“സാറേ വേണ്ട ….”
അമ്മിണിയമ്മ അവർക്കരുകിലേക്ക് ഓടി വന്നു …
“തള്ളേ … മാറിക്കോ മുന്നീന്ന് … ”
വന്ന വഴിയിൽ അമ്മിണിയമ്മ സ്തബ്ധയായി …
” എനിക്കു നേരെ കത്തിയോങ്ങാൻ നീ വളർന്നോടീ , നായിന്റെ മോളേ …..”
അവളുടെ കഴുത്തിൽ പിടയ്ക്കുന്ന ഞരമ്പിനു മുകളിലേക്ക് കഠാരമുന ചേർത്ത് രാജീവൻ ഗർജ്ജിച്ചു ..
” എന്നാ കൊല്ലടാ പട്ടീ നീ….”
ശ്വാസം കിട്ടാതെ പിടയുന്നതിനിടയിലും അഭിരാമി ചീറി…
” കൊല്ലുമെടീ….”
രാജീവൻ അവളുടെ തൊണ്ടക്കുഴിയിലേക്ക് കഠാര ഒന്നമർത്തി ..
കഴുത്തെല്ലിന്റെ ഭാഗത്ത് തന്റെ ചർമ്മം വിരിഞ്ഞത് അവളറിഞ്ഞു …
അനങ്ങിയാൽ അടുത്ത നിമിഷം തന്റെ കഴുത്തു കണ്ടിച്ചു പോകുമെന്ന വിഹ്വലതയോടെ അവൾ ശ്വാസമടക്കി നിന്നു …
” ഇതവസാന ചാൻസാ നിനക്ക് ….”
ഒന്നുകൂടി അവളുടെ കഴുത്തിൽ കൈ മുറുക്കിക്കൊണ്ട് രാജീവൻ മുരണ്ടു..
“പത്തേ പത്തു ദിവസം …. കൊടുത്ത കേസും പരാതിയും പിൻവലിച്ചിട്ട് വന്നാൽ നിനക്ക് കിട്ടുന്നത് ജീവൻ … മൂക്കോളം മുങ്ങിയവനാ ഞാൻ , കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും….”
പറഞ്ഞിട്ട് , അവളുടെ കഴുത്തിൽ നിന്നും രാജീവൻ കഠാര മാറ്റി. ചോരയൊലിക്കുന്ന ഇടം കൈ കൊണ്ട് അവളെ നിലത്തേക്ക് തള്ളിയിട്ട് , അയാൾ മുഖത്തിരുന്ന കണ്ണട ഉറപ്പിച്ചു..
അമ്മിണിയമ്മയുടെ കാൽച്ചുവട്ടിലേക്ക് അഭിരാമി തല്ലിയലച്ചു വീണു ..
“പത്തേ പത്തു ദിവസം …. പതിനൊന്നാം ദിവസം അമ്മേം മോനേം കൂട്ടിയിട്ട് പച്ചയ്ക്ക് കത്തിക്കാനിട വരുത്തരുത് … ”
” നീ കൊന്നിട്ടു പോടാ ..”
തറയിൽ കിടന്ന് അഭിരാമി വെല്ലുവിളിച്ചു …
രാജീവ് രണ്ടു ചുവട് മുന്നോട്ടു വെച്ചു. മുട്ടുകൾ മടക്കി നിലത്തിരുന്നു കൊണ്ട് അവളുടെ കവിളിൽ കുത്തിപ്പിടിച്ചവൻ മുരണ്ടു..
“നിന്നെ കൊന്നിട്ട്, ഞാനെന്റെ ജീവിതം അഴിയെണ്ണാനോ … രണ്ടു പായ്ക്കറ്റ് ഹാൻസു വാങ്ങിക്കൊടുത്താൻ നല്ല ഒന്നാന്തരമായിട്ട് റേപ്പ് ചെയ്ത് ചാക്കിലാക്കി ഓടയിൽ തള്ളുന്ന ബംഗാളികളും ബീഹാറികളും ഇഷ്ടം പോലെ ഉണ്ടിവിടെ … അവൻമാരും കൂടെ കയറിയിറങ്ങിയിട്ട് ചത്താൽ മതി നീ … ”
” ചെറ്റേ……”
തുറന്ന വായിലൂടെ ഒരൊറ്റത്തുപ്പായിരുന്നു അഭിരാമി.
രാജീവിന്റെ കണ്ണുകൾ മറച്ചിരുന്ന ഗ്ലാസ്സിനു മുകളിലേക്കും മുഖത്തേക്കും തുപ്പൽ തെറിച്ചു.
