരിക്കലും തോന്നാത്ത ഒരു തരം ഭീതി എന്റെ ഹൃദയത്തെയും മനസ്സിനെയും പൊതിഞ്ഞു മൂടി.