“നായിന്റെ മോളേ …”
വലം കൈ വീശി രാജീവ് അവളുടെ കരണത്തൊന്നു പൊട്ടിച്ചു ..
തലയോട് പിളർന്ന പെരുപ്പോടെ അഭിരാമി ഫ്ളോറിലേക്കു വീണു.
രാജീവ് ചാടിയെഴുന്നേറ്റു .
അവളെ ചവുട്ടാൻ അയാൾ കാലുയർത്തിയതും അമ്മിണിയമ്മ അവർക്കിടയിലേക്ക് വീണു ..
“വേണ്ട സാറേ ….”
ചവിട്ട് അമ്മിണിയമ്മയ്ക്കിട്ടാണ് കൊണ്ടത് …
“പൊലയാടി മോൾക്ക് നല്ല ബുദ്ധി പറഞ്ഞു കൊടുക്ക് തള്ളേ …”
” ഞാ.. ൻ പറഞ്ഞോളാം സാ.. റേ …” ചവിട്ടു കൊണ്ട വേദനയ്ക്കിടയിലും അവർ പറഞ്ഞു.
കയ്യിൽ കഠാരയുമായി അയാൾ തിരിഞ്ഞു ,
” ഇതെന്റെ കയ്യിലിരിക്കട്ടെ … പറഞ്ഞത് അനുസരിച്ചില്ലേൽ ഇതു കൊണ്ട് തന്നെ നിന്നെ തീർക്കും … “
പറഞ്ഞിട്ട് അയാൾ വാതിൽക്കലേക്ക് പോകുന്നത് പകയോടെ അഭിരാമി നോക്കിക്കിടന്നു …
“മോളേ …”
അടികൊണ്ട് ചുവന്നു തിണർത്ത അവളുടെ കവിളിൽ തലോടി അമ്മിണിയമ്മ വിളിച്ചു.
” അയാള് പറയുന്നതങ്ങ് കേക്ക് … ജീവനേക്കാൾ വലുതല്ലല്ലോ കാശ്…”
“അമ്മിണിയമ്മ മിണ്ടാതിരിക്ക് … ” കിതച്ചു കൊണ്ട് ശ്വാസമെടുക്കുന്നതിനിടയിൽ അഭിരാമി പറഞ്ഞു.
വലം കൈ കൊണ്ട് മേൽച്ചുണ്ടും കീഴ്ച്ചുണ്ടും ചേരുന്ന ഭാഗത്ത് അവളൊന്ന് തൊട്ടു . ചോരയുടെ പശിമ അവളുടെ വിരലിലറിഞ്ഞു ..
” ഞാനും എന്റെ മകനും അനുഭവിക്കേണ്ട പണമാണത്… അതു വെച്ച് ഞാനവനെ വാഴിക്കില്ല … ”
” മോളേ …..” വിഹല്വതയോടെ അമ്മിണിയമ്മ വിളിച്ചു.
“പറഞ്ഞത് നിങ്ങളും കേട്ടതല്ലേ …” അഭിരാമി പൊട്ടിത്തെറിച്ചു. രാജീവിനു മുൻപിൽ പരാജയപ്പെട്ട ദേഷ്യം അവരുടെ മുന്നിൽ അവൾ കുടഞ്ഞിട്ടു.
” എന്നെയും എന്റെ മോനേയും അവൻ പച്ചയ്ക്ക് കത്തിക്കുമെന്ന് ….”
അമ്മിണിയമ്മ മിണ്ടിയില്ല …
“സ്വന്തം ചോരയിൽ പിറന്ന മകൻ വരെ അവന്റെ രഹസ്യങ്ങൾക്ക് അധികപ്പറ്റായിട്ടല്ലേ അങ്ങനെ പറഞ്ഞത് …? ഒരു തരത്തിലും ഇനി ഒരടി ഞാൻ പിന്നോട്ടില്ല … ”
അമ്മിണിയമ്മയെ പിടിച്ച് അഭിരാമി എഴുന്നേറ്റു.
ഉലഞ്ഞു പോയ ചുരിദാർ പിടിച്ചിട്ട് അവൾ ധൃതിയിൽ റൂമിലേക്ക് കയറി …
അമ്മിണിയമ്മ ഉടഞ്ഞു പോയ പാത്രങ്ങൾ പെറുക്കിയെടുക്കുമ്പോൾ അവൾ ഫോണുമായി ഹാളിലേക്ക് വന്നു..
അങ്ങേ തലയ്ക്കൽ ഫോണെടുത്തതറിഞ്ഞ് അവൾ സംസാരിച്ചു തുടങ്ങി …
” എനിക്കൊന്നു കാണണം …. ഉടനെ തന്നെ …. ”
അങ്ങേ തലക്കൽ എന്തോ മുടന്തൻ ന്യായം പറഞ്ഞതിനാലാകണം അവളുടെ അടുത്ത വാക്കുകൾ ഉച്ചത്തിലായിരുന്നു …
“വന്നേ പറ്റൂ … ഞാൻ വീട്ടിലുണ്ട് … ഒറ്റയ്ക്ക് വന്നാൽ മതി … ”
ഫോൺ കട്ട് ചെയ്ത് അഭിരാമി തിരിഞ്ഞു …
“ശരിക്കും കഴുകിയിട്ടേരേ അമ്മിണിയമ്മേ… നായയുടെ ചോരയാ… ”
അവളുടെ സ്വരത്തിലെ തീക്ഷ്ണതയും മുഖഭാവവും കണ്ട് അമ്മിണിയമ്മയ്ക്ക് ഒരുൾക്കിടലമുണ്ടായി …
ഹാളിൽ നിന്ന് ലിംവിംഗ് റൂമിലേക്കും തിരിച്ചും രണ്ടു തവണ ബെഡ്റൂമിലേക്കും അഭിരാമി ആലോചനാമഗ്നയായി നടന്നു തീർത്തു …
ഇടയ്ക്കവൾ ചുവരിലെ ക്ലോക്കിലേക്ക് നോക്കി ..
11: 20…
അമ്മിണിയമ്മ ഫ്ലോർ കഴുകി തുടച്ച് വൃത്തിയാക്കി പോയിരുന്നു …
പുറത്ത് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മിണിയമ്മ ഹാളിൽ വന്നു …
“വിനയേട്ടനാ ….”
സൗമ്യ ഭാവത്തിൽ അഭിരാമി പറഞ്ഞു …
” ഇതങ്ങു കൊടുത്തേക്ക് ….”
കയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾ അവരുടെ നേരെ നീട്ടി അഭിരാമി പറഞ്ഞു..
ചോദ്യ ഭാവത്തിൽ അവളെ നോക്കി പണവും വാങ്ങി, അമ്മിണിയമ്മ പുറത്തേക്ക് പോയി …
അഞ്ചു മിനിറ്റിനകം അവരോടൊപ്പം വിനയചന്ദ്രനും കയറി വന്നു..
നരച്ച ജീൻസും കറുത്ത ഷർട്ടും ധരിച്ച് താടിയും മുടിയും അലങ്കോലമായിക്കിടക്കുന്ന മെലിഞ്ഞ രൂപത്തെക്കണ്ട് അവളൊന്നു വല്ലാതെയായി ….
“വിനയേട്ടൻ … ” അവളുടെ ഹൃദയം പതിയെ മന്ത്രിച്ചു …
വളരെ സാവകാശം അയാൾ ഹാളിലേക്ക് കയറി വന്നു …
” ഞാൻ ചായയെടുക്കാം കുഞ്ഞേ ….”
“വേണ്ട … ഇച്ചിരി വെള്ളവും ഗ്ലാസ്സും ഇങ്ങെടുത്താൽ മതി … ”
പറഞ്ഞിട്ട് വിനയചന്ദ്രൻ ടീപ്പോയ്ക്കടുത്തു കിടന്ന ചൂരൽക്കസേരയിലേക്ക് ചാഞ്ഞു.
മുൻവശത്തെ വാതിലടച്ചു കുറ്റിയിട്ട ശേഷം അവൾ അയാൾക്കരുകിലേക്ക് വന്നു …
“നീയിരിക്ക് ….” വിനയചന്ദ്രൻ പറഞ്ഞു. അയാളുടെ നോട്ടം അടുക്കള വാതിലിനു നേർക്കായിരുന്നു …
അയാളുടെ ഇടതു വശത്തേക്ക് ഒരു കസേര വലിച്ചിട്ട് അഭിരാമി ഇരുന്നു..
” എന്നതാ കാര്യം ….?” അയാൾ അക്ഷമനായി …
” പറയാം … ”
അമ്മിണിയമ്മ ട്രേയിൽ ഒരു ഗ്ലാസ്സും തണുത്ത വെള്ളവുമായി വന്നു.
ചില്ലു കോപ്പയിൽ നാരങ്ങാ അച്ചാറും എരിവുള്ള മിച്ചറും എടുത്ത് അവർ ടീപ്പോയിലേക്ക് വെച്ചു.